+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Friday, June 15, 2018

മാർത്തോമ്മാ നസ്രാണിയെന്ന മഹാത്ഭുതം!



File Picture: Archbishop Mar George Njaralakkatt of Thalassery during the Holy Qurbana of the Syro Malabar Church Celebrated after the Enthronement of Mar Raphael Thattil as the Eparch of Shamshabad
രണ്ടായിരം വർഷത്തോളമായി വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർ തോമാ ശ്ലീഹായുടെ നാമം പേറുന്ന ക്രൈസ്തവ സമൂഹം! പല യൂറോപ്പ്യൻ രാജ്യങ്ങളും മിശിഹായെ അറിയും മുൻപേ അവൻ്റെ അരുമ ശിഷ്യനിൽ നിന്നുതന്നെ സുവിശേഷമറിയാൻ ഭാഗ്യം സിദ്ധിച്ച സമൂഹം! അന്നു മുതൽ ഇന്നുവരെ അടുത്തറിയുന്ന ആർക്കും അത്ഭുതം ജനിപ്പിക്കുന്ന വിശ്വാസ തീക്ഷ്ണത! ഇരുണ്ട ഭാരതത്തെ സുവിശേഷ വൽക്കരിക്കാൻ ഗോവയിലെത്തിയ ഫ്രാൻസിസ് സേവ്യർ മാർത്തോമ്മാ ശ്ലീഹായോട് വിശിഷ്ടമായ സ്നേഹവും ബഹുമാനവുമുള്ള ഒരു ജനതയെക്കണ്ട് അത്ഭുതപരതന്ത്രനായി മേലധികാരികൾക്കയച്ച കത്തുകൾ സാക്ഷി..അങ്ങനെ എത്രയെത്ര സഭാ നേതാക്കൾ, സഞ്ചാരികൾ, മിഷനറിമാർ! നസ്രാണി എന്നും ഏവർക്കും ഒരത്ഭുതമായിരുന്നു!

അഭിഷേകം വാരിവിതറുന്ന മഹാ കൺവൻഷനുകൾ, വി. കുർബാന എഴുന്നള്ളിച്ചുവെച്ചുകൊണ്ട് മണിക്കൂറുകൾ നീളുന്ന ആരാധന, ജപമാല, നവനാൾ പ്രാർത്ഥനകൾ, സകല വിശുദ്ധരുടെം പേരിലുള്ള നൊവേനകൾ, ഉറങ്ങുന്നതും ചിരിക്കുന്നതും കരയുന്നതും തുടങ്ങി സകല പോസ്സിലുമുള്ള തിരുസ്വരൂപങ്ങൾ, കരളലിയിക്കുന്ന ക്രൂശിത രൂപങ്ങൾ..എല്ലാം ഉണ്ടെങ്കിലും വിശ്വാസം നഷ്ടപ്പെട്ട തലമുറ! തിരിഞ്ഞുനോക്കണം! മേൽപ്പറഞ്ഞതിൽ ഒന്നുപോലും ഇല്ലാതെയാണ് 1500 വർഷത്തോളം ഫ്രാൻസിസ് സേവ്യർ ഉൾപ്പെടെയുള്ള സകലർക്കും അത്ഭുതമായി നസ്രാണി സമൂഹം നിലകൊണ്ടതും വിശ്വാസം പകർന്നു നല്കിയിരുന്നതും.

നസ്രാണിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു! കാരണം അവനു അപ്പൻ പകർന്നുനൽകിയ സത്യ വിശ്വാസം ഉണ്ടായിരുന്നു! മുകളിലുള്ളവയുടെ ചരിത്രം പരിശോധിച്ചാൽ, ക്രൂശിത രൂപം ഉൾപ്പെടെ എല്ലാം പാശ്ചാത്യ സഭയിൽ കാലാകാലങ്ങളിൽ വിശ്വാസത്തിനു അപചയങ്ങൾ ഉണ്ടായപ്പോൾ വിശ്വാസികളെ പിടിച്ചുനിർത്താൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ആയിരുന്നു! അവയിൽ നല്ലതും ചീത്തയും ഉണ്ടാകാം, തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാകാം! എന്തൊക്കെയാണെങ്കിലും നസ്രാണിക്ക് സത്യവിശ്വാസത്തിൽ വളരാൻ ഇതിന്റെയൊന്നും ഒരാവിശ്യവും ഇല്ല! അപ്പൻ നൽകിയ സുവിശേഷവും സ്ലീവായും പാരമ്പര്യങ്ങളും മാത്രം മതിയാകും!  

വാൽക്കഷ്ണം:       

പാശ്ചാത്യ സഭയിൽ ഇല്ലാത്ത പള്ളികളും സ്ലീവായും ആദിമ നൂറ്റാണ്ടുകളിൽ എങ്ങനെ നസ്രാണി സഭയിലുണ്ടായി എന്ന ചോദ്യം പലരും പൊക്കിക്കൊണ്ട് വരുന്നുണ്ട്. തോമാ ശ്ലീഹാ സ്ഥാപിച്ച ഏഴ് അരപ്പള്ളികൾ പള്ളികളാകാം, വിശ്വാസ സമൂഹങ്ങളാകാം, സ്ലീവാകളാകാം. ഒരു കാര്യം ഉറപ്പാണ്, പാശ്ചാത്യ സഭയിൽ ക്രൈസ്തവ ചിഹ്നമായി സ്ലീവാ ഉപയോഗിക്കാൻ തുടങ്ങുന്നതിനും വളരെ മുൻപേ, ആദിമ നൂറ്റാണ്ടുകളിൽ തന്നെ പരസ്യമായി സ്ലീവാ ഉപയോഗിച്ചിരുന്ന പാരമ്പര്യം പൗരസ്ത്യ സഭകളിലുണ്ട്. മത സ്വാതന്ത്ര്യം നേടി പാശ്ചാത്യർ പള്ളികൾ പണിയാൻ തുടങ്ങും മുൻപേ "മത സ്വാതന്ത്ര്യം" ഒരു വിഷയമല്ലാത്ത മലങ്കരയിൽ പള്ളികൾ ഉണ്ടാകാനും പ്രയാസമില്ല. ഈ സമൂഹത്തെ അളക്കാൻ പാശ്ചാത്യ അളവുകോലുകൾ മതിയാവില്ല!

സത്യവിശ്വാസം കണ്ടവരുണ്ടോ?

File Picture: Mar Raphael Thattil, Eparch of Shamshabad Celebrating Holy Qurbana of the Syro Malabar Church at St. Jude Syro Malabar Church Ameenpur, Hyderabad
വളരെ അരോചകമായി തോന്നിയ ഞായറാഴ്ച അനുഭവമാണ് ഈ കുറിപ്പെഴുതാൻ പ്രേരിപ്പിക്കുന്നത്. വി. കുർബാനയ്ക്ക് ശേഷം പന്തക്കുസ്താ സ്‌പെഷ്യൽ പരിശുദ്ധാത്മാവിനോടുള്ള നൊവേന, വണക്കമാസ സ്‌പെഷ്യൽ വണക്കമാസ ജപം, എന്നത്തേയും പോലെ വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന! നൊവേന തുടങ്ങിയപ്പോഴേ ഇറങ്ങി പോകാൻ തോന്നിയതാണ്. പള്ളിയുടെ മുൻപിൽ തന്നെ ആയിരുന്നതുകൊണ്ട് ആർക്കും ഉതപ്പിന് കാരണമാകേണ്ടെന്നുകരുതി സഹിച്ചു!

ഒരു വിശ്വാസിയുടെ അനുദിന ജീവിതത്തിനുള്ള ശക്തിയുടെ സ്രോതസ്സ്, സഭാത്മക ജീവിതത്തിന്റെ തുടക്കവും ഒടുക്കവും, പ്രാർത്ഥനകളുടെ പ്രാർത്ഥന, ആരാധനകളുടെ ആരാധന ഇങ്ങനൊക്കെയാണ് വി. കുർബാനയെ സഭ വിശേഷിപ്പിക്കുന്നത്. വി. കുർബാനയുടെ പ്രാധാന്യം കുറയ്ക്കുമാറ് വി. കുർബാനയ്ക്ക് ശേഷം ഒരു പ്രാർത്ഥനകളും നടത്തരുതെന്ന് സഭ പഠിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് പലർക്കും ആരാധനയ്ക്ക് വേണ്ടി തിരുശരീരം ഉണ്ടാക്കാനുള്ള പ്രാർത്ഥനമാത്രമായി വി. കുർബാന മാറിക്കഴിഞ്ഞു!

വിഷയത്തിലേക്ക് മടങ്ങിവരാം. എന്തിനാണ് ഇങ്ങനെ ഓരോ വിശുദ്ധരെയും പ്രത്യേകം പ്രത്യേകമെടുത്ത് നൊവേനകൾ ഉണ്ടാക്കുന്നത്? എല്ലാ വിശുദ്ധരെയും വി. കുർബാനയിൽ ഓർക്കുന്നില്ലേ? അവരുടെ മാധ്യസ്ഥം യാചിക്കുന്നില്ലേ? വി. കുർബാനയിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകുന്നില്ലേ? വി. കുർബാനയിലും കൂദാശകളിലും പരിശുദ്ധാത്മാവിനെ ലഭിക്കാഞ്ഞിട്ടാണോ അഭിഷേകം തേടി ധ്യാനകേന്ദ്രങ്ങൾ കയറിയിറങ്ങുന്നത്? വി. കുർബാനയിൽ എന്നിലേക്ക് അപ്പമായി വന്ന ഈശോയെ എന്തിനാണ് അരുളിക്കായിൽ ചില്ലിട്ടുവച്ച് ആരാധിക്കുന്നത്? പാശ്ചാത്യ സഭയെ അതിശയിക്കും വിധം മാതൃ സ്തുതികളാൽ സമ്പന്നമായ സിറോ മലബാർ സഭയിൽ അതെല്ലാം ഉപേക്ഷിച്ചുകൊണ്ട് എന്തിനാണ് ലത്തീൻ സഭയുടെ സാഹചര്യങ്ങളിൽ ഉരുത്തിരിഞ്ഞ വണക്കമാസം ആചരിക്കുന്നത്? വർഷം മുഴുവനുമുള്ള ബുധനാഴ്ചകളിലും മംഗളവാർത്താ കാലത്തിലും പ. അമ്മയെ വാഴ്ത്തിപ്പാടുന്ന, അമ്മയിലൂടെ ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്ന, അമ്മയുടെ മാധ്യസ്ഥം യാചിക്കുന്ന യാമപ്രാർത്ഥനകൾ ചൊല്ലാതെ നമ്മുടെ വിശ്വാസജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ നിറവിനെക്കുറിച്ചും ശ്ലീഹന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ധ്യാനിക്കേണ്ട അവസരത്തിൽ ഇതിനോട് യാതൊരു വിധത്തിലും പൊരുത്തപ്പെടാത്ത വണക്കമാസം എന്തിനാണ് സിറോ മലബാർ സഭയിൽ പ്രോത്സാഹിപ്പിക്കുന്നത്? വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്ന കാറോസൂസാ പ്രാർത്ഥനകൾ, വൈദികൻ തനിക്കുവേണ്ടി തന്നെ പ്രാർത്ഥിക്കുന്ന ഭാഗങ്ങൾ, വൈദികന്റെ പ്രാർത്ഥനാ സഹായ അഭ്യർത്ഥനയ്ക്ക് പ്രത്യുത്തരമായി സമൂഹം വൈദികനുവേണ്ടി പ്രാർത്ഥിക്കുന്ന ഭാഗങ്ങൾ..ഇതിനൊന്നും ഫലമില്ലായെന്നു തോന്നിയിട്ടാണോ വി. കുർബാനയ്ക്ക് ശേഷമുള്ള വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന! വി. കുർബാനയിലെ വൈദികർക്കായുള്ള പല പ്രാർത്ഥനകളും വെട്ടിക്കളഞ്ഞിട്ടാണ് വി. കുർബാന കഴിഞ്ഞുള്ള ഈ ഏച്ചുകെട്ടലെന്നത് വിരോധാഭാസമെന്നേ പറയാനുള്ളൂ!

