+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Wednesday, November 28, 2018

മലബാറിലെ സഭയിൽ മഹറോൻ മണക്കുമ്പോൾ!

മഹറോൻ ശിക്ഷ! സഭാ കൂട്ടായ്മയിൽ ഏറ്റവും ഗുരുതരമായ തെറ്റുകൾക്കുള്ള ശിക്ഷയാണ് Excommunication  അഥവാ മഹറോൻ ചൊല്ലൽ! Excommunication രണ്ടു തരമാണുള്ളത്. കൂദാശകൾ മുടക്കുന്നതിനു Minor Excommunication എന്നും സഭയിൽ നിന്നു തന്നെയുള്ള പുറത്താക്കലിന് Major Excommunication എന്നും പറയുന്നു. ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നിയമസംഹിതയിലെ മഹറോൻ വകുപ്പുകൾ ചേർത്ത് എറണാകുളം അതിരൂപതാ വൈദികൻ ഫാ. അഗസ്റ്റിൻ വട്ടോളിയോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് സിറോ മലബാർ സഭയിൽ അടുത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം മഹറോൻ ശിക്ഷ ചർച്ചയാവുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കർദിനാൾ പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ പൗരസ്ത്യ കത്തോലിക്കാ സഭയുടെ കാനൻ നിയമം തന്നെ കർദിനാൾ പാറേക്കാട്ടിലിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച എറണാകുളം അതിരൂപതയിലെ വിമത വൈദികർക്ക് സഭയ്ക്ക് പുറത്തേക്കുള്ള വഴി കാട്ടുകയാണ്!

ഫാ. അഗസ്റ്റിൻ വട്ടോളി മാത്രമാണോ എറണാകുളത്ത് ഈ ശിക്ഷ അർഹിക്കുന്നത്? അല്ലെങ്കിൽ ഫാ. വട്ടോളിയെ മാത്രം ശിക്ഷിക്കുന്നത് അനീതിയല്ലേ? പൗരസ്ത്യ സഭകളുടെ കാനൻ നിയമ പ്രകാരം Excommunication വരെ എത്താവുന്ന നിയമലംഘനങ്ങളിൽ  അച്ചടക്കമില്ലായ്മയും നിയമ ലംഘനങ്ങളും പതിവാക്കിയ എറണാകുളത്തെ വിമത വൈദികർക്ക് ബാധകമാകുന്ന ചില നിയമങ്ങൾ ചുവടേ ചേർക്കുന്നു. 

Canon 1436 - §1: കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങളും  വിശ്വാസ സത്യങ്ങളും നിഷേധിക്കുകയോ അവയെ സംശയത്തിന്റെ നിഴലിലാക്കുകയോ ചെയ്യുക എന്നത് Major Excommunication പരിധിയിൽ വരുന്ന കുറ്റം!
   വി. കുർബാനയർപ്പണത്തെക്കുറിച്ച് തെറ്റായ പഠനങ്ങൾ കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സഹായ മെത്രാൻ മാർ സെബാസ്റ്റിയൻ ഇടയന്ത്രത്ത്, ഈശോ മിശിഹാ പുരോഹിതനല്ല വെറുമൊരു പ്രവാചകൻ മാത്രമാണെന്നതുൾപ്പെടെയുള്ള അബദ്ധ പ്രചാരണങ്ങൾ നടത്തുന്ന എറണാകുളം അതിരൂപതയുടെ മതബോധന ഡയറക്ടർ ഫാ. ജോയ്‌സ് കൈതക്കോട്ടിൽ  

Canon 1438:  മേലധികാരികളെ വി. കുർബാനയിലും യാമപ്രാത്ഥനകളിലും മനഃപൂർവ്വം അനുസ്മരിക്കാതിരിക്കുകയും മുന്നറിയിപ്പുകൾക്ക് ശേഷവും അത് തുടരുകയും ചെയ്യുന്നത് Major Excommunication പരിധിയിൽ വരുന്ന കുറ്റം. പൗരോഹിത്യം ഏകമാണ്, ശ്ലീഹന്മാരുടെയും അവരുടെ പിൻഗാമികളുടെയും കൈവപ്പുവഴിയാണ് സഭയിൽ നിലനിൽക്കുന്ന മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുകാരാകുന്നത്. മേലധികാരികളെ അനുസ്മരിക്കാതിരിക്കുന്നത് ഈ കൂട്ടായ്മയിൽ നിന്നുള്ള സ്വയം വിച്ഛേദിക്കലായാണ് സഭ പഠിപ്പിക്കുന്നത്. അതിനാലാണ് Excommunication വരെ നൽകാവുന്ന ഗുരുതരമായ കുറ്റകൃത്യമായി ഇത് പരിഗണിക്കപ്പെടുന്നത്.
    അങ്കമാലി ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വട്ടോളി തുടങ്ങി ഭൂരിഭാഗം വിമത വൈദികരും സിറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ബിഷപ്പിനെ വി. കുർബാനയിൽ അനുസ്മരിക്കാതിരിക്കുന്നത് ഇതനുസരിച്ച് വളരെ ഗുരുതരമായ കുറ്റമാണ്.

Canon 1447 - §1:  മേലധ്യക്ഷനെതിരെ വിദ്വെഷ പ്രചാരണം നടത്തുക, അനുസരണക്കേടിന് പ്രേരിപ്പിക്കുക തുടങ്ങിയതും Major Excommunication വരെ അർഹിക്കുന്ന കുറ്റമാണ്. പ്രത്യേകിച്ചും മേജർ ആർച്ച്ബിഷപ്പ്/ മാർപാപ്പ തുടങ്ങിയവർക്കെതിരെയാകുമ്പോൾ   
    എറണാകുളം അതിരൂപതയിലെ വിമത വൈദികർ മുഴുവനും ഈ നിയമപ്രകാരം സഭക്ക് പുറത്താക്കപ്പെടാവുന്നതാണ്. ഈ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് കഴിഞ്ഞ ഒരു വർഷമായി എറണാകുളത്ത് നടക്കുന്നത്.

Canon 1454:  മറ്റൊരാൾക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നതും Excommunication വരെ നൽകാവുന്ന ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും ആരോപണം മേജർ ആർച്ച്ബിഷപ്പ്/ പാത്രിയാർക്കിസ്/ മാർപാപ്പ എന്നിവർക്കെതിരേ ആകുമ്പോൾ.
         എറണാകുളം അതിരൂപതയുടെ ഭൂമി കർദിനാൾ ആലഞ്ചേരി കട്ടുമുടിച്ചെന്നും അഴിമതി നടത്തിയെന്നും സ്വന്തക്കാർക്ക് നൽകിയെന്നും ആ പണം ഉപയോഗിച്ച് വത്തിക്കാനിൽ കൈക്കൂലി കൊടുത്ത് പാത്രിയാർക്കിസ് ആകാനുള്ള ശ്രമമാണെന്നും സിറോ മലബാർ സഭയ്ക്ക് അഖിലേന്ത്യാ അധികാരം പുനഃസ്ഥാപിച്ചത് കൈക്കൂലി കൊടുത്തിട്ടായാണെന്നും തുടങ്ങി എണ്ണമറ്റ വ്യാജ പ്രചാരണങ്ങളാണ് എറണാകുളത്തെ വിമത വൈദികരുടെ നേതൃത്വത്തിൽ മേജർ ആർച്ബിഷപ്പിനെതിരെ നടന്നത്! മാർപാപ്പ പുനഃസ്ഥാപിച്ച അഖിലേന്ത്യാ അധികാരം കൈക്കൂലി നൽകിയാണ് നേടിയതെന്ന ആരോപണം മാർപാപ്പയ്ക്കുംകൂടി എതിരായ തെറ്റായ ആരോപണമാണ്.

Canon 1452:  തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും ആരുടെയെങ്കിലും സൽപ്പേരിനു കളങ്കം വരുത്തിയാൽ തക്കതായ പരിഹാരം ചെയ്യേണ്ടതാണ്. അതിനു വിസമ്മതിക്കുന്ന പക്ഷം Minor Excommunication പരിധിയിൽ വരുന്ന കുറ്റമാണ്.
          ലത്തീൻ സഭയുടെ ജലന്ധർ ബിഷപ്പ് ആരോപണ വിധേയനായ പീഢനക്കേസിൽ ആദ്യത്തെ ആഴ്ചകളിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് സിറോ മലബാർ സഭാ തലവനായിരുന്നു! തനിക്ക് യാതൊരു അധികാരവുമില്ലാത്ത ഒരു മെത്രാന്റെ പേരിലുള്ള കേസിൽ നടപടിയെടുത്തില്ല, അധികാരികളെ അറിയിച്ചില്ല, പീഡനം മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയത് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിലുള്ള എറണാകുളത്തെ വിമത സംഘമായിരുന്നു! ആലഞ്ചേരി പിതാവിന് യാതൊരു അധികാരവുമില്ലാത്ത വിഷയമാണെന്ന് സഭയുടെ വക്താവായിരുന്ന വൈദികന് അറിവില്ലായിരുന്നോ? കേസിൽ ലൈംഗിക പീഡന വിഷയമാണെന്ന് സഭ അറിയുന്നത് പോലീസ് കേസ് ആയ ശേഷം! അതായത് ആലഞ്ചേരി പിതാവിനോട് പോയിട്ട് സഭയിൽ ഒരിടത്തുപോലും ലൈംഗിക പീഡനം നടന്നുവെന്ന പരാതി കൊടുത്തിട്ടില്ലായെന്ന് അന്വേഷണത്തിൽ തെളിഞ്ഞു! ഇതെല്ലാം മറച്ചുവെച്ച് എറണാകുളം ലോബി നടത്തിയ വ്യക്തിഹത്യക്കും സൽപ്പേര് കളങ്കപ്പെടുത്തിയതിനും എന്ത് പരിഹാരമാണ് ഇവർ ചെയ്തത്? എല്ലാം അറിഞ്ഞിട്ടും പരമാവധി നാണം കെടുത്തുകയെന്ന പദ്ധതിയാണ് തന്ത്രപൂർവ്വം നടപ്പാക്കിയത്! ഇതേ പോലെ തന്നെയാണ് ഭൂമിവിവാദവും ആസൂത്രണം ചെയ്തത്! ഭൂമിവിവാദത്തിനു പിന്നിൽ നടന്ന ഗൂഡാലോചനകളെക്കുറിച്ച് അന്വേഷണം നടത്തിയാൽ വിമത വൈദിക തൊഴിലാളികളുടെ കുപ്പായം ഊരി വാങ്ങാൻ അധികം താമസമുണ്ടാവില്ല! 

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച വൈദികനെ തന്നെ അധ്യക്ഷനാക്കി കമ്മീഷനെ നിയമിച്ച കർദിനാൾ ആലഞ്ചേരി ഒരിക്കൽ പോലും വിചാരിച്ചുകാണില്ല അത് തന്നെ പുറത്താക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നു! ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുപകരം കർദിനാളിനെ പുറത്താക്കുകയെന്ന മുൻ നിശ്ചയിച്ച ലക്ഷ്യത്തിലേക്കെത്താനുള്ള റിപ്പോർട്ടാണ് തയ്യാറാക്കപ്പെട്ടത്! അതിലേക്കായി ചില വ്യാജ പ്രചാരണങ്ങളും ദുരാരോപണങ്ങളും പോലും റിപ്പോർട്ടിൽ തിരുകിക്കേറ്റി! വൈദിക സമിതി സെക്രട്ടറിയെന്ന ഉത്തരവാദിത്വപ്പെട്ട ചുമതല ദുരുപയോഗിച്ചുകൊണ്ട് നിരന്തരം പ്രസ്താവനകളിറക്കിയ ഫാ. കുര്യാക്കോസ് മുണ്ടാടൻ! സ്വന്തം വൈദികരെ നിലക്കുനിർത്തുന്നതിനു പകരം എരിതീയിൽ എണ്ണ പകർന്ന സഹായ മെത്രാന്മാർ, സഭാ തീരുമാനങ്ങളെ തെരുവിൽ ജാഥ നടത്തി പിൻവലിപ്പിച്ച പാരമ്പര്യത്തിൽ ഉറച്ചുവിശ്വസിച്ച് വീണ്ടും തെരുവിലേക്കിറങ്ങിയ കപട നാട്യക്കാരായ വൈദികർ, ഹൃദ്രോഗ ചികിത്സയ്ക്ക് ശേഷം വിശ്രമിച്ചിരുന്ന വയോധികനായ സഭാ തലവനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും (ഇതും Excommunication പരിധിയിൽ തന്നെയാണ്. Canon 1445 - §1) തിരുപ്പിറവി ദിനത്തിലെ കുർബാനയും തിരുപ്പട്ട ശുശ്രൂഷകളും മുടക്കുകയും ചെയ്ത  വിമത കൂട്ടം...എറണാകുളം അതിരൂപതയിലെ അച്ചടക്കമില്ലായ്മയ്ക്കും നിയമ ലംഘനങ്ങൾക്കും അവസാനമില്ല! Excommunication വകുപ്പുകളിൽ വരുന്നവ മാത്രമാണ് ചർച്ച ചെയ്തത്. വി. കുർബാനയെയും കൂദാശകളെയും അവഹേളിക്കുന്നതും സഭാ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും പുല്ലുവില കൊടുത്ത് തോന്നിവാസം പ്രവർത്തിക്കുന്നതുമുൾപ്പെടെ അതീവ ഗുരുതരമായ തെറ്റുകൾ ഇനിയുമുണ്ട്! മേലധ്യക്ഷനോടും സഭാ നേതൃത്വത്തോടും പൂർണ്ണ വിധെയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകൾക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിൻഡിന്റെയും നിർദ്ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തൻകുർബാന അർപ്പിച്ചുകൊണ്ട് വൈദിക ജീവിതം ആരംഭിക്കുന്ന വൈദികരുടെ ഈറ്റില്ലമാണ് എറണാകുളം അതിരൂപത!

സിറോ മലബാർ സഭയിലെ എല്ലാ വിധ അച്ചടക്ക ലംഘനങ്ങൾക്കും കാരണം എറണാകുളത്തെ ഈ വിമത വൈദിക സംഘമാണെന്നത് കാലാകാലങ്ങളായി അവർ തെളിയിച്ചുകൊണ്ടിരിക്കുന്ന വസ്തുതയാണ്! തങ്ങളെ തൊടാനുള്ള ധൈര്യമുള്ളവർ സഭയിലില്ലെന്ന ധാരണയിൽ അനുസരണക്കേടുകളുടെയും നിയമ ലംഘനങ്ങളുടെയും പെരുമഴതന്നെയാണ് ഇക്കൂട്ടർ പെയ്യിച്ചുപോന്നിരുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകുന്നത് തെല്ലൊന്നുമല്ല ഇക്കൂട്ടരെ ഭയപ്പെടുത്തുന്നത്. ആരാധനാക്രമ വിഷയത്തിൽ സഭാ തീരുമാനങ്ങൾക്ക് വിരുദ്ധമായി തോന്നിവാസം പ്രവർത്തിച്ച പട്ടക്കാരെ നിഷ്ക്കരുണം പുറത്താക്കിയ ഉക്രേനിയൻ സഭയുടെ നടപടി സിറോ മലബാർ സഭയും കൈക്കൊണ്ടിരുന്നെങ്കിൽ എന്നേ ഈ സഭ രക്ഷപെട്ടേനെയെന്ന് ചിന്തിക്കുന്നവരാണ് സഭയിലെ വലിയൊരു വിഭാഗം വിശ്വാസികളും. അത്തരം കടുത്ത നടപടികൾ ഉണ്ടായില്ലെങ്കിലും അനുസരണക്കേടുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്ക് എറണാകുളം അതിരൂപത നൽകിയ കാരണം കാണിക്കൽ നോട്ടീസ്.

