+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Showing posts with label Mar George Cardinal Alancherry. Show all posts
Showing posts with label Mar George Cardinal Alancherry. Show all posts

Wednesday, May 1, 2019

മാമ്മോന്റെ വേലക്കാർ!

ഒരു വ്യക്തിയെ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കും അധികാര മോഹങ്ങൾക്കുമായി എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നതിന്റെ മകുടോദാഹരണമാണ് 2017 ഡിസംബർ മുതൽ എറണാകുളത്ത് അരങ്ങേറുന്നത്. കൃത്യമായ പ്ലാനിങ്ങോടെ ഉയർത്തിക്കൊണ്ടുവന്ന ഭൂമിവിവാദം, പിതാവിനെ ചവിട്ടിപുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്, യാതൊരു ബന്ധവുമില്ലാത്ത ഒരു നിർധന കുടുംബത്തിന് അതിരൂപതയുടെ പദ്ധതി പ്രകാരം ഭൂമി നൽകിയത് ബന്ധുവിന് ഭൂമി ദാനം നൽകിയതാണെന്ന വ്യാഖ്യാനം, തനിക്ക് യാതൊരു അധികാരവുമില്ലാത്ത ലത്തീൻ മെത്രാന്റെ പേരിലുയർന്ന പീഡന ആരോപണത്തിൽ ആഴ്ചകളോളം മെത്രാനെക്കാൾ മുൾമുനയിൽ നിർത്തിയുള്ള വ്യക്തിഹത്യ, ഇതുകൊണ്ടൊന്നും രക്ഷയില്ലെന്നു കണ്ടപ്പോൾ വ്യാജരേഖ ചമച്ച് നാണംകെടുത്തി പുറത്താക്കാനുള്ള ശ്രമം!


ഇതൊക്കെ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് എറണാകുളത്തെ ഗുണ്ടാ വൈദികരുടെ ചരിത്രമറിയാവുന്നവർക്ക് മനസ്സിലാകും! ഒരു സഭാ തലവനെയും അവർ വെറുതെ വിട്ടിട്ടില്ല, എറണാകുളം കാരനായിരുന്ന വിതയത്തിൽ പിതാവിനെ പോലും! കാര്യം നിസ്സാരമായിരുന്നു! സഭയെയും സഭാ സിന്ഡിനെയും സഭാ നിയമങ്ങളെയും കാറ്റിൽ പറത്തിയുള്ള തങ്ങളുടെ തോന്നിവാസം അപ്പാടെ അംഗീകരിച്ചുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല! സഭയിലാകമാനം വി. കുർബാനയർപ്പണം ഏകീകരിക്കാൻ ഐക്യഖണ്ഡേന സിനഡ് എടുത്ത തീരുമാനത്തിൽ തങ്ങളുടെ സമ്മർദ്ധതാൽ അതിരൂപതയ്ക്ക് ഒഴിവുനല്കിയ വർക്കി പിതാവിനെ പോലും കൊല്ലാക്കൊല ചെയ്തതിൽ നിന്ന് ഇവരുടെ തനി സ്വഭാവം വ്യക്തമാണല്ലോ!


മാതൃ സഭയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഇക്കൂട്ടർ ക്രൂശിലേറ്റിയ ഒരു മെത്രാൻ ഇന്നും ചങ്ങനാശേരിയിലുണ്ട്. ഇക്കൂട്ടരുടെ തോന്നിവാസങ്ങൾക്കു നേരെ ഒന്നുകണ്ണടച്ചിരുന്നെങ്കിൽ തനിക്ക് കിട്ടാമായിരുന്ന വലിയ സ്ഥാനമാനങ്ങൾപോലും സഭയ്ക്കുവേണ്ടി ത്യജിച്ച ജീവിക്കുന്ന രക്തസാക്ഷി! തന്റെ ശക്തവും ധീരവുമായ ഇടപെടലുകൾക്കൊണ്ട് ഭാരതത്തിലെ പൗരസ്ത്യ സഭകൾക്ക് തങ്ങളുടേതായ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത, പ്രവാസികൾക്കായി രൂപതകൾ ഉണ്ടാകണമെന്നും മിഷൻ പ്രവർത്തനങ്ങൾ നടത്താൻ സ്വന്തം സഭ വിട്ട് ലത്തീൻ സഭയിൽ ചേരേണ്ടിവരുന്ന അവസ്‌ഥ അത്യന്തം  പരിതാപകരമാണെന്നും വിശ്വസിച്ച, പൂർണ്ണ അവകാശങ്ങളോടെയുള്ള പാത്രിയാർക്കൽ സഭയായി സിറോ മലബാർ സഭയെ ഉയർത്തണമെന്നു വാദിച്ച മാർ പവ്വത്തിൽ പിതാവ് സഭാതലവനായി വരുന്നുവെന്ന ശ്രുതി പരന്നപ്പോൾ ഇക്കൂട്ടർ കാട്ടിക്കൂട്ടിയ തെരുവുനാടകങ്ങളും തെമ്മാടിത്തരങ്ങളും മൂന്നാംകിട രാഷ്ട്രീയക്കാരെയും വെല്ലുന്നതായിരുന്നു! അദ്ദേഹം സഭാ തലവനായിരുന്നെങ്കിൽ സഭയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു! അതിന് തടയിടാൻവേണ്ടി ഇക്കൂട്ടർ കാട്ടിക്കൂട്ടിയ കോലാഹലങ്ങളിൽ തോറ്റത് സഭയായിരുന്നു! തല്ലിക്കെടുത്തപ്പെട്ടത് നൂറ്റാണ്ടുകളായുള്ള പൂർവ്വികരുടെ സ്വപ്നങ്ങളായിരുന്നു! ആ ഒറ്റ നീക്കം സഭയെ എടുത്തെറിഞ്ഞത് പതിറ്റാണ്ടുകൾ പിന്നിലേക്കായിരുന്നു!


സഭയ്ക്ക് ഇന്നും പാത്രിയാർക്കൽ പദവിയില്ല, ഗൾഫ് ഉൾപ്പെടെയുള്ള പ്രവാസികേന്ദ്രങ്ങളിൽ വിശ്വാസികൾ ഇപ്പോഴും ലത്തീൻ സഭയുടെ കീഴിൽ! പ്രവാസികൾക്കായി കുറച്ചെങ്കിലും രൂപതകളും ഇന്ത്യ മുഴുവൻ അജപാലന സംവിധാനങ്ങളും ലഭിച്ചത് മാർ ആലഞ്ചേരിയുടെ കാലത്താണ്. 1986 ൽ ഭാഗ്യ സ്മരണാർഹനായ വി. ജോണ് പോൾ പാപ്പാ തന്റെ അനാരോഗ്യത്തിലും പൂർണ്ണതയിൽ അർപ്പിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്‌ത പുനരുദ്ധരിക്കപ്പെട്ട വി. കുർബാന ക്രമം പൂർണ്ണതയിൽ ഒരു തവണ പോലും അർപ്പിക്കാത്ത മെത്രാന്മാരും വൈദികരും അസംഖ്യമാണ് ഇന്നും സിറോ മലബാർ സഭയിൽ! എന്തിനേറെ പറയുന്നു  എറണാകുളത്തെ തോന്നിവാസികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടു സഭയിലാകമാനം ഒരേരീതിയിൽ വി. കുർബാന അർപ്പിക്കാനായി വത്തിക്കാൻ അംഗീകരിച്ച ക്രമത്തിൽ വെള്ളം ചേർത്തുകൊണ്ടു പുറത്തിറക്കിയ സിനഡ് ക്രമം പോലും സഭയിലാകമാനം നടപ്പിലാക്കാൻ ഇക്കൂട്ടർ അനുവദിച്ചില്ല! സഭയിലാകമാനം അനൈക്യത്തിന്റെയും അച്ചടക്ക രാഹിത്യത്തിന്റെയും വിത്തുകൾ പാകി മാമ്മോന്റെ തൊഴിലാളികൾ യാത്ര തുടരുന്നു!


