+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Tuesday, March 6, 2018

മകുടം ചൂടുന്ന സഭ, മുഖംമൂടി അഴിഞ്ഞുവീഴുന്ന സഭാവിരുദ്ധർ


സിറോ മലബാർ സഭ വളരെയധികം പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്ന വേളയിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ വന്ദ്യ സേവ്യർ തേലക്കാട്ടച്ചന്റെ മരണവാർത്തയെത്തിയത്. പതിവുപോലെ വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തുടങ്ങി കൊലപാതകിയെ ന്യായീകരിക്കലും വൈദികനെ കുറ്റപ്പെടുത്തലും. സാഹചര്യത്തിന്റെ സമ്മർദ്ദംമൂലം ചെയ്തുപോയ പാതകമെന്നു പ്രതി കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. സഭ കൊലയാളിയോട് ക്ഷമിക്കുന്നുവെന്നും മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വന്ദ്യ വൈദികന്റെ ചേതനയറ്റ ശരീരത്തിനുമുൻപാകെത്തന്നെ സഭാധ്യക്ഷൻ പറഞ്ഞുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ദൗർഭാഗ്യകരമെങ്കിലും ഈ സംഭവം പകർന്നുതരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് മുൻപോട്ടുപോവുകയെന്നതാണ്.
1. കുരിശുമുടിയിലെ വൈദികന്റെ ചോരപ്പാടുകൾ ഉണങ്ങും മുൻപേതന്നെ കൊലയാളിയോടോപ്പമെന്നും കൊലപാതകത്തിലേക്ക് നയിച്ചത് വൈദികന്റെ പ്രവർത്തനങ്ങളാണെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ കളം നിറഞ്ഞ ഒരുകൂട്ടരുണ്ട്. എറണാകുളത്തെ ഭൂമിവിവാദത്തിന്റെ മറപറ്റി പൊട്ടിമുളച്ച സുതാര്യ സംഘടനാ നേതാക്കൾ, സഭാധ്യക്ഷനെ കോടതികേറ്റിയ പോളച്ചൻ വക്കീൽ, സഭാ വിമർശകൻ റോയി മാത്യു, ജിജോ കുര്യനെന്ന കപ്പൂച്ചിൻ വൈദികൻ...! ഇവരാരാണ്? എന്തിലും ഏതിലും സഭയെ വിമർശിച്ച് ആത്മരതിയടയുന്ന സഭാ നവീകരണക്കാർ! വൈദികന്റെ കൊലപാതകം പോലും ആയുധമാക്കി സഭയെ ചെളിവാരിയെറിയാൻ വെമ്പിനിക്കുന്നവർ! വൈദികൻ മണ്ണോടുചേരുന്നതുവരെ പോലും കാക്കാനുള്ള മനസ്സില്ലായിരുന്നു!
വൈദികരും, അല്മായരും, സഭയ്ക്കകത്തുനിന്നുള്ള നവീകരണക്കാരും, പുറത്തുനിന്നുള്ള സഭാവിമർശകരുമുണ്ട് സഭയുടെ വീഴ്ചകളെ കൊട്ടിഘോഷിക്കാനും തളർച്ചകളെ ആഘോഷമാക്കാനും വെമ്പി നിൽക്കുന്നവരിൽ. താല്പര്യങ്ങൾ പലതാകാം, ചിലർക്ക് ഇതൊക്കെ ആളാകാനുള്ള കുറുക്കുവഴികളാണ്. മറ്റുചിലർക്ക് തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ, വേറെ ചിലർക്ക് തങ്ങളുടെ നിരീശ്വരവാദം പ്രചരിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ. ഇത്തരക്കാർ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും. ഇതുമനസ്സിലാക്കി ഇത്തരക്കാരിൽനിന്നു അകലം പാലിക്കുകയെന്നതാണ് വിശ്വാസികൾ പഠിക്കേണ്ട പാഠം. സഭയെ നന്നാക്കുകയെന്നതല്ല, മറിച്ച് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നു വിശ്വാസികൾ മനസ്സിലാക്കുന്നിടംവരയെ ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങൾക്ക് ആയുസ്സുള്ളൂ. സഭയോടുള്ള തങ്ങളുടെ വെറുപ്പും വിദ്വെഷവും വമിപ്പിക്കാൻ തക്കം പാർത്തുനടക്കുന്ന ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.
എറണാകുളത്തെ ഭൂമിവില്പന വിവാദമാക്കി, സഭാതലവനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾപോലും കെട്ടിച്ചമച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാ തലവനെതിരെ വെറുപ്പും വിധ്വേഷവും കുത്തിനിറച്ചവർ, പൊതുജനമധ്യത്തിൽ സഭയെയും സഭാതലവനെയും സഭാ നിയമങ്ങളെപ്പോലും ചെളിവാരിയെറിഞ്ഞവർ, സഭാ തലവനെ അകാരണമായി കോടതിയിലേക്ക് വലിച്ചിഴിച്ചവർ വൈദികന്റെ ചോര ഉണങ്ങുമുമ്പേ സഭാവിരുദ്ധതയുടെ വിഷം ചീറ്റിക്കൊണ്ട് അവതരിച്ചതിൽ അത്ഭുതപ്പെടാനില്ല! കാരണം അതുതന്നെയാണ് അവരുടെലക്ഷ്യം. ഇന്നലെ ഭൂമിവിവാദമായിരുന്നു, ഇന്ന് വൈദികന്റെ കൊലപാതകം, നാളെ മറ്റെന്തെങ്കിലുമാകാം; ഇക്കൂട്ടരുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും യാതൊരുമാറ്റവും ഉണ്ടാകില്ല!
2. വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തന്നെ ഖാദകനോട് പൊറുത്തുകൊണ്ടും അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിച്ചുകൊണ്ടും സഭാതലവൻ യദാർത്ഥ ക്രൈസ്തവ മാതൃക എന്താണെന്ന് ഒരിക്കൽക്കൂടി കാട്ടിത്തന്നിരിക്കുകയാണ്.വെറുപ്പും വിധ്വേഷവുമല്ല, സ്നേഹവും സഹനവും ക്ഷമയുമാണ് ക്രൈസ്തവ ജീവിതം.
3. പ്രിയ വൈദികരേ, സഭാ നേതൃത്വമേ, ഒരു വൈദികൻ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ ന്യായികരിക്കാനും സഭയെ കുറ്റപ്പെടുത്താനും സഭാമക്കൾ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്നത് നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ! ദൈവജനത്തിന്റെ ഇടയരും ശുശ്രൂഷകരുമാവുക. വിശുദ്ധരായ മഹാഭൂരിപക്ഷം വൈദികരുടെയും വിലയിടിക്കാൻ ധാർഷ്ട്യവും സുഖലോലുപതയും കാട്ടുന്ന ഒന്നോ രണ്ടോ വൈദികർത്തന്നെ ധാരാളം. യഥാർത്ഥ വിശ്വാസം പഠിപ്പിക്കുക, വിശ്വാസം ജീവിക്കുക, വിശുദ്ധമായ ഒരു ജനതയെ കെട്ടിപ്പടുക്കുക. ഭൗതിക നേട്ടങ്ങൾക്കായോ വൈകാരികതയുടെ പുറത്തോ വിശ്വസിക്കുന്ന ഒരു ജനതയെയല്ല, യദാർത്ഥ വിശ്വാസമറിയുന്ന, സഭയെ സ്നേഹിക്കുന്ന, സഭയോടോത്ത് കർത്താവിനെ മഹത്വപ്പെടുത്തുന്ന ഒരു ആരാധകസമൂഹത്തെ പടുത്തുയർത്തുക. നമ്മുടെ സഭയുടെ മഹത്തായ പാരമ്പര്യമായ പള്ളിയോഗങ്ങൾ പുനഃസ്ഥാപിച്ച് ഇടവകയുടെ ഭൗതികഭരണം പള്ളിയോഗങ്ങൾക്കും അർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിച്ച് സഭാഭരണം അർക്കദിയാക്കോനും വിട്ടുകൊടുക്കുക. വൈദികരും മെത്രാന്മാരും ആത്മീയഭരണം നടത്തട്ടെ, വിശ്വാസമുള്ള ഒരുജനതയെ കർത്താവിനായി ഒരുക്കട്ടെ. സഭയിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾ ഇതിനെല്ലാം നിമിത്തമായി ഭവിക്കട്ടെ,
വന്ദ്യ വൈദികൻ സേവ്യർ തേലക്കാട്ടച്ചന്റെ ആത്മശാന്തിക്കും ജോണിച്ചേട്ടന്റെ മാനസാന്തരത്തിനായും പ്രാർത്ഥനകൾ

Saturday, February 10, 2018

എറണാകുളം ഭൂമിവിവാദം- സത്യങ്ങൾ ചുരുളഴിയുമ്പോൾ: എവിടെയാണ് മാർ ആലഞ്ചേരിക്ക് പിഴച്ചത്?


 Image Courtesy: Manorama Online


എറണാകുളം അതിരൂപതാ സാമ്പത്തിക സമിതിയുടെയും  (ഫിനാൻസ് കൗൺസിൽ) ഭരണ കേന്ദ്രത്തിന്റെയും  (കൂരിയ) അറിവോടെയും എല്ലാവിധ അംഗീകാരങ്ങളോടെയും നടന്ന ഭൂമി വിൽപ്പന എങ്ങനെയാണ് വിവാദമായപ്പോൾ സഭാ തലവൻ മാർ ആലഞ്ചേരിയുൾപ്പെടെയുള്ള മൂന്നു പേരിൽ കേന്ദ്രീകരിക്കപ്പെട്ടത്? ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമാണിത്!  ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള വസ്തുനിഷ്ഠമായ പഠനമാണ് ഈ ലേഖനം.  എറണാകുളം അതിരൂപതാ അന്വേഷണ സമിതിയുടെ റിപ്പോർട്ടും അനുബന്ധമായി നൽകിയിരിക്കുന്ന രേഖകളുമാണ് ഈ പഠനത്തിനാധാരം.   ഏറ്റവും ചുരുക്കി പറഞ്ഞാൽ, അത്രമേൽ ഗൗരവതരമല്ലാത്ത വീഴ്ചകൾ പോലും പെരുപ്പിച്ചുകാട്ടിയും പൂർണ്ണ ഉത്തരവാദിത്വം മാർ ആലഞ്ചേരിയുടെ തലയിൽ കെട്ടിവെച്ചും സ്ഥാനഭൃഷ്ടനാക്കാനും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കാനും എറണാകുളത്തെ ഒരു സംഘം വിമത വൈദികർ നടത്തിയ നാടകമാണ് ഈ വിവാദങ്ങൾ!
ഭൂമിവില്പന ചുരുക്കത്തിൽ

അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഫിനാൻസ് കൗൺസിലും കൂരിയായും അതിരൂപതയുടെ കൈവശമുള്ള ഭൂമി വിൽക്കാൻ തീരുമാനിക്കുന്നു. ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയെ അതിരൂപതാ സമിതികൾ തങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കാനായി നിയോഗിക്കുന്നു. ഫാ. ജോഷി പുതുവ 2016 മാർച്ച് 18 ന് ചേർന്ന അതിരൂപതാ സാമ്പത്തിക സമിതി (ഫിനാൻസ് കൗൺസിൽ) മുൻപാകെ കൂടുതൽ ചർച്ചകൾ കൂടാതെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുമെടുക്കാനുള്ള അവകാശം ഫിനാൻസ് ഓഫീസറായ തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുന്നു. സാമ്പത്തിക സമിതി ഇത് അംഗീകരിക്കുകയും ആലോചനയ്ക്കായി അതിരൂപതാ ഭരണ സമിതി അംഗമായ വികാരി ജനറാൾ മോൺ. സെബാസ്ട്യൻ വടക്കുപാടാനെ നിയമിക്കുകയും ചെയ്തു. ഇതിനുശേഷം 2016 ജൂൺ  15 ന് സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതാ ഭരണ സമിതി സ്ഥലം വില്പനാ തീരുമാനത്തിന് അംഗീകാരവും ഫാ. ജോഷി പുതുവയ്ക്ക് സമ്പൂർണ്ണ അധികാരവും നൽകുന്നു. പറഞ്ഞുറപ്പിച്ച പ്രകാരം ഫാ. ജോഷി പുതുവ അതിരൂപതയുടെ വസ്തു വിൽക്കുന്നു. കോട്ടപ്പടിയിൽ അതിരൂപതാ സമിതികളിൽ ചർച്ച ചെയ്ത പ്രകാരം സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുക്കുന്നു.  എന്നാൽ മുൻ ഇടപാടുകളിലെ പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും നൽകാൻ ഇടപാടുകാരാന് സാധിക്കായ്കയാൽ മൂന്നാറിലെ 17 ഏക്കർ ഭൂമിയും കോട്ടപ്പടിയിൽ അതിരൂപത വാങ്ങാനിരുന്ന ഭൂമിയുടെ ഒരു ഭാഗവും (25 ഏക്കർ) ഈടായി എഴുതി വാങ്ങുന്നു. ഭൂമി വിറ്റ കണക്കിൽ കിട്ടേണ്ട തുക മുഴുവൻ കിട്ടിയിട്ടില്ലെങ്കിലും ഈടായി എഴുതിവാങ്ങിയ രണ്ട് വസ്തുവും അതിരൂപതക്ക് ലഭിച്ചു. ബാക്കി തുക ലഭിക്കുന്ന മുറയ്ക്ക് ആ വസ്തു ഇടപാടുകാരന് തിരികെ നല്കാം. തുക ലഭിക്കുന്നില്ലെങ്കിൽ അതിരൂപതയ്ക്ക് ഇഷ്ടാനുസരണം ആ വസ്തു ഉപയോഗിക്കാം. വിറ്റ് കടം മുഴുവൻ വീട്ടുകയുമാകാം. അതായത് വസ്തുക്കച്ചവടം മൂലം അതിരൂപതയ്ക്കുണ്ടായിരിക്കുന്നത് ഒരു താല്ക്കാലിക സാമ്പത്തിക പ്രതിസന്ധി മാത്രമാണ്. പറഞ്ഞുറപ്പിച്ച തുക കിട്ടുന്ന മുറയ്‌ക്കോ അതല്ലെങ്കിൽ ഈടായി കിട്ടിയ വസ്തു വിൽക്കുന്ന മുറയ്‌ക്കോ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. സഹായ മെത്രാൻ മാർ എടയന്ത്രത്തിന്റെ സർക്കുലറിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ അങ്ങനെ തീർന്നാലും ചില ധാർമ്മിക പ്രശ്നങ്ങൾ അവശേഷിക്കുമെന്നുപറഞ്ഞാണ്  മാർ എടയന്ത്രത്ത് സർക്കുലർ അവസാനിപ്പിക്കുന്നത്.
  
മാർ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചുവോ?

എറണാകുളം അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി അതിരൂപതയുടെ കൈവശമുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത് അതിരൂപതയുടെ സാമ്പത്തിക സമിതിയും (ഫിനാൻസ് കൗൺസിൽ) ഭരണ കേന്ദ്രവുമാണ് (കൂരിയ). ഏതൊക്കെ സ്ഥലങ്ങളാണ് വിൽക്കേണ്ടതെന്നും എത്ര വിലയ്ക്കാണ് വിൽക്കേണ്ടതെന്നും തീരുമാനിച്ചതും ഈ സമിതികളാണ്. (സാമ്പത്തിക- നിയമ വിദഗ്ധരുൾപ്പെട്ട സമിതിയാണ് ഫിനാൻസ് കൗൺസിൽ) എറണാകുളം അതിരൂപതാ സാമ്പത്തിക സമിതിയും കൂരിയായും അനുവദിക്കാത്ത ഒരുതുണ്ടു ഭൂമിപോലും വിറ്റിട്ടില്ല. നിശ്ചയിച്ച വില കുറഞ്ഞുപോയെന്ന പരാതിയുണ്ടെങ്കിൽ ഫിനാൻസ് ഓഫീസറോ ആധാരത്തിൽ ഒപ്പുവെച്ച ആലഞ്ചേരി പിതാവോ അല്ല അതിനുത്തരവാദികൾ. ഫിനാൻസ് കൗൺസിലാണ്‌ വില നിശ്ചയിച്ചത്. അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും നൽകി ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയെ നിയമിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതിയാണ്. അതിരൂപതാധ്യക്ഷൻ കൂടിയായ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഈ സുപ്രധാന തീരുമാനമെടുത്ത 2016 ജൂൺ 15 ലെ കൂരിയാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സന്നദ്ധ സേവനങ്ങൾക്ക് മാത്രം ഉപയോഗിക്കാനായി അലക്സിയൻ ബ്രദേഴ്‌സ് അതിരൂപതയ്ക്ക് കൈമാറിയ കരുണാലയത്തിലെ ഒരേക്കറോളം ഭൂമിയുൾപ്പെടെയുള്ള 6 വസ്തുക്കൾ  (സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ളത് )  അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത് ഈ യോഗത്തിലാണ്. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട  എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്. മോൺ. വടക്കുമ്പാടൻ അച്ചനെ ഈ കാര്യങ്ങളിൽ സഹായിയായി നിയോഗിച്ചതും അതിരൂപതാ സാമ്പത്തിക സമിതിയാണ്. ചുരുക്കത്തിൽ ഭൂമിവില്പന അതിരൂപതാ സമിതികളുടെ തീരുമാനമാണ്. നടപ്പിലാക്കിയത് അതിരൂപതാ സമിതികൾ നിയോഗിച്ച ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയും മോൺ. വടക്കുമ്പാടൻ അച്ചനുമാണ്. അതിനാൽ തന്നെ മാർ ആലഞ്ചേരി അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചു എന്നൊക്ക പറഞ്ഞു പരത്തുന്നത് ദുരുദ്ദേശപരമാണെന്നു പറയേണ്ടതില്ലല്ലോ.



നിലനിൽക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ, അഥവാ മുനയില്ലാത്ത ആരോപണശരങ്ങൾ!


ഭൂമിവില്പനയുമായി ബന്ധപ്പെട്ട് മാർ ആലഞ്ചേരിയുടെ പേരിൽ ആരോപിക്കാവുന്ന കുറ്റങ്ങൾ ഏറ്റവും പ്രധാനപ്പെട്ടത് കൃത്യമായ വിവരങ്ങൾ ആരായാതെ ആധാരങ്ങളിൽ ഒപ്പിട്ടു നൽകി, സഭാ- സിവിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന മേൽനോട്ടം ശരിയായി നടത്തിയില്ല തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളാണ്. ഇത് ഒരുപരിധിവരെ ശരിയാണെങ്കിലും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ അന്വേഷണകമ്മീഷന് നൽകിയ മറുപടി ശ്രദ്ധാർഹമാണ്. "കാനോനിക സമിതികൾ നിയമിച്ച താൻ ആ ദൗത്യം നിയമാനുസൃതം പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് കൂടുതൽ അന്വേഷണങ്ങൾ കൂടാതെതന്നെ പിതാവ് ഒപ്പിട്ട് നൽകിയത്" നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാകേണ്ടിയിരുന്നതിനാൽ ആധാരങ്ങൾ ആലഞ്ചേരി പിതാവിനെ വായിച്ചുകേൾപ്പിക്കാൻ പോലും സമയം ലഭിച്ചില്ലായെന്നും പറഞ്ഞുറപ്പിച്ച തുക മുഴുവൻ ലഭിച്ചില്ലെന്ന കാര്യം പിതാവിന് അറിവില്ലായിരുന്നെന്നും ഫിനാൻസ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നു. അതിരൂപതയുടെ ഭരണ കാര്യങ്ങളിൽ എല്ലായിടത്തും അതിരൂപതാധ്യക്ഷന്റെ കണ്ണെത്തണം എന്നുപറയുന്നത് പ്രായോഗികമല്ല. അതിനാണ് പ്രത്യേക ചുമതലകൾ നൽകി ഓരോരുത്തരെ അധികാരപ്പെടുത്തുന്നത്. അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുകയെന്നതാണ് എക്കാലവും എല്ലായിടത്തും നടക്കുന്നത്. എങ്കിലും ജാഗ്രതക്കുറവിന്റെ പേരിൽ ആലഞ്ചേരി പിതാവിനെ കുറ്റപ്പെടുത്തേണ്ടവർക്ക് അങ്ങനെ ചെയ്യാം.

അടുത്തതായി ആരോപിക്കുന്ന കുറ്റം ഫിനാൻസ് കൗൺസിലിനെയും കൂരിയായെയും പല കാര്യങ്ങളും അറിയിച്ചില്ല എന്നതാണ്. കൂടുതൽ ചർച്ചകൾ കൂടാതെതന്നെ സ്ഥലവില്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരമാണ് 2016 മാർച്ച് 18 ലെ ഫിനാൻസ് കൗൺസിൽ യോഗം ഫാ. ജോഷി പുതുവയ്ക്ക് നൽകിയത്. കോട്ടപ്പടിയിലും മൂന്നാറിലും സ്ഥലം വാങ്ങിയത് അറിയിച്ചില്ലെന്നതാണ് പ്രധാന പരാതി. ഇത് ഒരു സ്ഥലം വാങ്ങലായി ഉദ്ദേശിച്ചതല്ലെന്നും പറഞ്ഞുറപ്പിച്ച തുക നൽകാൻ ഇടപാടുകാരന് സാധിക്കാതെ വന്നപ്പോൾ ഈടായി എഴുതിവാങ്ങിയതാണെന്നും നാം കണ്ടുകഴിഞ്ഞു. മാത്രമല്ല സാമ്പത്തിക ബാധ്യതകൾ തീർക്കാനായി അതിരൂപതയുടെ ചില വസ്തുക്കൾക്ക് പകരമായി കോട്ടപ്പടിയിലെ 70 ഏക്കർ ഭൂമി വാങ്ങുന്ന കാര്യം 2017 മാർച്ച് 9 നു ചേർന്ന ഫിനാൻസ് കൗൺസിൽ ചർച്ച ചെയ്യുകയും യുക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ ഫിനാൻസ് ഓഫീസറോട് നിർദ്ദേശിച്ചതുമാണ്.  ഈ വസ്തുവിന്റെ ഒരു ഭാഗമാണ് അതിരൂപതയ്ക്ക് ലഭിക്കാനുള്ള തുകയ്ക്ക് ഈടായി എഴുതിവാങ്ങിയത്. വിശ്വാസത്തിനായി എഴുതി വാങ്ങണമെന്ന് നിർദ്ദേശിച്ചത് താനാണെന്ന് മോൺ വടക്കുമ്പാടനച്ചൻ അന്വേഷണ കമ്മീഷൻ മുൻപാകെ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ "കൂടുതൽ ചർച്ച കൂടാതെ തന്നെ സ്ഥല വിൽപ്പനയുമായി മുന്നോട്ടുപോകാനുള്ള" ഫിനാൻസ് കൗൺസിലിന്റെ നിർദ്ദേശം അനുസരിച്ചുതന്നെയാണ് ഫിനാൻസ് ഓഫീസറും മോൺ. വടക്കുമ്പാടൻ അച്ചനും പ്രവർത്തിച്ചത്. പറഞ്ഞ തുക മുഴുവൻ ലഭിക്കാതെയാണ് വസ്തു കൈമാറ്റം ചെയ്യുന്നതെന്നതും ഈടായി രണ്ടു വസ്തു എഴുതി വാങ്ങാൻ പോകുന്നുവെന്നതും അതിരൂപതാ സമിതികളെ അറിയിച്ചില്ല എന്നത് ഫിനാൻസ് ഓഫീസറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കാണാം. എന്നാൽ അതൊക്കെ പെട്ടെന്ന് ശരിയാകും എന്നിട്ട് അറിയിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നുവെന്നു മാർ ആലഞ്ചേരി അന്വേഷണ കമ്മീഷന് നൽകിയ മറുപടിയിൽ പറയുന്നു. കണക്കുകൂട്ടലുകൾ ശരിയായില്ല. പറഞ്ഞ സമയത്ത് കിട്ടേണ്ട തുക കിട്ടിയില്ല. ഇത് പ്രശനം വഷളാക്കി. പറഞ്ഞ തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നതും അവധി നീട്ടി ചോദിക്കുന്ന കാര്യവും അതിരൂപതാ സമിതികളെ യഥാകാലം അറിയിച്ചിരുന്നതായും കാണുന്നു.