വാല്:  നോട്ടീസ് കിട്ടിയ ഫാ വട്ടോളി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖം കണ്ടു! ഒന്നേ പറയാനുള്ളു! ഞാൻ അറിയുന്ന ഫാ. വട്ടോളി മരിച്ചുകഴിഞ്ഞു! ഇപ്പോൾ ഉള്ളത് വേറെ ആരോ ആണ്! വിപ്ലവകാരിയുടെ ശക്തമായ ശബ്ദമല്ല അവിടെ മുഴങ്ങിയത്! താൻ ഒരുതെറ്റും ചെയ്തിട്ടില്ലായെന്നു സ്ഥാപിച്ച് എങ്ങനെയും നടപടികൾ ഒഴിവാക്കാൻ ശ്രമിക്കുന്ന നയതന്ത്രജ്ഞനെയാണ് അവിടെ കണ്ടത്! അതായിരുന്നില്ല ഞാൻ അറിഞ്ഞ വട്ടോളിയച്ചൻ!

Thursday, October 25, 2018

ചെന്നായക്കൂട്ടം വളർത്തിയ കുഞ്ഞാട്



കാട് അതിരിടുന്ന വിശാലമായ മലഞ്ചെരുവിൽ മേയുന്ന ആട്ടിൻപറ്റം. ആട്ടിൻ പറ്റത്തെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന ചെന്നായക്കൂട്ടം. ചെന്നായക്കൂട്ടത്തിൽ നിന്നും രക്ഷ തേടി ചിതറിയോടുന്ന ആടുകൾ. മുള്ളുകൾക്കിടയിൽ പെട്ട കുഞ്ഞാടിനുമാത്രം ഓടിമാറാൻ പറ്റിയില്ല! കുഞ്ഞാടിന്റെ നിസ്സഹായതയിൽ വയറുമറന്ന ചെന്നായക്കൂട്ടം കുഞ്ഞാടിനെയും കൂടെ കൂട്ടി. സ്നേഹിച്ചും ലാളിച്ചും വളർത്തി. കുഞ്ഞാട് തങ്ങളിൽ നിന്നും വ്യത്യസ്തനാണെന്ന വിചാരമുണ്ടായിരുന്ന ചെന്നായ കുഞ്ഞാടിനായി പച്ചപ്പുല്മേടുകൾ കണ്ടെത്തി. എന്നാൽ അവനിഷ്ടം ചെന്നായ്ക്കൂട്ടം വേട്ടയാടിക്കൊണ്ടു വരുന്ന ഇരകളെയായിരുന്നു! നീ പുല്ലുതിന്നാണ് വളരേണ്ടതെന്നു സാധ്യമായ രീതിയിലെല്ലാം കുഞ്ഞാടിനെ പറഞ്ഞുമനസ്സിലാക്കിക്കാൻ ചെന്നായ്ക്കൂട്ടം ശ്രമിച്ചു! എന്നാൽ മാംസമാണ് രുചികരം, മാംസം തിന്നാലും വളരില്ലേ?, വിശപ്പുമാറില്ലേ? ഞാൻ മാംസം തിന്നാൽ എന്താണ്? ഈ വിധം മറുചോദ്യങ്ങളായിരുന്നു കുഞ്ഞാടിന്! പുല്ലു തിന്നിട്ട് മാംസം തിന്നോളാൻ പറഞ്ഞു നോക്കിയെങ്കിലും തനിക്ക് മാംസം മാത്രം മതിയെന്ന നിലപാടിലായിരുന്നു കുഞ്ഞാട്. കാലങ്ങൾ പലത് കടന്നുപോയി! കുഞ്ഞാട് വളർന്നു! പുല്ലുതിന്നേണ്ടത് എങ്ങനെയെന്നുപോലും അവൻ മറന്നുകഴിഞ്ഞിരുന്നു! മാംസം തിന്നാണ് വളർന്നതെങ്കിലും അവൻ ചെന്നായ് ആയതുമില്ല! കണ്ടാൽ ആടിനെ പോലെ ആണെങ്കിലും  ചെന്നായയുടെ സ്വഭാവ രീതികളും ഭക്ഷണ ക്രമങ്ങളുമുള്ള ഒരു തലമുറ അവനിൽനിന്നുണ്ടായി!  


ചെന്നായയെപ്പോലെ വളരേണ്ടവനല്ല താനെന്ന ബോധ്യം എന്തുകൊണ്ടോ കുഞ്ഞാടിനില്ലാണ്ടുപോയി! തന്റെ സ്വത്വം മനസ്സിലാക്കുന്നതിൽ അവൻ അമ്പേ പരാജയപ്പെട്ടു! ഭൂമിയിൽ ചെന്നായ് മാത്രം മതിയോ!? ചെന്നായയും ആടും ഭൂമിയിൽ ആവശ്യമാണ്! ചെന്നായെ പോലെ വളരാനായിരുന്നെങ്കിൽ ആടിന്റെ ആവശ്യമില്ലായിരുന്നു! ചെന്നായയുടെ ജീവിത രീതികൾ അനുകരിച്ചാലും ചെന്നായയുടെ ഭക്ഷണം കഴിച്ചാലും താൻ വളരും! എന്നാൽ അപ്പോൾ താൻ താനല്ലാതായി മാറുമെന്ന് കുഞ്ഞാട് ഓർത്തില്ല! തനിക്ക് മാംസം ആകാം! എന്നാൽ തനിക്ക് ചേർന്നത്, താൻ കഴിക്കേണ്ടത് പുല്ലാണെന്നത് പാടേ മറന്നുകൊണ്ട് മാംസാഹാരിയായാല് ചെന്നായയും ആടും കെട്ട ഏതോ ഒരു തരം ജന്തു മാത്രമാകും താനെന്ന് കുഞ്ഞാട് ഓർത്തതേയില്ല! 


തോമാ ശ്ലീഹാ പകർന്നുനൽകിയ വിശ്വാസത്തിൽ അടിപതറാതെ 15 നൂറ്റാണ്ടുകൾ മുന്നേറിയ മാർത്തോമ്മാ നസ്രാണികൾ ലത്തീൻ മിഷനറിമാരുടെ ആഗമനത്തോടെ പല സഭകളായി ചിതറിക്കപ്പെട്ടു! ഭൂരിപക്ഷം നസ്രാണികൾ കത്തോലിക്കാ കൂട്ടായ്‌മയുടെ ഭാഗമായി നിലകൊണ്ടു! എന്നാൽ തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും മറന്ന് ലത്തീൻ രീതികളെയും പാരമ്പര്യത്തെയും വരിക്കാനായിരുന്നു പിൽക്കാലത്ത് സിറോ മലബാർ സഭയായി മാറിയ നസ്രാണികളുടെ വിധി! സ്വന്തം പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോകണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തെ പോലും അവഗണിച്ചുകൊണ്ട് ലത്തീൻ സഭയോട് താദാത്മ്യപ്പെടാൻ ആയിരുന്നു ഭൂരിപക്ഷം സഭാ നേതൃത്വത്തിന്റെ താല്പര്യം! നൊവേനയും, ദിവ്യകാരുണ്യ ആരാധനയും ജപമാലയും ക്രൂശിത രൂപവും വണക്ക മാസങ്ങളുമൊക്കെ പാശ്ചാത്യമാണ്! പൗരസ്ത്യരായ സിറോ മലബാറുകാർക്കും ഇതൊന്നും ചൊല്ലുന്നതിനു യാതൊരു കുഴപ്പവുമില്ല! നല്ലതുതന്നെ! കർത്താവിങ്കലേക്ക് വളരുകയും ചെയ്യും! എന്നാൽ അങ്ങനെ വളരുകയെന്നതല്ല നസ്രാണികളുടെ വിളി. നൊവേനകളും ജപമാലയുമെല്ലാം നല്ലതാണ്! എന്നാൽ യാമപ്രാർത്ഥനകൾ ചൊല്ലിയിട്ട് മാത്രം പാശ്ചാത്യ ഭക്താഭ്യാസങ്ങളുടെ പുറകെ പോവുക!യാമപ്രാർത്ഥനകളൊക്കെ മറന്നുപോയിരിക്കാം, ക്രൂശിത രൂപവും വിശുദ്ധരുടെ പ്രതിമകളുമില്ലാത്ത പള്ളികളും മനസ്സുകളും അന്യമായിത്തീർന്നിരിക്കാം, ദൈർഘ്യമേറിയ വി. കുർബാനയും ശുശ്രൂഷകളും മടുപ്പായി മാറിക്കഴിഞ്ഞിരിക്കാം! എന്നാൽ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞു പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോയില്ലെങ്കിൽ "മാംസം തിന്നുന്നെങ്കിലും ചെന്നായ് അല്ലാത്ത, ആകൃതിയിൽ ആടിനെപ്പോലെയെങ്കിലും പുല്ലുതിന്നാൻ അറിഞ്ഞുകൂടാത്ത, ചെന്നായും ആടും കെട്ട ജന്തുക്കളെ"പ്പോലെയാകും നാളെ നസ്രാണികൾ! 

Monday, July 30, 2018

എതിർക്കപ്പെടുന്ന നിർദ്ദേശങ്ങളും തൃണവൽക്കരിക്കപ്പെടുന്ന അവഹേളനങ്ങളും


വി. കുമ്പസാരമെന്ന കൂദാശ നിരോധിക്കണമെന്ന ദേശിയ വനിതാ കമ്മീഷന്റെ 'നിർദ്ദേശത്തെ' പല്ലും നഖവുമുപയോഗിച്ച് നേരിടുന്ന തിരക്കിലാണ് നമ്മളെല്ലാവരും. മെത്രാന്മാരും വൈദികരും അല്മായ സഘടനാ ഭാരവാഹികളും വിശ്വാസികളും എന്നുവേണ്ടാ സഭാജീവിതത്തിന്റെ നാനാ തുറകളിലുമുള്ളവരും വനിതാ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് പ്രതികരിച്ചത്. കത്തുകളിലൂടെയും ഇ- മെയിലുകളിലൂടെയും പ്രതിഷേധം രേഖപ്പെടുത്തണമെന്നു സഭാ കാര്യാലയത്തിൽനിന്നുള്ള നിർദ്ദേശവും വന്നു! ഇതെല്ലാം നല്ലതുതന്നെ. ആവശ്യവുമാണ്! എന്നാൽ മറ്റൊരു കൂദാശയ്‌ക്കെതിരെ കാലാകാലങ്ങളായി സഭയ്ക്കുള്ളിൽനിന്നുതന്നെ നടക്കുന്ന പ്രവർത്തനങ്ങളെ വിരലിലെണ്ണാവുന്നവരൊഴികെ മഹാഭൂരിപക്ഷവും ഇന്നും കണ്ടില്ലെന്നു നടിക്കുന്നു!

പറഞ്ഞുവരുന്നത് വി. കുർബാനയെക്കുറിച്ച് തന്നെയാണ്. ക്രൈസ്തവ സഭകളിൽ ഉപയോഗിക്കപ്പെടുന്ന കുർബാന ക്രമങ്ങളിൽ ഏറ്റവും പൗരാണികമായ ശ്ലീഹന്മാരുടെ കുർബാനക്രമമാണ് (മാർ തോമ്മാ ശ്ലീഹായുടെ ശിഷ്യൻ മാർ അദ്ദായിയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ മാർ മാറിയുടെയും) നമ്മുടെ സഭ ഉപയോഗിക്കുന്നത്. സങ്കീർത്തനങ്ങളുടെയും തിരുവചനങ്ങളുടെയും നിറകുടങ്ങളാണ് വി. കുർബാനയിലെ മനോഹരമായ പ്രാർത്ഥനകളും ഗീതങ്ങളും. നമ്മുടെ ദൈവാരാധനയിൽ ഉപയോഗിക്കുന്ന പല സുറിയാനി ഈണങ്ങൾക്കും പഴയനിയമകാലത്തോളം പൗരാണികതയുണ്ട്. അമൂല്യങ്ങളിൽ അമൂല്യമായ നിധിയായ നമ്മുടെ കുർബാനക്രമം എത്ര ലാഘവത്തോടെയാണ് നമ്മുടെ സഭയിൽ ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നത്?

വി. കുർബാനയെക്കുറിച്ചുള്ള അടിസ്ഥാന ബോധ്യങ്ങൾപ്പോലും വിശ്വാസികൾക്ക് പകർന്നുനൽകാൻ പരാജയപ്പെടുന്ന സഭാ നേതൃത്വം, വി. കുർബാനയിലെ ഒരു വാക്കുപോലും വിട്ടുകളയാനോ കൂട്ടിച്ചേർക്കാനോ അനുവാദമില്ലെന്നിരിക്കെ തോന്നിവാസം പ്രാർത്ഥനകൾ വിട്ടുകളയുകയും വെട്ടിച്ചുരുക്കുകയും സ്വയം പ്രേരിത പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന വൈദികർ, മറ്റൊരു സഭയിലും കേട്ടുകേൾവിപോലും ഇല്ലാത്തവിധം ഐച്ഛികങ്ങൾ (ഓപ്‌ഷനുകൾ) നൽകുകയും പൗരാണികമായ ആരാധനാ ക്രമത്തിൽ വെള്ളം ചേർത്തുകൊണ്ട് സിനഡ് ക്രമം അവതരിപ്പിക്കുകയും ചെയ്ത മെത്രാൻ സമിതി, സഭാത്മക ജീവിതത്തിന്റെ കേന്ദ്രമെന്നും ശക്തി സ്രോതസ്സെന്നുമൊക്കെ സഭ പഠിപ്പിക്കുന്ന വി. കുർബാനയിൽ ശരണപ്പെടാൻ സാധിക്കാതെ ഭക്താഭാസങ്ങളുടെ പുറകേയോടുന്ന വിശ്വാസ സമൂഹം! ഇതൊക്കെയാണ് ഇന്ന് നമ്മുടെ സഭയിലെ അവസ്ഥ!

വി. കുർബാനയെക്കുറിച്ചോ ദൈവാരാധനയിൽ ഉപയോഗിക്കുന്ന അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ചോ അടിസ്ഥാന ബോധ്യങ്ങൾ പോലുമില്ലാത്ത ഒരു സമൂഹത്തിനു എങ്ങനെയാണ് വി. കുർബാന അനുഭവവേദ്യമാകുന്നത്? അവർക്കെങ്ങനെയാണ് വി. കുർബാന കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ സാധിക്കുന്നത്? അറിവ് പകർന്നു നൽകി നേർവഴിക്ക് നയിക്കേണ്ടവർക്ക് അതിനൊന്നും സമയമോ താത്പര്യമോ ഇല്ലതാനും! ഓരോ രൂപതയിലും ഓരോ കുർബാന, ഓരോ വൈദികനും ഓരോ കുർബാന! എല്ലാം വൈദികർക്ക് തോന്നുംപടി! വി. കുർബാന തുടങ്ങിക്കഴിഞ്ഞാൽ അതെങ്ങനെ, എവിടെ അവസാനിക്കുമെന്ന് കർത്താവിനുപോലും പ്രവചിക്കാനാവാത്ത അവസ്ഥ! പിന്നെയെങ്ങനെ വി. കുർബാനയെപ്പറ്റി പറഞ്ഞുകൊടുക്കാൻ വൈദികർക്ക് സാധിക്കും? വി. കുർബാനയാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും എല്ലാ പ്രാർത്ഥനയും കുര്ബാനയിലേക്ക് നമ്മെ എത്തിക്കണമെന്നും പഠിപ്പിക്കുന്നവർ കുർബാനയ്ക്ക് ശേഷം പുരോഹിതർക്കുവേണ്ടിയുള്ള പ്രാർത്ഥനയും, എത്രയും ദയയുള്ള മാതാവേയും നൊവേനകളും ജപമാലയും ആരാധനയുമൊക്കെ നടത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ പകർന്നുകൊടുക്കുന്നത് വി. കുർബാനകൊണ്ട് ഒന്നുമായിട്ടില്ല എന്നല്ലേ? അല്ലെങ്കിൽ പിന്നെയെന്തിനാണ് വി. കുർബാനയിലുടനീളം ദൈവജനം ബലിയർപ്പിക്കുന്ന പുരോഹിതനും സഭാ നേതൃത്വത്തിനും വേണ്ടി പ്രാർത്ഥിച്ചിട്ടും കുർബാന കഴിഞ്ഞയുടൻ പുരോഹിതർക്കുവേണ്ടിയുള്ള അഡീഷണൽ പ്രാർത്ഥന നടത്തുന്നത്? പലർക്കും വി. കുർബാന എങ്ങനെയെങ്കിലും ഒന്ന് ഓടിച്ചു തീർക്കാനുള്ള വെപ്രാളമാണ്, അതിനുശേഷമുള്ള ഭക്താഭാസങ്ങൾക്കായി! പലർക്കും വി. കുർബാന ആരാധനയ്ക്കായി തിരുശരീരം ഉളവാക്കാനുള്ള ഒരുപാധി മാത്രമാണിന്ന്! വി. കുർബാനയെന്ന കൂദാശ അനുദിനം നമ്മുടെ സഭയിൽ അവഹേളിക്കപ്പെടുകയാണ്!