ആദ്യം അവർ തകർത്തത് സഭയുടെ അടിത്തറയായ ആരാധനാക്രമമായിരുന്നു! അടിത്തറ ഇളകി, ഐക്യം തകർന്നു! സഭ ആടിയുലഞ്ഞു! അവർ നിഷേധിച്ചത് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെ ആയിരുന്നു, സഭയുടെ നിയമ സംഹിതകളെയായിരുന്നു! യഥാർത്ഥ വിശ്വാസവും സഭാ ചരിത്രവും പഠിപ്പിക്കാതെ അവർ വളർത്തിയെടുത്തത് തങ്ങളുടെ കൊള്ളരുതായ്മകൾക്ക് കുടപിടിക്കുവാൻ മാത്രമറിയാവുന്ന തലമുറകളെയായിരുന്നു! അവർ അനുസരണക്കേട് കാട്ടിയതും പൊതുജനമധ്യത്തിൽ അവഹേളിച്ചതും തോമാ ശ്ലീഹായുടെ പിൻഗാമിയും സഭയുടെ കാണപ്പെട്ട തലവനുമായ വലിയ പിതാവിനെയായിരുന്നു..!. തീർന്നില്ല! ഒടുവിൽ അപ്പനായ മാർ തോമ്മായെത്തന്നെ തള്ളിപ്പറഞ്ഞു! സന്ധ്യാപ്രാർത്ഥന ചൊല്ലുമ്പോൾ നിർത്തി നിർത്തി ചൊല്ലണമെന്ന് ഉപദേശിക്കുകയും ചില പ്രാർത്ഥനകളിലെ ഏതാനും വാക്കുകൾ മാറി ചൊല്ലിയാൽ ഗുരുതരമായ ദൈവനിന്ദയായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ചിലർ അവഹേളനത്തിന്റെ പാരമ്യത്തിൽ മന്ത്രവാദികളെപ്പോലെ അംഗവിക്ഷേപങ്ങൾ നടത്തിയും ഔദ്യോഗിക തിരുവസ്ത്രങ്ങൾ ഒഴിവാക്കി തങ്ങൾക്ക് തോന്നുന്ന വസ്ത്രങ്ങൾ ധരിച്ചും വി. കുർബാന പുസ്തകത്തിലെ പ്രാർത്ഥനകളും ഗീതങ്ങളും തോന്നുംപടി ഒഴിവാക്കിയും സ്വയംപ്രേരിത പ്രാർത്ഥനകളും ആൽബം പാട്ടുകളും കുത്തിനിറച്ചും വി. കുർബാന അർപ്പിക്കുമ്പോൾ അത് ദൈവനിന്ദയാകുന്നില്ല!


മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച, അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട കുലദ്രോഹികൾ! സഭയുടെ വി. കുർബാനയെ അത്യന്തം നീചവും പൈശാചികവുമായ രീതിയിൽ അവഹേളിച്ച് സഭയിലാകമാനം അനൈക്യത്തിന്റെ വിത്തുപാകിയ കുലദ്രോഹികൾ! സഭയെ, സഭാ തലവനെ, വിശുദ്ധ പാരമ്പര്യങ്ങളെ, സഭാ നിയമത്തെ, പൊതുസമൂഹത്തിനു മുൻപിൽ അപഹാസ്യമാക്കിയ കുലദ്രോഹികൾ!  കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ!
ഇവരെ വ്യക്തമായി അറിയാവുന്നവർ പറയും 2017 ഡിസംബറിൽ ഭൂമിവിവാദം പുറത്തായില്ലായിരുന്നുവെങ്കിൽ അധികം വൈകാതെ മറ്റൊരു വാർത്ത പുറത്തുവന്നേനെ!  "അനാരോഗ്യം മൂലം സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു!" അല്ലെങ്കിൽ ഒരു പക്ഷേ "ഹൃദയസ്തംഭനത്തെ തുടർന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി കാലംചെയ്തു!" എന്ന വാർത്തയും കേൾക്കേണ്ടി വന്നേനെ!


അതിരൂപതയിലെ ഇടപാടുകളിൽ സുതാര്യത ഉണ്ടാക്കാൻ എന്ന വ്യാജേന തട്ടിക്കൂട്ടിയ സംഘടനയുടെ ഒരേയൊരു ലക്ഷ്യം മാർ ആലഞ്ചേരിയെ എങ്ങനെ വലിച്ച് താഴെയിടാമെന്നത് മാത്രമായി! മാർ ആലഞ്ചേരിയുമായി യാതൊരു ബന്ധവുമില്ലാത്ത കേസുകളിൽ പോലും ചാനലുകളിൽ പോയിരുന്നു അഭി. പിതാവിനെ ആ വിഷയങ്ങളിലേക്ക് വലിച്ചിടാനും യദാർത്ഥ വിഷയങ്ങളിൽ നിന്നും വഴിമാറ്റി ആഴ്ചകളോളം മാർ ആലഞ്ചേരിയേ കേന്ദ്രീകരിച്ച് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ക്രൂരമായ വ്യക്തിഹത്യ നടത്തി പൊതുജനസമക്ഷം സഭയെയും സഭാതലവനെയും പരിഹാസപാത്രമാക്കുവാനും ശ്രമിച്ച ഇക്കൂട്ടർ തങ്ങളുടെ തലതൊട്ടപ്പൻ മണവാളൻ കൊരട്ടിമുത്തിക്ക് കാണിക്കയായി ലഭിച്ച ആഭരണങ്ങൾ അടിച്ചുമാറ്റിയപ്പോഴും വ്യാജ രേഖ വിഷയത്തിലും അതാര്യതയ്ക്കുവേണ്ടി വാദിച്ചത് ആരേയും അത്ഭുതപ്പെടുത്തിയില്ല! സുതാര്യതയുടെ മുഖമൂടിക്കു പിന്നിലെ കപഠനാട്യക്കാരുടെയും അവരുടെ പിന്നിൽ ചരടുവലിച്ചുകൊണ്ടിരുന്ന വിമത വൈദികരുടേയും ലക്ഷ്യം സുതാര്യതയല്ല മാർ ആലഞ്ചേരിയെ ഇല്ലാതാക്കുകയെന്നത് മാത്രമായിരുന്നുവെന്നു കേരള സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
അഡ്മിനിസ്‌ട്രേറ്റിവ് ആർച്ചുബിഷപ്പല്ല സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങിവന്നാൽ പോലും എറണാകുളം-അങ്കമാലി അതിരൂപത രക്ഷപെടില്ല! സ്വന്തം രൂപതക്കാരനായിരുന്ന വിതയത്തിൽ പിതാവിനോട് പറഞ്ഞതുപോലെ അപ്പോഴും അവർ പറയും ഇത് ഞങ്ങളുടെ അതിരൂപത, ഞങ്ങൾ പറയുന്നതേ ഇവിടെ നടക്കൂ! ദൈവത്തെയും മാമ്മോനെയും ഒരുമിച്ച് സേവിക്കാൻ സാധ്യമല്ല! മാമ്മോന്റെ വേലക്കാരെ എന്ന് മഹറോൻ ചൊല്ലുന്നോ അന്നേ ഈ അതിരൂപതയും സഭയും ഗതി പിടിക്കൂ! മാമ്മോന്റെ വേലക്കാർക്കും തൊഴിലാളി സംഘടനാ ഭാരവാഹികൾക്കും തൊഴിലാളി ദിനത്തിന്റെ മംഗളങ്ങൾ നേർന്നുകൊണ്ട്, നിർത്തട്ടെ! നന്ദി, നമസ്ക്കാരം!

Wednesday, November 28, 2018

മലബാറിലെ സഭയിൽ മഹറോൻ മണക്കുമ്പോൾ!

മഹറോൻ ശിക്ഷ! സഭാ കൂട്ടായ്മയിൽ ഏറ്റവും ഗുരുതരമായ തെറ്റുകൾക്കുള്ള ശിക്ഷയാണ് Excommunication  അഥവാ മഹറോൻ ചൊല്ലൽ! Excommunication രണ്ടു തരമാണുള്ളത്. കൂദാശകൾ മുടക്കുന്നതിനു Minor Excommunication എന്നും സഭയിൽ നിന്നു തന്നെയുള്ള പുറത്താക്കലിന് Major Excommunication എന്നും പറയുന്നു. ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നിയമസംഹിതയിലെ മഹറോൻ വകുപ്പുകൾ ചേർത്ത് എറണാകുളം അതിരൂപതാ വൈദികൻ ഫാ. അഗസ്റ്റിൻ വട്ടോളിയോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് സിറോ മലബാർ സഭയിൽ അടുത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം മഹറോൻ ശിക്ഷ ചർച്ചയാവുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കർദിനാൾ പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ പൗരസ്ത്യ കത്തോലിക്കാ സഭയുടെ കാനൻ നിയമം തന്നെ കർദിനാൾ പാറേക്കാട്ടിലിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച എറണാകുളം അതിരൂപതയിലെ വിമത വൈദികർക്ക് സഭയ്ക്ക് പുറത്തേക്കുള്ള വഴി കാട്ടുകയാണ്!