സ്ഥലക്കച്ചവടം പരസ്യം ചെയ്തില്ല എന്ന ഒരു കുറ്റവും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ അതിരൂപതയിൽ അങ്ങനെയൊരു പതിവില്ലെന്നും അതിനാൽ തന്നെ ഫിനാൻസ് കൗൺസിൽ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും സഹായ മെത്രാൻ മാർ പുത്തൻവീട്ടിലുൾപ്പെടെ അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ട്. സർക്കാർ ഭൂമി പോലെ പരസ്യം ചെയ്തു വിൽക്കേണ്ട യാതൊരു ബാധ്യതയും അതിരൂപതയ്ക്കില്ലെന്നും ഇതൊന്നും മാർ ആലഞ്ചേരി ചെയ്യേണ്ട കാര്യമല്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇടപാടുകാരൻ സാജു വർഗ്ഗീസിനെ പരിചയപ്പെടുത്തി എന്നത് ആലഞ്ചേരിപ്പിതാവിന്റെ വലിയ കുറ്റമായാണ്  പലരും വ്യാഖ്യാനിക്കുന്നത്. ആദ്യത്തെ ഇടപാടുകാരൻ  വസ്തു വിൽപ്പന നടത്താൻ സാധിക്കാതെ പിന്മാറിയപ്പോഴാണ് മാർ ആലഞ്ചേരി സാജു വർഗ്ഗീസിനെ ഫിനാൻസ് ഓഫീസർക്ക് പരിചയപ്പെടുത്തുന്നത്. മെത്രാപ്പോലീത്ത ഒരാളെ പരിചയപ്പെടുത്തി എന്ന ഒറ്റക്കാരണത്താൽ അയാളെ ഇടപാടുകാരനായി നിശ്ചയിക്കേണ്ടതുണ്ടോ? ഇടപാടുകാരനെ തീരുമാനിക്കുന്നതിനുമുമ്പ് അയാളുടെ മുൻ ഇടപാടുകളും വിശ്വസനീയതയും പരിശോധിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്വം ഫിനാൻസ് ഓഫീസർക്കും ഫിനാൻസ് കൗൺസിലിനുമില്ലേ? ഇതെല്ലാം മെത്രാപ്പോലീത്തായ്ക്ക് തന്നെ ചെയ്യാനായിരുന്നെങ്കിൽ ഒരു ഫിനാൻസ് ഓഫീസറുടെയോ ഫിനാൻസ് കൗൺസിലിന്റെയോ കൂരിയയുടെയോ ആവശ്യമെന്താണ്? ഇത്തരം കാര്യങ്ങളിൽ മെത്രാപ്പോലീത്തായെ സഹായിക്കേണ്ട ആലോചനാ സമിതികളും വ്യക്തികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങളും കടമകളും ശരിയായി നിർവ്വഹിക്കാതെ പക്ഷം ആ കുറ്റവും മെത്രാപ്പോലീത്തായ്ക്കാണോ?

പിതാവിനെതിരെ വിമത വൈദിക സംഘം പറഞ്ഞു പരത്തുന്ന അടുത്ത കുറ്റമാണ് പിതാവ് കള്ളം പറഞ്ഞുവെന്നത്! കോട്ടപ്പടിയിലും മൂന്നാറിലും അതിരൂപത വസ്തു വാങ്ങിയോ എന്ന ചോദ്യത്തിന് വാങ്ങിയില്ലെന്നു മറുപടി നൽകിയതാണ് ഇത്തരമൊരു ആരോപണത്തിന് കാരണം. കോട്ടപ്പടിയിൽ ഭൂമി വാങ്ങുന്ന കാര്യം അതിരൂപതാ സമിതികളിൽ ചർച്ച ചെയ്തിരുന്നുവെങ്കിലും കോട്ടപ്പടിയിൽ അതിരൂപത ഭൂമി വാങ്ങുകയായിരുന്നില്ല ഉണ്ടായത്. വസ്തുവിൽപ്പനയിൽ പറഞ്ഞ തുക മുഴുവനായും നൽകാൻ ഇടപാടുകാരന് സാധിക്കാതെവന്നപ്പോൾ അവധി ചോദിക്കുകയും വിശ്വസ്തതയ്ക്കായി കോട്ടപ്പടിയിലെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വസ്തുവിന്റെ ഒരുഭാഗവും മൂന്നാറിലെ വസ്തുവും ഈടായി എഴുതിവാങ്ങുകയുമാണ് ഉണ്ടായത്. തുക മുഴുവനായി കിട്ടുന്ന മുറയ്ക്ക് തിരികെ നൽകാൻ ഈടായി എഴുതിയെടുത്ത ഭൂമിയെങ്ങനെയാണ് അതിരൂപത വാങ്ങിയെന്ന് പറയാൻ സാധിക്കുന്നത്?

കോട്ടപ്പടിയിലെ ഭൂമി ഉപയോഗശൂന്യമാണ്‌,  മൂന്നാർ ഭൂമി കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഭാഗമാണ്, മുന്നാധാരമില്ല, അതുകൊണ്ടുതന്നെ ഈടായി ലഭിച്ച ഭൂമി അതിരൂപതയുടെ ബാധ്യതകൾ തീർക്കാൻ ഉപകാരപ്പെടില്ല എന്നതാണ് അടുത്ത ആരോപണം. നേരത്തെ ചോദിച്ചതുപോലെ ഇതൊക്കെയെങ്ങനെയാണ് മെത്രാപ്പോലീത്തായുടെ കുറ്റമാകുന്നത്? ഇതൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്വം ഫിനാൻസ് ഓഫീസർക്കും സഹായിയായി നിയമിതനായ മോൺ. വടക്കുമ്പാടൻ അച്ചനും മേൽനോട്ടം വഹിക്കേണ്ട ചുമതല ഫിനാൻസ് കൗണ്സിലിനുമല്ലേ ഉള്ളത്?   

ഇവയൊന്നുമല്ലാതെ ഗൗരവതരമായ യാതൊരു ആരോപണങ്ങളും ആലഞ്ചേരി പിതാവിനെതിരെ ഉന്നയിക്കാൻ അന്വേഷണ സമിതിക്ക് സാധിച്ചിട്ടില്ല. ഇതാണ് എടയന്ത്രത്ത് പിതാവ് പറയുന്ന അവശേഷിക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ! സഭയെയും സഭാധ്യക്ഷനെയും പൊതുസമൂഹത്തിനുമുന്പിൽ ഇത്രകണ്ട് കരിവാരിതേക്കാനുംമാത്രം എന്ത് മഹാപരാധമാണ് ആലഞ്ചേരിപ്പിതാവ് ചെയ്തത്?  "നിയമാനുസൃതമല്ലാത്ത യാതൊരു നിർദ്ദേശങ്ങളും വലിയ പിതാവ് നൽകിയിട്ടില്ലെന്ന്" ഫിനാൻസ് ഓഫീസർ അന്വേഷണ സമിതിക്ക് നൽകിയ മറുപടിയിൽ എടുത്തുപറയുന്നുണ്ട്! ഇതെല്ലാം മറച്ചുവെച്ചുകൊണ്ടു  സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കും അധികാരമോഹങ്ങൾക്കുമായി അഴിമതിക്കാരനും കള്ളപ്പണക്കാരനും അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചവനുമായി അഭി പിതാവിനെ ചിത്രീകരിച്ച് പൊതുസമൂഹത്തിന് മുമ്പിൽ വ്യക്തിഹത്യയുടെ പെരുമഴ പെയ്യിച്ചവർക്ക് കാലം മാപ്പുനല്കട്ടെ.


കെട്ടിച്ചമച്ച വിവാദവും അന്വേഷണ റിപ്പോർട്ടും;  ലക്ഷ്യം മാർ ആലഞ്ചേരിയെ താഴെയിറക്കുക!

എറണാകുളം അതിരൂപതയുടെ ഭൂമിവില്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക പലരും ഉന്നയിച്ചിരുന്നു.  ഇത് സാധൂകരിക്കുന്നതാണ്  അന്വേഷണ കമ്മീഷൻ ജനുവരി 4 ആം തിയതി എറണാകുളം വൈദിക സമിതിക്ക് സമർപ്പിച്ച റിപ്പോർട്ട്. ജനുവരി 31 വരെ സമയമുണ്ടായിരുന്നിട്ടും ധൃതിപിടിച്ച് സഭാ സിനഡിനും (ജനുവരി8) ശംഷാബാദ് രൂപതാ ഉത്ഖാടനത്തിനും (ജനുവരി7) മുൻപായിത്തന്നെ അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി പുറത്തുവിടുകയായിരുന്നു. സിറോ മലബാർ സഭയെ സംബന്ധിച്ച ഏറ്റവും നിർണ്ണായകമായ രണ്ടു സംഭവങ്ങൾക്ക് മുൻപുതന്നെ സഭാ തലവനെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കുകയെന്ന ഗൂഢോദ്ദേശം തന്നെയാണ് ഇതിനു പിന്നിലുള്ളത്. റിപ്പോർട്ട് തട്ടിക്കൂട്ടിയതാണെന്നതിനും  അട്ടിമറിക്കപ്പെട്ടതാണെന്നതിനും വ്യക്തമായ സൂചനകൾ റിപ്പോർട്ടിലുടനീളം കാണാം.

1. ഒട്ടനവധി വ്യാകരണ- ടൈപ്പിംഗ് തെറ്റുകളാണ് റിപ്പോർട്ടിലുള്ളത് . യാതൊരു പ്രൊഫഷണണലിസവുമില്ലാതെ തട്ടിക്കൂട്ടിയ റിപ്പോർട്ട്! അനുവദിച്ചിരുന്ന സമയത്തിനും ഏകദേശം ഒരു മാസത്തോളം മുൻപേ പുറത്തിറക്കിയ റിപ്പോർട്ടാണെന്നോർക്കണം! റിപ്പോർട്ട് തയ്യാറാക്കി ഒരു പ്രാവശ്യം പ്രൂഫ് റീഡിങ് പോലും നടത്തിയിട്ടില്ലെന്നത് പകൽ പോലെ വ്യക്തം! സമിതിയുടെ ഇടക്കാല റിപ്പോർട്ടിന് വിശദീകരണം ആരാഞ്ഞപ്പോൾ ആരോപണങ്ങളെക്കുറിച്ച് പഠിക്കാൻ രണ്ടാഴ്ചക്കാലം (ജനുവരി 8 വരെ) സമയം ചോദിച്ച ഫിനാൻസ് ഓഫീസറോട് നിഷേധാത്മകമായ നിലപാടാണ് സമിതി സ്വീകരിച്ചതെന്നും ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള സമയം പോലും തനിക്ക് നൽകിയില്ലയെന്നും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ സമിതിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ജനുവരി 31 വരെ സമയം ഉണ്ടായിരുന്നിട്ടും എന്തിനായിരുന്നു ഇത്ര തിടുക്കം?

2. മെത്രാപ്പോലീത്താ നിയമിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്  സമർപ്പിക്കേണ്ടത് നിയമിച്ച മെത്രാപ്പോലീത്തായ്ക്കാണ്. എന്നാൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത് വൈദിക കമ്മീഷനും! നല്ല നിയമപരിചയം! അതെന്തെങ്കിലും ആകട്ടെ! നിയമിച്ച മെത്രാപ്പോലീത്തായ്ക്കും ആവശ്യപ്പെട്ട വൈദിക സമിതിക്കും ഇന്ത്യൻ രൂപാ കണക്ക് മനസിലാകാഞ്ഞിട്ടാണോ എല്ലായിടത്തും ബ്രാക്കറ്റിൽ ഡോളർ കണക്കും മില്യൺ കണക്കുമൊക്കെ നൽകിയിരിക്കുന്നത്? സഭാ തലവനെതിരെ വത്തിക്കാന് പരാതികൊടുക്കുമെന്നു പറഞ്ഞ വിമത വൈദികർക്കുവേണ്ടിയുള്ള തയ്യാറാക്കലായിരുന്നില്ലേ അത്?