മാതൃ സഭയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിശുദ്ധരായ വൈദികരുടെ നാമകരണ നടപടികളിലേക്ക് കടക്കാൻ പലർക്കും ഭയമാണ്! കാരണം മറ്റൊന്നുമല്ല; ജീവിച്ചിരുന്ന കാലത്ത് അവർ എന്തിനൊക്കെയെതിരേ പോരാടിയോ അവരുടെ പേരിൽ അതെല്ലാം നടത്തുന്നത് കാണേണ്ടിവരും! നൊവേനയും രൂപങ്ങളും നമ്മുടെ പാരമ്പര്യമല്ലെന്ന് പറഞ്ഞയാളുടെ പേരിൽ നൊവേന ചൊല്ലും; രൂപമുണ്ടാക്കി പൂജിക്കും! എന്നാണ് ഈ സഭ വിശ്വാസികളെ സത്യ വിശ്വാസം പഠിപ്പിക്കുന്നത്?
( ലത്തീൻ സഭയുടെ ശൈലിയിൽ നിന്ന് നല്ലതിനെ സ്വീകരിക്കുന്നതിനെ എന്തിന് എതിർക്കുന്നുവെന്ന് ചോദിച്ചുവരേണ്ട. ഉത്തരം ലളിതമാണ്. പാശ്ചാത്യ സഭയുടെ ആരാധനാക്രമ വത്സരവും ജീവിത ശൈലിയും സാഹചര്യങ്ങളും വ്യത്യസ്തമാണ്. സിറോ മലബാർ സഭയ്ക്ക് പാശ്ചാത്യ സഭയോടൊപ്പം നിൽക്കുന്നതോ അതിനേക്കാൾ മെച്ചപ്പെട്ടതോ ആയ ആരാധനാ ജീവിത ക്രമവും വിശ്വാസവും സാഹചര്യങ്ങളുമുണ്ട്. അതിനോട് ചേർന്നു പോകാത്തതൊന്നും സ്വീകരിക്കാൻ സാധിക്കില്ല. എത്ര നല്ല ഭക്ഷണമാണെങ്കിലും കിട്ടുന്നതെല്ലാം വലിച്ചു കേറ്റിയാൽ എന്താണ് സംഭവിക്കുക? മാർപാപ്പാമാരും മെത്രാന്മാരും മദ്യപിക്കുന്ന പാശ്ചാത്യ ശൈലി എന്തേ നമ്മുടെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല? മദ്യം ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങളിൽ നമ്മുക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ലല്ലോ!)

Friday, April 13, 2018

കുലദ്രോഹികൾ!


ആദ്യം അവർ തകർത്തത് സഭയുടെ അടിത്തറയായ ആരാധനാക്രമമായിരുന്നു! അടിത്തറ ഇളകി, ഐക്യം തകർന്നു! സഭ ആടിയുലഞ്ഞു! അവർ നിഷേധിച്ചത് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെ ആയിരുന്നു, സഭയുടെ നിയമ സംഹിതകളെയായിരുന്നു! യഥാർത്ഥ വിശ്വാസവും സഭാ ചരിത്രവും പഠിപ്പിക്കാതെ അവർ വളർത്തിയെടുത്തത് തങ്ങളുടെ കൊള്ളരുതായ്മകൾക്ക് കുടപിടിക്കുവാൻ മാത്രമറിയാവുന്ന തലമുറകളെയായിരുന്നു! അവർ അനുസരണക്കേട് കാട്ടിയതും പൊതുജനമധ്യത്തിൽ അവഹേളിച്ചതും തോമാ ശ്ലീഹായുടെ പിൻഗാമിയും സഭയുടെ കാണപ്പെട്ട തലവനുമായ വലിയ പിതാവിനെയായിരുന്നു!...തീർന്നില്ല! ഇതാ അപ്പനായ മാർ തോമ്മായെത്തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു!  മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച, അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട കുലദ്രോഹികൾ! സഭയുടെ വി. കുർബാനയെ അത്യന്തം നീചവും പൈശാചികവുമായ രീതിയിൽ അവഹേളിച്ച് സഭയിലാകമാനം അനൈക്യത്തിന്റെ വിത്തുപാകിയ കുലദ്രോഹികൾ! സഭയെ, സഭാ തലവനെ, വിശുദ്ധ പാരമ്പര്യങ്ങളെ, സഭാ നിയമത്തെ, പൊതുസമൂഹത്തിനു മുൻപിൽ അപഹാസ്യമാക്കിയ കുലദ്രോഹികൾ!  
കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ!

ഒരു സഭയെ സഭയാക്കി മാറ്റുന്നത് ആരാധനാക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും അച്ചടക്കവും ഹയരാർക്കിയുമാണ്. സിറോ മലബാർ സഭയുടെ ആരാധനക്രമം തങ്ങൾക്ക് ബാധകമല്ലയെന്ന് എറണാകുളത്തെ വൈദികർ പരസ്യമായി പ്രഖ്യാപിച്ചിട്ട് രണ്ട് ദശാബ്ദങ്ങളായി. ആദിമ സഭകളുടെ പാരമ്പര്യവും സിറോ മലബാർ സഭയുൾപ്പടെയുള്ള എല്ലാ പൗരസ്ത്യ സഭകളും  ഇന്നും തുടർന്നുപോകുന്നതുമായ ഉത്ഥാന ദൈവശാസ്ത്രം തങ്ങളുടേതല്ലെന്നും അത് ചങ്ങനാശ്ശേരിക്കാരുടേതാണെന്നും തങ്ങളുടേത് പീഡാനുഭവ ദൈവശാസ്ത്രമാണെന്നും ഇക്കൂട്ടർ പ്രഖ്യാപിച്ചുകഴിഞ്ഞു! സഭാധ്യക്ഷനെയും സഭാ നേതൃത്വത്തെയും സഭാ നിയമത്തെയും പുല്ലുവില!  തോമാ ശ്ലീഹാ വഴിയായി ലഭിച്ച ശ്ലൈഹീക പാരമ്പര്യം പോലും തള്ളിപ്പറഞ്ഞിരിക്കുന്നു! അനുസരണ ഏഴയലത്തുകൂടെ പോയിട്ടില്ല! അച്ചടക്കത്തിന്റെ കാര്യമാണേൽ പറയാനുമില്ല! ഇതൊന്നുമില്ലാതെ എന്ത് ആധ്യാത്മികത! ചുരുക്കി പറഞ്ഞാൽ സിറോ മലബാർ സഭ എന്നല്ല, ഒരു ക്രൈസ്തവ സഭയായി നിലനിൽക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാത്ത ഒരു സമൂഹമായി എറണാകുളം സംഘം അധഃപതിച്ചുകഴിഞ്ഞു.  സിറോ മലബാർ സഭയുടെ സിനഡ് ഒരു കൂട്ടം പാവം മെത്രാന്മാരുടെ സംഘമാണ്. ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ശേഷിയില്ല; ആയതിനാൽ ഒരു നടപടിയും പ്രതീക്ഷിക്കേണ്ട. ഈ കുലദ്രോഹികളെ കെട്ടുകെട്ടിക്കാൻ വിശ്വാസികൾ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. 

സ്വന്തം സഭയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഇക്കൂട്ടർ ക്രൂശിലേറ്റിയ ഒരു മെത്രാൻ ഇന്നും ചങ്ങനാശേരിയിലുണ്ട്. ഇക്കൂട്ടരുടെ തോന്നിവാസങ്ങൾക്കു നേരെ ഒന്നുകണ്ണടച്ചിരുന്നെങ്കിൽ തനിക്ക് കിട്ടാമായിരുന്ന വലിയ സ്ഥാനമാനങ്ങൾപോലും സഭയ്ക്കുവേണ്ടി ത്യജിച്ച ജീവിക്കുന്ന രക്തസാക്ഷി! അദ്ദേഹം സഭാ തലവനായിരുന്നെങ്കിൽ സഭയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു! അതിന് തടയിടാൻവേണ്ടി ഇക്കൂട്ടർ കാട്ടിക്കൂട്ടിയ കോലാഹലങ്ങളിൽ തോറ്റത് സഭയായിരുന്നു! തല്ലിക്കെടുത്തപ്പെട്ടത് നൂറ്റാണ്ടുകളായുള്ള പൂർവ്വികരുടെ സ്വപ്നങ്ങളായിരുന്നു! 

"ഇതെല്ലാം മൺമറഞ്ഞുപോയ ഞങ്ങളുടെ പിതാവിന്റെ സ്വപ്നമാണ്!" സഭയെ കുട്ടിച്ചോറാക്കുകയെന്നതായിരുന്നോ നിങ്ങളുടെ മൺമറഞ്ഞുപോയ പിതാവിന്റെ സ്വപ്നം? തോമാശ്ലീഹായുടെ ശ്ലൈഹീക പാരമ്പര്യം നമ്മുക്ക് വേണ്ടെന്നായിരുന്നോ അദ്ദേഹത്തിന്റെ നിലപാട്? ഒരു കാര്യം ഉറപ്പാണ്, ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇവറ്റകളെ ചവിട്ടിപ്പുറത്താക്കാൻ മുൻപന്തിയിൽ ഉണ്ടാവുക പാറേക്കാട്ടിൽ പിതാവായിരിക്കും! "എറണാകുളം അതിരൂപതയ്ക്ക് അതിന്റേതായ പാരമ്പര്യങ്ങളുണ്ട്!" എന്താണാ പാരമ്പര്യങ്ങൾ? മറ്റൊന്നുമല്ല, ലത്തീൻ സഭയിൽ നിന്നും കടം കൊണ്ട കൊള്ളരുതായ്മകൾ! വ്യക്തമായി പറഞ്ഞാൽ ലത്തീൻ സഭയുടെ ചരിത്രത്തിൽ എന്തൊക്കെ തെറ്റുകൾ ഉണ്ടായിട്ടുണ്ടോ അതെല്ലാമാണ് ഈ എറണാകുളത്തെ വിശുദ്ധ പാരമ്പര്യങ്ങൾ! പീഡാനുഭവ ദൈവശാസ്ത്രവും ജനാഭിമുഖ കുർബാനയുമൊക്കെ അവയിൽ ചിലതുമാത്രം! ലത്തീൻ സഭയുടെ നന്മയൊന്നും സ്വീകരിച്ചിട്ടില്ലതാനും!