ഫാ. അഗസ്റ്റിൻ വട്ടോളി മാത്രമാണോ എറണാകുളത്ത് ഈ ശിക്ഷ അർഹിക്കുന്നത്? അല്ലെങ്കിൽ ഫാ. വട്ടോളിയെ മാത്രം ശിക്ഷിക്കുന്നത് അനീതിയല്ലേ? പൗരസ്ത്യ സഭകളുടെ കാനൻ നിയമ പ്രകാരം Excommunication വരെ എത്താവുന്ന നിയമലംഘനങ്ങളിൽ  അച്ചടക്കമില്ലായ്മയും നിയമ ലംഘനങ്ങളും പതിവാക്കിയ എറണാകുളത്തെ വിമത വൈദികർക്ക് ബാധകമാകുന്ന ചില നിയമങ്ങൾ ചുവടേ ചേർക്കുന്നു. 

Canon 1436 - §1: കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങളും  വിശ്വാസ സത്യങ്ങളും നിഷേധിക്കുകയോ അവയെ സംശയത്തിന്റെ നിഴലിലാക്കുകയോ ചെയ്യുക എന്നത് Major Excommunication പരിധിയിൽ വരുന്ന കുറ്റം!
   വി. കുർബാനയർപ്പണത്തെക്കുറിച്ച് തെറ്റായ പഠനങ്ങൾ കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സഹായ മെത്രാൻ മാർ സെബാസ്റ്റിയൻ ഇടയന്ത്രത്ത്, ഈശോ മിശിഹാ പുരോഹിതനല്ല വെറുമൊരു പ്രവാചകൻ മാത്രമാണെന്നതുൾപ്പെടെയുള്ള അബദ്ധ പ്രചാരണങ്ങൾ നടത്തുന്ന എറണാകുളം അതിരൂപതയുടെ മതബോധന ഡയറക്ടർ ഫാ. ജോയ്‌സ് കൈതക്കോട്ടിൽ  

Canon 1438:  മേലധികാരികളെ വി. കുർബാനയിലും യാമപ്രാത്ഥനകളിലും മനഃപൂർവ്വം അനുസ്മരിക്കാതിരിക്കുകയും മുന്നറിയിപ്പുകൾക്ക് ശേഷവും അത് തുടരുകയും ചെയ്യുന്നത് Major Excommunication പരിധിയിൽ വരുന്ന കുറ്റം. പൗരോഹിത്യം ഏകമാണ്, ശ്ലീഹന്മാരുടെയും അവരുടെ പിൻഗാമികളുടെയും കൈവപ്പുവഴിയാണ് സഭയിൽ നിലനിൽക്കുന്ന മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുകാരാകുന്നത്. മേലധികാരികളെ അനുസ്മരിക്കാതിരിക്കുന്നത് ഈ കൂട്ടായ്മയിൽ നിന്നുള്ള സ്വയം വിച്ഛേദിക്കലായാണ് സഭ പഠിപ്പിക്കുന്നത്. അതിനാലാണ് Excommunication വരെ നൽകാവുന്ന ഗുരുതരമായ കുറ്റകൃത്യമായി ഇത് പരിഗണിക്കപ്പെടുന്നത്.
    അങ്കമാലി ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വട്ടോളി തുടങ്ങി ഭൂരിഭാഗം വിമത വൈദികരും സിറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ബിഷപ്പിനെ വി. കുർബാനയിൽ അനുസ്മരിക്കാതിരിക്കുന്നത് ഇതനുസരിച്ച് വളരെ ഗുരുതരമായ കുറ്റമാണ്.

Canon 1447 - §1:  മേലധ്യക്ഷനെതിരെ വിദ്വെഷ പ്രചാരണം നടത്തുക, അനുസരണക്കേടിന് പ്രേരിപ്പിക്കുക തുടങ്ങിയതും Major Excommunication വരെ അർഹിക്കുന്ന കുറ്റമാണ്. പ്രത്യേകിച്ചും മേജർ ആർച്ച്ബിഷപ്പ്/ മാർപാപ്പ തുടങ്ങിയവർക്കെതിരെയാകുമ്പോൾ   
    എറണാകുളം അതിരൂപതയിലെ വിമത വൈദികർ മുഴുവനും ഈ നിയമപ്രകാരം സഭക്ക് പുറത്താക്കപ്പെടാവുന്നതാണ്. ഈ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് കഴിഞ്ഞ ഒരു വർഷമായി എറണാകുളത്ത് നടക്കുന്നത്.

Canon 1454:  മറ്റൊരാൾക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നതും Excommunication വരെ നൽകാവുന്ന ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും ആരോപണം മേജർ ആർച്ച്ബിഷപ്പ്/ പാത്രിയാർക്കിസ്/ മാർപാപ്പ എന്നിവർക്കെതിരേ ആകുമ്പോൾ.
         എറണാകുളം അതിരൂപതയുടെ ഭൂമി കർദിനാൾ ആലഞ്ചേരി കട്ടുമുടിച്ചെന്നും അഴിമതി നടത്തിയെന്നും സ്വന്തക്കാർക്ക് നൽകിയെന്നും ആ പണം ഉപയോഗിച്ച് വത്തിക്കാനിൽ കൈക്കൂലി കൊടുത്ത് പാത്രിയാർക്കിസ് ആകാനുള്ള ശ്രമമാണെന്നും സിറോ മലബാർ സഭയ്ക്ക് അഖിലേന്ത്യാ അധികാരം പുനഃസ്ഥാപിച്ചത് കൈക്കൂലി കൊടുത്തിട്ടായാണെന്നും തുടങ്ങി എണ്ണമറ്റ വ്യാജ പ്രചാരണങ്ങളാണ് എറണാകുളത്തെ വിമത വൈദികരുടെ നേതൃത്വത്തിൽ മേജർ ആർച്ബിഷപ്പിനെതിരെ നടന്നത്! മാർപാപ്പ പുനഃസ്ഥാപിച്ച അഖിലേന്ത്യാ അധികാരം കൈക്കൂലി നൽകിയാണ് നേടിയതെന്ന ആരോപണം മാർപാപ്പയ്ക്കുംകൂടി എതിരായ തെറ്റായ ആരോപണമാണ്.

Canon 1452:  തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും ആരുടെയെങ്കിലും സൽപ്പേരിനു കളങ്കം വരുത്തിയാൽ തക്കതായ പരിഹാരം ചെയ്യേണ്ടതാണ്. അതിനു വിസമ്മതിക്കുന്ന പക്ഷം Minor Excommunication പരിധിയിൽ വരുന്ന കുറ്റമാണ്.
          ലത്തീൻ സഭയുടെ ജലന്ധർ ബിഷപ്പ് ആരോപണ വിധേയനായ പീഢനക്കേസിൽ ആദ്യത്തെ ആഴ്ചകളിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് സിറോ മലബാർ സഭാ തലവനായിരുന്നു! തനിക്ക് യാതൊരു അധികാരവുമില്ലാത്ത ഒരു മെത്രാന്റെ പേരിലുള്ള കേസിൽ നടപടിയെടുത്തില്ല, അധികാരികളെ അറിയിച്ചില്ല, പീഡനം മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയത് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിലുള്ള എറണാകുളത്തെ വിമത സംഘമായിരുന്നു! ആലഞ്ചേരി പിതാവിന് യാതൊരു അധികാരവുമില്ലാത്ത വിഷയമാണെന്ന് സഭയുടെ വക്താവായിരുന്ന വൈദികന് അറിവില്ലായിരുന്നോ? കേസിൽ ലൈംഗിക പീഡന വിഷയമാണെന്ന് സഭ അറിയുന്നത് പോലീസ് കേസ് ആയ ശേഷം! അതായത് ആലഞ്ചേരി പിതാവിനോട് പോയിട്ട് സഭയിൽ ഒരിടത്തുപോലും ലൈംഗിക പീഡനം നടന്നുവെന്ന പരാതി കൊടുത്തിട്ടില്ലായെന്ന് അന്വേഷണത്തിൽ തെളിഞ്ഞു! ഇതെല്ലാം മറച്ചുവെച്ച് എറണാകുളം ലോബി നടത്തിയ വ്യക്തിഹത്യക്കും സൽപ്പേര് കളങ്കപ്പെടുത്തിയതിനും എന്ത് പരിഹാരമാണ് ഇവർ ചെയ്തത്? എല്ലാം അറിഞ്ഞിട്ടും പരമാവധി നാണം കെടുത്തുകയെന്ന പദ്ധതിയാണ് തന്ത്രപൂർവ്വം നടപ്പാക്കിയത്! ഇതേ പോലെ തന്നെയാണ് ഭൂമിവിവാദവും ആസൂത്രണം ചെയ്തത്! ഭൂമിവിവാദത്തിനു പിന്നിൽ നടന്ന ഗൂഡാലോചനകളെക്കുറിച്ച് അന്വേഷണം നടത്തിയാൽ വിമത വൈദിക തൊഴിലാളികളുടെ കുപ്പായം ഊരി വാങ്ങാൻ അധികം താമസമുണ്ടാവില്ല! 