പുറത്തുനിന്നുള്ള ഒരു ശക്തികൾക്കും സഭയെ തകർക്കാൻ സാധിക്കില്ലായെന്നത് ചരിത്ര സത്യമാണ്. രക്തസാക്ഷികളുടെ ചുടുനിണത്താൽ പരിപോഷിപ്പിക്കപ്പെടുന്ന സഭയെ തകർക്കുവാൻ കഴിയുന്നത് സഭയ്ക്കകത്തുനിന്നുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാണ്. വെറുമൊരു നിർദ്ദേശത്തിന്റെ പേരിൽ കുമ്പസാരമെന്ന കൂദാശ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ സഭാനേതൃത്വം എന്തുകൊണ്ടാണ്‌ സ്വന്തം സഭയിലെ പട്ടക്കാരാൽ അനുദിനം വെട്ടിമുറിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന വി. കുർബാനയ്ക്കായി ചെറുവിരൽ പോലും അനക്കാത്തത്? വി. കുർബാനയെന്ന കൂദാശ എന്താണെന്നുപോലും അറിയാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും സമ്പൂർണ്ണമായ കുർബാനയർപ്പണം അനുഭവിച്ചിട്ടില്ലാത്ത മഹാഭൂരിപക്ഷം വിശ്വാസികളെ കുമ്പസാര വിഷയത്തിൽ പ്രതികരിക്കാൻ ആഹ്വാനം ചെയ്യുന്ന സഭാ നേതൃത്വം എന്തേ സഭയ്ക്കകത്തുനിന്നും വി. കുർബാനയോട് അനുദിനം നിർബാധം തുടരുന്ന അവഹേളനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു? ശ്ലൈഹികമായി കൈമാറിക്കിട്ടിയ കൂദാശയ്ക്കുപകരം തങ്ങളുടെ തോന്നിവാസങ്ങൾ അവതരിപ്പിച്ചിട്ട് കുര്ബാനയെന്നു പേരുവിളിക്കുന്ന കൊടുംചതി അവസാനിപ്പിക്കാൻ ഇനിയെന്നാണ് സഭാ നേതൃത്വം തയ്യാറാവുക?

വി. കുർബാന പൂർണ്ണതയിൽ ലഭിക്കാനുള്ള വിശ്വാസികളുടെ അവകാശത്തിന് പുല്ലുവില കല്പിച്ചുകൊണ്ട് പരിശുദ്ധ കൂദാശയെ അവഹേളിക്കുകയും തോന്നിവാസം വെട്ടിമുറിക്കുകയും ചെയ്യുന്ന സിറോ മലബാർ വൈദികരും ശ്ലൈഹിക പാരമ്പര്യത്തെ ഒത്തുതീർപ്പ് ഫോര്മുലയുണ്ടാക്കി അട്ടിമറിച്ച് വൈദികരുടെ തോന്നിവാസത്തിനു കുടപിടിക്കുന്ന മെത്രാൻ സിനഡും വിശ്വാസികളോട് മാപ്പുപറഞ്ഞു തെറ്റുതിരുത്താൻ തയ്യാറാവുക. ഞങ്ങൾക്ക് വേണ്ടത് വി.കുമ്പസാരം മാത്രമല്ല. വി. കുർബാനയും അതിന്റെ പൂർണ്ണതയിൽ തന്നെ വിശ്വാസികൾക്ക് അനുഭവവേദ്യമാക്കാൻ സഭാ നേതൃത്വം മുന്നിട്ടിറങ്ങുക!

Tuesday, July 3, 2018

Amit Andrews Pereppadan Online Syriac Group Song Competition 2018

Dear Your Grace/ Your Excellency/ Father/ Sister/ Brother/ Friend

Dukrana Greetings from Rooha Media!

Hope you are aware of the Amit Andrews Pereppadan Online Syriac Group Song Competition 2018 being conducted by Rooha Media for the Syro Malabar faithful. Below is the final list of entries for the competition. Click on the link below each team to view the video. Please support the teams by your Likes and Shares as they are also counted while deciding the winners.

1. St. Pius X Church Delhi, Diocese of Faridabad

2. Marth Mariam Choir, Lourde Matha Church Thazhathuvadakara, Archdiocese of Changanacherry

3. St. Joseph's Church Kalamassery, Archdiocese of Ernakulam- Angamaly

4. Major Archi Episcopal Marth Mariam Archdeacon Pilgrim Church Choir, Kuravilangad, Diocese of Palai

5. Sneha Bhavan Kaippuzha, Archdiocese of Kottayam

6. Holy Family Church Mukkoottukal, Diocese of Thuckalay

7. St. Daniel Comboni Syro Malabar Faith Formation Center Abbasiya, Kuwait

8. St. Thomas Forane Church Dharmaram Bangalore, Diocese of Mandya

9. St. Mary's Forane Church Kaduthuruthy, Diocese of Palai

10. SMYM, Major Archi Episcopal Marth Mariam Archdeacon Pilgrim Church Kuravilangad, Diocese of Palai

11. Mar Sleeva Church Sleevapuram, Diocese of Palai

12. St. Mary's Church Sunday School Choir, Mulakkulam, Diocese of Palai

13. Our Lady of Arabia Faith Formation Center,Ahmadi,Kuwait

14. St. Mary's Church Arakulam, Diocese of Palai

15. St. Sebastians Church Mutholapuram, Diocese of Palai

16. St. Mary's Church Choir, Mulakkulam, Diocese of Palai

17. St. Mary's Church Ithithanam, Archdiocese of Changanacherry

18. St. Alphonsa Syro Malabar Cathedral, Diocese of Melbourne, Australia

19. St. Alphonsa Syro Malabar Cathedral Children's Choir, Diocese of Melbourne, Australia

The competition is being conducted in the memory of Late Amit Andrews Pereppadan. Amit, son of Mr Andrews PK and Mrs Liji Andrews from Peramangalam, Thrissur was born and raised in Delhi. He was a zealous youth from the Diocese of Faridabad who had devoted his life spreading awareness on the rich legacy and reinstating the lost traditions of the ancient St. Thomas Christian community in India. Rooha Media is an initiative from the Syro Malabar youth with the same objectives.

Rooha Media

Friday, June 15, 2018

മാർത്തോമ്മാ നസ്രാണിയെന്ന മഹാത്ഭുതം!



File Picture: Archbishop Mar George Njaralakkatt of Thalassery during the Holy Qurbana of the Syro Malabar Church Celebrated after the Enthronement of Mar Raphael Thattil as the Eparch of Shamshabad
രണ്ടായിരം വർഷത്തോളമായി വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർ തോമാ ശ്ലീഹായുടെ നാമം പേറുന്ന ക്രൈസ്തവ സമൂഹം! പല യൂറോപ്പ്യൻ രാജ്യങ്ങളും മിശിഹായെ അറിയും മുൻപേ അവൻ്റെ അരുമ ശിഷ്യനിൽ നിന്നുതന്നെ സുവിശേഷമറിയാൻ ഭാഗ്യം സിദ്ധിച്ച സമൂഹം! അന്നു മുതൽ ഇന്നുവരെ അടുത്തറിയുന്ന ആർക്കും അത്ഭുതം ജനിപ്പിക്കുന്ന വിശ്വാസ തീക്ഷ്ണത! ഇരുണ്ട ഭാരതത്തെ സുവിശേഷ വൽക്കരിക്കാൻ ഗോവയിലെത്തിയ ഫ്രാൻസിസ് സേവ്യർ മാർത്തോമ്മാ ശ്ലീഹായോട് വിശിഷ്ടമായ സ്നേഹവും ബഹുമാനവുമുള്ള ഒരു ജനതയെക്കണ്ട് അത്ഭുതപരതന്ത്രനായി മേലധികാരികൾക്കയച്ച കത്തുകൾ സാക്ഷി..അങ്ങനെ എത്രയെത്ര സഭാ നേതാക്കൾ, സഞ്ചാരികൾ, മിഷനറിമാർ! നസ്രാണി എന്നും ഏവർക്കും ഒരത്ഭുതമായിരുന്നു!

അഭിഷേകം വാരിവിതറുന്ന മഹാ കൺവൻഷനുകൾ, വി. കുർബാന എഴുന്നള്ളിച്ചുവെച്ചുകൊണ്ട് മണിക്കൂറുകൾ നീളുന്ന ആരാധന, ജപമാല, നവനാൾ പ്രാർത്ഥനകൾ, സകല വിശുദ്ധരുടെം പേരിലുള്ള നൊവേനകൾ, ഉറങ്ങുന്നതും ചിരിക്കുന്നതും കരയുന്നതും തുടങ്ങി സകല പോസ്സിലുമുള്ള തിരുസ്വരൂപങ്ങൾ, കരളലിയിക്കുന്ന ക്രൂശിത രൂപങ്ങൾ..എല്ലാം ഉണ്ടെങ്കിലും വിശ്വാസം നഷ്ടപ്പെട്ട തലമുറ! തിരിഞ്ഞുനോക്കണം! മേൽപ്പറഞ്ഞതിൽ ഒന്നുപോലും ഇല്ലാതെയാണ് 1500 വർഷത്തോളം ഫ്രാൻസിസ് സേവ്യർ ഉൾപ്പെടെയുള്ള സകലർക്കും അത്ഭുതമായി നസ്രാണി സമൂഹം നിലകൊണ്ടതും വിശ്വാസം പകർന്നു നല്കിയിരുന്നതും.

നസ്രാണിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു! കാരണം അവനു അപ്പൻ പകർന്നുനൽകിയ സത്യ വിശ്വാസം ഉണ്ടായിരുന്നു! മുകളിലുള്ളവയുടെ ചരിത്രം പരിശോധിച്ചാൽ, ക്രൂശിത രൂപം ഉൾപ്പെടെ എല്ലാം പാശ്ചാത്യ സഭയിൽ കാലാകാലങ്ങളിൽ വിശ്വാസത്തിനു അപചയങ്ങൾ ഉണ്ടായപ്പോൾ വിശ്വാസികളെ പിടിച്ചുനിർത്താൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ആയിരുന്നു! അവയിൽ നല്ലതും ചീത്തയും ഉണ്ടാകാം, തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാകാം! എന്തൊക്കെയാണെങ്കിലും നസ്രാണിക്ക് സത്യവിശ്വാസത്തിൽ വളരാൻ ഇതിന്റെയൊന്നും ഒരാവിശ്യവും ഇല്ല! അപ്പൻ നൽകിയ സുവിശേഷവും സ്ലീവായും പാരമ്പര്യങ്ങളും മാത്രം മതിയാകും!  

വാൽക്കഷ്ണം:       

പാശ്ചാത്യ സഭയിൽ ഇല്ലാത്ത പള്ളികളും സ്ലീവായും ആദിമ നൂറ്റാണ്ടുകളിൽ എങ്ങനെ നസ്രാണി സഭയിലുണ്ടായി എന്ന ചോദ്യം പലരും പൊക്കിക്കൊണ്ട് വരുന്നുണ്ട്. തോമാ ശ്ലീഹാ സ്ഥാപിച്ച ഏഴ് അരപ്പള്ളികൾ പള്ളികളാകാം, വിശ്വാസ സമൂഹങ്ങളാകാം, സ്ലീവാകളാകാം. ഒരു കാര്യം ഉറപ്പാണ്, പാശ്ചാത്യ സഭയിൽ ക്രൈസ്തവ ചിഹ്നമായി സ്ലീവാ ഉപയോഗിക്കാൻ തുടങ്ങുന്നതിനും വളരെ മുൻപേ, ആദിമ നൂറ്റാണ്ടുകളിൽ തന്നെ പരസ്യമായി സ്ലീവാ ഉപയോഗിച്ചിരുന്ന പാരമ്പര്യം പൗരസ്ത്യ സഭകളിലുണ്ട്. മത സ്വാതന്ത്ര്യം നേടി പാശ്ചാത്യർ പള്ളികൾ പണിയാൻ തുടങ്ങും മുൻപേ "മത സ്വാതന്ത്ര്യം" ഒരു വിഷയമല്ലാത്ത മലങ്കരയിൽ പള്ളികൾ ഉണ്ടാകാനും പ്രയാസമില്ല. ഈ സമൂഹത്തെ അളക്കാൻ പാശ്ചാത്യ അളവുകോലുകൾ മതിയാവില്ല!

സത്യവിശ്വാസം കണ്ടവരുണ്ടോ?

File Picture: Mar Raphael Thattil, Eparch of Shamshabad Celebrating Holy Qurbana of the Syro Malabar Church at St. Jude Syro Malabar Church Ameenpur, Hyderabad
വളരെ അരോചകമായി തോന്നിയ ഞായറാഴ്ച അനുഭവമാണ് ഈ കുറിപ്പെഴുതാൻ പ്രേരിപ്പിക്കുന്നത്. വി. കുർബാനയ്ക്ക് ശേഷം പന്തക്കുസ്താ സ്‌പെഷ്യൽ പരിശുദ്ധാത്മാവിനോടുള്ള നൊവേന, വണക്കമാസ സ്‌പെഷ്യൽ വണക്കമാസ ജപം, എന്നത്തേയും പോലെ വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന! നൊവേന തുടങ്ങിയപ്പോഴേ ഇറങ്ങി പോകാൻ തോന്നിയതാണ്. പള്ളിയുടെ മുൻപിൽ തന്നെ ആയിരുന്നതുകൊണ്ട് ആർക്കും ഉതപ്പിന് കാരണമാകേണ്ടെന്നുകരുതി സഹിച്ചു!

ഒരു വിശ്വാസിയുടെ അനുദിന ജീവിതത്തിനുള്ള ശക്തിയുടെ സ്രോതസ്സ്, സഭാത്മക ജീവിതത്തിന്റെ തുടക്കവും ഒടുക്കവും, പ്രാർത്ഥനകളുടെ പ്രാർത്ഥന, ആരാധനകളുടെ ആരാധന ഇങ്ങനൊക്കെയാണ് വി. കുർബാനയെ സഭ വിശേഷിപ്പിക്കുന്നത്. വി. കുർബാനയുടെ പ്രാധാന്യം കുറയ്ക്കുമാറ് വി. കുർബാനയ്ക്ക് ശേഷം ഒരു പ്രാർത്ഥനകളും നടത്തരുതെന്ന് സഭ പഠിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് പലർക്കും ആരാധനയ്ക്ക് വേണ്ടി തിരുശരീരം ഉണ്ടാക്കാനുള്ള പ്രാർത്ഥനമാത്രമായി വി. കുർബാന മാറിക്കഴിഞ്ഞു!