വാൽക്കഷ്ണം: 

ഇടയന്ത്രം ടീമിനോട് ഒരു വാക്കുകൂടി, നിങ്ങൾ സ്വപ്നം കാണുന്ന പോലെ സിറോ മലബാർ സഭ എറണാകുളം-അങ്കമാലി സഭയൊന്നും  ആകാൻ പോകുന്നില്ല! സഭാ തലവനായി മാർ ആലഞ്ചേരി തുടരുകയും ചെയ്യും! സഭയിലെ 50 ലക്ഷം വിശ്വാസികൾക്കും ഒരു പിതാവേയുള്ളു! അത് തോമാ ശ്ലീഹായാണ്! ഇനി ചെയ്യാൻ പറ്റുന്നത് ഒരു എറണാകുളം- അങ്കമാലി പെന്തക്കോസ്ത് സഭ അങ്ങ് തുടങ്ങുക! മാർ എടയന്ത്രത്തിനെ സഭാ തലവനായി വാഴിക്കുക! മോതിരം കൊതിച്ചുനടന്ന മുണ്ടാടനെ സഹായം ആക്കിക്കോ! തേലക്കാടനെ ആസ്ഥാന മല്‌പാനും ആക്കാം! സഭാ സ്ഥാപക സ്ഥാനത്ത് പാറേക്കാട്ടിൽ തിരുമേനിയെയും പ്രതിഷ്ഠിക്കാം! പൂജാരിമാരെയും തന്ത്രിമാരെയും സമീക്ഷവഴി സാമ്പള്ളൂർ പാതിരിമാർ തന്നുകൊള്ളും! കൂടെ നിൽക്കാനുള്ള വിശ്വാസികളുടെ കാര്യത്തിൽ മാത്രമാണ് സംശയം! സഭയെ ജീവനുതുല്യം സ്നേഹിച്ച പൂർവ്വികരുടെ ഇളം തലമുറകൾ തീർച്ചയായും നിങ്ങളോടൊപ്പം ഉണ്ടാവില്ല! വിഷമിക്കേണ്ട, മ്മക്ക് ബംഗാളിൽ നിന്ന് ആളെയിറക്കാം ബ്രോ!

ശുഭം!

Saturday, March 31, 2018

ഐതിഹാസിക തീരുമാനവുമായി സിറോ മലബാർ സഭ; വൈദികർക്കിനി സ്ത്രീകളുടെ കാലും കഴുകാം!




കാക്കനാട്: സിറോ മലബാർ സഭയിൽ ഇത് പുതുയുഗ പിറവി! വൈദികരെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിച്ചുകൊണ്ട് സഭാ സിനഡ്. അടിയന്തരമായി വിളിച്ചുകൂട്ടിയ സിനഡിന്റെ അസാധാരണ സമ്മേളനമാണ് ഈ വിപ്ലവകരമായ തീരുമാനമെടുത്തത്. പെസഹാ വ്യാഴാഴ്ച്ച നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളുടെയും പാദങ്ങൾ കഴുകാമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ലത്തീൻ സഭയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും പൗരസ്ത്യ സഭയായ സിറോ മലബാർ സഭയ്ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സ്ത്രീകളുടെ കാലുകഴുകാൻ പാടില്ലെന്നും സിറോ മലബാർ സഭാ സിനഡ് തീരുമാനിച്ചിരുന്നു. സഭാ തലവനായ മാർ ആലഞ്ചേരി ഈ ഉത്തരവിലൂടെ ലിംഗ സമത്വത്തിനെതിരായാണ് നിലകൊള്ളുന്നതെന്നും ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും തങ്ങളെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൻ പ്രക്ഷോഭത്തിലേക്ക് എറണാകുളം അതിരൂപതാ വൈദികസമിതി കടക്കുകയാണെന്നും ഇന്ന് രാവിലെ വൈദിക സമിതിയംഗം ഫാ. വയലിക്കോടത്ത് ചാനലുകളോട് പ്രതികരിച്ചിരുന്നു. ഭൂമി വിവാദത്തെ തുടർന്നുള്ള പ്രതിസന്ധിയിൽനിന്ന് കരകേറിത്തുടങ്ങുന്ന സഭയ്ക്ക് ഇത്തരമൊരു നീക്കം വലിയ ക്ഷീണമാകുമെന്നു മനസ്സിലാക്കിയ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് മുഴുവൻ സിനഡിന്റെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാൻ മേജർ ആർച്ച്ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തിലെ അടിയന്തര പ്രാധാന്യം മനസ്സിലാക്കിയ സിനഡ് പിതാക്കന്മാർ ഐക്യഖണ്ഡേനെയാണ് ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. പൗരസ്ത്യ സഭയായ സിറോ മലബാർ സഭയുടെ പാരമ്പര്യങ്ങൾക്ക് യോജിക്കാത്ത തീരുമാനമായതിനാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചങ്ങാനാശേരി വിഭാഗം നിലപാടെടുത്തുവെങ്കിലും സഭയിൽ ഐക്യവും സമാധാനവും പുലർന്നുകാണാനുള്ള താൽപര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അതേസമയം "നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോഴെല്ലാം ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നാണു ഈശോ പറഞ്ഞതെന്നും അതിനാൽ തന്നെ പെസഹാ വ്യാഴാഴ്ച്ച മാത്രമല്ല എല്ലാ വി. കുർബാന അർപ്പണത്തോടോപ്പവും കാലുകഴുകൽ ശുശ്രൂഷ നടത്തണമെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്നും എറണാകുളം വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് തങ്ങളുടെ വൈദിക സമിതിയുടെ തീരുമാനമെന്നും തങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത് ഇതാണെന്നുമാണ് എറണാകുളം വിഭാഗം സിനഡിനെ അറിയിച്ചത്. എന്നാൽ ഈ കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമെന്നു നിരീക്ഷിച്ച സിനഡ് ഈ വിഷയം പഠിച്ച് സിനഡിന് റിപ്പോർട്ട് നൽകാൻ മാർ എടയന്ത്രത്ത് അധ്യക്ഷനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സിനഡിന്റെ ആഗസ്ത് മാസത്തെ സമ്മേളനത്തിനു മുൻപായി റിപ്പോർട്ട് സമർപ്പിക്കും.

മെത്രാന്മാർക്ക് അടിയന്തരമായി സഭാ ആസ്ഥാനത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും വിഷയത്തിന്റെ അടിയന്തര പ്രാധാന്യവും പരിഗണിച്ച് വിഡിയോ കോൺഫെറൻസിങ്ങിലൂടെയാണ് സിനഡ് സമ്മേളിച്ചത്. ഇതും ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് സഭാ ആസ്ഥാനത്തുനിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മെത്രാന്മാർക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിനു ഇന്ത്യൻ സമയം വൈകിട്ട് 5:30 നാണു സിനഡ് സമ്മേളിച്ചത്. വിരമിച്ച മെത്രാന്മാരും നിയുക്ത മെത്രാനും ഉൾപ്പെടെ 59 മെത്രാന്മാർ യോഗത്തിൽ പങ്കെടുത്തു. സിനഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ ദിവസവും കാലുകഴുകൾ എന്ന തങ്ങളുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ളആദ്യപടിയായാണ് ഈ തീരുമാനത്തെ കാണുന്നതെന്നും വൈദിക സമിതി സെക്രട്ടറി ഫാ. മുണ്ടാടൻ പത്രക്കുറിപ്പിൽ അറിയിച്ചു. യൂറോപ്പിൽ ശുശ്രൂഷ ചെയ്യുന്ന തങ്ങളുടെ സഹവൈദികൻ സ്ത്രീകളുടെ കാലുകഴുകിയിട്ടും ഇടിവെട്ടും പേമാരിയും ഉണ്ടായില്ലെന്നതാണ് ഈ വിപ്ലവകരമായ തീരുമാനമെടുക്കാൻ സിനഡിന് ധൈര്യം പകർന്നതെന്നും ഫാ. മുണ്ടാടൻ പ്രസ്താവിച്ചു. എന്നാൽ സിനഡ് തീരുമാനം നിരാശാജനകമാണെന്നും എല്ലാ കുർബാനയ്ക്കും കാലുകഴുകൽ അനുവദിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ആർച്ച്ഡയോസിയൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്പെരൻസി ഇൻ ഫീറ്റ് വാഷിങ് ഭാരവാഹികൾ പ്രതികരിച്ചു. "എന്റെ പാദങ്ങൾ മാത്രമല്ല എന്നെ മുഴുവനായും കഴുകണമേ"യെന്നു ഗുരുവിനോടഭ്യർഥിച്ച പത്രോസ് അപ്പോസ്തോലന്റെ നിലപാടാണ് തങ്ങൾക്കെന്നും കാലുകൾ മാത്രമല്ല തങ്ങളെ മുഴുവനായും കഴുകാൻ തങ്ങളുടെ വൈദികരെ അനുവദിക്കണമെന്നാണ് സിനഡിനോട് തങ്ങൾ ആവശ്യപ്പെട്ടതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. അതേസമയം ഈ പുതിയ സംഘടനയ്ക്കു പിന്നിലും സ്വാർത്ഥ മോഹികളായ എറണാകുളത്തെ ചില വൈദികരാണെന്നത് പകൽപ്പോലെ വ്യക്തമെന്നാണ് വിശ്വാസികൾ പ്രതികരിച്ചത്.

(April Fool)