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച വൈദികനെ തന്നെ അധ്യക്ഷനാക്കി കമ്മീഷനെ നിയമിച്ച കർദിനാൾ ആലഞ്ചേരി ഒരിക്കൽ പോലും വിചാരിച്ചുകാണില്ല അത് തന്നെ പുറത്താക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നു! ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുപകരം കർദിനാളിനെ പുറത്താക്കുകയെന്ന മുൻ നിശ്ചയിച്ച ലക്ഷ്യത്തിലേക്കെത്താനുള്ള റിപ്പോർട്ടാണ് തയ്യാറാക്കപ്പെട്ടത്! അതിലേക്കായി ചില വ്യാജ പ്രചാരണങ്ങളും ദുരാരോപണങ്ങളും പോലും റിപ്പോർട്ടിൽ തിരുകിക്കേറ്റി! വൈദിക സമിതി സെക്രട്ടറിയെന്ന ഉത്തരവാദിത്വപ്പെട്ട ചുമതല ദുരുപയോഗിച്ചുകൊണ്ട് നിരന്തരം പ്രസ്താവനകളിറക്കിയ ഫാ. കുര്യാക്കോസ് മുണ്ടാടൻ! സ്വന്തം വൈദികരെ നിലക്കുനിർത്തുന്നതിനു പകരം എരിതീയിൽ എണ്ണ പകർന്ന സഹായ മെത്രാന്മാർ, സഭാ തീരുമാനങ്ങളെ തെരുവിൽ ജാഥ നടത്തി പിൻവലിപ്പിച്ച പാരമ്പര്യത്തിൽ ഉറച്ചുവിശ്വസിച്ച് വീണ്ടും തെരുവിലേക്കിറങ്ങിയ കപട നാട്യക്കാരായ വൈദികർ, ഹൃദ്രോഗ ചികിത്സയ്ക്ക് ശേഷം വിശ്രമിച്ചിരുന്ന വയോധികനായ സഭാ തലവനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും (ഇതും Excommunication പരിധിയിൽ തന്നെയാണ്. Canon 1445 - §1) തിരുപ്പിറവി ദിനത്തിലെ കുർബാനയും തിരുപ്പട്ട ശുശ്രൂഷകളും മുടക്കുകയും ചെയ്ത  വിമത കൂട്ടം...എറണാകുളം അതിരൂപതയിലെ അച്ചടക്കമില്ലായ്മയ്ക്കും നിയമ ലംഘനങ്ങൾക്കും അവസാനമില്ല! Excommunication വകുപ്പുകളിൽ വരുന്നവ മാത്രമാണ് ചർച്ച ചെയ്തത്. വി. കുർബാനയെയും കൂദാശകളെയും അവഹേളിക്കുന്നതും സഭാ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും പുല്ലുവില കൊടുത്ത് തോന്നിവാസം പ്രവർത്തിക്കുന്നതുമുൾപ്പെടെ അതീവ ഗുരുതരമായ തെറ്റുകൾ ഇനിയുമുണ്ട്! മേലധ്യക്ഷനോടും സഭാ നേതൃത്വത്തോടും പൂർണ്ണ വിധെയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകൾക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിൻഡിന്റെയും നിർദ്ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തൻകുർബാന അർപ്പിച്ചുകൊണ്ട് വൈദിക ജീവിതം ആരംഭിക്കുന്ന വൈദികരുടെ ഈറ്റില്ലമാണ് എറണാകുളം അതിരൂപത!

സിറോ മലബാർ സഭയിലെ എല്ലാ വിധ അച്ചടക്ക ലംഘനങ്ങൾക്കും കാരണം എറണാകുളത്തെ ഈ വിമത വൈദിക സംഘമാണെന്നത് കാലാകാലങ്ങളായി അവർ തെളിയിച്ചുകൊണ്ടിരിക്കുന്ന വസ്തുതയാണ്! തങ്ങളെ തൊടാനുള്ള ധൈര്യമുള്ളവർ സഭയിലില്ലെന്ന ധാരണയിൽ അനുസരണക്കേടുകളുടെയും നിയമ ലംഘനങ്ങളുടെയും പെരുമഴതന്നെയാണ് ഇക്കൂട്ടർ പെയ്യിച്ചുപോന്നിരുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകുന്നത് തെല്ലൊന്നുമല്ല ഇക്കൂട്ടരെ ഭയപ്പെടുത്തുന്നത്. ആരാധനാക്രമ വിഷയത്തിൽ സഭാ തീരുമാനങ്ങൾക്ക് വിരുദ്ധമായി തോന്നിവാസം പ്രവർത്തിച്ച പട്ടക്കാരെ നിഷ്ക്കരുണം പുറത്താക്കിയ ഉക്രേനിയൻ സഭയുടെ നടപടി സിറോ മലബാർ സഭയും കൈക്കൊണ്ടിരുന്നെങ്കിൽ എന്നേ ഈ സഭ രക്ഷപെട്ടേനെയെന്ന് ചിന്തിക്കുന്നവരാണ് സഭയിലെ വലിയൊരു വിഭാഗം വിശ്വാസികളും. അത്തരം കടുത്ത നടപടികൾ ഉണ്ടായില്ലെങ്കിലും അനുസരണക്കേടുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്ക് എറണാകുളം അതിരൂപത നൽകിയ കാരണം കാണിക്കൽ നോട്ടീസ്.

വാല്:  നോട്ടീസ് കിട്ടിയ ഫാ വട്ടോളി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖം കണ്ടു! ഒന്നേ പറയാനുള്ളു! ഞാൻ അറിയുന്ന ഫാ. വട്ടോളി മരിച്ചുകഴിഞ്ഞു! ഇപ്പോൾ ഉള്ളത് വേറെ ആരോ ആണ്! വിപ്ലവകാരിയുടെ ശക്തമായ ശബ്ദമല്ല അവിടെ മുഴങ്ങിയത്! താൻ ഒരുതെറ്റും ചെയ്തിട്ടില്ലായെന്നു സ്ഥാപിച്ച് എങ്ങനെയും നടപടികൾ ഒഴിവാക്കാൻ ശ്രമിക്കുന്ന നയതന്ത്രജ്ഞനെയാണ് അവിടെ കണ്ടത്! അതായിരുന്നില്ല ഞാൻ അറിഞ്ഞ വട്ടോളിയച്ചൻ!

Monday, July 30, 2018

എതിർക്കപ്പെടുന്ന നിർദ്ദേശങ്ങളും തൃണവൽക്കരിക്കപ്പെടുന്ന അവഹേളനങ്ങളും


വി. കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന ദേശിയ വനിതാ കമ്മീഷന്റെ 'നിർദ്ദേശത്തെ' പല്ലും നഖവുമുപയോഗിച്ച് നേരിടുന്ന തിരക്കിലാണ് നമ്മളെല്ലാവരും. മെത്രാന്മാരും വൈദികരും അല്മായ സഘടനാ ഭാരവാഹികളും വിശ്വാസികളും എന്നുവേണ്ടാ സഭാജീവിതത്തിന്റെ നാനാ തുറകളിലുമുള്ളവരും വനിതാ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് പ്രതികരിച്ചത്. കത്തുകളിലൂടെയും ഇ- മെയിലുകളിലൂടെയും പ്രതിഷേധം രേഖപ്പെടുത്തണമെന്നു സഭാ കാര്യാലയത്തിൽനിന്നുള്ള നിർദ്ദേശവും വന്നു! ഇതെല്ലാം നല്ലതുതന്നെ. ആവശ്യവുമാണ്! എന്നാൽ മറ്റൊരു കൂദാശയ്‌ക്കെതിരെ കാലാകാലങ്ങളായി സഭയ്ക്കുള്ളിൽനിന്നുതന്നെ നടക്കുന്ന പ്രവർത്തനങ്ങളെ വിരലിലെണ്ണാവുന്നവരൊഴികെ മഹാഭൂരിപക്ഷവും ഇന്നും കണ്ടില്ലെന്നു നടിക്കുന്നു!