3. മുൻവിധിയോടെയുള്ള അന്വേഷണം, ലക്ഷ്യം മാർ ആലഞ്ചേരി

മേജർ ആർച്ച്ബിഷപ്പിനെ പ്രതിക്കൂട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നു ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാക്കാം. മേജർ ആർച്ച്ബിഷപ്പിന്റേതായി പറയുന്ന പല കുറ്റങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമായ തെറ്റുകളല്ല മറിച്ച് സഹായ മെത്രാന്മാരും വൈദിക-അല്മായ പ്രതിനിധികളുമടങ്ങുന്ന അതിരൂപതാ സമിതികളുടേതാണെന്ന കാര്യം റിപ്പോർട്ട് മറച്ചുവെച്ചിരിക്കുന്നു. മേജർ ആർച്ച്ബിഷപ്പിന്റെ വീഴ്ചകൾ പർവ്വതീകരിക്കാനും റിപ്പോർട്ട് വത്തിക്കാന് അയച്ചുകൊടുക്കുമ്പോൾ ശ്രദ്ധ ലഭിക്കാൻ വേണ്ട ചേരുവകകൾ കൂട്ടിച്ചേർക്കാനും പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഉദാഹരണത്തിന് "താൻ തന്നെ പുറപ്പെടുവിച്ച സിറോ മലബാർ സഭയുടെ നിയമസംഹിത പോലും ഒന്നിലേറെ തവണ മേജർ ആർച്ച്ബിഷപ്പ് ലംഘിച്ചിരിക്കുന്നു" എന്ന പ്രസ്താവന തന്നെ എടുക്കാം. സിറോ മലബാർ സഭയുടെ നിയമസംഹിത പുറപ്പെടുവിച്ചത് വർക്കി വിതയത്തിൽ പിതാവാണെന്ന കാര്യം കമ്മീഷന് അറിയാൻപാടില്ലായിരുന്നു എന്നുതന്നെ കരുതാം. എന്നിരുന്നാൽ തന്നെ അത്തരമൊരു നിരീക്ഷണത്തിന്റെ ആവശ്യകത എന്തായിരുന്നു? സിറോ മലബാർ സഭാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്ന് ലളിതമായി പറഞ്ഞാൽ പോരെ? (വർക്കി വിതയത്തിൽ പിതാവ് വി. കുർബാനയർപ്പണത്തെക്കുറിച്ച് സഭ മുഴുവനായും നൽകിയ കൽപ്പന പിതാവിനെ ഭീഷണിപ്പെടുത്തി ലംഘിപ്പിച്ചവരാണ് ഈ നിരീക്ഷണം നടത്തുന്നതെന്നത് വിരോധാഭാസമാകാം!) അതിരൂപതയുടെ കടത്തെക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത് "യദാർത്ഥത്തിൽ സുവിശേഷവൽക്കരണത്തിനായും സന്നദ്ധസേവനങ്ങൾക്കായും വിനിയോഗിക്കേണ്ട പണം മുഴുവൻ ബാങ്കുകൾ പലിശയായി വിഴുങ്ങുന്നു" എന്ന മനോഹരമായ ഒരു നിരീക്ഷണമുണ്ട്! ഇങ്ങനെയൊക്കെ പറഞ്ഞാലല്ലേ വത്തിക്കാന് കൊള്ളത്തൊള്ളൂ!

റിപ്പോർട്ടിലെ പ്രസക്തമായ ചില നിരീക്ഷണങ്ങളിലേക്ക് കടക്കാം. "അന്വേഷണ കാലഘട്ടത്തിലെ അതിരൂപതയുടെ ഭൂമി വിൽക്കൽ-വാങ്ങലുകൾ പൂർണ്ണമായി അറിയുകയും പങ്കെടുക്കുകയും ചെയ്തിരുന്നത് മേജർ ആർച്ച്ബിഷപ്പ് ആയിരുന്നു! കോട്ടപ്പടിയിലും മൂന്നാറിലും ഭൂമി വാങ്ങിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നത് മേജർ ആർച്ച്ബിഷപ്പിനും വടക്കുമ്പാടനച്ചനും പുതുവാ അച്ചനും മാത്രമായിരുന്നു" (P:27), "തന്നോട് മേജർ ആർച്ച്ബിഷപ്പ് പറഞ്ഞതെല്ലാം താൻ അനുസരിച്ചിട്ടുണ്ടെന്നും എല്ലാ വസ്തു ഇടപാടുകളിലും പുതുവാ അച്ചനെ സഹായിച്ചിട്ടുണ്ടെന്നും വടക്കുമ്പാടനച്ചൻ പ്രസ്താവിച്ചു!" (P: 29), മേജർ ആർച്ച്ബിഷപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നു പുതുവ അച്ചൻ പ്രസ്താവിച്ചു!" (P:29)  ഭൂമി വിൽക്കാനുള്ള സകല അധികാരങ്ങളും ചുമതലകളും ഫാ. ജോഷി പുതുവയ്ക്ക് നൽകുകയും സഹായത്തിനായി മോൺ വടക്കുമ്പാടനച്ചനെ നിയോഗിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ കൂരിയ യോഗമാണെന്നതും ഭൂമി വിൽപ്പനയുടെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് ജോഷി അച്ചനും വടക്കുമ്പാടൻ അച്ചനുമാണെന്നതും തന്ത്രപൂർവ്വം മറച്ചുവെച്ച് അങ്ങനെ കുറ്റം മുഴുവൻ മേജർ ആർച്ബിഷപ്പിന്റെ തലയിൽ ചാർത്തി! കൂരിയയിലറിയിക്കാതെ പുതുവായച്ചനും വടക്കുമ്പാടനച്ചനും ലോൺ എടുത്തതുപോലും മേജർ ആർച്ബിഷപ്പിന്റെ കുറ്റമായി വ്യാഖ്യാനിക്കാനുള്ള അന്വേഷണ സമിതിയുടെ  ശ്രമം എത്രയപാരം!

ഭൂമി വില്പനയുടെയും വാങ്ങുന്നതിന്റെയും രേഖകളിൽ മേജർ ആർച്ബിഷപ്പിന്റെ ഒപ്പുണ്ടെന്ന തെളിവിന്റെ മാത്രം ബലത്തിലാണ് പിതാവ് ഇടപാടുകളിൽ പൂർണ്ണമായും പങ്കെടുത്തിരുന്നുവെന്ന നിരീക്ഷണത്തിൽ കമ്മീഷൻ എത്തിച്ചേർന്നത്. എന്നാൽ ഭൂമിവില്പനയുടെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് താൻ ആയിരുന്നുവെന്നും അത് അപ്പപ്പോൾ മേലധികാരികളെ അറിയിച്ചിട്ടില്ലായെന്നും അങ്ങനെ അറിയിക്കേണ്ട കാര്യം ഇല്ലായെന്നും പുതുവാ അച്ചൻ പറഞ്ഞത് അന്വേഷണ സമിതി കണ്ടില്ലെന്നു നടിച്ചു. നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാകേണ്ടിയിരുന്നതിനാൽ ആധാരങ്ങൾ ആലഞ്ചേരി പിതാവിനെ വായിച്ചുകേൾപ്പിക്കാൻ പോലും സമയം ലഭിച്ചില്ലായെന്നും പറഞ്ഞുറപ്പിച്ച തുക മുഴുവൻ ലഭിച്ചില്ലെന്ന കാര്യം പിതാവിന് അറിവില്ലായിരുന്നെന്നും ഫിനാൻസ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നു. "കാനോനിക സമിതികൾ നിയമിച്ച താൻ ആ ദൗത്യം നിയമാനുസൃതം പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് കൂടുതൽ അന്വേഷണങ്ങൾ കൂടാതെതന്നെ പിതാവ് ഒപ്പിട്ട് നൽകിയത്" ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് മേജർ ആർച്ച്ബിഷപ്പിനെ ക്രൂശിക്കുകയെന്ന് റിപ്പോർട്ട് ആക്രോശിക്കുന്നത്!  ഇതിനേക്കാളേറെ രസകരമായ കാര്യം "നിയമാനുസൃതമല്ലാത്ത യാതൊരു കാര്യങ്ങളും ചെയ്യാൻ മേജർ ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടിട്ടില്ലായെന്നു" ഫിനാൻസ് ഓഫീസർ വ്യക്തമായി എഴുതി നൽകിയ കാര്യവും അന്വേഷണ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല!  മേജർ ആർച്ച്ബിഷപ്പ് പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് വടക്കുമ്പാടനച്ചൻ പ്രസ്താവിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അന്വേഷണ സമിതിയുടെ ചോദ്യങ്ങൾക്ക് അച്ചൻ നൽകിയ മറുപടികളിൽ അങ്ങനെയൊരു പ്രസ്താവന ഇല്ല! അതായത് കുറ്റങ്ങളെല്ലാം മേജർ ആർച്ച്ബിഷപ്പിന്റെ തലയിൽ ചാർത്താനുള്ള വ്യഗ്രതയിൽ സത്യം മൂടിവെച്ചത് കൂടാതെ ദുരുദ്ദേശത്തോടെ പച്ചക്കള്ളം എഴുതിവിടാനും സമിതി മടിച്ചില്ല!

മറ്റൂരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം പുനരുജീവിച്ചതിന്റെ പിന്നിൽ മാർ ആലഞ്ചേരിയാണെന്നാണ് റിപ്പോർട്ട് കണ്ടുപിടിച്ച അടുത്ത കുറ്റം. പിതാവിന്റെ അറിവോടും സമ്മതത്തോടെയുമാണ് മറ്റൂരിൽ സ്ഥലം വാങ്ങിയതെന്ന് സമിതി പറയുന്നു. പിതാവിന്റെ മാത്രമല്ല ഫിനാൻസ് കൗൺസിലിന്റെയും കൂരിയയുടെയുമൊക്കെ  അറിവുണ്ടായിരുന്നു! വളരെയധികം ചർച്ചകൾ നടന്നിരുന്നുവെന്നും സ്ഥലം കണ്ടിട്ടുണ്ടെന്നും രണ്ടു സഹായമെത്രാന്മാരുൾപ്പെടെയുള്ളവർ എഴുതി നൽകിയിട്ടും ഇത്തരത്തിലുള്ള പ്രസ്താവനകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നു പറഞ്ഞാൽ എങ്ങനെ നിഷേധിക്കും? മെഡിക്കൽ കോളേജ് എന്ന ആശയവും മറ്റൂരിലെ സ്ഥലവും ഫിനാൻസ് കൗൺസിലുൾപ്പെടെയുള്ള അതിരൂപതയുടെ ആലോചനാ സമിതികൾ അംഗീകരിച്ചതാണ്. എന്നിട്ടും അന്വേഷണ കമ്മീഷൻ അഭി. പിതാക്കന്മാർ ഉൾപ്പെടെ എല്ലാവർക്കും നൽകിയ ചോദ്യാവലിയിലെ ആദ്യ നാല് ചോദ്യങ്ങൾ ആ പ്രോജക്ടിനെക്കുറിച്ചും വാങ്ങിയ സ്ഥലത്തെക്കുറിച്ചും ചോദിക്കുന്നതും "മറ്റൂരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം പുനരുജീവിച്ചതിന്റെ പിന്നിൽ മാർ ആലഞ്ചേരിയാണെന്ന" റിപ്പോർട്ടിലെ പ്രസ്താവനയും കൂട്ടിവായിക്കുമ്പോൾ അന്വേഷണ സമിതിയുടെ ലക്ഷ്യങ്ങൾ വീണ്ടും വ്യക്തമാകുന്നു! തങ്ങൾക്കാർക്കും താല്പര്യമില്ലാത്ത ഒരു പ്രോജക്ട് അവതരിപ്പിച്ച് മാർ ആലഞ്ചേരി അതിരൂപതയെ കടക്കെണിയിലാക്കിയെന്നു പറയണം! അതിനാണ്! അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഓരോ ആരോപണങ്ങളും ഇതുപോലെ ഖണ്ഡിക്കാമെങ്കിലും സമയ-സ്ഥല പരിമിതികൾ മൂലം അതിന് മുതിരുന്നില്ല. ആലഞ്ചേരി പിതാവിനെതിരെ വ്യക്തമായ ദുരുദ്ദേശങ്ങളോടെ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നതിനു ഇതിൽപ്പരം തെളിവുകൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