വിഷയത്തിലേക്ക് മടങ്ങിവരാം. എന്തിനാണ് ഇങ്ങനെ ഓരോ വിശുദ്ധരെയും പ്രത്യേകം പ്രത്യേകമെടുത്ത് നൊവേനകൾ ഉണ്ടാക്കുന്നത്? എല്ലാ വിശുദ്ധരെയും വി. കുർബാനയിൽ ഓർക്കുന്നില്ലേ? അവരുടെ മാധ്യസ്ഥം യാചിക്കുന്നില്ലേ? വി. കുർബാനയിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകുന്നില്ലേ? വി. കുർബാനയിലും കൂദാശകളിലും പരിശുദ്ധാത്മാവിനെ ലഭിക്കാഞ്ഞിട്ടാണോ അഭിഷേകം തേടി ധ്യാനകേന്ദ്രങ്ങൾ കയറിയിറങ്ങുന്നത്? വി. കുർബാനയിൽ എന്നിലേക്ക് അപ്പമായി വന്ന ഈശോയെ എന്തിനാണ് അരുളിക്കായിൽ ചില്ലിട്ടുവച്ച് ആരാധിക്കുന്നത്? പാശ്ചാത്യ സഭയെ അതിശയിക്കും വിധം മാതൃ സ്തുതികളാൽ സമ്പന്നമായ സിറോ മലബാർ സഭയിൽ അതെല്ലാം ഉപേക്ഷിച്ചുകൊണ്ട് എന്തിനാണ് ലത്തീൻ സഭയുടെ സാഹചര്യങ്ങളിൽ ഉരുത്തിരിഞ്ഞ വണക്കമാസം ആചരിക്കുന്നത്? വർഷം മുഴുവനുമുള്ള ബുധനാഴ്ചകളിലും മംഗളവാർത്താ കാലത്തിലും പ. അമ്മയെ വാഴ്ത്തിപ്പാടുന്ന, അമ്മയിലൂടെ ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന, അമ്മയുടെ മാധ്യസ്ഥം യാചിക്കുന്ന യാമപ്രാർത്ഥനകൾ ചൊല്ലാതെ നമ്മുടെ വിശ്വാസജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ നിറവിനെക്കുറിച്ചും ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ധ്യാനിക്കേണ്ട അവസരത്തിൽ ഇതിനോട് യാതൊരു വിധത്തിലും പൊരുത്തപ്പെടാത്ത വണക്കമാസം എന്തിനാണ് സിറോ മലബാർ സഭയിൽ പ്രോത്സാഹിപ്പിക്കുന്നത്? വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്ന കാറോസൂസാ പ്രാർത്ഥനകൾ, വൈദികൻ തനിക്കുവേണ്ടി തന്നെ പ്രാർത്ഥിക്കുന്ന ഭാഗങ്ങൾ, വൈദികന്റെ പ്രാർത്ഥനാ സഹായ അഭ്യർത്ഥനയ്ക്ക് പ്രത്യുത്തരമായി സമൂഹം വൈദികനുവേണ്ടി പ്രാർത്ഥിക്കുന്ന ഭാഗങ്ങൾ..ഇതിനൊന്നും ഫലമില്ലായെന്നു തോന്നിയിട്ടാണോ വി. കുർബാനയ്ക്ക് ശേഷമുള്ള വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന! വി. കുർബാനയിലെ വൈദികർക്കായുള്ള പല പ്രാർത്ഥനകളും വെട്ടിക്കളഞ്ഞിട്ടാണ് വി. കുർബാന കഴിഞ്ഞുള്ള ഈ ഏച്ചുകെട്ടലെന്നത് വിരോധാഭാസമെന്നേ പറയാനുള്ളൂ!

മാതൃ സഭയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിശുദ്ധരായ വൈദികരുടെ നാമകരണ നടപടികളിലേക്ക് കടക്കാൻ പലർക്കും ഭയമാണ്! കാരണം മറ്റൊന്നുമല്ല; ജീവിച്ചിരുന്ന കാലത്ത് അവർ എന്തിനൊക്കെയെതിരേ പോരാടിയോ അവരുടെ പേരിൽ അതെല്ലാം നടത്തുന്നത് കാണേണ്ടിവരും! നൊവേനയും രൂപങ്ങളും നമ്മുടെ പാരമ്പര്യമല്ലെന്ന് പറഞ്ഞയാളുടെ പേരിൽ നൊവേന ചൊല്ലും; രൂപമുണ്ടാക്കി പൂജിക്കും! എന്നാണ് ഈ സഭ വിശ്വാസികളെ സത്യ വിശ്വാസം പഠിപ്പിക്കുന്നത്?
( ലത്തീൻ സഭയുടെ ശൈലിയിൽ നിന്ന് നല്ലതിനെ സ്വീകരിക്കുന്നതിനെ എന്തിന് എതിർക്കുന്നുവെന്ന് ചോദിച്ചുവരേണ്ട. ഉത്തരം ലളിതമാണ്. പാശ്ചാത്യ സഭയുടെ ആരാധനാക്രമ വത്സരവും ജീവിത ശൈലിയും സാഹചര്യങ്ങളും വ്യത്യസ്തമാണ്. സിറോ മലബാർ സഭയ്ക്ക് പാശ്ചാത്യ സഭയോടൊപ്പം നിൽക്കുന്നതോ അതിനേക്കാൾ മെച്ചപ്പെട്ടതോ ആയ ആരാധനാ ജീവിത ക്രമവും വിശ്വാസവും സാഹചര്യങ്ങളുമുണ്ട്. അതിനോട് ചേർന്നു പോകാത്തതൊന്നും സ്വീകരിക്കാൻ സാധിക്കില്ല. എത്ര നല്ല ഭക്ഷണമാണെങ്കിലും കിട്ടുന്നതെല്ലാം വലിച്ചു കേറ്റിയാൽ എന്താണ് സംഭവിക്കുക? മാർപാപ്പാമാരും മെത്രാന്മാരും മദ്യപിക്കുന്ന പാശ്ചാത്യ ശൈലി എന്തേ നമ്മുടെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല? മദ്യം ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങളിൽ നമ്മുക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ലല്ലോ!)

Friday, April 13, 2018

കുലദ്രോഹികൾ!


ആദ്യം അവർ തകർത്തത് സഭയുടെ അടിത്തറയായ ആരാധനാക്രമമായിരുന്നു! അടിത്തറ ഇളകി, ഐക്യം തകർന്നു! സഭ ആടിയുലഞ്ഞു! അവർ നിഷേധിച്ചത് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെ ആയിരുന്നു, സഭയുടെ നിയമ സംഹിതകളെയായിരുന്നു! യഥാർത്ഥ വിശ്വാസവും സഭാ ചരിത്രവും പഠിപ്പിക്കാതെ അവർ വളർത്തിയെടുത്തത് തങ്ങളുടെ കൊള്ളരുതായ്മകൾക്ക് കുടപിടിക്കുവാൻ മാത്രമറിയാവുന്ന തലമുറകളെയായിരുന്നു! അവർ അനുസരണക്കേട് കാട്ടിയതും പൊതുജനമധ്യത്തിൽ അവഹേളിച്ചതും തോമാ ശ്ലീഹായുടെ പിൻഗാമിയും സഭയുടെ കാണപ്പെട്ട തലവനുമായ വലിയ പിതാവിനെയായിരുന്നു!...തീർന്നില്ല! ഇതാ അപ്പനായ മാർ തോമ്മായെത്തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു!  മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച, അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട കുലദ്രോഹികൾ! സഭയുടെ വി. കുർബാനയെ അത്യന്തം നീചവും പൈശാചികവുമായ രീതിയിൽ അവഹേളിച്ച് സഭയിലാകമാനം അനൈക്യത്തിന്റെ വിത്തുപാകിയ കുലദ്രോഹികൾ! സഭയെ, സഭാ തലവനെ, വിശുദ്ധ പാരമ്പര്യങ്ങളെ, സഭാ നിയമത്തെ, പൊതുസമൂഹത്തിനു മുൻപിൽ അപഹാസ്യമാക്കിയ കുലദ്രോഹികൾ!  
കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ!

ഒരു സഭയെ സഭയാക്കി മാറ്റുന്നത് ആരാധനാക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും അച്ചടക്കവും ഹയരാർക്കിയുമാണ്. സിറോ മലബാർ സഭയുടെ ആരാധനക്രമം തങ്ങൾക്ക് ബാധകമല്ലയെന്ന് എറണാകുളത്തെ വൈദികർ പരസ്യമായി പ്രഖ്യാപിച്ചിട്ട് രണ്ട് ദശാബ്ദങ്ങളായി. ആദിമ സഭകളുടെ പാരമ്പര്യവും സിറോ മലബാർ സഭയുൾപ്പടെയുള്ള എല്ലാ പൗരസ്ത്യ സഭകളും  ഇന്നും തുടർന്നുപോകുന്നതുമായ ഉത്ഥാന ദൈവശാസ്ത്രം തങ്ങളുടേതല്ലെന്നും അത് ചങ്ങനാശ്ശേരിക്കാരുടേതാണെന്നും തങ്ങളുടേത് പീഡാനുഭവ ദൈവശാസ്ത്രമാണെന്നും ഇക്കൂട്ടർ പ്രഖ്യാപിച്ചുകഴിഞ്ഞു! സഭാധ്യക്ഷനെയും സഭാ നേതൃത്വത്തെയും സഭാ നിയമത്തെയും പുല്ലുവില!  തോമാ ശ്ലീഹാ വഴിയായി ലഭിച്ച ശ്ലൈഹീക പാരമ്പര്യം പോലും തള്ളിപ്പറഞ്ഞിരിക്കുന്നു! അനുസരണ ഏഴയലത്തുകൂടെ പോയിട്ടില്ല! അച്ചടക്കത്തിന്റെ കാര്യമാണേൽ പറയാനുമില്ല! ഇതൊന്നുമില്ലാതെ എന്ത് ആധ്യാത്മികത! ചുരുക്കി പറഞ്ഞാൽ സിറോ മലബാർ സഭ എന്നല്ല, ഒരു ക്രൈസ്തവ സഭയായി നിലനിൽക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാത്ത ഒരു സമൂഹമായി എറണാകുളം സംഘം അധഃപതിച്ചുകഴിഞ്ഞു.  സിറോ മലബാർ സഭയുടെ സിനഡ് ഒരു കൂട്ടം പാവം മെത്രാന്മാരുടെ സംഘമാണ്. ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ശേഷിയില്ല; ആയതിനാൽ ഒരു നടപടിയും പ്രതീക്ഷിക്കേണ്ട. ഈ കുലദ്രോഹികളെ കെട്ടുകെട്ടിക്കാൻ വിശ്വാസികൾ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. 

സ്വന്തം സഭയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഇക്കൂട്ടർ ക്രൂശിലേറ്റിയ ഒരു മെത്രാൻ ഇന്നും ചങ്ങനാശേരിയിലുണ്ട്. ഇക്കൂട്ടരുടെ തോന്നിവാസങ്ങൾക്കു നേരെ ഒന്നുകണ്ണടച്ചിരുന്നെങ്കിൽ തനിക്ക് കിട്ടാമായിരുന്ന വലിയ സ്ഥാനമാനങ്ങൾപോലും സഭയ്ക്കുവേണ്ടി ത്യജിച്ച ജീവിക്കുന്ന രക്തസാക്ഷി! അദ്ദേഹം സഭാ തലവനായിരുന്നെങ്കിൽ സഭയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു! അതിന് തടയിടാൻവേണ്ടി ഇക്കൂട്ടർ കാട്ടിക്കൂട്ടിയ കോലാഹലങ്ങളിൽ തോറ്റത് സഭയായിരുന്നു! തല്ലിക്കെടുത്തപ്പെട്ടത് നൂറ്റാണ്ടുകളായുള്ള പൂർവ്വികരുടെ സ്വപ്നങ്ങളായിരുന്നു! 

"ഇതെല്ലാം മൺമറഞ്ഞുപോയ ഞങ്ങളുടെ പിതാവിന്റെ സ്വപ്നമാണ്!" സഭയെ കുട്ടിച്ചോറാക്കുകയെന്നതായിരുന്നോ നിങ്ങളുടെ മൺമറഞ്ഞുപോയ പിതാവിന്റെ സ്വപ്നം? തോമാശ്ലീഹായുടെ ശ്ലൈഹീക പാരമ്പര്യം നമ്മുക്ക് വേണ്ടെന്നായിരുന്നോ അദ്ദേഹത്തിന്റെ നിലപാട്? ഒരു കാര്യം ഉറപ്പാണ്, ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇവറ്റകളെ ചവിട്ടിപ്പുറത്താക്കാൻ മുൻപന്തിയിൽ ഉണ്ടാവുക പാറേക്കാട്ടിൽ പിതാവായിരിക്കും! "എറണാകുളം അതിരൂപതയ്ക്ക് അതിന്റേതായ പാരമ്പര്യങ്ങളുണ്ട്!" എന്താണാ പാരമ്പര്യങ്ങൾ? മറ്റൊന്നുമല്ല, ലത്തീൻ സഭയിൽ നിന്നും കടം കൊണ്ട കൊള്ളരുതായ്മകൾ! വ്യക്തമായി പറഞ്ഞാൽ ലത്തീൻ സഭയുടെ ചരിത്രത്തിൽ എന്തൊക്കെ തെറ്റുകൾ ഉണ്ടായിട്ടുണ്ടോ അതെല്ലാമാണ് ഈ എറണാകുളത്തെ വിശുദ്ധ പാരമ്പര്യങ്ങൾ! പീഡാനുഭവ ദൈവശാസ്ത്രവും ജനാഭിമുഖ കുർബാനയുമൊക്കെ അവയിൽ ചിലതുമാത്രം! ലത്തീൻ സഭയുടെ നന്മയൊന്നും സ്വീകരിച്ചിട്ടില്ലതാനും!

വാൽക്കഷ്ണം: 

ഇടയന്ത്രം ടീമിനോട് ഒരു വാക്കുകൂടി, നിങ്ങൾ സ്വപ്നം കാണുന്ന പോലെ സിറോ മലബാർ സഭ എറണാകുളം-അങ്കമാലി സഭയൊന്നും  ആകാൻ പോകുന്നില്ല! സഭാ തലവനായി മാർ ആലഞ്ചേരി തുടരുകയും ചെയ്യും! സഭയിലെ 50 ലക്ഷം വിശ്വാസികൾക്കും ഒരു പിതാവേയുള്ളു! അത് തോമാ ശ്ലീഹായാണ്! ഇനി ചെയ്യാൻ പറ്റുന്നത് ഒരു എറണാകുളം- അങ്കമാലി പെന്തക്കോസ്ത് സഭ അങ്ങ് തുടങ്ങുക! മാർ എടയന്ത്രത്തിനെ സഭാ തലവനായി വാഴിക്കുക! മോതിരം കൊതിച്ചുനടന്ന മുണ്ടാടനെ സഹായം ആക്കിക്കോ! തേലക്കാടനെ ആസ്ഥാന മല്‌പാനും ആക്കാം! സഭാ സ്ഥാപക സ്ഥാനത്ത് പാറേക്കാട്ടിൽ തിരുമേനിയെയും പ്രതിഷ്ഠിക്കാം! പൂജാരിമാരെയും തന്ത്രിമാരെയും സമീക്ഷവഴി സാമ്പള്ളൂർ പാതിരിമാർ തന്നുകൊള്ളും! കൂടെ നിൽക്കാനുള്ള വിശ്വാസികളുടെ കാര്യത്തിൽ മാത്രമാണ് സംശയം! സഭയെ ജീവനുതുല്യം സ്നേഹിച്ച പൂർവ്വികരുടെ ഇളം തലമുറകൾ തീർച്ചയായും നിങ്ങളോടൊപ്പം ഉണ്ടാവില്ല! വിഷമിക്കേണ്ട, മ്മക്ക് ബംഗാളിൽ നിന്ന് ആളെയിറക്കാം ബ്രോ!

ശുഭം!

Saturday, March 31, 2018

ഐതിഹാസിക തീരുമാനവുമായി സിറോ മലബാർ സഭ; വൈദികർക്കിനി സ്ത്രീകളുടെ കാലും കഴുകാം!