പറഞ്ഞുവരുന്നത് വി. കുർബാനയെക്കുറിച്ച് തന്നെയാണ്. ക്രൈസ്തവ സഭകളിൽ ഉപയോഗിക്കപ്പെടുന്ന കുർബാന ക്രമങ്ങളിൽ ഏറ്റവും പൗരാണികമായ ശ്ലീഹന്മാരുടെ കുർബാനക്രമമാണ് (മാർ തോമ്മാ ശ്ലീഹായുടെ ശിഷ്യൻ മാർ അദ്ദായിയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ മാർ മാറിയുടെയും) നമ്മുടെ സഭ ഉപയോഗിക്കുന്നത്. സങ്കീർത്തനങ്ങളുടെയും തിരുവചനങ്ങളുടെയും നിറകുടങ്ങളാണ് വി. കുർബാനയിലെ മനോഹരമായ പ്രാർത്ഥനകളും ഗീതങ്ങളും. നമ്മുടെ ദൈവാരാധനയിൽ ഉപയോഗിക്കുന്ന പല സുറിയാനി ഈണങ്ങൾക്കും പഴയനിയമകാലത്തോളം പൗരാണികതയുണ്ട്. അമൂല്യങ്ങളിൽ അമൂല്യമായ നിധിയായ നമ്മുടെ കുർബാനക്രമം എത്ര ലാഘവത്തോടെയാണ് നമ്മുടെ സഭയിൽ ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നത്?

വി. കുർബാനയെക്കുറിച്ചുള്ള അടിസ്ഥാന ബോധ്യങ്ങൾപ്പോലും വിശ്വാസികൾക്ക് പകർന്നുനൽകാൻ പരാജയപ്പെടുന്ന സഭാ നേതൃത്വം, വി. കുർബാനയിലെ ഒരു വാക്കുപോലും വിട്ടുകളയാനോ കൂട്ടിച്ചേർക്കാനോ അനുവാദമില്ലെന്നിരിക്കെ തോന്നിവാസം പ്രാർത്ഥനകൾ വിട്ടുകളയുകയും വെട്ടിച്ചുരുക്കുകയും സ്വയം പ്രേരിത പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന വൈദികർ, മറ്റൊരു സഭയിലും കേട്ടുകേൾവിപോലും ഇല്ലാത്തവിധം ഐച്ഛികങ്ങൾ (ഓപ്‌ഷനുകൾ) നൽകുകയും പൗരാണികമായ ആരാധനാ ക്രമത്തിൽ വെള്ളം ചേർത്തുകൊണ്ട് സിനഡ് ക്രമം അവതരിപ്പിക്കുകയും ചെയ്ത മെത്രാൻ സമിതി, സഭാത്മക ജീവിതത്തിന്റെ കേന്ദ്രമെന്നും ശക്തി സ്രോതസ്സെന്നുമൊക്കെ സഭ പഠിപ്പിക്കുന്ന വി. കുർബാനയിൽ ശരണപ്പെടാൻ സാധിക്കാതെ ഭക്താഭാസങ്ങളുടെ പുറകേയോടുന്ന വിശ്വാസ സമൂഹം! ഇതൊക്കെയാണ് ഇന്ന് നമ്മുടെ സഭയിലെ അവസ്ഥ!

വി. കുർബാനയെക്കുറിച്ചോ ദൈവാരാധനയിൽ ഉപയോഗിക്കുന്ന അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ചോ അടിസ്ഥാന ബോധ്യങ്ങൾ പോലുമില്ലാത്ത ഒരു സമൂഹത്തിനു എങ്ങനെയാണ് വി. കുർബാന അനുഭവവേദ്യമാകുന്നത്? അവർക്കെങ്ങനെയാണ് വി. കുർബാന കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ സാധിക്കുന്നത്? അറിവ് പകർന്നു നൽകി നേർവഴിക്ക് നയിക്കേണ്ടവർക്ക് അതിനൊന്നും സമയമോ താത്പര്യമോ ഇല്ലതാനും! ഓരോ രൂപതയിലും ഓരോ കുർബാന, ഓരോ വൈദികനും ഓരോ കുർബാന! എല്ലാം വൈദികർക്ക് തോന്നുംപടി! വി. കുർബാന തുടങ്ങിക്കഴിഞ്ഞാൽ അതെങ്ങനെ, എവിടെ അവസാനിക്കുമെന്ന് കർത്താവിനുപോലും പ്രവചിക്കാനാവാത്ത അവസ്ഥ! പിന്നെയെങ്ങനെ വി. കുർബാനയെപ്പറ്റി പറഞ്ഞുകൊടുക്കാൻ വൈദികർക്ക് സാധിക്കും? വി. കുർബാനയാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും എല്ലാ പ്രാർത്ഥനയും കുര്ബാനയിലേക്ക് നമ്മെ എത്തിക്കണമെന്നും പഠിപ്പിക്കുന്നവർ കുർബാനയ്ക്ക് ശേഷം പുരോഹിതർക്കുവേണ്ടിയുള്ള പ്രാർത്ഥനയും, എത്രയും ദയയുള്ള മാതാവേയും നൊവേനകളും ജപമാലയും ആരാധനയുമൊക്കെ നടത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ പകർന്നുകൊടുക്കുന്നത് വി. കുർബാനകൊണ്ട് ഒന്നുമായിട്ടില്ല എന്നല്ലേ? അല്ലെങ്കിൽ പിന്നെയെന്തിനാണ് വി. കുർബാനയിലുടനീളം ദൈവജനം ബലിയർപ്പിക്കുന്ന പുരോഹിതനും സഭാ നേതൃത്വത്തിനും വേണ്ടി പ്രാർത്ഥിച്ചിട്ടും കുർബാന കഴിഞ്ഞയുടൻ പുരോഹിതർക്കുവേണ്ടിയുള്ള അഡീഷണൽ പ്രാർത്ഥന നടത്തുന്നത്? പലർക്കും വി. കുർബാന എങ്ങനെയെങ്കിലും ഒന്ന് ഓടിച്ചു തീർക്കാനുള്ള വെപ്രാളമാണ്, അതിനുശേഷമുള്ള ഭക്താഭാസങ്ങൾക്കായി! പലർക്കും വി. കുർബാന ആരാധനയ്ക്കായി തിരുശരീരം ഉളവാക്കാനുള്ള ഒരുപാധി മാത്രമാണിന്ന്! വി. കുർബാനയെന്ന കൂദാശ അനുദിനം നമ്മുടെ സഭയിൽ അവഹേളിക്കപ്പെടുകയാണ്!

പുറത്തുനിന്നുള്ള ഒരു ശക്തികൾക്കും സഭയെ തകർക്കാൻ സാധിക്കില്ലായെന്നത് ചരിത്ര സത്യമാണ്. രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കപ്പെടുന്ന സഭയെ തകർക്കുവാൻ കഴിയുന്നത് സഭയ്ക്കകത്തുനിന്നുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാണ്. വെറുമൊരു നിർദ്ദേശത്തിന്റെ പേരിൽ കുമ്പസാരമെന്ന കൂദാശ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ സഭാനേതൃത്വം എന്തുകൊണ്ടാണ്‌ സ്വന്തം സഭയിലെ പട്ടക്കാരാൽ അനുദിനം വെട്ടിമുറിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന വി. കുർബാനയ്ക്കായി ചെറുവിരൽ പോലും അനക്കാത്തത്? വി. കുർബാനയെന്ന കൂദാശ എന്താണെന്നുപോലും അറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും സമ്പൂർണ്ണമായ കുർബാനയർപ്പണം അനുഭവിച്ചിട്ടില്ലാത്ത മഹാഭൂരിപക്ഷം വിശ്വാസികളെ കുമ്പസാര വിഷയത്തിൽ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്ന സഭാ നേതൃത്വം എന്തേ സഭയ്ക്കകത്തുനിന്നും വി. കുർബാനയോട് അനുദിനം നിർബാധം തുടരുന്ന അവഹേളനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു? ശ്ലൈഹികമായി കൈമാറിക്കിട്ടിയ കൂദാശയ്ക്കുപകരം തങ്ങളുടെ തോന്നിവാസങ്ങൾ അവതരിപ്പിച്ചിട്ട് കുര്ബാനയെന്നു പേരുവിളിക്കുന്ന കൊടുംചതി അവസാനിപ്പിക്കാൻ ഇനിയെന്നാണ് സഭാ നേതൃത്വം തയ്യാറാവുക?