4. അർത്ഥഗർഭമായ മൗനം

ആലഞ്ചേരി പിതാവിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ പോലും പൊടിപ്പും തൊങ്ങലും ചേർത്ത് വളരെ പ്രാധാന്യത്തോടെ വിശദീകരിക്കുന്ന റിപ്പോർട്ട് സഹായമെത്രാന്റെയും അതിരൂപതാ സമിതിയുടെയും നേർക്ക് വിരല്ചൂണ്ടുന്ന പല തെളിവുകളും രേഖകളും മറുപടികളും കണ്ടില്ലെന്നു നടിച്ചു. സഹായ മെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൂരിയാ യോഗമാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ അലക്സിയൻ ബ്രദേഴ്‌സ് കൈമാറിയ ഭൂമി ഉൾപ്പടെയുള്ള ആറു വസ്തുക്കൾ വിൽക്കാനുള്ള അനുമതി നല്കിയതെന്നതും ഫിനാൻസ് ഓഫീസർക്ക് മറ്റ് കൂടിയാലോചനകൾ കൂടാതെതന്നെ വസ്തു വിൽപ്പനയുമായി മുന്നോട്ടുപോകാനുള്ള സർവ്വാധികാരങ്ങളും നല്കിയതെന്നതും റിപ്പോർട്ടിൽ മറച്ചുവെച്ചിരിക്കുന്നു! "ഭൂമിവിൽക്കാനുള്ള അനുമതി നൽകിയശേഷം തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള യാതൊരു അറിവും സഹായമെത്രാനുണ്ടായിരുന്നില്ല" എന്ന അത്യന്തം ദുരൂഹവും വളച്ചൊടിക്കാൻ ഏറെ സാധ്യത നൽകുന്നതുമായ ഒരു ആരോപണം മാത്രമാണ് മാർ എടയന്ത്രത്തിന്റെ പങ്കിനെക്കുറിച്ച് റിപ്പോർട്ട് നൽകുന്നത്!  

ഇടപാടുകാരൻ സാജു വർഗ്ഗീസിനെ ആരാണ് പരിചയപ്പെടുത്തിയതെന്ന് ഫിനാൻസ് ഓഫീസറോട് ചോദിച്ച്, "വലിയ പിതാവെന്ന്" എഴുതി വാങ്ങി "മേജർ ആർച്ച്ബിഷപ്പ് പരിചയപ്പെടുത്തിയതിനാലാണ് സാജു വർഗീസിന് ഇടപാടിൽ മുൻ‌തൂക്കം നൽകിയതെന്ന" നിഗമനത്തിൽ എത്തിച്ചേരാൻ അമിതാവേശം കാട്ടിയ അന്വേഷണ സമിതി "വലിയപിതാവ് നിയമാനുസൃതമല്ലാത്ത യാതൊരു നിർദ്ദേശങ്ങളും തനിക്ക് നൽകിയിട്ടില്ലെന്ന" ഫിനാൻസ് ഓഫീസറുടെ മറുപടിയിലും മൗനം അവലംബിച്ചു! ഇടക്കാല സമിതി റിപ്പോർട്ടിന് മാർ എടയന്ത്രത്ത് നൽകിയ മറുപടിയിൽ മറ്റൂർ ഭൂമി ഇടപാടിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് പറയുന്നു: "വലിയ ഇടപാടുകൾ കർദ്ധിനാൾ പങ്കെടുക്കുന്ന യോഗങ്ങളിൽ തന്നെ അവതരിപ്പിച്ച് ചർച്ച ചെയ്യണം, എന്നാൽ ഇത് സംഭവിച്ചിട്ടില്ല!" നിർണ്ണായകമായ ഈ മൊഴിയും അന്വേഷണസമിതി കണ്ടില്ലെന്നു നടിച്ചു.

മാർ ആലഞ്ചേരി ആശുപത്രിയിലായിരുന്ന സമയം കൂരിയാ കേന്ദ്രത്തിൽ തിരിമറികൾ നടന്നെന്നും മാർ എടയന്ത്രത്തിനു നേരിട്ട് പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളും നിർണ്ണായക മീറ്റിങ്ങുകളുടെ മിനിട്സും മുക്കിയെന്നും വാർത്ത ഉണ്ടായിരുന്നു. ഈ സംശയവും റിപ്പോർട്ടിലൂടെ ബലപ്പെടുകയാണ്. ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് കൂടുതൽ കൂടിയാലോചനകൾ നടത്താതെതന്നെ സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കാനുള്ള അനുവാദം കൊടുത്ത 2016 മാർച്ച് 18 നു നടന്ന സാമ്പത്തിക സമിതി യോഗത്തിന്റെ മിനിറ്റ്സ് മാത്രം എങ്ങനെ അന്തിമ റിപ്പോർട്ടിൽനിന്നു അപ്രത്യക്ഷമായി?  നിർണ്ണായക തീരുമാനങ്ങളെടുത്ത യോഗങ്ങളിൽ ആരൊക്കെയാണ് സംബന്ധിച്ചതെന്ന സൂചനപോലും റിപ്പോർട്ട് നൽകുന്നില്ലെന്നത് സമിതിക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന സൂചനയാണ് നൽകുന്നത്. വിപണി വിലയിൽ വളരെ കുറച്ചാണ് വിൽപ്പനയ്ക്കായി ഭൂമിവില നിശ്ചയിച്ചതെന്നും അതിനാൽത്തന്നെ അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്നും പറയുന്ന കമ്മീഷൻ നഷ്ടക്കണക്ക് തയ്യാറാക്കാൻ ആധാരമാക്കിയ വിപണി മൂല്ല്യവും റിപ്പോർട്ടിൽ ചേർത്തിട്ടില്ല!



ഉപസംഹാരം


സാമ്പത്തിക കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ഫിനാൻസ് കൗൺസിലിനാണെന്നിരിക്കെ കൗൺസിലിനെ വൈദിക സമിതി ഹൈജാക്ക് ചെയ്യുകയാണുണ്ടായതെന്ന് ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ പറയുന്നു. "ഇടപാടുകാരനിൽനിന്നു മുഴുവൻ തുകയും കിട്ടിയിട്ടില്ലെന്ന് ഫിനാൻസ് കൗൺസിലിന് അറിവുണ്ടായിരുന്നു. ഈ തുക വീണ്ടെടുക്കുന്നതിനായി ഫിനാൻസ് കൗൺസിൽ സബ് കമ്മിറ്റിയെ നിയമിച്ചെങ്കിലും പ്രവർത്തിക്കാൻ വൈദിക സമിതി അനുവദിച്ചില്ല!, സബ് കമ്മിറ്റിയുടെ മേൽനോട്ടത്തിന് കാത്തുനിൽക്കാതെ തിരക്കിട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചുകൊണ്ട് വൈദിക സമിതി അധികാര ദുർവിനയോഗം നടത്തിയെന്നും" ഫിനാൻസ് ഓഫീസർ ആരോപിക്കുന്നു.

കാനോനിക സമിതികളെ അട്ടിമറിച്ച്, അന്വേഷണ സമിതിയെന്ന ബിനാമിയെ മുൻനിർത്തി, മേജർ ആർച്ച്ബിഷപ്പിനെ താഴയിറക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ചില അധികാര കേന്ദ്രങ്ങളുടെ നാടകമായിരുന്നു ഭൂമിവില്പനയെത്തുടർന്നുണ്ടായ  വിവാദങ്ങൾ. ഭൂമിവില്പനയിൽ മേൽനോട്ടം വഹിക്കുന്നതിൽ മെത്രാപ്പോലീത്തയ്ക്ക് കാനോനികമായ വീഴ്ച്ച സംഭവിച്ചെന്നു സ്ഥാപിക്കാനായി വിമത വൈദികർ നടത്തിയത് അതിനേക്കാളേറെ ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഭൂമിവിവാദത്തെത്തുടർന്നുണ്ടായ ഉൾക്കളികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സഭാ സിനഡ് തയ്യാറാകണം. സത്യം മറച്ചുവെച്ചും സത്യമെന്ന വ്യാജേനെ അർദ്ധസത്യങ്ങളും കള്ളത്തരങ്ങളും പടച്ചുവിട്ടും വിമത വൈദികരുടെ ചട്ടുകങ്ങളായി പ്രവർത്തിച്ച അതിരൂപതാ അന്വേഷണ സമിതിയുടെ സുതാര്യതയും അന്വേഷണത്തിന്റെ ഭാഗമാകണം. നിരപരാധിയെ ക്രൂശിക്കുന്നതിനായി ചമച്ച കപടനാട്യങ്ങൾ സഭയ്ക്കും സഭാ തലവനുമുണ്ടാക്കിയ കോട്ടം തീർത്താൽ തീരാത്തതാണ്! ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരുവാനും മാന്യമായി ശിക്ഷിക്കാനും സഭാ നേതൃത്വം തയാറാകണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.


Monday, January 1, 2018

എറണാകുളത്തെ സഹായമെത്രാൻ മാർ എടയന്ത്രത്ത് സൗകര്യപൂർവ്വം മറക്കുന്ന ചില ധാർമ്മിക-കാനോനിക പ്രശ്നങ്ങൾ