Tuesday, March 6, 2018

മകുടം ചൂടുന്ന സഭ, മുഖംമൂടി അഴിഞ്ഞുവീഴുന്ന സഭാവിരുദ്ധർ


സിറോ മലബാർ സഭ വളരെയധികം പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്ന വേളയിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ വന്ദ്യ സേവ്യർ തേലക്കാട്ടച്ചന്റെ മരണവാർത്തയെത്തിയത്. പതിവുപോലെ വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തുടങ്ങി കൊലപാതകിയെ ന്യായീകരിക്കലും വൈദികനെ കുറ്റപ്പെടുത്തലും. സാഹചര്യത്തിന്റെ സമ്മർദ്ദംമൂലം ചെയ്തുപോയ പാതകമെന്നു പ്രതി കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. സഭ കൊലയാളിയോട് ക്ഷമിക്കുന്നുവെന്നും മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വന്ദ്യ വൈദികന്റെ ചേതനയറ്റ ശരീരത്തിനുമുൻപാകെത്തന്നെ സഭാധ്യക്ഷൻ പറഞ്ഞുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ദൗർഭാഗ്യകരമെങ്കിലും ഈ സംഭവം പകർന്നുതരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് മുൻപോട്ടുപോവുകയെന്നതാണ്.
1. കുരിശുമുടിയിലെ വൈദികന്റെ ചോരപ്പാടുകൾ ഉണങ്ങും മുൻപേതന്നെ കൊലയാളിയോടോപ്പമെന്നും കൊലപാതകത്തിലേക്ക് നയിച്ചത് വൈദികന്റെ പ്രവർത്തനങ്ങളാണെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ കളം നിറഞ്ഞ ഒരുകൂട്ടരുണ്ട്. എറണാകുളത്തെ ഭൂമിവിവാദത്തിന്റെ മറപറ്റി പൊട്ടിമുളച്ച സുതാര്യ സംഘടനാ നേതാക്കൾ, സഭാധ്യക്ഷനെ കോടതികേറ്റിയ പോളച്ചൻ വക്കീൽ, സഭാ വിമർശകൻ റോയി മാത്യു, ജിജോ കുര്യനെന്ന കപ്പൂച്ചിൻ വൈദികൻ...! ഇവരാരാണ്? എന്തിലും ഏതിലും സഭയെ വിമർശിച്ച് ആത്മരതിയടയുന്ന സഭാ നവീകരണക്കാർ! വൈദികന്റെ കൊലപാതകം പോലും ആയുധമാക്കി സഭയെ ചെളിവാരിയെറിയാൻ വെമ്പിനിക്കുന്നവർ! വൈദികൻ മണ്ണോടുചേരുന്നതുവരെ പോലും കാക്കാനുള്ള മനസ്സില്ലായിരുന്നു!
വൈദികരും, അല്മായരും, സഭയ്ക്കകത്തുനിന്നുള്ള നവീകരണക്കാരും, പുറത്തുനിന്നുള്ള സഭാവിമർശകരുമുണ്ട് സഭയുടെ വീഴ്ചകളെ കൊട്ടിഘോഷിക്കാനും തളർച്ചകളെ ആഘോഷമാക്കാനും വെമ്പി നിൽക്കുന്നവരിൽ. താല്പര്യങ്ങൾ പലതാകാം, ചിലർക്ക് ഇതൊക്കെ ആളാകാനുള്ള കുറുക്കുവഴികളാണ്. മറ്റുചിലർക്ക് തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ, വേറെ ചിലർക്ക് തങ്ങളുടെ നിരീശ്വരവാദം പ്രചരിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ. ഇത്തരക്കാർ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും. ഇതുമനസ്സിലാക്കി ഇത്തരക്കാരിൽനിന്നു അകലം പാലിക്കുകയെന്നതാണ് വിശ്വാസികൾ പഠിക്കേണ്ട പാഠം. സഭയെ നന്നാക്കുകയെന്നതല്ല, മറിച്ച് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നു വിശ്വാസികൾ മനസ്സിലാക്കുന്നിടംവരയെ ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങൾക്ക് ആയുസ്സുള്ളൂ. സഭയോടുള്ള തങ്ങളുടെ വെറുപ്പും വിദ്വെഷവും വമിപ്പിക്കാൻ തക്കം പാർത്തുനടക്കുന്ന ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.
എറണാകുളത്തെ ഭൂമിവില്പന വിവാദമാക്കി, സഭാതലവനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾപോലും കെട്ടിച്ചമച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാ തലവനെതിരെ വെറുപ്പും വിധ്വേഷവും കുത്തിനിറച്ചവർ, പൊതുജനമധ്യത്തിൽ സഭയെയും സഭാതലവനെയും സഭാ നിയമങ്ങളെപ്പോലും ചെളിവാരിയെറിഞ്ഞവർ, സഭാ തലവനെ അകാരണമായി കോടതിയിലേക്ക് വലിച്ചിഴിച്ചവർ വൈദികന്റെ ചോര ഉണങ്ങുമുമ്പേ സഭാവിരുദ്ധതയുടെ വിഷം ചീറ്റിക്കൊണ്ട് അവതരിച്ചതിൽ അത്ഭുതപ്പെടാനില്ല! കാരണം അതുതന്നെയാണ് അവരുടെലക്ഷ്യം. ഇന്നലെ ഭൂമിവിവാദമായിരുന്നു, ഇന്ന് വൈദികന്റെ കൊലപാതകം, നാളെ മറ്റെന്തെങ്കിലുമാകാം; ഇക്കൂട്ടരുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും യാതൊരുമാറ്റവും ഉണ്ടാകില്ല!
2. വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തന്നെ ഖാദകനോട് പൊറുത്തുകൊണ്ടും അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിച്ചുകൊണ്ടും സഭാതലവൻ യദാർത്ഥ ക്രൈസ്തവ മാതൃക എന്താണെന്ന് ഒരിക്കൽക്കൂടി കാട്ടിത്തന്നിരിക്കുകയാണ്.വെറുപ്പും വിധ്വേഷവുമല്ല, സ്നേഹവും സഹനവും ക്ഷമയുമാണ് ക്രൈസ്തവ ജീവിതം.
3. പ്രിയ വൈദികരേ, സഭാ നേതൃത്വമേ, ഒരു വൈദികൻ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ ന്യായികരിക്കാനും സഭയെ കുറ്റപ്പെടുത്താനും സഭാമക്കൾ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്നത് നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ! ദൈവജനത്തിന്റെ ഇടയരും ശുശ്രൂഷകരുമാവുക. വിശുദ്ധരായ മഹാഭൂരിപക്ഷം വൈദികരുടെയും വിലയിടിക്കാൻ ധാർഷ്ട്യവും സുഖലോലുപതയും കാട്ടുന്ന ഒന്നോ രണ്ടോ വൈദികർത്തന്നെ ധാരാളം. യഥാർത്ഥ വിശ്വാസം പഠിപ്പിക്കുക, വിശ്വാസം ജീവിക്കുക, വിശുദ്ധമായ ഒരു ജനതയെ കെട്ടിപ്പടുക്കുക. ഭൗതിക നേട്ടങ്ങൾക്കായോ വൈകാരികതയുടെ പുറത്തോ വിശ്വസിക്കുന്ന ഒരു ജനതയെയല്ല, യദാർത്ഥ വിശ്വാസമറിയുന്ന, സഭയെ സ്നേഹിക്കുന്ന, സഭയോടോത്ത് കർത്താവിനെ മഹത്വപ്പെടുത്തുന്ന ഒരു ആരാധകസമൂഹത്തെ പടുത്തുയർത്തുക. നമ്മുടെ സഭയുടെ മഹത്തായ പാരമ്പര്യമായ പള്ളിയോഗങ്ങൾ പുനഃസ്ഥാപിച്ച് ഇടവകയുടെ ഭൗതികഭരണം പള്ളിയോഗങ്ങൾക്കും അർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിച്ച് സഭാഭരണം അർക്കദിയാക്കോനും വിട്ടുകൊടുക്കുക. വൈദികരും മെത്രാന്മാരും ആത്മീയഭരണം നടത്തട്ടെ, വിശ്വാസമുള്ള ഒരുജനതയെ കർത്താവിനായി ഒരുക്കട്ടെ. സഭയിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾ ഇതിനെല്ലാം നിമിത്തമായി ഭവിക്കട്ടെ,
വന്ദ്യ വൈദികൻ സേവ്യർ തേലക്കാട്ടച്ചന്റെ ആത്മശാന്തിക്കും ജോണിച്ചേട്ടന്റെ മാനസാന്തരത്തിനായും പ്രാർത്ഥനകൾ

Saturday, February 10, 2018

എറണാകുളം ഭൂമിവിവാദം- സത്യങ്ങൾ ചുരുളഴിയുമ്പോൾ: എവിടെയാണ് മാർ ആലഞ്ചേരിക്ക് പിഴച്ചത്?


 Image Courtesy: Manorama Online


എറണാകുളം അതിരൂപതാ സാമ്പത്തിക സമിതിയുടെയും  (ഫിനാൻസ് കൗൺസിൽ) ഭരണ കേന്ദ്രത്തിന്റെയും  (കൂരിയ) അറിവോടെയും എല്ലാവിധ അംഗീകാരങ്ങളോടെയും നടന്ന ഭൂമി വിൽപ്പന എങ്ങനെയാണ് വിവാദമായപ്പോൾ സഭാ തലവൻ മാർ ആലഞ്ചേരിയുൾപ്പെടെയുള്ള മൂന്നു പേരിൽ കേന്ദ്രീകരിക്കപ്പെട്ടത്? ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമാണിത്!  ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള വസ്തുനിഷ്ഠമായ പഠനമാണ് ഈ ലേഖനം.  എറണാകുളം അതിരൂപതാ അന്വേഷണ സമിതിയുടെ റിപ്പോർട്ടും അനുബന്ധമായി നൽകിയിരിക്കുന്ന രേഖകളുമാണ് ഈ പഠനത്തിനാധാരം.   ഏറ്റവും ചുരുക്കി പറഞ്ഞാൽ, അത്രമേൽ ഗൗരവതരമല്ലാത്ത വീഴ്ചകൾ പോലും പെരുപ്പിച്ചുകാട്ടിയും പൂർണ്ണ ഉത്തരവാദിത്വം മാർ ആലഞ്ചേരിയുടെ തലയിൽ കെട്ടിവെച്ചും സ്ഥാനഭൃഷ്ടനാക്കാനും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾ നടപ്പിലാക്കാനും എറണാകുളത്തെ ഒരു സംഘം വിമത വൈദികർ നടത്തിയ നാടകമാണ് ഈ വിവാദങ്ങൾ!
ഭൂമിവില്പന ചുരുക്കത്തിൽ

അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഫിനാൻസ് കൗൺസിലും കൂരിയായും അതിരൂപതയുടെ കൈവശമുള്ള ഭൂമി വിൽക്കാൻ തീരുമാനിക്കുന്നു. ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയെ അതിരൂപതാ സമിതികൾ തങ്ങളുടെ തീരുമാനങ്ങൾ നടപ്പിലാക്കാനായി നിയോഗിക്കുന്നു. ഫാ. ജോഷി പുതുവ 2016 മാർച്ച് 18 ന് ചേർന്ന അതിരൂപതാ സാമ്പത്തിക സമിതി (ഫിനാൻസ് കൗൺസിൽ) മുൻപാകെ കൂടുതൽ ചർച്ചകൾ കൂടാതെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുമെടുക്കാനുള്ള അവകാശം ഫിനാൻസ് ഓഫീസറായ തനിക്ക് നൽകണമെന്ന് ആവശ്യപ്പെടുന്നു. സാമ്പത്തിക സമിതി ഇത് അംഗീകരിക്കുകയും ആലോചനയ്ക്കായി അതിരൂപതാ ഭരണ സമിതി അംഗമായ വികാരി ജനറാൾ മോൺ. സെബാസ്ട്യൻ വടക്കുപാടാനെ നിയമിക്കുകയും ചെയ്തു. ഇതിനുശേഷം 2016 ജൂൺ  15 ന് സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതാ ഭരണ സമിതി സ്ഥലം വില്പനാ തീരുമാനത്തിന് അംഗീകാരവും ഫാ. ജോഷി പുതുവയ്ക്ക് സമ്പൂർണ്ണ അധികാരവും നൽകുന്നു. പറഞ്ഞുറപ്പിച്ച പ്രകാരം ഫാ. ജോഷി പുതുവ അതിരൂപതയുടെ വസ്തു വിൽക്കുന്നു. കോട്ടപ്പടിയിൽ അതിരൂപതാ സമിതികളിൽ ചർച്ച ചെയ്ത പ്രകാരം സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുക്കുന്നു.  എന്നാൽ മുൻ ഇടപാടുകളിലെ പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും നൽകാൻ ഇടപാടുകാരാന് സാധിക്കായ്കയാൽ മൂന്നാറിലെ 17 ഏക്കർ ഭൂമിയും കോട്ടപ്പടിയിൽ അതിരൂപത വാങ്ങാനിരുന്ന ഭൂമിയുടെ ഒരു ഭാഗവും (25 ഏക്കർ) ഈടായി എഴുതി വാങ്ങുന്നു. ഭൂമി വിറ്റ കണക്കിൽ കിട്ടേണ്ട തുക മുഴുവൻ കിട്ടിയിട്ടില്ലെങ്കിലും ഈടായി എഴുതിവാങ്ങിയ രണ്ട് വസ്തുവും അതിരൂപതക്ക് ലഭിച്ചു. ബാക്കി തുക ലഭിക്കുന്ന മുറയ്ക്ക് ആ വസ്തു ഇടപാടുകാരന് തിരികെ നല്കാം. തുക ലഭിക്കുന്നില്ലെങ്കിൽ അതിരൂപതയ്ക്ക് ഇഷ്ടാനുസരണം ആ വസ്തു ഉപയോഗിക്കാം. വിറ്റ് കടം മുഴുവൻ വീട്ടുകയുമാകാം. അതായത് വസ്തുക്കച്ചവടം മൂലം അതിരൂപതയ്ക്കുണ്ടായിരിക്കുന്നത് ഒരു താല്ക്കാലിക സാമ്പത്തിക പ്രതിസന്ധി മാത്രമാണ്. പറഞ്ഞുറപ്പിച്ച തുക കിട്ടുന്ന മുറയ്‌ക്കോ അതല്ലെങ്കിൽ ഈടായി കിട്ടിയ വസ്തു വിൽക്കുന്ന മുറയ്‌ക്കോ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. സഹായ മെത്രാൻ മാർ എടയന്ത്രത്തിന്റെ സർക്കുലറിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ അങ്ങനെ തീർന്നാലും ചില ധാർമ്മിക പ്രശ്നങ്ങൾ അവശേഷിക്കുമെന്നുപറഞ്ഞാണ്  മാർ എടയന്ത്രത്ത് സർക്കുലർ അവസാനിപ്പിക്കുന്നത്.
  