കാക്കനാട്: സിറോ മലബാർ സഭയിൽ ഇത് പുതുയുഗ പിറവി! വൈദികരെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിച്ചുകൊണ്ട് സഭാ സിനഡ്. അടിയന്തരമായി വിളിച്ചുകൂട്ടിയ സിനഡിന്റെ അസാധാരണ സമ്മേളനമാണ് ഈ വിപ്ലവകരമായ തീരുമാനമെടുത്തത്. പെസഹാ വ്യാഴാഴ്ച്ച നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളുടെയും പാദങ്ങൾ കഴുകാമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ലത്തീൻ സഭയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും പൗരസ്ത്യ സഭയായ സിറോ മലബാർ സഭയ്ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സ്ത്രീകളുടെ കാലുകഴുകാൻ പാടില്ലെന്നും സിറോ മലബാർ സഭാ സിനഡ് തീരുമാനിച്ചിരുന്നു. സഭാ തലവനായ മാർ ആലഞ്ചേരി ഈ ഉത്തരവിലൂടെ ലിംഗ സമത്വത്തിനെതിരായാണ് നിലകൊള്ളുന്നതെന്നും ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും തങ്ങളെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൻ പ്രക്ഷോഭത്തിലേക്ക് എറണാകുളം അതിരൂപതാ വൈദികസമിതി കടക്കുകയാണെന്നും ഇന്ന് രാവിലെ വൈദിക സമിതിയംഗം ഫാ. വയലിക്കോടത്ത് ചാനലുകളോട് പ്രതികരിച്ചിരുന്നു. ഭൂമി വിവാദത്തെ തുടർന്നുള്ള പ്രതിസന്ധിയിൽനിന്ന് കരകേറിത്തുടങ്ങുന്ന സഭയ്ക്ക് ഇത്തരമൊരു നീക്കം വലിയ ക്ഷീണമാകുമെന്നു മനസ്സിലാക്കിയ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് മുഴുവൻ സിനഡിന്റെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാൻ മേജർ ആർച്ച്ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തിലെ അടിയന്തര പ്രാധാന്യം മനസ്സിലാക്കിയ സിനഡ് പിതാക്കന്മാർ ഐക്യഖണ്ഡേനെയാണ് ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. പൗരസ്ത്യ സഭയായ സിറോ മലബാർ സഭയുടെ പാരമ്പര്യങ്ങൾക്ക് യോജിക്കാത്ത തീരുമാനമായതിനാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചങ്ങാനാശേരി വിഭാഗം നിലപാടെടുത്തുവെങ്കിലും സഭയിൽ ഐക്യവും സമാധാനവും പുലർന്നുകാണാനുള്ള താൽപര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അതേസമയം "നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോഴെല്ലാം ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നാണു ഈശോ പറഞ്ഞതെന്നും അതിനാൽ തന്നെ പെസഹാ വ്യാഴാഴ്ച്ച മാത്രമല്ല എല്ലാ വി. കുർബാന അർപ്പണത്തോടോപ്പവും കാലുകഴുകൽ ശുശ്രൂഷ നടത്തണമെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്നും എറണാകുളം വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് തങ്ങളുടെ വൈദിക സമിതിയുടെ തീരുമാനമെന്നും തങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത് ഇതാണെന്നുമാണ് എറണാകുളം വിഭാഗം സിനഡിനെ അറിയിച്ചത്. എന്നാൽ ഈ കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമെന്നു നിരീക്ഷിച്ച സിനഡ് ഈ വിഷയം പഠിച്ച് സിനഡിന് റിപ്പോർട്ട് നൽകാൻ മാർ എടയന്ത്രത്ത് അധ്യക്ഷനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സിനഡിന്റെ ആഗസ്ത് മാസത്തെ സമ്മേളനത്തിനു മുൻപായി റിപ്പോർട്ട് സമർപ്പിക്കും.

മെത്രാന്മാർക്ക് അടിയന്തരമായി സഭാ ആസ്ഥാനത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും വിഷയത്തിന്റെ അടിയന്തര പ്രാധാന്യവും പരിഗണിച്ച് വിഡിയോ കോൺഫെറൻസിങ്ങിലൂടെയാണ് സിനഡ് സമ്മേളിച്ചത്. ഇതും ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് സഭാ ആസ്ഥാനത്തുനിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മെത്രാന്മാർക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിനു ഇന്ത്യൻ സമയം വൈകിട്ട് 5:30 നാണു സിനഡ് സമ്മേളിച്ചത്. വിരമിച്ച മെത്രാന്മാരും നിയുക്ത മെത്രാനും ഉൾപ്പെടെ 59 മെത്രാന്മാർ യോഗത്തിൽ പങ്കെടുത്തു. സിനഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ ദിവസവും കാലുകഴുകൾ എന്ന തങ്ങളുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ളആദ്യപടിയായാണ് ഈ തീരുമാനത്തെ കാണുന്നതെന്നും വൈദിക സമിതി സെക്രട്ടറി ഫാ. മുണ്ടാടൻ പത്രക്കുറിപ്പിൽ അറിയിച്ചു. യൂറോപ്പിൽ ശുശ്രൂഷ ചെയ്യുന്ന തങ്ങളുടെ സഹവൈദികൻ സ്ത്രീകളുടെ കാലുകഴുകിയിട്ടും ഇടിവെട്ടും പേമാരിയും ഉണ്ടായില്ലെന്നതാണ് ഈ വിപ്ലവകരമായ തീരുമാനമെടുക്കാൻ സിനഡിന് ധൈര്യം പകർന്നതെന്നും ഫാ. മുണ്ടാടൻ പ്രസ്താവിച്ചു. എന്നാൽ സിനഡ് തീരുമാനം നിരാശാജനകമാണെന്നും എല്ലാ കുർബാനയ്ക്കും കാലുകഴുകൽ അനുവദിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ആർച്ച്ഡയോസിയൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്പെരൻസി ഇൻ ഫീറ്റ് വാഷിങ് ഭാരവാഹികൾ പ്രതികരിച്ചു. "എന്റെ പാദങ്ങൾ മാത്രമല്ല എന്നെ മുഴുവനായും കഴുകണമേ"യെന്നു ഗുരുവിനോടഭ്യർഥിച്ച പത്രോസ് അപ്പോസ്തോലന്റെ നിലപാടാണ് തങ്ങൾക്കെന്നും കാലുകൾ മാത്രമല്ല തങ്ങളെ മുഴുവനായും കഴുകാൻ തങ്ങളുടെ വൈദികരെ അനുവദിക്കണമെന്നാണ് സിനഡിനോട് തങ്ങൾ ആവശ്യപ്പെട്ടതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. അതേസമയം ഈ പുതിയ സംഘടനയ്ക്കു പിന്നിലും സ്വാർത്ഥ മോഹികളായ എറണാകുളത്തെ ചില വൈദികരാണെന്നത് പകൽപ്പോലെ വ്യക്തമെന്നാണ് വിശ്വാസികൾ പ്രതികരിച്ചത്.

(April Fool)

Tuesday, March 6, 2018

മകുടം ചൂടുന്ന സഭ, മുഖംമൂടി അഴിഞ്ഞുവീഴുന്ന സഭാവിരുദ്ധർ


സിറോ മലബാർ സഭ വളരെയധികം പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്ന വേളയിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ വന്ദ്യ സേവ്യർ തേലക്കാട്ടച്ചന്റെ മരണവാർത്തയെത്തിയത്. പതിവുപോലെ വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തുടങ്ങി കൊലപാതകിയെ ന്യായീകരിക്കലും വൈദികനെ കുറ്റപ്പെടുത്തലും. സാഹചര്യത്തിന്റെ സമ്മർദ്ദംമൂലം ചെയ്തുപോയ പാതകമെന്നു പ്രതി കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. സഭ കൊലയാളിയോട് ക്ഷമിക്കുന്നുവെന്നും മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വന്ദ്യ വൈദികന്റെ ചേതനയറ്റ ശരീരത്തിനുമുൻപാകെത്തന്നെ സഭാധ്യക്ഷൻ പറഞ്ഞുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ദൗർഭാഗ്യകരമെങ്കിലും ഈ സംഭവം പകർന്നുതരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് മുൻപോട്ടുപോവുകയെന്നതാണ്.
1. കുരിശുമുടിയിലെ വൈദികന്റെ ചോരപ്പാടുകൾ ഉണങ്ങും മുൻപേതന്നെ കൊലയാളിയോടോപ്പമെന്നും കൊലപാതകത്തിലേക്ക് നയിച്ചത് വൈദികന്റെ പ്രവർത്തനങ്ങളാണെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ കളം നിറഞ്ഞ ഒരുകൂട്ടരുണ്ട്. എറണാകുളത്തെ ഭൂമിവിവാദത്തിന്റെ മറപറ്റി പൊട്ടിമുളച്ച സുതാര്യ സംഘടനാ നേതാക്കൾ, സഭാധ്യക്ഷനെ കോടതികേറ്റിയ പോളച്ചൻ വക്കീൽ, സഭാ വിമർശകൻ റോയി മാത്യു, ജിജോ കുര്യനെന്ന കപ്പൂച്ചിൻ വൈദികൻ...! ഇവരാരാണ്? എന്തിലും ഏതിലും സഭയെ വിമർശിച്ച് ആത്മരതിയടയുന്ന സഭാ നവീകരണക്കാർ! വൈദികന്റെ കൊലപാതകം പോലും ആയുധമാക്കി സഭയെ ചെളിവാരിയെറിയാൻ വെമ്പിനിക്കുന്നവർ! വൈദികൻ മണ്ണോടുചേരുന്നതുവരെ പോലും കാക്കാനുള്ള മനസ്സില്ലായിരുന്നു!
വൈദികരും, അല്മായരും, സഭയ്ക്കകത്തുനിന്നുള്ള നവീകരണക്കാരും, പുറത്തുനിന്നുള്ള സഭാവിമർശകരുമുണ്ട് സഭയുടെ വീഴ്ചകളെ കൊട്ടിഘോഷിക്കാനും തളർച്ചകളെ ആഘോഷമാക്കാനും വെമ്പി നിൽക്കുന്നവരിൽ. താല്പര്യങ്ങൾ പലതാകാം, ചിലർക്ക് ഇതൊക്കെ ആളാകാനുള്ള കുറുക്കുവഴികളാണ്. മറ്റുചിലർക്ക് തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ, വേറെ ചിലർക്ക് തങ്ങളുടെ നിരീശ്വരവാദം പ്രചരിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ. ഇത്തരക്കാർ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും. ഇതുമനസ്സിലാക്കി ഇത്തരക്കാരിൽനിന്നു അകലം പാലിക്കുകയെന്നതാണ് വിശ്വാസികൾ പഠിക്കേണ്ട പാഠം. സഭയെ നന്നാക്കുകയെന്നതല്ല, മറിച്ച് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നു വിശ്വാസികൾ മനസ്സിലാക്കുന്നിടംവരയെ ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങൾക്ക് ആയുസ്സുള്ളൂ. സഭയോടുള്ള തങ്ങളുടെ വെറുപ്പും വിദ്വെഷവും വമിപ്പിക്കാൻ തക്കം പാർത്തുനടക്കുന്ന ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.
എറണാകുളത്തെ ഭൂമിവില്പന വിവാദമാക്കി, സഭാതലവനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾപോലും കെട്ടിച്ചമച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാ തലവനെതിരെ വെറുപ്പും വിധ്വേഷവും കുത്തിനിറച്ചവർ, പൊതുജനമധ്യത്തിൽ സഭയെയും സഭാതലവനെയും സഭാ നിയമങ്ങളെപ്പോലും ചെളിവാരിയെറിഞ്ഞവർ, സഭാ തലവനെ അകാരണമായി കോടതിയിലേക്ക് വലിച്ചിഴിച്ചവർ വൈദികന്റെ ചോര ഉണങ്ങുമുമ്പേ സഭാവിരുദ്ധതയുടെ വിഷം ചീറ്റിക്കൊണ്ട് അവതരിച്ചതിൽ അത്ഭുതപ്പെടാനില്ല! കാരണം അതുതന്നെയാണ് അവരുടെലക്ഷ്യം. ഇന്നലെ ഭൂമിവിവാദമായിരുന്നു, ഇന്ന് വൈദികന്റെ കൊലപാതകം, നാളെ മറ്റെന്തെങ്കിലുമാകാം; ഇക്കൂട്ടരുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും യാതൊരുമാറ്റവും ഉണ്ടാകില്ല!
2. വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തന്നെ ഖാദകനോട് പൊറുത്തുകൊണ്ടും അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിച്ചുകൊണ്ടും സഭാതലവൻ യദാർത്ഥ ക്രൈസ്തവ മാതൃക എന്താണെന്ന് ഒരിക്കൽക്കൂടി കാട്ടിത്തന്നിരിക്കുകയാണ്.വെറുപ്പും വിധ്വേഷവുമല്ല, സ്നേഹവും സഹനവും ക്ഷമയുമാണ് ക്രൈസ്തവ ജീവിതം.
3. പ്രിയ വൈദികരേ, സഭാ നേതൃത്വമേ, ഒരു വൈദികൻ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ ന്യായികരിക്കാനും സഭയെ കുറ്റപ്പെടുത്താനും സഭാമക്കൾ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്നത് നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ! ദൈവജനത്തിന്റെ ഇടയരും ശുശ്രൂഷകരുമാവുക. വിശുദ്ധരായ മഹാഭൂരിപക്ഷം വൈദികരുടെയും വിലയിടിക്കാൻ ധാർഷ്ട്യവും സുഖലോലുപതയും കാട്ടുന്ന ഒന്നോ രണ്ടോ വൈദികർത്തന്നെ ധാരാളം. യഥാർത്ഥ വിശ്വാസം പഠിപ്പിക്കുക, വിശ്വാസം ജീവിക്കുക, വിശുദ്ധമായ ഒരു ജനതയെ കെട്ടിപ്പടുക്കുക. ഭൗതിക നേട്ടങ്ങൾക്കായോ വൈകാരികതയുടെ പുറത്തോ വിശ്വസിക്കുന്ന ഒരു ജനതയെയല്ല, യദാർത്ഥ വിശ്വാസമറിയുന്ന, സഭയെ സ്നേഹിക്കുന്ന, സഭയോടോത്ത് കർത്താവിനെ മഹത്വപ്പെടുത്തുന്ന ഒരു ആരാധകസമൂഹത്തെ പടുത്തുയർത്തുക. നമ്മുടെ സഭയുടെ മഹത്തായ പാരമ്പര്യമായ പള്ളിയോഗങ്ങൾ പുനഃസ്ഥാപിച്ച് ഇടവകയുടെ ഭൗതികഭരണം പള്ളിയോഗങ്ങൾക്കും അർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിച്ച് സഭാഭരണം അർക്കദിയാക്കോനും വിട്ടുകൊടുക്കുക. വൈദികരും മെത്രാന്മാരും ആത്മീയഭരണം നടത്തട്ടെ, വിശ്വാസമുള്ള ഒരുജനതയെ കർത്താവിനായി ഒരുക്കട്ടെ. സഭയിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾ ഇതിനെല്ലാം നിമിത്തമായി ഭവിക്കട്ടെ,
വന്ദ്യ വൈദികൻ സേവ്യർ തേലക്കാട്ടച്ചന്റെ ആത്മശാന്തിക്കും ജോണിച്ചേട്ടന്റെ മാനസാന്തരത്തിനായും പ്രാർത്ഥനകൾ

Saturday, February 10, 2018

എറണാകുളം ഭൂമിവിവാദം- സത്യങ്ങൾ ചുരുളഴിയുമ്പോൾ: എവിടെയാണ് മാർ ആലഞ്ചേരിക്ക് പിഴച്ചത്?