"അതിരൂപതക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും, കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാർമ്മിക പ്രശ്നങ്ങളാണ്. ആയതിനാൽ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടു ബാക്കി ലഭിക്കേണ്ട തുക അതിരൂപതയ്ക്ക് ലഭിച്ചാലും സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെങ്കിലും ധാർമ്മിക പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നുള്ളത് വസ്തുതയാണ്." (സർക്കുലർ Prot. No. CR-6/17, മാർ സെബാസ്ട്യൻ എടയന്ത്രത്ത്)
എറണാകുളം സഹായ മെത്രാനും വൈദികരും പൊടുന്നനെ ധാർമ്മികതയുടെ മൂടുപടമണിഞ്ഞു ഭാവിയിൽ അവശേഷിക്കാൻ സാധ്യതയുള്ള ധാർമ്മികപ്രശനത്തെക്കുറിച്ചുപോലും നെടുവീർപ്പെടുമ്പോൾ പതിറ്റാണ്ടുകളായി ഇക്കൂട്ടർ സൗകര്യപൂർവ്വം മൂടിവെക്കുന്ന ചില ധാർമ്മിക-കാനോനിക പ്രശ്നങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ് ഈ കുറിപ്പ്.
"പത്രോസിന്റെ പിൻഗാമിയും സാർവ്വത്രിക സഭയുടെ തലവനുമായ മാർപാപ്പയെ പൂർണ്ണ ഹൃദയത്തോടെ അനുസരിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് സഭാ നിയമം അനുശാസിക്കുന്ന എല്ലാക്കാര്യങ്ങളിലും പൂർണ്ണമായ വിധേയത്വം ഞാൻ ഏറ്റുപറയുന്നു!" (സിറോ മലബാർ മെത്രാഭിഷേക കർമ്മത്തിൽ വി.ഗ്രന്ഥം സാക്ഷിയാക്കി നിയുക്ത മെത്രാന്റെ വിശ്വാസ പ്രഖ്യാപനം) വിശ്വാസ പ്രഖ്യാപനത്തോടൊപ്പം അധികാരികളോടുള്ള പൂർണ്ണ വിധേയത്വവും അനുസരണവും വി.ഗ്രന്ഥം സാക്ഷിയാക്കി മ്ശംഷാന വാഗ്ദാനം ചെയ്യുന്നതോടെയാണ് തിരുപ്പട്ട ശുശ്രൂഷയിലേക്ക് കടക്കുന്നത്. "...ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും വിധേയത്വത്തോടെ വർത്തിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ _____ മെത്രാനെ പൂർണ്ണ ഹൃദയത്തോടും വിധേയത്വത്തോടുംകൂടെ അനുസരിച്ചുകൊള്ളാമെന്നും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കല്പനകൾ ഒരിക്കലും ലംഘിക്കുകയില്ലെന്നും ഞാൻ ഏറ്റുപറയുന്നു.."
മേലധ്യക്ഷനായ മെത്രാപ്പോലീത്തായോട്, സിറോ മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് അനുസരണവും വിധേയത്വമുള്ള എത്ര മെത്രാന്മാരും വൈദികരും എറണാകുളത്തുണ്ട്? പൂർണ്ണ വിധേയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകൾക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിൻഡിന്റെയും നിർദ്ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തൻകുർബാന അർപ്പിച്ചുകൊണ്ടല്ലേ ഇന്നും ഈ അതിരൂപതയിൽ ഓരോ പുരോഹിതനും വൈദിക ജീവിതം ആരംഭിക്കുന്നത്? ഇതിൽ ഇതുവരെയും ധാർമ്മികവും കാനോനികവുമായ ഒരു തെറ്റും അഭിവന്ദ്യ സഹായമെത്രാന് കാണാൻ സാധിച്ചില്ലേ? 1986 ൽ പരിശുദ്ധ പിതാവ് വി. ജോണ് പോൾ പാപ്പ അതിന്റെ പൂർണ്ണതയിൽ അർപ്പിച്ചുകൊണ്ട് ഉത്ഖാടനം ചെയ്ത സിറോ മലബാർ സഭയുടെ ഔദ്യോഗിക കുർബാനക്രമം ജീവിതത്തിൽ ഒരിക്കലെങ്കിലും അതിന്റെ പൂർണ്ണതയിൽ അർപ്പിക്കാത്തവരല്ലേ സഹായമെത്രാന്മാരുൾപ്പടെയുള്ള എറണാകുളം അതിരൂപതയിലെ മഹാഭൂരിപക്ഷം പട്ടക്കാരും? എന്തേ ഇത് ധാർമ്മികവും കാനോനികവുമായ പ്രശ്നമാകുന്നില്ല? എറണാകുളത്തെ വൈദികരുടെ പിടിവാശിമൂലം ഒത്തുതീർപ്പിനായി വത്തിക്കാന്റെ നിർദ്ദേശത്തിൽ പോലും വെള്ളം ചേർത്തുകൊണ്ട് ഔദ്യോഗിക കുർബാനയർപ്പണ രീതിയിൽ സിനഡ് മാറ്റം വരുത്തിയിട്ടും സിനഡിനെയും മെത്രാപ്പോലീത്തായെയും അനുസരിക്കാമെന്നു വാഗ്ദാനം ചെയ്ത് പട്ടമേറ്റ നിങ്ങൾ മേജർ ആർച്ച്ബിഷപ്പ് വിതയത്തിൽ പിതാവിനെ ഭീഷണിപ്പെടുത്തി സിനഡ് തീരുമാനം എറണാകുളത്തിന് ബാധകമല്ലെന്ന് ഉത്തരവിറക്കിച്ചില്ലേ? ഇതും നിങ്ങൾക്ക് ധാർമ്മികവും-കാനോനികവുമായ തെറ്റാകുന്നില്ലല്ലോ അല്ലേ!
സിറോ മലബാർ സഭയുടെ ദൈവശാസ്ത്രത്തിനും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണെന്നു പൂർണ്ണബോധ്യമുണ്ടായിട്ടും ജനാഭിമുഖമായേ വി.കുർബാനയർപ്പിക്കൂയെന്ന് വാശി പിടിക്കുന്നതും, വി. കുർബാനയിൽ മാറ്റങ്ങൾ വരുത്താൻ മെത്രാനുപോലും അധികാരമില്ലെന്നിരിക്കേ (സിറോ മലബാർ സഭയുടെ പ്രത്യേക സാഹചര്യത്തിൽ മെത്രാന് വളരെ പരിമിതമായ അധികാരങ്ങൾ അനുവദിക്കുന്നു), വി.കുർബാനയിലെ പ്രാർത്ഥനകൾ വൈദികർപോലും യഥേഷ്ടം വെട്ടിമുറിക്കുന്നതും വി. കുർബാന പുസ്തകത്തിലെ ഗീതങ്ങൾക്ക് പകരം ആൽബം പാട്ടുകൾ കുത്തിനിറക്കുന്നതുമൊന്നും ധാർമ്മിക പ്രശ്നങ്ങളായി തോന്നുന്നില്ലെങ്കിൽ ആ ധാർമ്മികതയ്ക്ക് കാര്യമായ എന്തോ തകരാറുണ്ടെന്ന് പറയാതെ വയ്യ!
വിശ്വാസികളെ സഭയെക്കുറിച്ചും വി.പാരമ്പര്യങ്ങളെക്കുറിച്ചും പഠിപ്പിക്കാതെ "ഇതാണ് ഞങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത്; ഞങ്ങൾ അവരുടെ ഇഷ്ടമനുസരിച്ചാണ് പ്രവർത്തിക്കുന്നതെ"ന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നത് എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ്? മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട നിങ്ങൾക്ക് എങ്ങനെയാണ് ധാർമ്മികത എന്ന വാക്കുപോലും ഉച്ചരിക്കാൻ സാധിക്കുന്നത്? ഇതിനേക്കാളെല്ലാം ഉപരിയായി "കലർപ്പില്ലാത്ത തങ്കമെന്ന വ്യാജേന മുക്കുപണ്ടം സമ്മാനിക്കുന്ന പോലെ" യദാർത്ഥ വിശ്വാസവും പാരമ്പര്യങ്ങളും വി.കുർബാനയുടെയും കൂദാശകളുടെയും സമ്പൂർണ്ണമായ അർപ്പണവും വിശ്വാസികൾക്ക് നിഷേധിച്ചുകൊണ്ട് ഇതിനെല്ലാം പകരമായി തങ്ങൾ വ്യഭിചാരിച്ച വിശ്വാസവും ആരാധനാക്രമവും കൂദാശകളും അജ്ഞരായ വിശ്വാസികളുടെമേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് ധാർമ്മികതയുടെപേരിലാണ് നിങ്ങൾ നീതീകരിക്കുന്നത്?
വി.കുർബാന അർപ്പിക്കേണ്ടത് സ്വന്തം സഭയുടെ തിരുവസ്ത്രങ്ങളണിഞ്ഞുതന്നെ വേണമെന്ന സഭാ നിയമമിരിക്കേ ലത്തീൻ സഭയുടെ തിരുവസ്ത്രങ്ങൾ അണിഞ്ഞു അങ്ങയുടെ അതിരൂപതയിലെ വൈദികർ സിറോ-മലബാർ കുർബാന അർപ്പിക്കുന്നതിൽ ധാർമ്മികവും-കാനോനികവുമായ പ്രശ്നങ്ങളൊന്നുമില്ലേ പിതാവേ? തിരുവസ്ത്രങ്ങൾക്ക് മുകളിൽ കാവി മുണ്ടു പുതച്ചും തിരുവാതിരപ്പാട്ടുപാടിയും ഓണക്കുർബാനയെന്ന പേരിൽ അങ്ങയുടെ വൈദികർ ആഭാസത്തരം കാണിച്ചപ്പോൾ ഈ ധാർമ്മികതയും കാനൻ നിയമവുമൊക്കെ എവിടെയായിരുന്നു പിതാവേ? സിറോ മലബാർ സഭയിൽ ആകമാനം വലിയനോമ്പാരംഭിക്കുന്നത് നോമ്പിലെ ആദ്യതിങ്കളാഴ്‌ച്ച വിഭൂതിയോടെ ആണെന്നിരിക്കെ, സഭാ നിയമങ്ങളെ കാറ്റിൽപറത്തി ഞങ്ങൾ ബുധനാഴ്ച കുരിശുവരപ്പെരുന്നാൾ നടത്തിയേ നോമ്പാരംഭിക്കൂ എന്ന് വാശിപിടിക്കുന്നത് എന്ത് ധാർമ്മികതയുടെയും കാനൻ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് പിതാവേ? അഭി. വർക്കി പിതാവിന്റെ കാലത്ത് ശിശുക്കൾക്ക് പ്രവേശനകൂദാശകൾ (മാമ്മോദീസ, സ്ഥൈര്യലേപനം, വി.കുർബാന) ഒരുമിച്ച് നൽകുന്ന പുതിയ ക്രമം സഭയിലാകമാനം നടപ്പിലാക്കിയിട്ടും അതിനു പുറം തിരിഞ്ഞു നിൽക്കുന്നതും എറണാകുളം- അങ്കമാലി അതിരൂപതയിൽ മാമ്മോദീസാ സ്വീകരിക്കുന്ന ശിശുക്കൾക്ക് വി. കുർബാന നിഷേധിക്കുന്നതും ധാർമ്മികതയും കാനൻ നിയമ പരിജ്ഞാനവും കൂടിപ്പോയതുകൊണ്ടാണോ പിതാവേ? ഉയിർപ്പ്,പിറവി തിരുക്കർമ്മങ്ങൾക്കായുള്ള പുതിയ ക്രമം സഭയിൽ ആകമാനം നടപ്പിലാക്കിയിട്ടും ഇതിനു വിപരീതമായതൊന്നും നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി മേജർ ആർച്ബിഷപ്പിന്റെ ഉത്തരവുണ്ടായിട്ടും ഇപ്പോഴും അങ്ങയുടെ വൈദികർ പഴയ ക്രമത്തിൽ തന്നെ ശുശ്രൂഷകൾ നടത്തുന്നതും ധാർമ്മികവും കാനോനികവുമായി ശരിയാണോ പിതാവേ? പെസഹാവ്യാഴാഴ്ച്ച സ്ത്രീകളുടെ കാലുകഴുകരുതെന്നു വത്തിക്കാനിൽനിന്നുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ മേജർ ആർച്ച്ബിഷപ്പ് സർക്കുലറിറക്കിയപ്പോൾ അതിനെ ധിക്കരിച്ചുകൊണ്ട് സ്ത്രീകളുടെ കാലുകഴുകുകയും അത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഇട്ടുകൊടുക്കുകയും ചെയ്ത വൈദികർക്കെതിരെ എന്തേ ഈ പറഞ്ഞ ധാർമ്മികവും കാനോനികവുമായ പ്രശ്നങ്ങളൊന്നും അങ്ങ് ഉയർത്തിയില്ല?
വരാനിരിക്കുന്ന ധാർമ്മിക പ്രശങ്ങളെപ്പോലും മുൻകൂട്ടി കാണുന്ന അഭി. മെത്രാൻ അങ്ങയുടെയും സഹോദര വൈദികരുടെയും സ്വാർത്ഥത മൂലം പതിറ്റാണ്ടുകളായി എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന ഈ ധാർമ്മിക-കാനോനിക പ്രശ്നങ്ങളെ കാണാതെ പോകരുത്. സൗകര്യപൂർവ്വം എടുത്തണിയാനും ആവശ്യാനുസരണം ഊരിമാറ്റാനുമുള്ള മൂടുപടമാവരുത് ധാർമ്മികത! ധാർമ്മികതയെ ഒരു മൂടുപടമായി കാണുന്നവരെ ഉദ്ദേശിച്ചാവണം "വ്യക്തിപരമായി ഇഷ്ടമില്ലാത്തവർക്കെതിരേ നാം സ്വീകരിക്കുന്ന മനോഭാവമാണ് ധാർമ്മികത"യെന്ന് ഐറിഷ് കവി ഓസ്കർ വൈൽഡ് കുറിച്ചത്!
ശുഭം!
വാൽക്കഷ്ണം:
അതിരൂപതാധ്യക്ഷനെന്ന നിലയിലും മേജർ ആർച്ച്ബിഷപ്പെന്നനിലയിലും പൂർണ്ണമായ അനുസരണവും വിധേയത്വവും നൽകേണ്ട സഹായമെത്രാന്മാരും വൈദികരും ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും സഭാ സിൻഡിനോടും ഇത്ര വലിയ അനുസരണക്കേടുകളും സഭാ നിയമ ലംഘനങ്ങളും നടത്തിയിട്ടും തൽസ്ഥാനങ്ങളിൽ തുടരുന്നത് ധാർമ്മികമായും കാനോനികമായും ശരിയാണല്ലല്ലോല്ലേ? ഇവരെയൊക്കെ ചുമക്കാൻ എന്ത് പാപമാണോ എറണാകുളത്തെ പാവം വിശ്വാസികൾ ചെയ്തത്!

Friday, November 24, 2017

എന്തുകൊണ്ട് ക്രിസ്ത്യൻ ഹെൽപ്പ്ലൈൻ?