മാർ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചുവോ?

എറണാകുളം അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി അതിരൂപതയുടെ കൈവശമുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത് അതിരൂപതയുടെ സാമ്പത്തിക സമിതിയും (ഫിനാൻസ് കൗൺസിൽ) ഭരണ കേന്ദ്രവുമാണ് (കൂരിയ). ഏതൊക്കെ സ്ഥലങ്ങളാണ് വിൽക്കേണ്ടതെന്നും എത്ര വിലയ്ക്കാണ് വിൽക്കേണ്ടതെന്നും തീരുമാനിച്ചതും ഈ സമിതികളാണ്. (സാമ്പത്തിക- നിയമ വിദഗ്ധരുൾപ്പെട്ട സമിതിയാണ് ഫിനാൻസ് കൗൺസിൽ) എറണാകുളം അതിരൂപതാ സാമ്പത്തിക സമിതിയും കൂരിയായും അനുവദിക്കാത്ത ഒരുതുണ്ടു ഭൂമിപോലും വിറ്റിട്ടില്ല. നിശ്ചയിച്ച വില കുറഞ്ഞുപോയെന്ന പരാതിയുണ്ടെങ്കിൽ ഫിനാൻസ് ഓഫീസറോ ആധാരത്തിൽ ഒപ്പുവെച്ച ആലഞ്ചേരി പിതാവോ അല്ല അതിനുത്തരവാദികൾ. ഫിനാൻസ് കൗൺസിലാണ്‌ വില നിശ്ചയിച്ചത്. അതിരൂപതയുടെ ഭൂമി വില്പനയ്ക്കുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതും ഭൂമിവില്പനക്കായുള്ള സകല അധികാരങ്ങളും നൽകി ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയെ നിയമിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ ഭരണ സമിതിയാണ്. അതിരൂപതാധ്യക്ഷൻ കൂടിയായ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഈ സുപ്രധാന തീരുമാനമെടുത്ത 2016 ജൂൺ 15 ലെ കൂരിയാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സന്നദ്ധ സേവനങ്ങൾക്ക് മാത്രം ഉപയോഗിക്കാനായി അലക്സിയൻ ബ്രദേഴ്‌സ് അതിരൂപതയ്ക്ക് കൈമാറിയ കരുണാലയത്തിലെ ഒരേക്കറോളം ഭൂമിയുൾപ്പെടെയുള്ള 6 വസ്തുക്കൾ  (സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ളത് )  അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത് ഈ യോഗത്തിലാണ്. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട  എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്. മോൺ. വടക്കുമ്പാടൻ അച്ചനെ ഈ കാര്യങ്ങളിൽ സഹായിയായി നിയോഗിച്ചതും അതിരൂപതാ സാമ്പത്തിക സമിതിയാണ്. ചുരുക്കത്തിൽ ഭൂമിവില്പന അതിരൂപതാ സമിതികളുടെ തീരുമാനമാണ്. നടപ്പിലാക്കിയത് അതിരൂപതാ സമിതികൾ നിയോഗിച്ച ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയും മോൺ. വടക്കുമ്പാടൻ അച്ചനുമാണ്. അതിനാൽ തന്നെ മാർ ആലഞ്ചേരി അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചു എന്നൊക്ക പറഞ്ഞു പരത്തുന്നത് ദുരുദ്ദേശപരമാണെന്നു പറയേണ്ടതില്ലല്ലോ.



നിലനിൽക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ, അഥവാ മുനയില്ലാത്ത ആരോപണശരങ്ങൾ!


ഭൂമിവില്പനയുമായി ബന്ധപ്പെട്ട് മാർ ആലഞ്ചേരിയുടെ പേരിൽ ആരോപിക്കാവുന്ന കുറ്റങ്ങൾ ഏറ്റവും പ്രധാനപ്പെട്ടത് കൃത്യമായ വിവരങ്ങൾ ആരായാതെ ആധാരങ്ങളിൽ ഒപ്പിട്ടു നൽകി, സഭാ- സിവിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന മേൽനോട്ടം ശരിയായി നടത്തിയില്ല തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളാണ്. ഇത് ഒരുപരിധിവരെ ശരിയാണെങ്കിലും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ അന്വേഷണകമ്മീഷന് നൽകിയ മറുപടി ശ്രദ്ധാർഹമാണ്. "കാനോനിക സമിതികൾ നിയമിച്ച താൻ ആ ദൗത്യം നിയമാനുസൃതം പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് കൂടുതൽ അന്വേഷണങ്ങൾ കൂടാതെതന്നെ പിതാവ് ഒപ്പിട്ട് നൽകിയത്" നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാകേണ്ടിയിരുന്നതിനാൽ ആധാരങ്ങൾ ആലഞ്ചേരി പിതാവിനെ വായിച്ചുകേൾപ്പിക്കാൻ പോലും സമയം ലഭിച്ചില്ലായെന്നും പറഞ്ഞുറപ്പിച്ച തുക മുഴുവൻ ലഭിച്ചില്ലെന്ന കാര്യം പിതാവിന് അറിവില്ലായിരുന്നെന്നും ഫിനാൻസ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നു. അതിരൂപതയുടെ ഭരണ കാര്യങ്ങളിൽ എല്ലായിടത്തും അതിരൂപതാധ്യക്ഷന്റെ കണ്ണെത്തണം എന്നുപറയുന്നത് പ്രായോഗികമല്ല. അതിനാണ് പ്രത്യേക ചുമതലകൾ നൽകി ഓരോരുത്തരെ അധികാരപ്പെടുത്തുന്നത്. അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുകയെന്നതാണ് എക്കാലവും എല്ലായിടത്തും നടക്കുന്നത്. എങ്കിലും ജാഗ്രതക്കുറവിന്റെ പേരിൽ ആലഞ്ചേരി പിതാവിനെ കുറ്റപ്പെടുത്തേണ്ടവർക്ക് അങ്ങനെ ചെയ്യാം.

അടുത്തതായി ആരോപിക്കുന്ന കുറ്റം ഫിനാൻസ് കൗൺസിലിനെയും കൂരിയായെയും പല കാര്യങ്ങളും അറിയിച്ചില്ല എന്നതാണ്. കൂടുതൽ ചർച്ചകൾ കൂടാതെതന്നെ സ്ഥലവില്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരമാണ് 2016 മാർച്ച് 18 ലെ ഫിനാൻസ് കൗൺസിൽ യോഗം ഫാ. ജോഷി പുതുവയ്ക്ക് നൽകിയത്. കോട്ടപ്പടിയിലും മൂന്നാറിലും സ്ഥലം വാങ്ങിയത് അറിയിച്ചില്ലെന്നതാണ് പ്രധാന പരാതി. ഇത് ഒരു സ്ഥലം വാങ്ങലായി ഉദ്ദേശിച്ചതല്ലെന്നും പറഞ്ഞുറപ്പിച്ച തുക നൽകാൻ ഇടപാടുകാരന് സാധിക്കാതെ വന്നപ്പോൾ ഈടായി എഴുതിവാങ്ങിയതാണെന്നും നാം കണ്ടുകഴിഞ്ഞു. മാത്രമല്ല സാമ്പത്തിക ബാധ്യതകൾ തീർക്കാനായി അതിരൂപതയുടെ ചില വസ്തുക്കൾക്ക് പകരമായി കോട്ടപ്പടിയിലെ 70 ഏക്കർ ഭൂമി വാങ്ങുന്ന കാര്യം 2017 മാർച്ച് 9 നു ചേർന്ന ഫിനാൻസ് കൗൺസിൽ ചർച്ച ചെയ്യുകയും യുക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ ഫിനാൻസ് ഓഫീസറോട് നിർദ്ദേശിച്ചതുമാണ്.  ഈ വസ്തുവിന്റെ ഒരു ഭാഗമാണ് അതിരൂപതയ്ക്ക് ലഭിക്കാനുള്ള തുകയ്ക്ക് ഈടായി എഴുതിവാങ്ങിയത്. വിശ്വാസത്തിനായി എഴുതി വാങ്ങണമെന്ന് നിർദ്ദേശിച്ചത് താനാണെന്ന് മോൺ വടക്കുമ്പാടനച്ചൻ അന്വേഷണ കമ്മീഷൻ മുൻപാകെ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ "കൂടുതൽ ചർച്ച കൂടാതെ തന്നെ സ്ഥല വിൽപ്പനയുമായി മുന്നോട്ടുപോകാനുള്ള" ഫിനാൻസ് കൗൺസിലിന്റെ നിർദ്ദേശം അനുസരിച്ചുതന്നെയാണ് ഫിനാൻസ് ഓഫീസറും മോൺ. വടക്കുമ്പാടൻ അച്ചനും പ്രവർത്തിച്ചത്. പറഞ്ഞ തുക മുഴുവൻ ലഭിക്കാതെയാണ് വസ്തു കൈമാറ്റം ചെയ്യുന്നതെന്നതും ഈടായി രണ്ടു വസ്തു എഴുതി വാങ്ങാൻ പോകുന്നുവെന്നതും അതിരൂപതാ സമിതികളെ അറിയിച്ചില്ല എന്നത് ഫിനാൻസ് ഓഫീസറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കാണാം. എന്നാൽ അതൊക്കെ പെട്ടെന്ന് ശരിയാകും എന്നിട്ട് അറിയിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നുവെന്നു മാർ ആലഞ്ചേരി അന്വേഷണ കമ്മീഷന് നൽകിയ മറുപടിയിൽ പറയുന്നു. കണക്കുകൂട്ടലുകൾ ശരിയായില്ല. പറഞ്ഞ സമയത്ത് കിട്ടേണ്ട തുക കിട്ടിയില്ല. ഇത് പ്രശനം വഷളാക്കി. പറഞ്ഞ തുക മുഴുവൻ ലഭിച്ചിട്ടില്ലെന്നതും അവധി നീട്ടി ചോദിക്കുന്ന കാര്യവും അതിരൂപതാ സമിതികളെ യഥാകാലം അറിയിച്ചിരുന്നതായും കാണുന്നു.