 Image Courtesy: Manorama Online


എറണാകുളം അതിരൂപതാ സാമ്പത്തിക സമിതിയുടെയും  (ഫിനാൻസ് കൗൺസിൽ) ഭരണ കേന്ദ്രത്തിന്റെയും  (കൂരിയ) അറിവോടെയും എല്ലാവിധ അംഗീകാരങ്ങളോടെയും നടന്ന ഭൂമി വിൽപ്പന എങ്ങനെയാണ് വിവാദമായപ്പോൾ സഭാ തലവൻ മാർ ആലഞ്ചേരിയുൾപ്പെടെയുള്ള മൂന്നു പേരിൽ കേന്ദ്രീകരിക്കപ്പെട്ടത്? ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമാണിത്!  ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള വസ്തുനിഷ്ഠമായ പഠനമാണ് ഈ ലേഖനം.  എറണാകുളം അതിരൂപതാ അന്വേഷണ സമിതിയുടെ റിപ്പോർട്ടും അനുബന്ധമായി നൽകിയിരിക്കുന്ന രേഖകളുമാണ് ഈ പഠനത്തിനാധാരം.   ഏറ്റവും ചുരുക്കി പറഞ്ഞാൽ, അത്രമേൽ ഗൗരവതരമല്ലാത്ത വീഴ്ചകൾ പോലും പെരുപ്പിച്ചുകാട്ടിയും പൂർണ്ണ ഉത്തരവാദിത്വം മാർ ആലഞ്ചേരിയുടെ തലയിൽ കെട്ടിവെച്ചും സ്ഥാനഭൃഷ്ടനാക്കാനും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കാനും എറണാകുളത്തെ ഒരു സംഘം വിമത വൈദികർ നടത്തിയ നാടകമാണ് ഈ വിവാദങ്ങൾ!
ഭൂമിവില്പന ചുരുക്കത്തിൽ

അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഫിനാൻസ് കൗൺസിലും കൂരിയായും അതിരൂപതയുടെ കൈവശമുള്ള ഭൂമി വിൽക്കാൻ തീരുമാനിക്കുന്നു. ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയെ അതിരൂപതാ സമിതികൾ തങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കാനായി നിയോഗിക്കുന്നു. ഫാ. ജോഷി പുതുവ 2016 മാർച്ച് 18 ന് ചേർന്ന അതിരൂപതാ സാമ്പത്തിക സമിതി (ഫിനാൻസ് കൗൺസിൽ) മുൻപാകെ കൂടുതൽ ചർച്ചകൾ കൂടാതെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുമെടുക്കാനുള്ള അവകാശം ഫിനാൻസ് ഓഫീസറായ തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുന്നു. സാമ്പത്തിക സമിതി ഇത് അംഗീകരിക്കുകയും ആലോചനയ്ക്കായി അതിരൂപതാ ഭരണ സമിതി അംഗമായ വികാരി ജനറാൾ മോൺ. സെബാസ്ട്യൻ വടക്കുപാടാനെ നിയമിക്കുകയും ചെയ്തു. ഇതിനുശേഷം 2016 ജൂൺ  15 ന് സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതാ ഭരണ സമിതി സ്ഥലം വില്പനാ തീരുമാനത്തിന് അംഗീകാരവും ഫാ. ജോഷി പുതുവയ്ക്ക് സമ്പൂർണ്ണ അധികാരവും നൽകുന്നു. പറഞ്ഞുറപ്പിച്ച പ്രകാരം ഫാ. ജോഷി പുതുവ അതിരൂപതയുടെ വസ്തു വിൽക്കുന്നു. കോട്ടപ്പടിയിൽ അതിരൂപതാ സമിതികളിൽ ചർച്ച ചെയ്ത പ്രകാരം സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുക്കുന്നു.  എന്നാൽ മുൻ ഇടപാടുകളിലെ പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും നൽകാൻ ഇടപാടുകാരാന് സാധിക്കായ്കയാൽ മൂന്നാറിലെ 17 ഏക്കർ ഭൂമിയും കോട്ടപ്പടിയിൽ അതിരൂപത വാങ്ങാനിരുന്ന ഭൂമിയുടെ ഒരു ഭാഗവും (25 ഏക്കർ) ഈടായി എഴുതി വാങ്ങുന്നു. ഭൂമി വിറ്റ കണക്കിൽ കിട്ടേണ്ട തുക മുഴുവൻ കിട്ടിയിട്ടില്ലെങ്കിലും ഈടായി എഴുതിവാങ്ങിയ രണ്ട് വസ്തുവും അതിരൂപതക്ക് ലഭിച്ചു. ബാക്കി തുക ലഭിക്കുന്ന മുറയ്ക്ക് ആ വസ്തു ഇടപാടുകാരന് തിരികെ നല്കാം. തുക ലഭിക്കുന്നില്ലെങ്കിൽ അതിരൂപതയ്ക്ക് ഇഷ്ടാനുസരണം ആ വസ്തു ഉപയോഗിക്കാം. വിറ്റ് കടം മുഴുവൻ വീട്ടുകയുമാകാം. അതായത് വസ്തുക്കച്ചവടം മൂലം അതിരൂപതയ്ക്കുണ്ടായിരിക്കുന്നത് ഒരു താല്ക്കാലിക സാമ്പത്തിക പ്രതിസന്ധി മാത്രമാണ്. പറഞ്ഞുറപ്പിച്ച തുക കിട്ടുന്ന മുറയ്‌ക്കോ അതല്ലെങ്കിൽ ഈടായി കിട്ടിയ വസ്തു വിൽക്കുന്ന മുറയ്‌ക്കോ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. സഹായ മെത്രാൻ മാർ എടയന്ത്രത്തിന്റെ സർക്കുലറിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ അങ്ങനെ തീർന്നാലും ചില ധാർമ്മിക പ്രശ്നങ്ങൾ അവശേഷിക്കുമെന്നുപറഞ്ഞാണ്  മാർ എടയന്ത്രത്ത് സർക്കുലർ അവസാനിപ്പിക്കുന്നത്.
  
മാർ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചുവോ?

എറണാകുളം അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി അതിരൂപതയുടെ കൈവശമുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത് അതിരൂപതയുടെ സാമ്പത്തിക സമിതിയും (ഫിനാൻസ് കൗൺസിൽ) ഭരണ കേന്ദ്രവുമാണ് (കൂരിയ). ഏതൊക്കെ സ്ഥലങ്ങളാണ് വിൽക്കേണ്ടതെന്നും എത്ര വിലയ്ക്കാണ് വിൽക്കേണ്ടതെന്നും തീരുമാനിച്ചതും ഈ സമിതികളാണ്. (സാമ്പത്തിക- നിയമ വിദഗ്ധരുൾപ്പെട്ട സമിതിയാണ് ഫിനാൻസ് കൗൺസിൽ) എറണാകുളം അതിരൂപതാ സാമ്പത്തിക സമിതിയും കൂരിയായും അനുവദിക്കാത്ത ഒരുതുണ്ടു ഭൂമിപോലും വിറ്റിട്ടില്ല. നിശ്ചയിച്ച വില കുറഞ്ഞുപോയെന്ന പരാതിയുണ്ടെങ്കിൽ ഫിനാൻസ് ഓഫീസറോ ആധാരത്തിൽ ഒപ്പുവെച്ച ആലഞ്ചേരി പിതാവോ അല്ല അതിനുത്തരവാദികൾ. ഫിനാൻസ് കൗൺസിലാണ്‌ വില നിശ്ചയിച്ചത്. അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും നൽകി ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയെ നിയമിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതിയാണ്. അതിരൂപതാധ്യക്ഷൻ കൂടിയായ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഈ സുപ്രധാന തീരുമാനമെടുത്ത 2016 ജൂൺ 15 ലെ കൂരിയാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സന്നദ്ധ സേവനങ്ങൾക്ക് മാത്രം ഉപയോഗിക്കാനായി അലക്സിയൻ ബ്രദേഴ്‌സ് അതിരൂപതയ്ക്ക് കൈമാറിയ കരുണാലയത്തിലെ ഒരേക്കറോളം ഭൂമിയുൾപ്പെടെയുള്ള 6 വസ്തുക്കൾ  (സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ളത് )  അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത് ഈ യോഗത്തിലാണ്. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട  എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്. മോൺ. വടക്കുമ്പാടൻ അച്ചനെ ഈ കാര്യങ്ങളിൽ സഹായിയായി നിയോഗിച്ചതും അതിരൂപതാ സാമ്പത്തിക സമിതിയാണ്. ചുരുക്കത്തിൽ ഭൂമിവില്പന അതിരൂപതാ സമിതികളുടെ തീരുമാനമാണ്. നടപ്പിലാക്കിയത് അതിരൂപതാ സമിതികൾ നിയോഗിച്ച ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയും മോൺ. വടക്കുമ്പാടൻ അച്ചനുമാണ്. അതിനാൽ തന്നെ മാർ ആലഞ്ചേരി അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചു എന്നൊക്ക പറഞ്ഞു പരത്തുന്നത് ദുരുദ്ദേശപരമാണെന്നു പറയേണ്ടതില്ലല്ലോ.



നിലനിൽക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ, അഥവാ മുനയില്ലാത്ത ആരോപണശരങ്ങൾ!


ഭൂമിവില്പനയുമായി ബന്ധപ്പെട്ട് മാർ ആലഞ്ചേരിയുടെ പേരിൽ ആരോപിക്കാവുന്ന കുറ്റങ്ങൾ ഏറ്റവും പ്രധാനപ്പെട്ടത് കൃത്യമായ വിവരങ്ങൾ ആരായാതെ ആധാരങ്ങളിൽ ഒപ്പിട്ടു നൽകി, സഭാ- സിവിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന മേൽനോട്ടം ശരിയായി നടത്തിയില്ല തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളാണ്. ഇത് ഒരുപരിധിവരെ ശരിയാണെങ്കിലും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ അന്വേഷണകമ്മീഷന് നൽകിയ മറുപടി ശ്രദ്ധാർഹമാണ്. "കാനോനിക സമിതികൾ നിയമിച്ച താൻ ആ ദൗത്യം നിയമാനുസൃതം പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് കൂടുതൽ അന്വേഷണങ്ങൾ കൂടാതെതന്നെ പിതാവ് ഒപ്പിട്ട് നൽകിയത്" നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാകേണ്ടിയിരുന്നതിനാൽ ആധാരങ്ങൾ ആലഞ്ചേരി പിതാവിനെ വായിച്ചുകേൾപ്പിക്കാൻ പോലും സമയം ലഭിച്ചില്ലായെന്നും പറഞ്ഞുറപ്പിച്ച തുക മുഴുവൻ ലഭിച്ചില്ലെന്ന കാര്യം പിതാവിന് അറിവില്ലായിരുന്നെന്നും ഫിനാൻസ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നു. അതിരൂപതയുടെ ഭരണ കാര്യങ്ങളിൽ എല്ലായിടത്തും അതിരൂപതാധ്യക്ഷന്റെ കണ്ണെത്തണം എന്നുപറയുന്നത് പ്രായോഗികമല്ല. അതിനാണ് പ്രത്യേക ചുമതലകൾ നൽകി ഓരോരുത്തരെ അധികാരപ്പെടുത്തുന്നത്. അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുകയെന്നതാണ് എക്കാലവും എല്ലായിടത്തും നടക്കുന്നത്. എങ്കിലും ജാഗ്രതക്കുറവിന്റെ പേരിൽ ആലഞ്ചേരി പിതാവിനെ കുറ്റപ്പെടുത്തേണ്ടവർക്ക് അങ്ങനെ ചെയ്യാം.

അടുത്തതായി ആരോപിക്കുന്ന കുറ്റം ഫിനാൻസ് കൗൺസിലിനെയും കൂരിയായെയും പല കാര്യങ്ങളും അറിയിച്ചില്ല എന്നതാണ്. കൂടുതൽ ചർച്ചകൾ കൂടാതെതന്നെ സ്ഥലവില്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരമാണ് 2016 മാർച്ച് 18 ലെ ഫിനാൻസ് കൗൺസിൽ യോഗം ഫാ. ജോഷി പുതുവയ്ക്ക് നൽകിയത്. കോട്ടപ്പടിയിലും മൂന്നാറിലും സ്ഥലം വാങ്ങിയത് അറിയിച്ചില്ലെന്നതാണ് പ്രധാന പരാതി. ഇത് ഒരു സ്ഥലം വാങ്ങലായി ഉദ്ദേശിച്ചതല്ലെന്നും പറഞ്ഞുറപ്പിച്ച തുക നൽകാൻ ഇടപാടുകാരന് സാധിക്കാതെ വന്നപ്പോൾ ഈടായി എഴുതിവാങ്ങിയതാണെന്നും നാം കണ്ടുകഴിഞ്ഞു. മാത്രമല്ല സാമ്പത്തിക ബാധ്യതകൾ തീർക്കാനായി അതിരൂപതയുടെ ചില വസ്തുക്കൾക്ക് പകരമായി കോട്ടപ്പടിയിലെ 70 ഏക്കർ ഭൂമി വാങ്ങുന്ന കാര്യം 2017 മാർച്ച് 9 നു ചേർന്ന ഫിനാൻസ് കൗൺസിൽ ചർച്ച ചെയ്യുകയും യുക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ ഫിനാൻസ് ഓഫീസറോട് നിർദ്ദേശിച്ചതുമാണ്.  ഈ വസ്തുവിന്റെ ഒരു ഭാഗമാണ് അതിരൂപതയ്ക്ക് ലഭിക്കാനുള്ള തുകയ്ക്ക് ഈടായി എഴുതിവാങ്ങിയത്. വിശ്വാസത്തിനായി എഴുതി വാങ്ങണമെന്ന് നിർദ്ദേശിച്ചത് താനാണെന്ന് മോൺ വടക്കുമ്പാടനച്ചൻ അന്വേഷണ കമ്മീഷൻ മുൻപാകെ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ "കൂടുതൽ ചർച്ച കൂടാതെ തന്നെ സ്ഥല വിൽപ്പനയുമായി മുന്നോട്ടുപോകാനുള്ള" ഫിനാൻസ് കൗൺസിലിന്റെ നിർദ്ദേശം അനുസരിച്ചുതന്നെയാണ് ഫിനാൻസ് ഓഫീസറും മോൺ. വടക്കുമ്പാടൻ അച്ചനും പ്രവർത്തിച്ചത്. പറഞ്ഞ തുക മുഴുവൻ ലഭിക്കാതെയാണ് വസ്തു കൈമാറ്റം ചെയ്യുന്നതെന്നതും ഈടായി രണ്ടു വസ്തു എഴുതി വാങ്ങാൻ പോകുന്നുവെന്നതും അതിരൂപതാ സമിതികളെ അറിയിച്ചില്ല എന്നത് ഫിനാൻസ് ഓഫീസറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കാണാം. എന്നാൽ അതൊക്കെ പെട്ടെന്ന് ശരിയാകും എന്നിട്ട് അറിയിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നുവെന്നു മാർ ആലഞ്ചേരി അന്വേഷണ കമ്മീഷന് നൽകിയ മറുപടിയിൽ പറയുന്നു. കണക്കുകൂട്ടലുകൾ ശരിയായില്ല. പറഞ്ഞ സമയത്ത് കിട്ടേണ്ട തുക കിട്ടിയില്ല. ഇത് പ്രശനം വഷളാക്കി. പറഞ്ഞ തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നതും അവധി നീട്ടി ചോദിക്കുന്ന കാര്യവും അതിരൂപതാ സമിതികളെ യഥാകാലം അറിയിച്ചിരുന്നതായും കാണുന്നു.