വി. കുർബാന പൂർണ്ണതയിൽ ലഭിക്കാനുള്ള വിശ്വാസികളുടെ അവകാശത്തിന് പുല്ലുവില കല്പിച്ചുകൊണ്ട് പരിശുദ്ധ കൂദാശയെ അവഹേളിക്കുകയും തോന്നിവാസം വെട്ടിമുറിക്കുകയും ചെയ്യുന്ന സിറോ മലബാർ വൈദികരും ശ്ലൈഹിക പാരമ്പര്യത്തെ ഒത്തുതീർപ്പ് ഫോര്മുലയുണ്ടാക്കി അട്ടിമറിച്ച് വൈദികരുടെ തോന്നിവാസത്തിനു കുടപിടിക്കുന്ന മെത്രാൻ സിനഡും വിശ്വാസികളോട് മാപ്പുപറഞ്ഞു തെറ്റുതിരുത്താൻ തയ്യാറാവുക. ഞങ്ങൾക്ക് വേണ്ടത് വി.കുമ്പസാരം മാത്രമല്ല. വി. കുർബാനയും അതിന്റെ പൂർണ്ണതയിൽ തന്നെ വിശ്വാസികൾക്ക് അനുഭവവേദ്യമാക്കാൻ സഭാ നേതൃത്വം മുന്നിട്ടിറങ്ങുക!

Tuesday, March 6, 2018

മകുടം ചൂടുന്ന സഭ, മുഖംമൂടി അഴിഞ്ഞുവീഴുന്ന സഭാവിരുദ്ധർ


സിറോ മലബാർ സഭ വളരെയധികം പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്ന വേളയിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ വന്ദ്യ സേവ്യർ തേലക്കാട്ടച്ചന്റെ മരണവാർത്തയെത്തിയത്. പതിവുപോലെ വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തുടങ്ങി കൊലപാതകിയെ ന്യായീകരിക്കലും വൈദികനെ കുറ്റപ്പെടുത്തലും. സാഹചര്യത്തിന്റെ സമ്മർദ്ദംമൂലം ചെയ്തുപോയ പാതകമെന്നു പ്രതി കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. സഭ കൊലയാളിയോട് ക്ഷമിക്കുന്നുവെന്നും മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വന്ദ്യ വൈദികന്റെ ചേതനയറ്റ ശരീരത്തിനുമുൻപാകെത്തന്നെ സഭാധ്യക്ഷൻ പറഞ്ഞുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ദൗർഭാഗ്യകരമെങ്കിലും ഈ സംഭവം പകർന്നുതരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് മുൻപോട്ടുപോവുകയെന്നതാണ്.
1. കുരിശുമുടിയിലെ വൈദികന്റെ ചോരപ്പാടുകൾ ഉണങ്ങും മുൻപേതന്നെ കൊലയാളിയോടോപ്പമെന്നും കൊലപാതകത്തിലേക്ക് നയിച്ചത് വൈദികന്റെ പ്രവർത്തനങ്ങളാണെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ കളം നിറഞ്ഞ ഒരുകൂട്ടരുണ്ട്. എറണാകുളത്തെ ഭൂമിവിവാദത്തിന്റെ മറപറ്റി പൊട്ടിമുളച്ച സുതാര്യ സംഘടനാ നേതാക്കൾ, സഭാധ്യക്ഷനെ കോടതികേറ്റിയ പോളച്ചൻ വക്കീൽ, സഭാ വിമർശകൻ റോയി മാത്യു, ജിജോ കുര്യനെന്ന കപ്പൂച്ചിൻ വൈദികൻ...! ഇവരാരാണ്? എന്തിലും ഏതിലും സഭയെ വിമർശിച്ച് ആത്മരതിയടയുന്ന സഭാ നവീകരണക്കാർ! വൈദികന്റെ കൊലപാതകം പോലും ആയുധമാക്കി സഭയെ ചെളിവാരിയെറിയാൻ വെമ്പിനിക്കുന്നവർ! വൈദികൻ മണ്ണോടുചേരുന്നതുവരെ പോലും കാക്കാനുള്ള മനസ്സില്ലായിരുന്നു!
വൈദികരും, അല്മായരും, സഭയ്ക്കകത്തുനിന്നുള്ള നവീകരണക്കാരും, പുറത്തുനിന്നുള്ള സഭാവിമർശകരുമുണ്ട് സഭയുടെ വീഴ്ചകളെ കൊട്ടിഘോഷിക്കാനും തളർച്ചകളെ ആഘോഷമാക്കാനും വെമ്പി നിൽക്കുന്നവരിൽ. താല്പര്യങ്ങൾ പലതാകാം, ചിലർക്ക് ഇതൊക്കെ ആളാകാനുള്ള കുറുക്കുവഴികളാണ്. മറ്റുചിലർക്ക് തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ, വേറെ ചിലർക്ക് തങ്ങളുടെ നിരീശ്വരവാദം പ്രചരിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ. ഇത്തരക്കാർ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും. ഇതുമനസ്സിലാക്കി ഇത്തരക്കാരിൽനിന്നു അകലം പാലിക്കുകയെന്നതാണ് വിശ്വാസികൾ പഠിക്കേണ്ട പാഠം. സഭയെ നന്നാക്കുകയെന്നതല്ല, മറിച്ച് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നു വിശ്വാസികൾ മനസ്സിലാക്കുന്നിടംവരയെ ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങൾക്ക് ആയുസ്സുള്ളൂ. സഭയോടുള്ള തങ്ങളുടെ വെറുപ്പും വിദ്വെഷവും വമിപ്പിക്കാൻ തക്കം പാർത്തുനടക്കുന്ന ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.
എറണാകുളത്തെ ഭൂമിവില്പന വിവാദമാക്കി, സഭാതലവനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾപോലും കെട്ടിച്ചമച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാ തലവനെതിരെ വെറുപ്പും വിധ്വേഷവും കുത്തിനിറച്ചവർ, പൊതുജനമധ്യത്തിൽ സഭയെയും സഭാതലവനെയും സഭാ നിയമങ്ങളെപ്പോലും ചെളിവാരിയെറിഞ്ഞവർ, സഭാ തലവനെ അകാരണമായി കോടതിയിലേക്ക് വലിച്ചിഴിച്ചവർ വൈദികന്റെ ചോര ഉണങ്ങുമുമ്പേ സഭാവിരുദ്ധതയുടെ വിഷം ചീറ്റിക്കൊണ്ട് അവതരിച്ചതിൽ അത്ഭുതപ്പെടാനില്ല! കാരണം അതുതന്നെയാണ് അവരുടെലക്ഷ്യം. ഇന്നലെ ഭൂമിവിവാദമായിരുന്നു, ഇന്ന് വൈദികന്റെ കൊലപാതകം, നാളെ മറ്റെന്തെങ്കിലുമാകാം; ഇക്കൂട്ടരുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും യാതൊരുമാറ്റവും ഉണ്ടാകില്ല!
2. വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തന്നെ ഖാദകനോട് പൊറുത്തുകൊണ്ടും അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിച്ചുകൊണ്ടും സഭാതലവൻ യദാർത്ഥ ക്രൈസ്തവ മാതൃക എന്താണെന്ന് ഒരിക്കൽക്കൂടി കാട്ടിത്തന്നിരിക്കുകയാണ്.വെറുപ്പും വിധ്വേഷവുമല്ല, സ്നേഹവും സഹനവും ക്ഷമയുമാണ് ക്രൈസ്തവ ജീവിതം.
3. പ്രിയ വൈദികരേ, സഭാ നേതൃത്വമേ, ഒരു വൈദികൻ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ ന്യായികരിക്കാനും സഭയെ കുറ്റപ്പെടുത്താനും സഭാമക്കൾ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്നത് നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ! ദൈവജനത്തിന്റെ ഇടയരും ശുശ്രൂഷകരുമാവുക. വിശുദ്ധരായ മഹാഭൂരിപക്ഷം വൈദികരുടെയും വിലയിടിക്കാൻ ധാർഷ്ട്യവും സുഖലോലുപതയും കാട്ടുന്ന ഒന്നോ രണ്ടോ വൈദികർത്തന്നെ ധാരാളം. യഥാർത്ഥ വിശ്വാസം പഠിപ്പിക്കുക, വിശ്വാസം ജീവിക്കുക, വിശുദ്ധമായ ഒരു ജനതയെ കെട്ടിപ്പടുക്കുക. ഭൗതിക നേട്ടങ്ങൾക്കായോ വൈകാരികതയുടെ പുറത്തോ വിശ്വസിക്കുന്ന ഒരു ജനതയെയല്ല, യദാർത്ഥ വിശ്വാസമറിയുന്ന, സഭയെ സ്നേഹിക്കുന്ന, സഭയോടോത്ത് കർത്താവിനെ മഹത്വപ്പെടുത്തുന്ന ഒരു ആരാധകസമൂഹത്തെ പടുത്തുയർത്തുക. നമ്മുടെ സഭയുടെ മഹത്തായ പാരമ്പര്യമായ പള്ളിയോഗങ്ങൾ പുനഃസ്ഥാപിച്ച് ഇടവകയുടെ ഭൗതികഭരണം പള്ളിയോഗങ്ങൾക്കും അർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിച്ച് സഭാഭരണം അർക്കദിയാക്കോനും വിട്ടുകൊടുക്കുക. വൈദികരും മെത്രാന്മാരും ആത്മീയഭരണം നടത്തട്ടെ, വിശ്വാസമുള്ള ഒരുജനതയെ കർത്താവിനായി ഒരുക്കട്ടെ. സഭയിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾ ഇതിനെല്ലാം നിമിത്തമായി ഭവിക്കട്ടെ,
വന്ദ്യ വൈദികൻ സേവ്യർ തേലക്കാട്ടച്ചന്റെ ആത്മശാന്തിക്കും ജോണിച്ചേട്ടന്റെ മാനസാന്തരത്തിനായും പ്രാർത്ഥനകൾ