സ്ഥലക്കച്ചവടം പരസ്യം ചെയ്തില്ല എന്ന ഒരു കുറ്റവും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ അതിരൂപതയിൽ അങ്ങനെയൊരു പതിവില്ലെന്നും അതിനാൽ തന്നെ ഫിനാൻസ് കൗൺസിൽ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും സഹായ മെത്രാൻ മാർ പുത്തൻവീട്ടിലുൾപ്പെടെ അന്വേഷണ സമിതിയെ അറിയിച്ചിട്ടുണ്ട്. സർക്കാർ ഭൂമി പോലെ പരസ്യം ചെയ്തു വിൽക്കേണ്ട യാതൊരു ബാധ്യതയും അതിരൂപതയ്ക്കില്ലെന്നും ഇതൊന്നും മാർ ആലഞ്ചേരി ചെയ്യേണ്ട കാര്യമല്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇടപാടുകാരൻ സാജു വർഗ്ഗീസിനെ പരിചയപ്പെടുത്തി എന്നത് ആലഞ്ചേരിപ്പിതാവിന്റെ വലിയ കുറ്റമായാണ്  പലരും വ്യാഖ്യാനിക്കുന്നത്. ആദ്യത്തെ ഇടപാടുകാരൻ  വസ്തു വിൽപ്പന നടത്താൻ സാധിക്കാതെ പിന്മാറിയപ്പോഴാണ് മാർ ആലഞ്ചേരി സാജു വർഗ്ഗീസിനെ ഫിനാൻസ് ഓഫീസർക്ക് പരിചയപ്പെടുത്തുന്നത്. മെത്രാപ്പോലീത്ത ഒരാളെ പരിചയപ്പെടുത്തി എന്ന ഒറ്റക്കാരണത്താൽ അയാളെ ഇടപാടുകാരനായി നിശ്ചയിക്കേണ്ടതുണ്ടോ? ഇടപാടുകാരനെ തീരുമാനിക്കുന്നതിനുമുമ്പ് അയാളുടെ മുൻ ഇടപാടുകളും വിശ്വസനീയതയും പരിശോധിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്വം ഫിനാൻസ് ഓഫീസർക്കും ഫിനാൻസ് കൗൺസിലിനുമില്ലേ? ഇതെല്ലാം മെത്രാപ്പോലീത്തായ്ക്ക് തന്നെ ചെയ്യാനായിരുന്നെങ്കിൽ ഒരു ഫിനാൻസ് ഓഫീസറുടെയോ ഫിനാൻസ് കൗൺസിലിന്റെയോ കൂരിയയുടെയോ ആവശ്യമെന്താണ്? ഇത്തരം കാര്യങ്ങളിൽ മെത്രാപ്പോലീത്തായെ സഹായിക്കേണ്ട ആലോചനാ സമിതികളും വ്യക്തികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങളും കടമകളും ശരിയായി നിർവ്വഹിക്കാതെ പക്ഷം ആ കുറ്റവും മെത്രാപ്പോലീത്തായ്ക്കാണോ?

പിതാവിനെതിരെ വിമത വൈദിക സംഘം പറഞ്ഞു പരത്തുന്ന അടുത്ത കുറ്റമാണ് പിതാവ് കള്ളം പറഞ്ഞുവെന്നത്! കോട്ടപ്പടിയിലും മൂന്നാറിലും അതിരൂപത വസ്തു വാങ്ങിയോ എന്ന ചോദ്യത്തിന് വാങ്ങിയില്ലെന്നു മറുപടി നൽകിയതാണ് ഇത്തരമൊരു ആരോപണത്തിന് കാരണം. കോട്ടപ്പടിയിൽ ഭൂമി വാങ്ങുന്ന കാര്യം അതിരൂപതാ സമിതികളിൽ ചർച്ച ചെയ്തിരുന്നുവെങ്കിലും കോട്ടപ്പടിയിൽ അതിരൂപത ഭൂമി വാങ്ങുകയായിരുന്നില്ല ഉണ്ടായത്. വസ്തുവിൽപ്പനയിൽ പറഞ്ഞ തുക മുഴുവനായും നൽകാൻ ഇടപാടുകാരന് സാധിക്കാതെവന്നപ്പോൾ അവധി ചോദിക്കുകയും വിശ്വസ്തതയ്ക്കായി കോട്ടപ്പടിയിലെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന വസ്തുവിന്റെ ഒരുഭാഗവും മൂന്നാറിലെ വസ്തുവും ഈടായി എഴുതിവാങ്ങുകയുമാണ് ഉണ്ടായത്. തുക മുഴുവനായി കിട്ടുന്ന മുറയ്ക്ക് തിരികെ നൽകാൻ ഈടായി എഴുതിയെടുത്ത ഭൂമിയെങ്ങനെയാണ് അതിരൂപത വാങ്ങിയെന്ന് പറയാൻ സാധിക്കുന്നത്?

കോട്ടപ്പടിയിലെ ഭൂമി ഉപയോഗശൂന്യമാണ്‌,  മൂന്നാർ ഭൂമി കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഭാഗമാണ്, മുന്നാധാരമില്ല, അതുകൊണ്ടുതന്നെ ഈടായി ലഭിച്ച ഭൂമി അതിരൂപതയുടെ ബാധ്യതകൾ തീർക്കാൻ ഉപകാരപ്പെടില്ല എന്നതാണ് അടുത്ത ആരോപണം. നേരത്തെ ചോദിച്ചതുപോലെ ഇതൊക്കെയെങ്ങനെയാണ് മെത്രാപ്പോലീത്തായുടെ കുറ്റമാകുന്നത്? ഇതൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്വം ഫിനാൻസ് ഓഫീസർക്കും സഹായിയായി നിയമിതനായ മോൺ. വടക്കുമ്പാടൻ അച്ചനും മേൽനോട്ടം വഹിക്കേണ്ട ചുമതല ഫിനാൻസ് കൗണ്സിലിനുമല്ലേ ഉള്ളത്?   

ഇവയൊന്നുമല്ലാതെ ഗൗരവതരമായ യാതൊരു ആരോപണങ്ങളും ആലഞ്ചേരി പിതാവിനെതിരെ ഉന്നയിക്കാൻ അന്വേഷണ സമിതിക്ക് സാധിച്ചിട്ടില്ല. ഇതാണ് എടയന്ത്രത്ത് പിതാവ് പറയുന്ന അവശേഷിക്കുന്ന ധാർമ്മിക പ്രശ്നങ്ങൾ! സഭയെയും സഭാധ്യക്ഷനെയും പൊതുസമൂഹത്തിനുമുന്പിൽ ഇത്രകണ്ട് കരിവാരിതേക്കാനുംമാത്രം എന്ത് മഹാപരാധമാണ് ആലഞ്ചേരിപ്പിതാവ് ചെയ്തത്?  "നിയമാനുസൃതമല്ലാത്ത യാതൊരു നിർദ്ദേശങ്ങളും വലിയ പിതാവ് നൽകിയിട്ടില്ലെന്ന്" ഫിനാൻസ് ഓഫീസർ അന്വേഷണ സമിതിക്ക് നൽകിയ മറുപടിയിൽ എടുത്തുപറയുന്നുണ്ട്! ഇതെല്ലാം മറച്ചുവെച്ചുകൊണ്ടു  സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കും അധികാരമോഹങ്ങൾക്കുമായി അഴിമതിക്കാരനും കള്ളപ്പണക്കാരനും അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചവനുമായി അഭി പിതാവിനെ ചിത്രീകരിച്ച് പൊതുസമൂഹത്തിന് മുമ്പിൽ വ്യക്തിഹത്യയുടെ പെരുമഴ പെയ്യിച്ചവർക്ക് കാലം മാപ്പുനല്കട്ടെ.


കെട്ടിച്ചമച്ച വിവാദവും അന്വേഷണ റിപ്പോർട്ടും;  ലക്ഷ്യം മാർ ആലഞ്ചേരിയെ താഴെയിറക്കുക!

എറണാകുളം അതിരൂപതയുടെ ഭൂമിവില്പനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക പലരും ഉന്നയിച്ചിരുന്നു.  ഇത് സാധൂകരിക്കുന്നതാണ്  അന്വേഷണ കമ്മീഷൻ ജനുവരി 4 ആം തിയതി എറണാകുളം വൈദിക സമിതിക്ക് സമർപ്പിച്ച റിപ്പോർട്ട്. ജനുവരി 31 വരെ സമയമുണ്ടായിരുന്നിട്ടും ധൃതിപിടിച്ച് സഭാ സിനഡിനും (ജനുവരി8) ശംഷാബാദ് രൂപതാ ഉത്ഖാടനത്തിനും (ജനുവരി7) മുൻപായിത്തന്നെ അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി പുറത്തുവിടുകയായിരുന്നു. സിറോ മലബാർ സഭയെ സംബന്ധിച്ച ഏറ്റവും നിർണ്ണായകമായ രണ്ടു സംഭവങ്ങൾക്ക് മുൻപുതന്നെ സഭാ തലവനെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ താല്പര്യങ്ങൾ നടപ്പിലാക്കുകയെന്ന ഗൂഢോദ്ദേശം തന്നെയാണ് ഇതിനു പിന്നിലുള്ളത്. റിപ്പോർട്ട് തട്ടിക്കൂട്ടിയതാണെന്നതിനും  അട്ടിമറിക്കപ്പെട്ടതാണെന്നതിനും വ്യക്തമായ സൂചനകൾ റിപ്പോർട്ടിലുടനീളം കാണാം.

1. ഒട്ടനവധി വ്യാകരണ- ടൈപ്പിംഗ് തെറ്റുകളാണ് റിപ്പോർട്ടിലുള്ളത് . യാതൊരു പ്രൊഫഷണണലിസവുമില്ലാതെ തട്ടിക്കൂട്ടിയ റിപ്പോർട്ട്! അനുവദിച്ചിരുന്ന സമയത്തിനും ഏകദേശം ഒരു മാസത്തോളം മുൻപേ പുറത്തിറക്കിയ റിപ്പോർട്ടാണെന്നോർക്കണം! റിപ്പോർട്ട് തയ്യാറാക്കി ഒരു പ്രാവശ്യം പ്രൂഫ് റീഡിങ് പോലും നടത്തിയിട്ടില്ലെന്നത് പകൽ പോലെ വ്യക്തം! സമിതിയുടെ ഇടക്കാല റിപ്പോർട്ടിന് വിശദീകരണം ആരാഞ്ഞപ്പോൾ ആരോപണങ്ങളെക്കുറിച്ച് പഠിക്കാൻ രണ്ടാഴ്ചക്കാലം (ജനുവരി 8 വരെ) സമയം ചോദിച്ച ഫിനാൻസ് ഓഫീസറോട് നിഷേധാത്മകമായ നിലപാടാണ് സമിതി സ്വീകരിച്ചതെന്നും ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള സമയം പോലും തനിക്ക് നൽകിയില്ലയെന്നും ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ സമിതിക്ക് നൽകിയ മറുപടിയിൽ പറയുന്നു. ജനുവരി 31 വരെ സമയം ഉണ്ടായിരുന്നിട്ടും എന്തിനായിരുന്നു ഇത്ര തിടുക്കം?