സ്ഥലക്കച്ചവടം പരസ്യം ചെയ്തില്ല എന്ന ഒരു കുറ്റവും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ അതിരൂപതയിൽ അങ്ങനെയൊരു പതിവില്ലെന്നും അതിനാൽ തന്നെ ഫിനാൻസ് കൗൺസിൽ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും സഹായ മെത്രാൻ മാർ പുത്തൻവീട്ടിലുൾപ്പെടെ അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ട്. സർക്കാർ ഭൂമി പോലെ പരസ്യം ചെയ്തു വിൽക്കേണ്ട യാതൊരു ബാധ്യതയും അതിരൂപതയ്ക്കില്ലെന്നും ഇതൊന്നും മാർ ആലഞ്ചേരി ചെയ്യേണ്ട കാര്യമല്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇടപാടുകാരൻ സാജു വർഗ്ഗീസിനെ പരിചയപ്പെടുത്തി എന്നത് ആലഞ്ചേരിപ്പിതാവിന്റെ വലിയ കുറ്റമായാണ്  പലരും വ്യാഖ്യാനിക്കുന്നത്. ആദ്യത്തെ ഇടപാടുകാരൻ  വസ്തു വിൽപ്പന നടത്താൻ സാധിക്കാതെ പിന്മാറിയപ്പോഴാണ് മാർ ആലഞ്ചേരി സാജു വർഗ്ഗീസിനെ ഫിനാൻസ് ഓഫീസർക്ക് പരിചയപ്പെടുത്തുന്നത്. മെത്രാപ്പോലീത്ത ഒരാളെ പരിചയപ്പെടുത്തി എന്ന ഒറ്റക്കാരണത്താൽ അയാളെ ഇടപാടുകാരനായി നിശ്ചയിക്കേണ്ടതുണ്ടോ? ഇടപാടുകാരനെ തീരുമാനിക്കുന്നതിനുമുമ്പ് അയാളുടെ മുൻ ഇടപാടുകളും വിശ്വസനീയതയും പരിശോധിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്വം ഫിനാൻസ് ഓഫീസർക്കും ഫിനാൻസ് കൗൺസിലിനുമില്ലേ? ഇതെല്ലാം മെത്രാപ്പോലീത്തായ്ക്ക് തന്നെ ചെയ്യാനായിരുന്നെങ്കിൽ ഒരു ഫിനാൻസ് ഓഫീസറുടെയോ ഫിനാൻസ് കൗൺസിലിന്റെയോ കൂരിയയുടെയോ ആവശ്യമെന്താണ്? ഇത്തരം കാര്യങ്ങളിൽ മെത്രാപ്പോലീത്തായെ സഹായിക്കേണ്ട ആലോചനാ സമിതികളും വ്യക്തികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങളും കടമകളും ശരിയായി നിർവ്വഹിക്കാതെ പക്ഷം ആ കുറ്റവും മെത്രാപ്പോലീത്തായ്ക്കാണോ?

പിതാവിനെതിരെ വിമത വൈദിക സംഘം പറഞ്ഞു പരത്തുന്ന അടുത്ത കുറ്റമാണ് പിതാവ് കള്ളം പറഞ്ഞുവെന്നത്! കോട്ടപ്പടിയിലും മൂന്നാറിലും അതിരൂപത വസ്തു വാങ്ങിയോ എന്ന ചോദ്യത്തിന് വാങ്ങിയില്ലെന്നു മറുപടി നൽകിയതാണ് ഇത്തരമൊരു ആരോപണത്തിന് കാരണം. കോട്ടപ്പടിയിൽ ഭൂമി വാങ്ങുന്ന കാര്യം അതിരൂപതാ സമിതികളിൽ ചർച്ച ചെയ്തിരുന്നുവെങ്കിലും കോട്ടപ്പടിയിൽ അതിരൂപത ഭൂമി വാങ്ങുകയായിരുന്നില്ല ഉണ്ടായത്. വസ്തുവിൽപ്പനയിൽ പറഞ്ഞ തുക മുഴുവനായും നൽകാൻ ഇടപാടുകാരന് സാധിക്കാതെവന്നപ്പോൾ അവധി ചോദിക്കുകയും വിശ്വസ്തതയ്ക്കായി കോട്ടപ്പടിയിലെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വസ്തുവിന്റെ ഒരുഭാഗവും മൂന്നാറിലെ വസ്തുവും ഈടായി എഴുതിവാങ്ങുകയുമാണ് ഉണ്ടായത്. തുക മുഴുവനായി കിട്ടുന്ന മുറയ്ക്ക് തിരികെ നൽകാൻ ഈടായി എഴുതിയെടുത്ത ഭൂമിയെങ്ങനെയാണ് അതിരൂപത വാങ്ങിയെന്ന് പറയാൻ സാധിക്കുന്നത്?

കോട്ടപ്പടിയിലെ ഭൂമി ഉപയോഗശൂന്യമാണ്‌,  മൂന്നാർ ഭൂമി കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഭാഗമാണ്, മുന്നാധാരമില്ല, അതുകൊണ്ടുതന്നെ ഈടായി ലഭിച്ച ഭൂമി അതിരൂപതയുടെ ബാധ്യതകൾ തീർക്കാൻ ഉപകാരപ്പെടില്ല എന്നതാണ് അടുത്ത ആരോപണം. നേരത്തെ ചോദിച്ചതുപോലെ ഇതൊക്കെയെങ്ങനെയാണ് മെത്രാപ്പോലീത്തായുടെ കുറ്റമാകുന്നത്? ഇതൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്വം ഫിനാൻസ് ഓഫീസർക്കും സഹായിയായി നിയമിതനായ മോൺ. വടക്കുമ്പാടൻ അച്ചനും മേൽനോട്ടം വഹിക്കേണ്ട ചുമതല ഫിനാൻസ് കൗണ്സിലിനുമല്ലേ ഉള്ളത്?   

ഇവയൊന്നുമല്ലാതെ ഗൗരവതരമായ യാതൊരു ആരോപണങ്ങളും ആലഞ്ചേരി പിതാവിനെതിരെ ഉന്നയിക്കാൻ അന്വേഷണ സമിതിക്ക് സാധിച്ചിട്ടില്ല. ഇതാണ് എടയന്ത്രത്ത് പിതാവ് പറയുന്ന അവശേഷിക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ! സഭയെയും സഭാധ്യക്ഷനെയും പൊതുസമൂഹത്തിനുമുന്പിൽ ഇത്രകണ്ട് കരിവാരിതേക്കാനുംമാത്രം എന്ത് മഹാപരാധമാണ് ആലഞ്ചേരിപ്പിതാവ് ചെയ്തത്?  "നിയമാനുസൃതമല്ലാത്ത യാതൊരു നിർദ്ദേശങ്ങളും വലിയ പിതാവ് നൽകിയിട്ടില്ലെന്ന്" ഫിനാൻസ് ഓഫീസർ അന്വേഷണ സമിതിക്ക് നൽകിയ മറുപടിയിൽ എടുത്തുപറയുന്നുണ്ട്! ഇതെല്ലാം മറച്ചുവെച്ചുകൊണ്ടു  സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കും അധികാരമോഹങ്ങൾക്കുമായി അഴിമതിക്കാരനും കള്ളപ്പണക്കാരനും അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചവനുമായി അഭി പിതാവിനെ ചിത്രീകരിച്ച് പൊതുസമൂഹത്തിന് മുമ്പിൽ വ്യക്തിഹത്യയുടെ പെരുമഴ പെയ്യിച്ചവർക്ക് കാലം മാപ്പുനല്കട്ടെ.


കെട്ടിച്ചമച്ച വിവാദവും അന്വേഷണ റിപ്പോർട്ടും;  ലക്ഷ്യം മാർ ആലഞ്ചേരിയെ താഴെയിറക്കുക!

എറണാകുളം അതിരൂപതയുടെ ഭൂമിവില്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക പലരും ഉന്നയിച്ചിരുന്നു.  ഇത് സാധൂകരിക്കുന്നതാണ്  അന്വേഷണ കമ്മീഷൻ ജനുവരി 4 ആം തിയതി എറണാകുളം വൈദിക സമിതിക്ക് സമർപ്പിച്ച റിപ്പോർട്ട്. ജനുവരി 31 വരെ സമയമുണ്ടായിരുന്നിട്ടും ധൃതിപിടിച്ച് സഭാ സിനഡിനും (ജനുവരി8) ശംഷാബാദ് രൂപതാ ഉത്ഖാടനത്തിനും (ജനുവരി7) മുൻപായിത്തന്നെ അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി പുറത്തുവിടുകയായിരുന്നു. സിറോ മലബാർ സഭയെ സംബന്ധിച്ച ഏറ്റവും നിർണ്ണായകമായ രണ്ടു സംഭവങ്ങൾക്ക് മുൻപുതന്നെ സഭാ തലവനെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കുകയെന്ന ഗൂഢോദ്ദേശം തന്നെയാണ് ഇതിനു പിന്നിലുള്ളത്. റിപ്പോർട്ട് തട്ടിക്കൂട്ടിയതാണെന്നതിനും  അട്ടിമറിക്കപ്പെട്ടതാണെന്നതിനും വ്യക്തമായ സൂചനകൾ റിപ്പോർട്ടിലുടനീളം കാണാം.

1. ഒട്ടനവധി വ്യാകരണ- ടൈപ്പിംഗ് തെറ്റുകളാണ് റിപ്പോർട്ടിലുള്ളത് . യാതൊരു പ്രൊഫഷണണലിസവുമില്ലാതെ തട്ടിക്കൂട്ടിയ റിപ്പോർട്ട്! അനുവദിച്ചിരുന്ന സമയത്തിനും ഏകദേശം ഒരു മാസത്തോളം മുൻപേ പുറത്തിറക്കിയ റിപ്പോർട്ടാണെന്നോർക്കണം! റിപ്പോർട്ട് തയ്യാറാക്കി ഒരു പ്രാവശ്യം പ്രൂഫ് റീഡിങ് പോലും നടത്തിയിട്ടില്ലെന്നത് പകൽ പോലെ വ്യക്തം! സമിതിയുടെ ഇടക്കാല റിപ്പോർട്ടിന് വിശദീകരണം ആരാഞ്ഞപ്പോൾ ആരോപണങ്ങളെക്കുറിച്ച് പഠിക്കാൻ രണ്ടാഴ്ചക്കാലം (ജനുവരി 8 വരെ) സമയം ചോദിച്ച ഫിനാൻസ് ഓഫീസറോട് നിഷേധാത്മകമായ നിലപാടാണ് സമിതി സ്വീകരിച്ചതെന്നും ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള സമയം പോലും തനിക്ക് നൽകിയില്ലയെന്നും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ സമിതിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ജനുവരി 31 വരെ സമയം ഉണ്ടായിരുന്നിട്ടും എന്തിനായിരുന്നു ഇത്ര തിടുക്കം?

2. മെത്രാപ്പോലീത്താ നിയമിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്  സമർപ്പിക്കേണ്ടത് നിയമിച്ച മെത്രാപ്പോലീത്തായ്ക്കാണ്. എന്നാൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത് വൈദിക കമ്മീഷനും! നല്ല നിയമപരിചയം! അതെന്തെങ്കിലും ആകട്ടെ! നിയമിച്ച മെത്രാപ്പോലീത്തായ്ക്കും ആവശ്യപ്പെട്ട വൈദിക സമിതിക്കും ഇന്ത്യൻ രൂപാ കണക്ക് മനസിലാകാഞ്ഞിട്ടാണോ എല്ലായിടത്തും ബ്രാക്കറ്റിൽ ഡോളർ കണക്കും മില്യൺ കണക്കുമൊക്കെ നൽകിയിരിക്കുന്നത്? സഭാ തലവനെതിരെ വത്തിക്കാന് പരാതികൊടുക്കുമെന്നു പറഞ്ഞ വിമത വൈദികർക്കുവേണ്ടിയുള്ള തയ്യാറാക്കലായിരുന്നില്ലേ അത്?

3. മുൻവിധിയോടെയുള്ള അന്വേഷണം, ലക്ഷ്യം മാർ ആലഞ്ചേരി

മേജർ ആർച്ച്ബിഷപ്പിനെ പ്രതിക്കൂട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നു ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാക്കാം. മേജർ ആർച്ച്ബിഷപ്പിന്റേതായി പറയുന്ന പല കുറ്റങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമായ തെറ്റുകളല്ല മറിച്ച് സഹായ മെത്രാന്മാരും വൈദിക-അല്മായ പ്രതിനിധികളുമടങ്ങുന്ന അതിരൂപതാ സമിതികളുടേതാണെന്ന കാര്യം റിപ്പോർട്ട് മറച്ചുവെച്ചിരിക്കുന്നു. മേജർ ആർച്ച്ബിഷപ്പിന്റെ വീഴ്ചകൾ പർവ്വതീകരിക്കാനും റിപ്പോർട്ട് വത്തിക്കാന് അയച്ചുകൊടുക്കുമ്പോൾ ശ്രദ്ധ ലഭിക്കാൻ വേണ്ട ചേരുവകകൾ കൂട്ടിച്ചേർക്കാനും പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഉദാഹരണത്തിന് "താൻ തന്നെ പുറപ്പെടുവിച്ച സിറോ മലബാർ സഭയുടെ നിയമസംഹിത പോലും ഒന്നിലേറെ തവണ മേജർ ആർച്ച്ബിഷപ്പ് ലംഘിച്ചിരിക്കുന്നു" എന്ന പ്രസ്താവന തന്നെ എടുക്കാം. സിറോ മലബാർ സഭയുടെ നിയമസംഹിത പുറപ്പെടുവിച്ചത് വർക്കി വിതയത്തിൽ പിതാവാണെന്ന കാര്യം കമ്മീഷന് അറിയാൻപാടില്ലായിരുന്നു എന്നുതന്നെ കരുതാം. എന്നിരുന്നാൽ തന്നെ അത്തരമൊരു നിരീക്ഷണത്തിന്റെ ആവശ്യകത എന്തായിരുന്നു? സിറോ മലബാർ സഭാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്ന് ലളിതമായി പറഞ്ഞാൽ പോരെ? (വർക്കി വിതയത്തിൽ പിതാവ് വി. കുർബാനയർപ്പണത്തെക്കുറിച്ച് സഭ മുഴുവനായും നൽകിയ കൽപ്പന പിതാവിനെ ഭീഷണിപ്പെടുത്തി ലംഘിപ്പിച്ചവരാണ് ഈ നിരീക്ഷണം നടത്തുന്നതെന്നത് വിരോധാഭാസമാകാം!) അതിരൂപതയുടെ കടത്തെക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത് "യദാർത്ഥത്തിൽ സുവിശേഷവൽക്കരണത്തിനായും സന്നദ്ധസേവനങ്ങൾക്കായും വിനിയോഗിക്കേണ്ട പണം മുഴുവൻ ബാങ്കുകൾ പലിശയായി വിഴുങ്ങുന്നു" എന്ന മനോഹരമായ ഒരു നിരീക്ഷണമുണ്ട്! ഇങ്ങനെയൊക്കെ പറഞ്ഞാലല്ലേ വത്തിക്കാന് കൊള്ളത്തൊള്ളൂ!

റിപ്പോർട്ടിലെ പ്രസക്തമായ ചില നിരീക്ഷണങ്ങളിലേക്ക് കടക്കാം. "അന്വേഷണ കാലഘട്ടത്തിലെ അതിരൂപതയുടെ ഭൂമി വിൽക്കൽ-വാങ്ങലുകൾ പൂർണ്ണമായി അറിയുകയും പങ്കെടുക്കുകയും ചെയ്തിരുന്നത് മേജർ ആർച്ച്ബിഷപ്പ് ആയിരുന്നു! കോട്ടപ്പടിയിലും മൂന്നാറിലും ഭൂമി വാങ്ങിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നത് മേജർ ആർച്ച്ബിഷപ്പിനും വടക്കുമ്പാടനച്ചനും പുതുവാ അച്ചനും മാത്രമായിരുന്നു" (P:27), "തന്നോട് മേജർ ആർച്ച്ബിഷപ്പ് പറഞ്ഞതെല്ലാം താൻ അനുസരിച്ചിട്ടുണ്ടെന്നും എല്ലാ വസ്തു ഇടപാടുകളിലും പുതുവാ അച്ചനെ സഹായിച്ചിട്ടുണ്ടെന്നും വടക്കുമ്പാടനച്ചൻ പ്രസ്താവിച്ചു!" (P: 29), മേജർ ആർച്ച്ബിഷപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നു പുതുവ അച്ചൻ പ്രസ്താവിച്ചു!" (P:29)  ഭൂമി വിൽക്കാനുള്ള സകല അധികാരങ്ങളും ചുമതലകളും ഫാ. ജോഷി പുതുവയ്ക്ക് നൽകുകയും സഹായത്തിനായി മോൺ വടക്കുമ്പാടനച്ചനെ നിയോഗിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ കൂരിയ യോഗമാണെന്നതും ഭൂമി വിൽപ്പനയുടെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് ജോഷി അച്ചനും വടക്കുമ്പാടൻ അച്ചനുമാണെന്നതും തന്ത്രപൂർവ്വം മറച്ചുവെച്ച് അങ്ങനെ കുറ്റം മുഴുവൻ മേജർ ആർച്ബിഷപ്പിന്റെ തലയിൽ ചാർത്തി! കൂരിയയിലറിയിക്കാതെ പുതുവായച്ചനും വടക്കുമ്പാടനച്ചനും ലോൺ എടുത്തതുപോലും മേജർ ആർച്ബിഷപ്പിന്റെ കുറ്റമായി വ്യാഖ്യാനിക്കാനുള്ള അന്വേഷണ സമിതിയുടെ  ശ്രമം എത്രയപാരം!