ക്രിസ്ത്യൻ ഹെൽപ്പ് ലൈനെ വെള്ളപൂശാനല്ല ഈ ലേഖനമെന്ന് ആദ്യമേ തന്നെ പറയട്ടെ. അവരുടെ രാഷ്ട്രീയം എന്തുതന്നെ ആയാലും, രാഷ്ട്രീയത്തിനതീതമായി അവരുടെ പ്രഖ്യാപിത ലക്ഷ്യത്തെ പിന്തുണക്കാൻ അഭ്യസ്തവിദ്യരായ ധാരാളം നസ്രാണികൾ മുന്നോട്ട് വന്നത് തള്ളിക്കളയാവുന്ന ഒരു കാര്യമല്ല. വിചിന്തനം ചെയ്യേണ്ട വലിയൊരു വിഷയമാണത്. സഭയും രാഷ്ട്രീയക്കാരും എത്രതന്നെ ഇല്ല എന്ന് പറഞ്ഞാലും ലൗ ജിഹാദ് എന്നത് ഒരു വസ്തുതയാണെന്നു തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടു ബോധ്യപ്പെട്ട വിശ്വാസികളാണ് CHL ന് പിന്തുണ പ്രഖ്യാപിക്കുന്നത്. അത് എന്തുകൊണ്ട് എന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു: സഭക്ക് ആ ഒരു തലത്തിൽ ഒന്നും ചെയ്യാൻ സാധ്യമല്ല. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നത് പോട്ടെ, നമ്മുടെ പെൺകുട്ടികളെ അതിനെതിരായി ബോധവൽക്കരിക്കാനോ, സൂചനകൾ ലഭിച്ചാൽ ക്രിയാത്മകമായി ഇടപെട്ട് ചതിവ് തടയാനോ, ചതിയിൽ പെട്ട നമ്മുടെ പെൺകുട്ടികളെ വീണ്ടെടുക്കാനോ അവർക്ക് സംരക്ഷണം നൽകാനോ സഭയുടെ ഒരു സംവിധാനത്തിനും ഇന്നത്തെ അവസ്ഥയിൽ സാധിക്കില്ല; എന്ന് മാത്രമല്ല എന്തൊക്കെ ചെയ്യാൻ പറ്റും എന്ന പ്രാഥമിക പഠനം പോലും നടത്താൻ സഭക്ക് സാധിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമേ ഇല്ല എന്നുപറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന ദയനീയാവസ്ഥയിലാണ് സഭാ നേതൃത്വം.

CHL ഈ മേഖലയിലേക്ക് കടന്നുവരുന്നതിനും മുൻപ് ലൗ ജിഹാദ് വിഷയം ചർച്ചയായ അവസരത്തിൽ എനിക്കറിയാവുന്ന ഒരു രൂപതാ ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർ അച്ചനോട് ചോദിച്ചു "ഇതിനെതിരായി ജാഗ്രതാ സമിതിക്ക് എന്തൊക്കെ ചെയ്യാൻ പറ്റും, ഇടവകകളിൽ ബോധവൽക്കരണമോ കൗൺസിലിംഗ് സൗകര്യങ്ങളോ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ?" തിരിച്ചു കിട്ടിയ മറുപടി "ഇത് എപ്പോഴും ഒരു ആശങ്ക തന്നെയാണ് എന്നാൽ ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്!" ഞാൻ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു. ഈ കാര്യത്തിൽ കാര്യമായ പഠനങ്ങളോ ആശങ്കയോ ഇല്ലാതിരുന്ന എനിക്ക് തന്നെ സഭാ സംവീധാനങ്ങളുടെ ഇത്തരം നിലപാടുകൾ വേദനാജനകമാണെങ്കിൽ ഈ കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും പഠിക്കുകയും ചതിക്കുഴികൾ മനസ്സിലാക്കുകയും ചെയ്യുന്ന വിശ്വാസികൾ സഭാ സംവീധാനങ്ങളുടെ ഇത്തരം നിരുത്തരവാദിത്വ പരമായ നിലപാടുകളോട് എങ്ങനെയാകും പ്രതികരിക്കുക.? വിശ്വാസികളാണോ സ്ഥാപനങ്ങളാണോ നമ്മുടെ താല്പര്യം? തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതൊരു യാഥാർഥ്യമാണ് സഭ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് ഒരു സഭാധ്യക്ഷനെ കണ്ട് പറഞ്ഞ ഒരു ഉദ്യോഗസ്ഥനോട് ഇത് പുറത്താക്കരുത് മതസ്പർദ്ധ ഉണ്ടാകും എന്ന് പറഞ്ഞു കൈമലർത്തി കാണിച്ചു എന്നാണ് കേട്ടത്!

ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ പെൺകുട്ടികളെ ചതിയിൽനിന്നു രക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ CHL വരുന്നത്. അതായത് സഭ ക്രീയാത്മകമായ ഒരു നിലപാടെടുക്കുകയോ നമ്മുടെ പിള്ളേരെ സംരക്ഷിക്കാൻ എന്തെങ്കിലും നടപടികളെടുക്കുകയോ ചെയ്തിരുന്നെങ്കിൽ ഇത്തരം ഒരു സംഘടനക്ക് തന്നെ പ്രസക്തി ഉണ്ടാകുമായിരുന്നില്ല. നിർഭാഗ്യവശാൽ CHL നെ വിമർശിക്കുക എന്നതല്ലാതെ യാഥാർഥ്യം ഉൾക്കൊള്ളാനോ അതെ കുറിച്ച് പഠിക്കാനോ പരിഹാര മാർഗങ്ങൾ തുറക്കാനോ സഭാ സംവീധാനങ്ങൾക്ക് ഇന്നും സാധിച്ചിട്ടില്ല. CHL ന്റെ രാഷ്ട്രീയം എന്തുതന്നെ ആയാലും, അവർക്ക് രാഷ്ട്രീയത്തിനതീതമായ പിന്തുണ ലഭിക്കുന്നത് സഭാ സംവീധാനങ്ങളുടെ ഇത്തരം നിരുത്തരവാദിത്വപരമായ പെരുമാറ്റംകൊണ്ടുകൂടെയാണ്. കത്തോലിക്കാ കോൺഗ്രസ്സിനോ ജാഗ്രതാ വേദികൾക്കോ മറ്റ് സഭാ സംവീധാനങ്ങൾക്കോ നമ്മുടെ വിശ്വാസം സംരക്ഷിക്കുവാനും ചതിക്കുഴികളിൽനിന്നു നമ്മുടെ തലമുറകളെ രക്ഷിക്കാനും സാധിച്ചാൽ ഇന്ന് CHL നു പിന്തുണ നൽകുന്ന വിശ്വാസികൾ സഭാ സംവിധാനങ്ങൾക്ക് പിന്നിൽ ശക്തമായി നിലകൊള്ളും. CHL നെ തെറിപറഞ്ഞു നടക്കുന്ന സമയത്ത് നമ്മുടെ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനുമാണ് നാം പരിശ്രമിക്കേണ്ടത്.

അന്ധമായ മതേതരത്വം നമ്മുടെ നിലനില്പിനുതന്നെ ഭീഷണിയാണെന്ന യാഥാർഥ്യം എന്നാണു സഭാനേതൃത്വം മനസ്സിലാക്കുന്നത്? നിലനിൽപ്പ് ഉണ്ടെങ്കിലല്ലേ മതേതരത്വത്തിന് പ്രസക്തിയുള്ളൂ! തെറ്റിനെ തെറ്റാണെന്നു ചൂണ്ടിക്കാണിക്കുന്ന ആർജ്ജവത്വമാണ് നാം കാണിക്കേണ്ടത്. തെറ്റിനെ മറച്ച്‌വെച്ച് മതേതരത്വം സംരക്ഷിക്കാൻ നോക്കുന്നത് ഭീരുത്വമാണ്. അതല്ല യദാർത്ഥ മതേതരത്വം നമ്മോട് ആവശ്യപ്പെടുന്നതും. യദാർത്ഥ വിശ്വാസം പകർന്നുകൊടുക്കാനും വിശ്വാസികളുടെ ശുശ്രൂഷകരാകാനുമുള്ള അടിസ്ഥാന വിളി മറന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും സംരക്ഷകരുമായി സഭാ സംവീധാനങ്ങൾ മാറുന്നിടത്താണ് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ മറ്റുള്ളവർ രംഗപ്രവേശനം ചെയ്യുന്നതെന്ന് മറക്കാതിരിക്കാം.

CHL ന്റെ രാഷ്ട്രീയം ക്രൈസ്തവർക്ക് ഉണ്ടാക്കിയേക്കാവുന്ന ദോഷം അവർ ഉയർത്തിപ്പിടിക്കുന്ന ലക്‌ഷ്യം ക്രൈസ്തവ വിശ്വാസികൾക്ക് നൽകുന്ന ഗുണത്തേക്കാൾ തുലോം കുറവാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇന്നത്തെ സാഹചര്യത്തിൽ സഭാ നേതൃത്വത്തിന് ഒരിക്കലും അഭിമുഖീകരിക്കാൻ സാധിക്കാത്ത ഒരു മേഖലയിലാണ് CHL പ്രവർത്തിക്കുന്നതെന്നതുതന്നെ കാരണം. CHL നെ ഇല്ലാതാക്കുക എന്നതല്ല നമ്മുടെ ആവശ്യം. അത് CHL ആർക്കെതിരെയാണോ പ്രവർത്തിക്കുന്നത് അവരുടെ ആവശ്യമാണ്. CHL ഉയർത്തിപ്പിടിക്കുന്ന വിഷയത്തെ ഫലപ്രദമായി നേരിടാൻ സഭാ തലത്തിൽ പദ്ധതികൾ ഉണ്ടാക്കാതെ CHL നെ ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത് ആരാണെങ്കിലും അത് ആത്മഹത്യാപരമാണ്. അങ്ങനെ ചെയ്താൽ നേട്ടം CHL ന്റെ പ്രവർത്തനങ്ങൾക്കൊണ്ട് കോട്ടമുണ്ടാകുന്ന മത ഭ്രാന്തന്മാർക്ക് മാത്രമാണ്. CHL നെ അവരുടെ വഴിക്ക് വിട്ട് അവർ ഉയർത്തിപ്പിടിക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സഭാ തലത്തിൽ ശക്തമായ സംവീധാനങ്ങൾ ഉണ്ടാക്കുക. അവ വളർന്നു വരുന്നതോടെ CHL ന്റെ പ്രാധാന്യം തനിയെ കുറഞ്ഞുകൊള്ളും.

(ഹിന്ദു പെൺകുട്ടികളെ കെട്ടിയാൽ CHL കൂടെ നിക്കുമോ എന്നോ ഹിന്ദുക്കൾ നസ്രാണി പെൺപിള്ളേരെ മനഃപൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചാൽ എന്താകും നിലപാടെന്നും എന്നോട് ചോദിക്കേണ്ട. ഞാൻ CHL ന്റെ ഭാഗമല്ല! ദയവായി CHL ന്റെ രാഷ്ട്രീയം ചർച്ച ചെയ്യാൻ ഈ ലേഖനം ഉപയോഗിക്കരുത്. അതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം.)