2. മെത്രാപ്പോലീത്താ നിയമിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്  സമർപ്പിക്കേണ്ടത് നിയമിച്ച മെത്രാപ്പോലീത്തായ്ക്കാണ്. എന്നാൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചത് വൈദിക കമ്മീഷനും! നല്ല നിയമപരിചയം! അതെന്തെങ്കിലും ആകട്ടെ! നിയമിച്ച മെത്രാപ്പോലീത്തായ്ക്കും ആവശ്യപ്പെട്ട വൈദിക സമിതിക്കും ഇന്ത്യൻ രൂപാ കണക്ക് മനസിലാകാഞ്ഞിട്ടാണോ എല്ലായിടത്തും ബ്രാക്കറ്റിൽ ഡോളർ കണക്കും മില്യൺ കണക്കുമൊക്കെ നൽകിയിരിക്കുന്നത്? സഭാ തലവനെതിരെ വത്തിക്കാന് പരാതികൊടുക്കുമെന്നു പറഞ്ഞ വിമത വൈദികർക്കുവേണ്ടിയുള്ള തയ്യാറാക്കലായിരുന്നില്ലേ അത്?

3. മുൻവിധിയോടെയുള്ള അന്വേഷണം, ലക്ഷ്യം മാർ ആലഞ്ചേരി

മേജർ ആർച്ച്ബിഷപ്പിനെ പ്രതിക്കൂട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നു ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാക്കാം. മേജർ ആർച്ച്ബിഷപ്പിന്റേതായി പറയുന്ന പല കുറ്റങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമായ തെറ്റുകളല്ല മറിച്ച് സഹായ മെത്രാന്മാരും വൈദിക-അല്മായ പ്രതിനിധികളുമടങ്ങുന്ന അതിരൂപതാ സമിതികളുടേതാണെന്ന കാര്യം റിപ്പോർട്ട് മറച്ചുവെച്ചിരിക്കുന്നു. മേജർ ആർച്ച്ബിഷപ്പിന്റെ വീഴ്ചകൾ പർവ്വതീകരിക്കാനും റിപ്പോർട്ട് വത്തിക്കാന് അയച്ചുകൊടുക്കുമ്പോൾ ശ്രദ്ധ ലഭിക്കാൻ വേണ്ട ചേരുവകകൾ കൂട്ടിച്ചേർക്കാനും പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഉദാഹരണത്തിന് "താൻ തന്നെ പുറപ്പെടുവിച്ച സിറോ മലബാർ സഭയുടെ നിയമസംഹിത പോലും ഒന്നിലേറെ തവണ മേജർ ആർച്ച്ബിഷപ്പ് ലംഘിച്ചിരിക്കുന്നു" എന്ന പ്രസ്താവന തന്നെ എടുക്കാം. സിറോ മലബാർ സഭയുടെ നിയമസംഹിത പുറപ്പെടുവിച്ചത് വർക്കി വിതയത്തിൽ പിതാവാണെന്ന കാര്യം കമ്മീഷന് അറിയാൻപാടില്ലായിരുന്നു എന്നുതന്നെ കരുതാം. എന്നിരുന്നാൽ തന്നെ അത്തരമൊരു നിരീക്ഷണത്തിന്റെ ആവശ്യകത എന്തായിരുന്നു? സിറോ മലബാർ സഭാ നിയമങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്ന് ലളിതമായി പറഞ്ഞാൽ പോരെ? (വർക്കി വിതയത്തിൽ പിതാവ് വി. കുർബാനയർപ്പണത്തെക്കുറിച്ച് സഭ മുഴുവനായും നൽകിയ കൽപ്പന പിതാവിനെ ഭീഷണിപ്പെടുത്തി ലംഘിപ്പിച്ചവരാണ് ഈ നിരീക്ഷണം നടത്തുന്നതെന്നത് വിരോധാഭാസമാകാം!) അതിരൂപതയുടെ കടത്തെക്കുറിച്ച് സൂചിപ്പിക്കുന്നിടത്ത് "യദാർത്ഥത്തിൽ സുവിശേഷവൽക്കരണത്തിനായും സന്നദ്ധസേവനങ്ങൾക്കായും വിനിയോഗിക്കേണ്ട പണം മുഴുവൻ ബാങ്കുകൾ പലിശയായി വിഴുങ്ങുന്നു" എന്ന മനോഹരമായ ഒരു നിരീക്ഷണമുണ്ട്! ഇങ്ങനെയൊക്കെ പറഞ്ഞാലല്ലേ വത്തിക്കാന് കൊള്ളത്തൊള്ളൂ!

റിപ്പോർട്ടിലെ പ്രസക്തമായ ചില നിരീക്ഷണങ്ങളിലേക്ക് കടക്കാം. "അന്വേഷണ കാലഘട്ടത്തിലെ അതിരൂപതയുടെ ഭൂമി വിൽക്കൽ-വാങ്ങലുകൾ പൂർണ്ണമായി അറിയുകയും പങ്കെടുക്കുകയും ചെയ്തിരുന്നത് മേജർ ആർച്ച്ബിഷപ്പ് ആയിരുന്നു! കോട്ടപ്പടിയിലും മൂന്നാറിലും ഭൂമി വാങ്ങിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നത് മേജർ ആർച്ച്ബിഷപ്പിനും വടക്കുമ്പാടനച്ചനും പുതുവാ അച്ചനും മാത്രമായിരുന്നു" (P:27), "തന്നോട് മേജർ ആർച്ച്ബിഷപ്പ് പറഞ്ഞതെല്ലാം താൻ അനുസരിച്ചിട്ടുണ്ടെന്നും എല്ലാ വസ്തു ഇടപാടുകളിലും പുതുവാ അച്ചനെ സഹായിച്ചിട്ടുണ്ടെന്നും വടക്കുമ്പാടനച്ചൻ പ്രസ്താവിച്ചു!" (P: 29), മേജർ ആർച്ച്ബിഷപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നു പുതുവ അച്ചൻ പ്രസ്താവിച്ചു!" (P:29)  ഭൂമി വിൽക്കാനുള്ള സകല അധികാരങ്ങളും ചുമതലകളും ഫാ. ജോഷി പുതുവയ്ക്ക് നൽകുകയും സഹായത്തിനായി മോൺ വടക്കുമ്പാടനച്ചനെ നിയോഗിച്ചതും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ കൂടിയ അതിരൂപതാ കൂരിയ യോഗമാണെന്നതും ഭൂമി വിൽപ്പനയുടെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് ജോഷി അച്ചനും വടക്കുമ്പാടൻ അച്ചനുമാണെന്നതും തന്ത്രപൂർവ്വം മറച്ചുവെച്ച് അങ്ങനെ കുറ്റം മുഴുവൻ മേജർ ആർച്ബിഷപ്പിന്റെ തലയിൽ ചാർത്തി! കൂരിയയിലറിയിക്കാതെ പുതുവായച്ചനും വടക്കുമ്പാടനച്ചനും ലോൺ എടുത്തതുപോലും മേജർ ആർച്ബിഷപ്പിന്റെ കുറ്റമായി വ്യാഖ്യാനിക്കാനുള്ള അന്വേഷണ സമിതിയുടെ  ശ്രമം എത്രയപാരം!

ഭൂമി വില്പനയുടെയും വാങ്ങുന്നതിന്റെയും രേഖകളിൽ മേജർ ആർച്ബിഷപ്പിന്റെ ഒപ്പുണ്ടെന്ന തെളിവിന്റെ മാത്രം ബലത്തിലാണ് പിതാവ് ഇടപാടുകളിൽ പൂർണ്ണമായും പങ്കെടുത്തിരുന്നുവെന്ന നിരീക്ഷണത്തിൽ കമ്മീഷൻ എത്തിച്ചേർന്നത്. എന്നാൽ ഭൂമിവില്പനയുടെ ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് താൻ ആയിരുന്നുവെന്നും അത് അപ്പപ്പോൾ മേലധികാരികളെ അറിയിച്ചിട്ടില്ലായെന്നും അങ്ങനെ അറിയിക്കേണ്ട കാര്യം ഇല്ലായെന്നും പുതുവാ അച്ചൻ പറഞ്ഞത് അന്വേഷണ സമിതി കണ്ടില്ലെന്നു നടിച്ചു. നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാകേണ്ടിയിരുന്നതിനാൽ ആധാരങ്ങൾ ആലഞ്ചേരി പിതാവിനെ വായിച്ചുകേൾപ്പിക്കാൻ പോലും സമയം ലഭിച്ചില്ലായെന്നും പറഞ്ഞുറപ്പിച്ച തുക മുഴുവൻ ലഭിച്ചില്ലെന്ന കാര്യം പിതാവിന് അറിവില്ലായിരുന്നെന്നും ഫിനാൻസ് ഓഫീസർ നൽകിയ മറുപടിയിൽ പറയുന്നു. "കാനോനിക സമിതികൾ നിയമിച്ച താൻ ആ ദൗത്യം നിയമാനുസൃതം പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് കൂടുതൽ അന്വേഷണങ്ങൾ കൂടാതെതന്നെ പിതാവ് ഒപ്പിട്ട് നൽകിയത്" ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് മേജർ ആർച്ച്ബിഷപ്പിനെ ക്രൂശിക്കുകയെന്ന് റിപ്പോർട്ട് ആക്രോശിക്കുന്നത്!  ഇതിനേക്കാളേറെ രസകരമായ കാര്യം "നിയമാനുസൃതമല്ലാത്ത യാതൊരു കാര്യങ്ങളും ചെയ്യാൻ മേജർ ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടിട്ടില്ലായെന്നു" ഫിനാൻസ് ഓഫീസർ വ്യക്തമായി എഴുതി നൽകിയ കാര്യവും അന്വേഷണ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല!  മേജർ ആർച്ച്ബിഷപ്പ് പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്ന് വടക്കുമ്പാടനച്ചൻ പ്രസ്താവിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അന്വേഷണ സമിതിയുടെ ചോദ്യങ്ങൾക്ക് അച്ചൻ നൽകിയ മറുപടികളിൽ അങ്ങനെയൊരു പ്രസ്താവന ഇല്ല! അതായത് കുറ്റങ്ങളെല്ലാം മേജർ ആർച്ച്ബിഷപ്പിന്റെ തലയിൽ ചാർത്താനുള്ള വ്യഗ്രതയിൽ സത്യം മൂടിവെച്ചത് കൂടാതെ ദുരുദ്ദേശത്തോടെ പച്ചക്കള്ളം എഴുതിവിടാനും സമിതി മടിച്ചില്ല!