Monday, January 1, 2018

എറണാകുളത്തെ സഹായമെത്രാൻ മാർ എടയന്ത്രത്ത് സൗകര്യപൂർവ്വം മറക്കുന്ന ചില ധാർമ്മിക-കാനോനിക പ്രശ്നങ്ങൾ


"അതിരൂപതക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും, കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാർമ്മിക പ്രശ്നങ്ങളാണ്. ആയതിനാൽ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടു ബാക്കി ലഭിക്കേണ്ട തുക അതിരൂപതയ്ക്ക് ലഭിച്ചാലും സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെങ്കിലും ധാർമ്മിക പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നുള്ളത് വസ്തുതയാണ്." (സർക്കുലർ Prot. No. CR-6/17, മാർ സെബാസ്ട്യൻ എടയന്ത്രത്ത്)
എറണാകുളം സഹായ മെത്രാനും വൈദികരും പൊടുന്നനെ ധാർമ്മികതയുടെ മൂടുപടമണിഞ്ഞു ഭാവിയിൽ അവശേഷിക്കാൻ സാധ്യതയുള്ള ധാർമ്മികപ്രശനത്തെക്കുറിച്ചുപോലും നെടുവീർപ്പെടുമ്പോൾ പതിറ്റാണ്ടുകളായി ഇക്കൂട്ടർ സൗകര്യപൂർവ്വം മൂടിവെക്കുന്ന ചില ധാർമ്മിക-കാനോനിക പ്രശ്നങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ് ഈ കുറിപ്പ്.
"പത്രോസിന്റെ പിൻഗാമിയും സാർവ്വത്രിക സഭയുടെ തലവനുമായ മാർപാപ്പയെ പൂർണ്ണ ഹൃദയത്തോടെ അനുസരിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് സഭാ നിയമം അനുശാസിക്കുന്ന എല്ലാക്കാര്യങ്ങളിലും പൂർണ്ണമായ വിധേയത്വം ഞാൻ ഏറ്റുപറയുന്നു!" (സിറോ മലബാർ മെത്രാഭിഷേക കർമ്മത്തിൽ വി.ഗ്രന്ഥം സാക്ഷിയാക്കി നിയുക്ത മെത്രാന്റെ വിശ്വാസ പ്രഖ്യാപനം) വിശ്വാസ പ്രഖ്യാപനത്തോടൊപ്പം അധികാരികളോടുള്ള പൂർണ്ണ വിധേയത്വവും അനുസരണവും വി.ഗ്രന്ഥം സാക്ഷിയാക്കി മ്ശംഷാന വാഗ്ദാനം ചെയ്യുന്നതോടെയാണ് തിരുപ്പട്ട ശുശ്രൂഷയിലേക്ക് കടക്കുന്നത്. "...ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും വിധേയത്വത്തോടെ വർത്തിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ _____ മെത്രാനെ പൂർണ്ണ ഹൃദയത്തോടും വിധേയത്വത്തോടുംകൂടെ അനുസരിച്ചുകൊള്ളാമെന്നും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കല്പനകൾ ഒരിക്കലും ലംഘിക്കുകയില്ലെന്നും ഞാൻ ഏറ്റുപറയുന്നു.."
മേലധ്യക്ഷനായ മെത്രാപ്പോലീത്തായോട്, സിറോ മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് അനുസരണവും വിധേയത്വമുള്ള എത്ര മെത്രാന്മാരും വൈദികരും എറണാകുളത്തുണ്ട്? പൂർണ്ണ വിധേയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകൾക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിൻഡിന്റെയും നിർദ്ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തൻകുർബാന അർപ്പിച്ചുകൊണ്ടല്ലേ ഇന്നും ഈ അതിരൂപതയിൽ ഓരോ പുരോഹിതനും വൈദിക ജീവിതം ആരംഭിക്കുന്നത്? ഇതിൽ ഇതുവരെയും ധാർമ്മികവും കാനോനികവുമായ ഒരു തെറ്റും അഭിവന്ദ്യ സഹായമെത്രാന് കാണാൻ സാധിച്ചില്ലേ? 1986 ൽ പരിശുദ്ധ പിതാവ് വി. ജോണ് പോൾ പാപ്പ അതിന്റെ പൂർണ്ണതയിൽ അർപ്പിച്ചുകൊണ്ട് ഉത്ഖാടനം ചെയ്ത സിറോ മലബാർ സഭയുടെ ഔദ്യോഗിക കുർബാനക്രമം ജീവിതത്തിൽ ഒരിക്കലെങ്കിലും അതിന്റെ പൂർണ്ണതയിൽ അർപ്പിക്കാത്തവരല്ലേ സഹായമെത്രാന്മാരുൾപ്പടെയുള്ള എറണാകുളം അതിരൂപതയിലെ മഹാഭൂരിപക്ഷം പട്ടക്കാരും? എന്തേ ഇത് ധാർമ്മികവും കാനോനികവുമായ പ്രശ്നമാകുന്നില്ല? എറണാകുളത്തെ വൈദികരുടെ പിടിവാശിമൂലം ഒത്തുതീർപ്പിനായി വത്തിക്കാന്റെ നിർദ്ദേശത്തിൽ പോലും വെള്ളം ചേർത്തുകൊണ്ട് ഔദ്യോഗിക കുർബാനയർപ്പണ രീതിയിൽ സിനഡ് മാറ്റം വരുത്തിയിട്ടും സിനഡിനെയും മെത്രാപ്പോലീത്തായെയും അനുസരിക്കാമെന്നു വാഗ്ദാനം ചെയ്ത് പട്ടമേറ്റ നിങ്ങൾ മേജർ ആർച്ച്ബിഷപ്പ് വിതയത്തിൽ പിതാവിനെ ഭീഷണിപ്പെടുത്തി സിനഡ് തീരുമാനം എറണാകുളത്തിന് ബാധകമല്ലെന്ന് ഉത്തരവിറക്കിച്ചില്ലേ? ഇതും നിങ്ങൾക്ക് ധാർമ്മികവും-കാനോനികവുമായ തെറ്റാകുന്നില്ലല്ലോ അല്ലേ!
സിറോ മലബാർ സഭയുടെ ദൈവശാസ്ത്രത്തിനും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണെന്നു പൂർണ്ണബോധ്യമുണ്ടായിട്ടും ജനാഭിമുഖമായേ വി.കുർബാനയർപ്പിക്കൂയെന്ന് വാശി പിടിക്കുന്നതും, വി. കുർബാനയിൽ മാറ്റങ്ങൾ വരുത്താൻ മെത്രാനുപോലും അധികാരമില്ലെന്നിരിക്കേ (സിറോ മലബാർ സഭയുടെ പ്രത്യേക സാഹചര്യത്തിൽ മെത്രാന് വളരെ പരിമിതമായ അധികാരങ്ങൾ അനുവദിക്കുന്നു), വി.കുർബാനയിലെ പ്രാർത്ഥനകൾ വൈദികർപോലും യഥേഷ്ടം വെട്ടിമുറിക്കുന്നതും വി. കുർബാന പുസ്തകത്തിലെ ഗീതങ്ങൾക്ക് പകരം ആൽബം പാട്ടുകൾ കുത്തിനിറക്കുന്നതുമൊന്നും ധാർമ്മിക പ്രശ്നങ്ങളായി തോന്നുന്നില്ലെങ്കിൽ ആ ധാർമ്മികതയ്ക്ക് കാര്യമായ എന്തോ തകരാറുണ്ടെന്ന് പറയാതെ വയ്യ!