Sunday, August 13, 2017

ജന്മദിനാശംസകൾ അഭി. പൗവ്വത്തിൽ പിതാവേ


⁠⁠⁠" മുഴങ്ങും ഒരു ശബ്ദം ഈ ഭാരത ഭൂവിൽ, ഉയരും ഒരു മന്ത്രം ഒരു രാഗമായി ഭൂവിൽ, തമസോമാ ജ്യോതിർഗമായാ!" അഭി. പവ്വത്തിൽ പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി വർഷത്തിൽ മധ്യസ്ഥൻ ടി.വി. പുറത്തിറക്കിയ ആദരം എന്ന ടെലി ഫിലിമിന്റെ ടൈറ്റിൽ സോങ് തുടങ്ങുന്നത് ഇപ്രകാരമാണ്. "സിറോ മലബാർ സഭയുടെ ചരിത്രത്തിലെ അതി നിർണ്ണായകമായ ഘട്ടത്തിൽ, വിശിഷ്യാ ഒരു വ്യക്തിഗത സഭയെന്ന നിലയിലുള്ള വ്യക്തിത്വത്തിന്റെയും അവകാശങ്ങളുടെയും നീതി പൂർവ്വകമായ പുനഃസ്ഥാപനത്തിനു അഭി പിതാവ് നൽകിയ നേതൃത്വവും പിതാവിന്റെ പരിശ്രമങ്ങളും സിറോ മലബാർ സഭയുടെ തലമുറകൾ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കും. മെത്രാനും മെത്രാപ്പോലീത്തായുമായി അഭി പിതാവ് സഭയെ നയിച്ച നാളുകൾ സിറോ മലബാർ സഭയുടെ ചരിത്രത്തിൽ ഒട്ടനവധി വെല്ലുവിളികളും വിഷമതകളും നിറഞ്ഞതായിരുന്നു. ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന വെല്ലുവിളികൾ! കഠിനമെങ്കിലും ഉറച്ച തീരുമാനങ്ങൾ അഭി. പിതാവ് കൈക്കൊണ്ടു. അതെല്ലാം ശരിയായിരുന്നു എന്നതിന് ഇന്ന് ചരിത്രം സാക്ഷി!"( സി.ബി.സി.ഐ മുൻ അധ്യക്ഷൻ കർദിനാൾ ടെലസ്ഫോർ ടോപ്പോ ) "എക്കോ ലാകൊറോണാ ദല്ലാ ചീയസാ സിറോമലബാറീസ്"-നോക്കൂ സിറോ മലബാർ സഭയുടെ കിരീടം! മെത്രാന്മാരുടെ അദ് ലമീനാ സന്ദർശന വേളയിൽ പവ്വത്തിൽ പിതാവിനെ കണ്ട ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വിശേഷണം! സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച അഭി. പിതാവിനെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ കണ്ടെത്തുക അസാധ്യം!

അജ്ഞതയുടെയും അലസതയുടെയും അന്ധകാരത്തിൽ നിന്ന് അറിവിന്റെ പ്രകാശത്തിലേക്ക് ഭാരത സഭയെ കൈപിടിച്ച് നടത്താൻ ഉദിച്ചുയർന്ന ഭാഗ്യ താരകം. മാതൃ സഭയ്ക്കും സഭാ മക്കൾക്കും വേണ്ടി ആഗോള തലത്തിൽ മുഴങ്ങിക്കേട്ട ശബ്ദം. സഭയുടെ വിശ്വാസത്തിനും അവകാശങ്ങൾക്കുമായി ഭരണ സിരാ കേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ച ഇടിനാദം. മാർത്തോമാ ശ്ലീഹ പകർന്നു നൽകിയ, പൂർവ്വ പിതാക്കന്മാർ നെഞ്ചിലേറ്റിയ വിശ്വാസ പാരമ്പര്യങ്ങൾക്കായി സ്വയം ബലിയായി തീർന്ന വൈദിക ശ്രേഷ്ഠൻ. അജഗണങ്ങളുടെ ഉറങ്ങാത്ത കാവൽക്കാരൻ. നസ്രാണി സഭയുടെ അനിഷേധ്യ കിരീടം, "എനിക്ക് ജീവിക്കുക എന്നാൽ സഭയാണ്" എന്ന വാക്കുകൾ അക്ഷരം പ്രതി സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് സഭയുടെ നന്മയ്ക്കായ് സ്വയം നഷ്ടങ്ങൾ ഏറ്റുവാങ്ങിയ സഭാസ്നേഹി. സഭാ സ്നേഹമുള്ള ഒരു തലമുറയ്ക്ക് പ്രചോദനവും വഴികാട്ടിയുമായ നല്ലിടയൻ! എത്രയും സ്നേഹമുള്ള വന്ദ്യ പിതാവേ, ഒരായിരം ജന്മദിനാശംസകൾ! സഭയ്ക്കും സമൂഹത്തിനുമായി അങ്ങയുടെ ശബ്ദം ഇനിയും ധാരാളം മുഴങ്ങട്ടെ! അനേകായിരങ്ങൾക്ക് പ്രചോദനമായി, വഴികാട്ടിയായ് ദീർഘകാലം വിളങ്ങിനിൽക്കാൻ നീതി സൂര്യനായ മിശിഹാ തന്റെ കൃപാ കടാക്ഷങ്ങൾ നൽകി അങ്ങയെ അനുഗ്രഹിക്കട്ടെ.

Sunday, June 19, 2016

Syrian Church in Pre- Portuguese India

Long before Rome took Latin as it's liturgical language (Fourth century AD), a thousand years before the Roman Rite was imposed on western Europe and more than a thousand years before the first Latin missionary set his foot on Indian soil, the Rite of the Christians of India and the jurisdiction of those people were Syrian.

Fr Hosten says "There appears to have existed in Pre- Portuguese India, an almost unbroken line of Christian settlements from Sind down to Cape Comorin and Mylapore." Cosmose Indicopleustes (AD 535) mentions of several Christian communities on the Coromandel coast and in Ceylon (Antiquities from San Thome and Mylapore, Rev H. Hosten S.J. 1936, p. 402). Assemani quotes Cosmos as having found Christians in the Ganges valley, central and eastern India, Pegu, Cochin China, Siam and Tonquin (Assemani Vol III, ii, p. 521 and Bulletin of the John Rylands Library, Vol. X, 2, p. 486)

Patna is mentioned as a Metropolitan See in AD 1222 (Wiltsch, Geography and Statistics of Church, pp. 163-168). Marco Polo who visited India at the end of the thirteenth century states that there were in middle (central) India, six great kings and kingdoms, and that three of these were Christian and three Saracen (Cordiers, Marco Polo, Vol II, p. 427). Abd-er-Razzak, a Muhammadan traveller, who visited India, in 1442, mentions that the Vizier (Prime Minister) of Vijayanagar in the Deccan was a Christian (Hakluyt Library, Ist Series, Vol. XXII, p. 41). 

Nicolo Conti who visited India, in the 15th century says that he found at Mylapore, a community of a thousand Syrian Christians and also mentions that they 'are scattered all over India, as the Jews are among us'. He speaks of these Christians as being the only exceptions in the matter of polygamy and mentions having met a person from north India who told him of a king of that area as well as the entire population being Christian (Nicolo Conti, India in the Fifteenth Century, p. 7). In an old map (called the Catalan Map) dated 1375, there is a note mentioning the existence of a Christian King Stephen, in Orissa. 

In AD 1506, Louis of Varthema met, in Bengal, Syrian Christian merchants who came from Sarnam or Ayoutha, the ancient capital of Siam. They took him to Pegu in Burma, where the King had 1000 Christians in his service. The merchants had taken Louis with them to Borneo, Java and to the Molucca Islands when they went there for trade (Nau, L'expansion nestorienne en Asie, p. 278). We cannot help remarking in this connection, that before the advent of the Portuguese (1498) , the only form of Christianity known to nearly the whole of Asia was the Syrian Church and the only jurisdiction that existed was also of the Syrian Church

Excerpt from 'One Territory - One Bishop? Or Shall the Syrian Rites Die?' by Rev Dr Thomas Nangachiveettil (April 1971, Pp 32-33)  

Tuesday, June 7, 2016

ദൈവാലയത്തിലെ ഗായകരോട് (ഗാനമേളക്കാരോട് ?)

ആരാധനാക്രമവും വി. കുർബ്ബാനക്രമവും ഒരു വൈദികനോ മെത്രാനുപോലുമോ മാറ്റാൻ സാധിക്കില്ല എന്നകാര്യം അറിയില്ലെങ്കിൽ അത് ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.  കുർബ്ബാനയിലെ പ്രാർതനകളിലെയോ ഗീതങ്ങളിലെയോ ഒരു വരി പോലും മാറ്റാൻ ആർക്കും അനുവാദം ഇല്ല. അത് സഭാ സിനഡിൽ (ഇന്നത്തെ അവസ്ഥയിൽ വത്തിക്കാന്റെ അന്ഗീകാരത്തോടു കൂടി മാത്രം) നിക്ഷിപ്തമായിരിക്കുന്ന കാര്യമാണ്. ഇത് തന്നെയാണ് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നതും സഭാ നിയമങ്ങൾ അനുശാസിക്കുന്നതും. ആയതിനാൽ വി. കുർബ്ബാനയിലെ ഒരു ഗീതവും മാറ്റി പകരം ആൽബം സോങ്ങ്സ്/ മറ്റ് പാട്ടുകൾ പാടാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. നിങ്ങളുടെ ഗാനമേള കാണാൻ അല്ല വിശ്വാസികൾ പള്ളിയിൽ വരുന്നത്. കാർമ്മികന് ഒന്നായ് ഉച്ച സ്വരത്തിലിന്റെ ട്യൂൺ ഇട്ട് കൊടുത്ത് പാടിച്ച ശേഷം ട്യൂൺ മാറ്റി ബലവാനായ ദൈവമേ...ഓശാനാ എന്നൊക്കെ പാടുന്നത് വളരെ അരോചകമാണ്. ദയവു ചെയ്ത് കുർബ്ബാന പുസ്തകത്തിലെ പാട്ടുകൾ മാത്രം പാടുക. വി. കുർബ്ബാനയിലെ അർത്ഥസമ്പുഷ്ടമായ ദൈവസ്തുതികൾ മാറ്റി ആ ആ ആ എന്ന് തൊണ്ടകീറി പാടിയാലും കുർബ്ബാനയിലെ ഗീതങ്ങൾക്ക് പകരമാവില്ല.   

മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല നാം പ്രവര്ത്തിക്കേണ്ടത്. മാർപാപ്പ തെറ്റ് ചെയ്തു എന്ന് വച്ച് വിശ്വാസികൾക്ക് തെറ്റ് ചെയ്യാനുള്ള ലൈസൻസ് അല്ല അത്. മാർപാപ്പ ചെയ്തതിന്റെ പ്രതിഫലം മാർപാപ്പയും നമ്മൾ ചെയ്യുന്നതിന്റെ പ്രതിഫലം നാമും ആണ് കൈപറ്റുന്നത്! അച്ചനും മെത്രാനും പോലും ഇങ്ങനെ കാണിക്കുമ്പോൾ ഞങ്ങൾക്ക് ചെയ്താൽ എന്താ എന്ന പതിവ് പല്ലവി വരുന്നതിനു മുൻപേ ഒരു മുൻ‌കൂർ ജാമ്യം എടുത്തന്നേ ഒള്ളു!

പിന്നേ വി. കുർബ്ബാനയിലെ പ്രാർഥനകൾ തോന്നും പടി വെട്ടി ചുരുക്കുകയും ഉപേക്ഷിക്കുകയും കുർബ്ബാനയുടെ കേന്ദ്രഭാഗമായ അനാഫറ പോലും പൂർണ്ണമായി ചൊല്ലാതിരിക്കുകയും രൂഹാക്ഷണ പ്രാർത്ഥന ഉപേക്ഷിക്കുകയും വി കുർബ്ബാനയിലെ പ്രാര്തനകല്ക്ക് പകരം സ്വയം പ്രേരിത പ്രാർഥനകൾ ചൊല്ലുകയും ചെയ്യുന്ന വൈദികരെയും മെത്രാന്മാരെയും  കാണാഞ്ഞിട്ടല്ല! പത്ത് പന്ത്രണ്ട് വർഷം സെമിനാരി പഠനവും അത് കഴിഞ്ഞ് ദൈവശാസ്ത്രത്തിലും സഭാ നിയമത്തിലും ഒക്കെ ഡോക്ടറേറ്റും എടുത്ത് വന്നിരിക്കുന്ന ഇവർക്ക് പറഞ്ഞു കൊടുക്കാൻ ഞാൻ ആളല്ല! അതിന്റെ ആവശ്യവും ഇല്ല! ആരെയും വിധിക്കുന്നില്ല! എന്നാൽ സഭാ നിയമങ്ങൾ അനുസരിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഓർമിപ്പിക്കുന്നു. മേജർ ആർച്ച് ബിഷപ്പ് ആണേലും വൈദികൻ ആണേലും അല്മായാൻ ആണേലും മാമ്മോദീസ സ്വീകരിച്ച ആർക്കും അതിൽ ഒഴികഴിവില്ല!
Related Posts Plugin for WordPress, Blogger...