ഭൂമി വില്പനയുടെയും വാങ്ങുന്നതിന്റെയും രേഖകളിൽ മേജർ ആർച്ബിഷപ്പിന്റെ ഒപ്പുണ്ടെന്ന തെളിവിന്റെ മാത്രം ബലത്തിലാണ് പിതാവ് ഇടപാടുകളിൽ പൂർണ്ണമായും പങ്കെടുത്തിരുന്നുവെന്ന നിരീക്ഷണത്തിൽ കമ്മീഷൻ എത്തിച്ചേർന്നത്. എന്നാൽ ഭൂമിവില്പനയുടെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് താൻ ആയിരുന്നുവെന്നും അത് അപ്പപ്പോൾ മേലധികാരികളെ അറിയിച്ചിട്ടില്ലായെന്നും അങ്ങനെ അറിയിക്കേണ്ട കാര്യം ഇല്ലായെന്നും പുതുവാ അച്ചൻ പറഞ്ഞത് അന്വേഷണ സമിതി കണ്ടില്ലെന്നു നടിച്ചു. നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാകേണ്ടിയിരുന്നതിനാൽ ആധാരങ്ങൾ ആലഞ്ചേരി പിതാവിനെ വായിച്ചുകേൾപ്പിക്കാൻ പോലും സമയം ലഭിച്ചില്ലായെന്നും പറഞ്ഞുറപ്പിച്ച തുക മുഴുവൻ ലഭിച്ചില്ലെന്ന കാര്യം പിതാവിന് അറിവില്ലായിരുന്നെന്നും ഫിനാൻസ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നു. "കാനോനിക സമിതികൾ നിയമിച്ച താൻ ആ ദൗത്യം നിയമാനുസൃതം പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് കൂടുതൽ അന്വേഷണങ്ങൾ കൂടാതെതന്നെ പിതാവ് ഒപ്പിട്ട് നൽകിയത്" ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് മേജർ ആർച്ച്ബിഷപ്പിനെ ക്രൂശിക്കുകയെന്ന് റിപ്പോർട്ട് ആക്രോശിക്കുന്നത്!  ഇതിനേക്കാളേറെ രസകരമായ കാര്യം "നിയമാനുസൃതമല്ലാത്ത യാതൊരു കാര്യങ്ങളും ചെയ്യാൻ മേജർ ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടിട്ടില്ലായെന്നു" ഫിനാൻസ് ഓഫീസർ വ്യക്തമായി എഴുതി നൽകിയ കാര്യവും അന്വേഷണ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല!  മേജർ ആർച്ച്ബിഷപ്പ് പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് വടക്കുമ്പാടനച്ചൻ പ്രസ്താവിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അന്വേഷണ സമിതിയുടെ ചോദ്യങ്ങൾക്ക് അച്ചൻ നൽകിയ മറുപടികളിൽ അങ്ങനെയൊരു പ്രസ്താവന ഇല്ല! അതായത് കുറ്റങ്ങളെല്ലാം മേജർ ആർച്ച്ബിഷപ്പിന്റെ തലയിൽ ചാർത്താനുള്ള വ്യഗ്രതയിൽ സത്യം മൂടിവെച്ചത് കൂടാതെ ദുരുദ്ദേശത്തോടെ പച്ചക്കള്ളം എഴുതിവിടാനും സമിതി മടിച്ചില്ല!

മറ്റൂരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം പുനരുജീവിച്ചതിന്റെ പിന്നിൽ മാർ ആലഞ്ചേരിയാണെന്നാണ് റിപ്പോർട്ട് കണ്ടുപിടിച്ച അടുത്ത കുറ്റം. പിതാവിന്റെ അറിവോടും സമ്മതത്തോടെയുമാണ് മറ്റൂരിൽ സ്ഥലം വാങ്ങിയതെന്ന് സമിതി പറയുന്നു. പിതാവിന്റെ മാത്രമല്ല ഫിനാൻസ് കൗൺസിലിന്റെയും കൂരിയയുടെയുമൊക്കെ  അറിവുണ്ടായിരുന്നു! വളരെയധികം ചർച്ചകൾ നടന്നിരുന്നുവെന്നും സ്ഥലം കണ്ടിട്ടുണ്ടെന്നും രണ്ടു സഹായമെത്രാന്മാരുൾപ്പെടെയുള്ളവർ എഴുതി നൽകിയിട്ടും ഇത്തരത്തിലുള്ള പ്രസ്താവനകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നു പറഞ്ഞാൽ എങ്ങനെ നിഷേധിക്കും? മെഡിക്കൽ കോളേജ് എന്ന ആശയവും മറ്റൂരിലെ സ്ഥലവും ഫിനാൻസ് കൗൺസിലുൾപ്പെടെയുള്ള അതിരൂപതയുടെ ആലോചനാ സമിതികൾ അംഗീകരിച്ചതാണ്. എന്നിട്ടും അന്വേഷണ കമ്മീഷൻ അഭി. പിതാക്കന്മാർ ഉൾപ്പെടെ എല്ലാവർക്കും നൽകിയ ചോദ്യാവലിയിലെ ആദ്യ നാല് ചോദ്യങ്ങൾ ആ പ്രോജക്ടിനെക്കുറിച്ചും വാങ്ങിയ സ്ഥലത്തെക്കുറിച്ചും ചോദിക്കുന്നതും "മറ്റൂരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം പുനരുജീവിച്ചതിന്റെ പിന്നിൽ മാർ ആലഞ്ചേരിയാണെന്ന" റിപ്പോർട്ടിലെ പ്രസ്താവനയും കൂട്ടിവായിക്കുമ്പോൾ അന്വേഷണ സമിതിയുടെ ലക്ഷ്യങ്ങൾ വീണ്ടും വ്യക്തമാകുന്നു! തങ്ങൾക്കാർക്കും താല്പര്യമില്ലാത്ത ഒരു പ്രോജക്ട് അവതരിപ്പിച്ച് മാർ ആലഞ്ചേരി അതിരൂപതയെ കടക്കെണിയിലാക്കിയെന്നു പറയണം! അതിനാണ്! അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഓരോ ആരോപണങ്ങളും ഇതുപോലെ ഖണ്ഡിക്കാമെങ്കിലും സമയ-സ്ഥല പരിമിതികൾ മൂലം അതിന് മുതിരുന്നില്ല. ആലഞ്ചേരി പിതാവിനെതിരെ വ്യക്തമായ ദുരുദ്ദേശങ്ങളോടെ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നതിനു ഇതിൽപ്പരം തെളിവുകൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

4. അർത്ഥഗർഭമായ മൗനം

ആലഞ്ചേരി പിതാവിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ പോലും പൊടിപ്പും തൊങ്ങലും ചേർത്ത് വളരെ പ്രാധാന്യത്തോടെ വിശദീകരിക്കുന്ന റിപ്പോർട്ട് സഹായമെത്രാന്റെയും അതിരൂപതാ സമിതിയുടെയും നേർക്ക് വിരല്ചൂണ്ടുന്ന പല തെളിവുകളും രേഖകളും മറുപടികളും കണ്ടില്ലെന്നു നടിച്ചു. സഹായ മെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൂരിയാ യോഗമാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ അലക്സിയൻ ബ്രദേഴ്‌സ് കൈമാറിയ ഭൂമി ഉൾപ്പടെയുള്ള ആറു വസ്തുക്കൾ വിൽക്കാനുള്ള അനുമതി നല്കിയതെന്നതും ഫിനാൻസ് ഓഫീസർക്ക് മറ്റ് കൂടിയാലോചനകൾ കൂടാതെതന്നെ വസ്തു വിൽപ്പനയുമായി മുന്നോട്ടുപോകാനുള്ള സർവ്വാധികാരങ്ങളും നല്കിയതെന്നതും റിപ്പോർട്ടിൽ മറച്ചുവെച്ചിരിക്കുന്നു! "ഭൂമിവിൽക്കാനുള്ള അനുമതി നൽകിയശേഷം തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള യാതൊരു അറിവും സഹായമെത്രാനുണ്ടായിരുന്നില്ല" എന്ന അത്യന്തം ദുരൂഹവും വളച്ചൊടിക്കാൻ ഏറെ സാധ്യത നൽകുന്നതുമായ ഒരു ആരോപണം മാത്രമാണ് മാർ എടയന്ത്രത്തിന്റെ പങ്കിനെക്കുറിച്ച് റിപ്പോർട്ട് നൽകുന്നത്!  

ഇടപാടുകാരൻ സാജു വർഗ്ഗീസിനെ ആരാണ് പരിചയപ്പെടുത്തിയതെന്ന് ഫിനാൻസ് ഓഫീസറോട് ചോദിച്ച്, "വലിയ പിതാവെന്ന്" എഴുതി വാങ്ങി "മേജർ ആർച്ച്ബിഷപ്പ് പരിചയപ്പെടുത്തിയതിനാലാണ് സാജു വർഗീസിന് ഇടപാടിൽ മുൻ‌തൂക്കം നൽകിയതെന്ന" നിഗമനത്തിൽ എത്തിച്ചേരാൻ അമിതാവേശം കാട്ടിയ അന്വേഷണ സമിതി "വലിയപിതാവ് നിയമാനുസൃതമല്ലാത്ത യാതൊരു നിർദ്ദേശങ്ങളും തനിക്ക് നൽകിയിട്ടില്ലെന്ന" ഫിനാൻസ് ഓഫീസറുടെ മറുപടിയിലും മൗനം അവലംബിച്ചു! ഇടക്കാല സമിതി റിപ്പോർട്ടിന് മാർ എടയന്ത്രത്ത് നൽകിയ മറുപടിയിൽ മറ്റൂർ ഭൂമി ഇടപാടിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് പറയുന്നു: "വലിയ ഇടപാടുകൾ കർദ്ധിനാൾ പങ്കെടുക്കുന്ന യോഗങ്ങളിൽ തന്നെ അവതരിപ്പിച്ച് ചർച്ച ചെയ്യണം, എന്നാൽ ഇത് സംഭവിച്ചിട്ടില്ല!" നിർണ്ണായകമായ ഈ മൊഴിയും അന്വേഷണസമിതി കണ്ടില്ലെന്നു നടിച്ചു.

മാർ ആലഞ്ചേരി ആശുപത്രിയിലായിരുന്ന സമയം കൂരിയാ കേന്ദ്രത്തിൽ തിരിമറികൾ നടന്നെന്നും മാർ എടയന്ത്രത്തിനു നേരിട്ട് പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളും നിർണ്ണായക മീറ്റിങ്ങുകളുടെ മിനിട്സും മുക്കിയെന്നും വാർത്ത ഉണ്ടായിരുന്നു. ഈ സംശയവും റിപ്പോർട്ടിലൂടെ ബലപ്പെടുകയാണ്. ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് കൂടുതൽ കൂടിയാലോചനകൾ നടത്താതെതന്നെ സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കാനുള്ള അനുവാദം കൊടുത്ത 2016 മാർച്ച് 18 നു നടന്ന സാമ്പത്തിക സമിതി യോഗത്തിന്റെ മിനിറ്റ്സ് മാത്രം എങ്ങനെ അന്തിമ റിപ്പോർട്ടിൽനിന്നു അപ്രത്യക്ഷമായി?  നിർണ്ണായക തീരുമാനങ്ങളെടുത്ത യോഗങ്ങളിൽ ആരൊക്കെയാണ് സംബന്ധിച്ചതെന്ന സൂചനപോലും റിപ്പോർട്ട് നൽകുന്നില്ലെന്നത് സമിതിക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന സൂചനയാണ് നൽകുന്നത്. വിപണി വിലയിൽ വളരെ കുറച്ചാണ് വിൽപ്പനയ്ക്കായി ഭൂമിവില നിശ്ചയിച്ചതെന്നും അതിനാൽത്തന്നെ അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്നും പറയുന്ന കമ്മീഷൻ നഷ്ടക്കണക്ക് തയ്യാറാക്കാൻ ആധാരമാക്കിയ വിപണി മൂല്ല്യവും റിപ്പോർട്ടിൽ ചേർത്തിട്ടില്ല!



ഉപസംഹാരം


സാമ്പത്തിക കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ഫിനാൻസ് കൗൺസിലിനാണെന്നിരിക്കെ കൗൺസിലിനെ വൈദിക സമിതി ഹൈജാക്ക് ചെയ്യുകയാണുണ്ടായതെന്ന് ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ പറയുന്നു. "ഇടപാടുകാരനിൽനിന്നു മുഴുവൻ തുകയും കിട്ടിയിട്ടില്ലെന്ന് ഫിനാൻസ് കൗൺസിലിന് അറിവുണ്ടായിരുന്നു. ഈ തുക വീണ്ടെടുക്കുന്നതിനായി ഫിനാൻസ് കൗൺസിൽ സബ് കമ്മിറ്റിയെ നിയമിച്ചെങ്കിലും പ്രവർത്തിക്കാൻ വൈദിക സമിതി അനുവദിച്ചില്ല!, സബ് കമ്മിറ്റിയുടെ മേൽനോട്ടത്തിന് കാത്തുനിൽക്കാതെ തിരക്കിട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചുകൊണ്ട് വൈദിക സമിതി അധികാര ദുർവിനയോഗം നടത്തിയെന്നും" ഫിനാൻസ് ഓഫീസർ ആരോപിക്കുന്നു.

കാനോനിക സമിതികളെ അട്ടിമറിച്ച്, അന്വേഷണ സമിതിയെന്ന ബിനാമിയെ മുൻനിർത്തി, മേജർ ആർച്ച്ബിഷപ്പിനെ താഴയിറക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ചില അധികാര കേന്ദ്രങ്ങളുടെ നാടകമായിരുന്നു ഭൂമിവില്പനയെത്തുടർന്നുണ്ടായ  വിവാദങ്ങൾ. ഭൂമിവില്പനയിൽ മേൽനോട്ടം വഹിക്കുന്നതിൽ മെത്രാപ്പോലീത്തയ്ക്ക് കാനോനികമായ വീഴ്ച്ച സംഭവിച്ചെന്നു സ്ഥാപിക്കാനായി വിമത വൈദികർ നടത്തിയത് അതിനേക്കാളേറെ ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഭൂമിവിവാദത്തെത്തുടർന്നുണ്ടായ ഉൾക്കളികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സഭാ സിനഡ് തയ്യാറാകണം. സത്യം മറച്ചുവെച്ചും സത്യമെന്ന വ്യാജേനെ അർദ്ധസത്യങ്ങളും കള്ളത്തരങ്ങളും പടച്ചുവിട്ടും വിമത വൈദികരുടെ ചട്ടുകങ്ങളായി പ്രവർത്തിച്ച അതിരൂപതാ അന്വേഷണ സമിതിയുടെ സുതാര്യതയും അന്വേഷണത്തിന്റെ ഭാഗമാകണം. നിരപരാധിയെ ക്രൂശിക്കുന്നതിനായി ചമച്ച കപടനാട്യങ്ങൾ സഭയ്ക്കും സഭാ തലവനുമുണ്ടാക്കിയ കോട്ടം തീർത്താൽ തീരാത്തതാണ്! ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരുവാനും മാന്യമായി ശിക്ഷിക്കാനും സഭാ നേതൃത്വം തയാറാകണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.


Related Posts Plugin for WordPress, Blogger...