വിശ്വാസികളെ സഭയെക്കുറിച്ചും വി.പാരമ്പര്യങ്ങളെക്കുറിച്ചും പഠിപ്പിക്കാതെ "ഇതാണ് ഞങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത്; ഞങ്ങൾ അവരുടെ ഇഷ്ടമനുസരിച്ചാണ് പ്രവർത്തിക്കുന്നതെ"ന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നത് എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ്? മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട നിങ്ങൾക്ക് എങ്ങനെയാണ് ധാർമ്മികത എന്ന വാക്കുപോലും ഉച്ചരിക്കാൻ സാധിക്കുന്നത്? ഇതിനേക്കാളെല്ലാം ഉപരിയായി "കലർപ്പില്ലാത്ത തങ്കമെന്ന വ്യാജേന മുക്കുപണ്ടം സമ്മാനിക്കുന്ന പോലെ" യദാർത്ഥ വിശ്വാസവും പാരമ്പര്യങ്ങളും വി.കുർബാനയുടെയും കൂദാശകളുടെയും സമ്പൂർണ്ണമായ അർപ്പണവും വിശ്വാസികൾക്ക് നിഷേധിച്ചുകൊണ്ട് ഇതിനെല്ലാം പകരമായി തങ്ങൾ വ്യഭിചാരിച്ച വിശ്വാസവും ആരാധനാക്രമവും കൂദാശകളും അജ്ഞരായ വിശ്വാസികളുടെമേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് ധാർമ്മികതയുടെപേരിലാണ് നിങ്ങൾ നീതീകരിക്കുന്നത്?
വി.കുർബാന അർപ്പിക്കേണ്ടത് സ്വന്തം സഭയുടെ തിരുവസ്ത്രങ്ങളണിഞ്ഞുതന്നെ വേണമെന്ന സഭാ നിയമമിരിക്കേ ലത്തീൻ സഭയുടെ തിരുവസ്ത്രങ്ങൾ അണിഞ്ഞു അങ്ങയുടെ അതിരൂപതയിലെ വൈദികർ സിറോ-മലബാർ കുർബാന അർപ്പിക്കുന്നതിൽ ധാർമ്മികവും-കാനോനികവുമായ പ്രശ്നങ്ങളൊന്നുമില്ലേ പിതാവേ? തിരുവസ്ത്രങ്ങൾക്ക് മുകളിൽ കാവി മുണ്ടു പുതച്ചും തിരുവാതിരപ്പാട്ടുപാടിയും ഓണക്കുർബാനയെന്ന പേരിൽ അങ്ങയുടെ വൈദികർ ആഭാസത്തരം കാണിച്ചപ്പോൾ ഈ ധാർമ്മികതയും കാനൻ നിയമവുമൊക്കെ എവിടെയായിരുന്നു പിതാവേ? സിറോ മലബാർ സഭയിൽ ആകമാനം വലിയനോമ്പാരംഭിക്കുന്നത് നോമ്പിലെ ആദ്യതിങ്കളാഴ്‌ച്ച വിഭൂതിയോടെ ആണെന്നിരിക്കെ, സഭാ നിയമങ്ങളെ കാറ്റിൽപറത്തി ഞങ്ങൾ ബുധനാഴ്ച കുരിശുവരപ്പെരുന്നാൾ നടത്തിയേ നോമ്പാരംഭിക്കൂ എന്ന് വാശിപിടിക്കുന്നത് എന്ത് ധാർമ്മികതയുടെയും കാനൻ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് പിതാവേ? അഭി. വർക്കി പിതാവിന്റെ കാലത്ത് ശിശുക്കൾക്ക് പ്രവേശനകൂദാശകൾ (മാമ്മോദീസ, സ്ഥൈര്യലേപനം, വി.കുർബാന) ഒരുമിച്ച് നൽകുന്ന പുതിയ ക്രമം സഭയിലാകമാനം നടപ്പിലാക്കിയിട്ടും അതിനു പുറം തിരിഞ്ഞു നിൽക്കുന്നതും എറണാകുളം- അങ്കമാലി അതിരൂപതയിൽ മാമ്മോദീസാ സ്വീകരിക്കുന്ന ശിശുക്കൾക്ക് വി. കുർബാന നിഷേധിക്കുന്നതും ധാർമ്മികതയും കാനൻ നിയമ പരിജ്ഞാനവും കൂടിപ്പോയതുകൊണ്ടാണോ പിതാവേ? ഉയിർപ്പ്,പിറവി തിരുക്കർമ്മങ്ങൾക്കായുള്ള പുതിയ ക്രമം സഭയിൽ ആകമാനം നടപ്പിലാക്കിയിട്ടും ഇതിനു വിപരീതമായതൊന്നും നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി മേജർ ആർച്ബിഷപ്പിന്റെ ഉത്തരവുണ്ടായിട്ടും ഇപ്പോഴും അങ്ങയുടെ വൈദികർ പഴയ ക്രമത്തിൽ തന്നെ ശുശ്രൂഷകൾ നടത്തുന്നതും ധാർമ്മികവും കാനോനികവുമായി ശരിയാണോ പിതാവേ? പെസഹാവ്യാഴാഴ്ച്ച സ്ത്രീകളുടെ കാലുകഴുകരുതെന്നു വത്തിക്കാനിൽനിന്നുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ മേജർ ആർച്ച്ബിഷപ്പ് സർക്കുലറിറക്കിയപ്പോൾ അതിനെ ധിക്കരിച്ചുകൊണ്ട് സ്ത്രീകളുടെ കാലുകഴുകുകയും അത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഇട്ടുകൊടുക്കുകയും ചെയ്ത വൈദികർക്കെതിരെ എന്തേ ഈ പറഞ്ഞ ധാർമ്മികവും കാനോനികവുമായ പ്രശ്നങ്ങളൊന്നും അങ്ങ് ഉയർത്തിയില്ല?
വരാനിരിക്കുന്ന ധാർമ്മിക പ്രശങ്ങളെപ്പോലും മുൻകൂട്ടി കാണുന്ന അഭി. മെത്രാൻ അങ്ങയുടെയും സഹോദര വൈദികരുടെയും സ്വാർത്ഥത മൂലം പതിറ്റാണ്ടുകളായി എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന ഈ ധാർമ്മിക-കാനോനിക പ്രശ്നങ്ങളെ കാണാതെ പോകരുത്. സൗകര്യപൂർവ്വം എടുത്തണിയാനും ആവശ്യാനുസരണം ഊരിമാറ്റാനുമുള്ള മൂടുപടമാവരുത് ധാർമ്മികത! ധാർമ്മികതയെ ഒരു മൂടുപടമായി കാണുന്നവരെ ഉദ്ദേശിച്ചാവണം "വ്യക്തിപരമായി ഇഷ്ടമില്ലാത്തവർക്കെതിരേ നാം സ്വീകരിക്കുന്ന മനോഭാവമാണ് ധാർമ്മികത"യെന്ന് ഐറിഷ് കവി ഓസ്കർ വൈൽഡ് കുറിച്ചത്!
ശുഭം!
വാൽക്കഷ്ണം:
അതിരൂപതാധ്യക്ഷനെന്ന നിലയിലും മേജർ ആർച്ച്ബിഷപ്പെന്നനിലയിലും പൂർണ്ണമായ അനുസരണവും വിധേയത്വവും നൽകേണ്ട സഹായമെത്രാന്മാരും വൈദികരും ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും സഭാ സിൻഡിനോടും ഇത്ര വലിയ അനുസരണക്കേടുകളും സഭാ നിയമ ലംഘനങ്ങളും നടത്തിയിട്ടും തൽസ്ഥാനങ്ങളിൽ തുടരുന്നത് ധാർമ്മികമായും കാനോനികമായും ശരിയാണല്ലല്ലോല്ലേ? ഇവരെയൊക്കെ ചുമക്കാൻ എന്ത് പാപമാണോ എറണാകുളത്തെ പാവം വിശ്വാസികൾ ചെയ്തത്!
Related Posts Plugin for WordPress, Blogger...