മറ്റൂരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം പുനരുജീവിച്ചതിന്റെ പിന്നിൽ മാർ ആലഞ്ചേരിയാണെന്നാണ് റിപ്പോർട്ട് കണ്ടുപിടിച്ച അടുത്ത കുറ്റം. പിതാവിന്റെ അറിവോടും സമ്മതത്തോടെയുമാണ് മറ്റൂരിൽ സ്ഥലം വാങ്ങിയതെന്ന് സമിതി പറയുന്നു. പിതാവിന്റെ മാത്രമല്ല ഫിനാൻസ് കൗൺസിലിന്റെയും കൂരിയയുടെയുമൊക്കെ  അറിവുണ്ടായിരുന്നു! വളരെയധികം ചർച്ചകൾ നടന്നിരുന്നുവെന്നും സ്ഥലം കണ്ടിട്ടുണ്ടെന്നും രണ്ടു സഹായമെത്രാന്മാരുൾപ്പെടെയുള്ളവർ എഴുതി നൽകിയിട്ടും ഇത്തരത്തിലുള്ള പ്രസ്താവനകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നു പറഞ്ഞാൽ എങ്ങനെ നിഷേധിക്കും? മെഡിക്കൽ കോളേജ് എന്ന ആശയവും മറ്റൂരിലെ സ്ഥലവും ഫിനാൻസ് കൗൺസിലുൾപ്പെടെയുള്ള അതിരൂപതയുടെ ആലോചനാ സമിതികൾ അംഗീകരിച്ചതാണ്. എന്നിട്ടും അന്വേഷണ കമ്മീഷൻ അഭി. പിതാക്കന്മാർ ഉൾപ്പെടെ എല്ലാവർക്കും നൽകിയ ചോദ്യാവലിയിലെ ആദ്യ നാല് ചോദ്യങ്ങൾ ആ പ്രോജക്ടിനെക്കുറിച്ചും വാങ്ങിയ സ്ഥലത്തെക്കുറിച്ചും ചോദിക്കുന്നതും "മറ്റൂരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം പുനരുജീവിച്ചതിന്റെ പിന്നിൽ മാർ ആലഞ്ചേരിയാണെന്ന" റിപ്പോർട്ടിലെ പ്രസ്താവനയും കൂട്ടിവായിക്കുമ്പോൾ അന്വേഷണ സമിതിയുടെ ലക്ഷ്യങ്ങൾ വീണ്ടും വ്യക്തമാകുന്നു! തങ്ങൾക്കാർക്കും താല്പര്യമില്ലാത്ത ഒരു പ്രോജക്ട് അവതരിപ്പിച്ച് മാർ ആലഞ്ചേരി അതിരൂപതയെ കടക്കെണിയിലാക്കിയെന്നു പറയണം! അതിനാണ്! അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഓരോ ആരോപണങ്ങളും ഇതുപോലെ ഖണ്ഡിക്കാമെങ്കിലും സമയ-സ്ഥല പരിമിതികൾ മൂലം അതിന് മുതിരുന്നില്ല. ആലഞ്ചേരി പിതാവിനെതിരെ വ്യക്തമായ ദുരുദ്ദേശങ്ങളോടെ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നതിനു ഇതിൽപ്പരം തെളിവുകൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

4. അർത്ഥഗർഭമായ മൗനം

ആലഞ്ചേരി പിതാവിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ പോലും പൊടിപ്പും തൊങ്ങലും ചേർത്ത് വളരെ പ്രാധാന്യത്തോടെ വിശദീകരിക്കുന്ന റിപ്പോർട്ട് സഹായമെത്രാന്റെയും അതിരൂപതാ സമിതിയുടെയും നേർക്ക് വിരല്ചൂണ്ടുന്ന പല തെളിവുകളും രേഖകളും മറുപടികളും കണ്ടില്ലെന്നു നടിച്ചു. സഹായ മെത്രാൻ മാർ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൂരിയാ യോഗമാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ അലക്സിയൻ ബ്രദേഴ്‌സ് കൈമാറിയ ഭൂമി ഉൾപ്പടെയുള്ള ആറു വസ്തുക്കൾ വിൽക്കാനുള്ള അനുമതി നല്കിയതെന്നതും ഫിനാൻസ് ഓഫീസർക്ക് മറ്റ് കൂടിയാലോചനകൾ കൂടാതെതന്നെ വസ്തു വിൽപ്പനയുമായി മുന്നോട്ടുപോകാനുള്ള സർവ്വാധികാരങ്ങളും നല്കിയതെന്നതും റിപ്പോർട്ടിൽ മറച്ചുവെച്ചിരിക്കുന്നു! "ഭൂമിവിൽക്കാനുള്ള അനുമതി നൽകിയശേഷം തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള യാതൊരു അറിവും സഹായമെത്രാനുണ്ടായിരുന്നില്ല" എന്ന അത്യന്തം ദുരൂഹവും വളച്ചൊടിക്കാൻ ഏറെ സാധ്യത നൽകുന്നതുമായ ഒരു ആരോപണം മാത്രമാണ് മാർ എടയന്ത്രത്തിന്റെ പങ്കിനെക്കുറിച്ച് റിപ്പോർട്ട് നൽകുന്നത്!  

ഇടപാടുകാരൻ സാജു വർഗ്ഗീസിനെ ആരാണ് പരിചയപ്പെടുത്തിയതെന്ന് ഫിനാൻസ് ഓഫീസറോട് ചോദിച്ച്, "വലിയ പിതാവെന്ന്" എഴുതി വാങ്ങി "മേജർ ആർച്ച്ബിഷപ്പ് പരിചയപ്പെടുത്തിയതിനാലാണ് സാജു വർഗീസിന് ഇടപാടിൽ മുൻ‌തൂക്കം നൽകിയതെന്ന" നിഗമനത്തിൽ എത്തിച്ചേരാൻ അമിതാവേശം കാട്ടിയ അന്വേഷണ സമിതി "വലിയപിതാവ് നിയമാനുസൃതമല്ലാത്ത യാതൊരു നിർദ്ദേശങ്ങളും തനിക്ക് നൽകിയിട്ടില്ലെന്ന" ഫിനാൻസ് ഓഫീസറുടെ മറുപടിയിലും മൗനം അവലംബിച്ചു! ഇടക്കാല സമിതി റിപ്പോർട്ടിന് മാർ എടയന്ത്രത്ത് നൽകിയ മറുപടിയിൽ മറ്റൂർ ഭൂമി ഇടപാടിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് പറയുന്നു: "വലിയ ഇടപാടുകൾ കർദ്ധിനാൾ പങ്കെടുക്കുന്ന യോഗങ്ങളിൽ തന്നെ അവതരിപ്പിച്ച് ചർച്ച ചെയ്യണം, എന്നാൽ ഇത് സംഭവിച്ചിട്ടില്ല!" നിർണ്ണായകമായ ഈ മൊഴിയും അന്വേഷണസമിതി കണ്ടില്ലെന്നു നടിച്ചു.

മാർ ആലഞ്ചേരി ആശുപത്രിയിലായിരുന്ന സമയം കൂരിയാ കേന്ദ്രത്തിൽ തിരിമറികൾ നടന്നെന്നും മാർ എടയന്ത്രത്തിനു നേരിട്ട് പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളും നിർണ്ണായക മീറ്റിങ്ങുകളുടെ മിനിട്സും മുക്കിയെന്നും വാർത്ത ഉണ്ടായിരുന്നു. ഈ സംശയവും റിപ്പോർട്ടിലൂടെ ബലപ്പെടുകയാണ്. ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്ക് കൂടുതൽ കൂടിയാലോചനകൾ നടത്താതെതന്നെ സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കാനുള്ള അനുവാദം കൊടുത്ത 2016 മാർച്ച് 18 നു നടന്ന സാമ്പത്തിക സമിതി യോഗത്തിന്റെ മിനിറ്റ്സ് മാത്രം എങ്ങനെ അന്തിമ റിപ്പോർട്ടിൽനിന്നു അപ്രത്യക്ഷമായി?  നിർണ്ണായക തീരുമാനങ്ങളെടുത്ത യോഗങ്ങളിൽ ആരൊക്കെയാണ് സംബന്ധിച്ചതെന്ന സൂചനപോലും റിപ്പോർട്ട് നൽകുന്നില്ലെന്നത് സമിതിക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന സൂചനയാണ് നൽകുന്നത്. വിപണി വിലയിൽ വളരെ കുറച്ചാണ് വിൽപ്പനയ്ക്കായി ഭൂമിവില നിശ്ചയിച്ചതെന്നും അതിനാൽത്തന്നെ അതിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്നും പറയുന്ന കമ്മീഷൻ നഷ്ടക്കണക്ക് തയ്യാറാക്കാൻ ആധാരമാക്കിയ വിപണി മൂല്ല്യവും റിപ്പോർട്ടിൽ ചേർത്തിട്ടില്ല!



ഉപസംഹാരം


സാമ്പത്തിക കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ഫിനാൻസ് കൗൺസിലിനാണെന്നിരിക്കെ കൗൺസിലിനെ വൈദിക സമിതി ഹൈജാക്ക് ചെയ്യുകയാണുണ്ടായതെന്ന് ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ പറയുന്നു. "ഇടപാടുകാരനിൽനിന്നു മുഴുവൻ തുകയും കിട്ടിയിട്ടില്ലെന്ന് ഫിനാൻസ് കൗൺസിലിന് അറിവുണ്ടായിരുന്നു. ഈ തുക വീണ്ടെടുക്കുന്നതിനായി ഫിനാൻസ് കൗൺസിൽ സബ് കമ്മിറ്റിയെ നിയമിച്ചെങ്കിലും പ്രവർത്തിക്കാൻ വൈദിക സമിതി അനുവദിച്ചില്ല!, സബ് കമ്മിറ്റിയുടെ മേൽനോട്ടത്തിന് കാത്തുനിൽക്കാതെ തിരക്കിട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചുകൊണ്ട് വൈദിക സമിതി അധികാര ദുർവിനയോഗം നടത്തിയെന്നും" ഫിനാൻസ് ഓഫീസർ ആരോപിക്കുന്നു.

കാനോനിക സമിതികളെ അട്ടിമറിച്ച്, അന്വേഷണ സമിതിയെന്ന ബിനാമിയെ മുൻനിർത്തി, മേജർ ആർച്ച്ബിഷപ്പിനെ താഴയിറക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ചില അധികാര കേന്ദ്രങ്ങളുടെ നാടകമായിരുന്നു ഭൂമിവില്പനയെത്തുടർന്നുണ്ടായ  വിവാദങ്ങൾ. ഭൂമിവില്പനയിൽ മേൽനോട്ടം വഹിക്കുന്നതിൽ മെത്രാപ്പോലീത്തയ്ക്ക് കാനോനികമായ വീഴ്ച്ച സംഭവിച്ചെന്നു സ്ഥാപിക്കാനായി വിമത വൈദികർ നടത്തിയത് അതിനേക്കാളേറെ ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഭൂമിവിവാദത്തെത്തുടർന്നുണ്ടായ ഉൾക്കളികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സഭാ സിനഡ് തയ്യാറാകണം. സത്യം മറച്ചുവെച്ചും സത്യമെന്ന വ്യാജേനെ അർദ്ധസത്യങ്ങളും കള്ളത്തരങ്ങളും പടച്ചുവിട്ടും വിമത വൈദികരുടെ ചട്ടുകങ്ങളായി പ്രവർത്തിച്ച അതിരൂപതാ അന്വേഷണ സമിതിയുടെ സുതാര്യതയും അന്വേഷണത്തിന്റെ ഭാഗമാകണം. നിരപരാധിയെ ക്രൂശിക്കുന്നതിനായി ചമച്ച കപടനാട്യങ്ങൾ സഭയ്ക്കും സഭാ തലവനുമുണ്ടാക്കിയ കോട്ടം തീർത്താൽ തീരാത്തതാണ്! ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരുവാനും മാന്യമായി ശിക്ഷിക്കാനും സഭാ നേതൃത്വം തയാറാകണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.


Monday, January 1, 2018

എറണാകുളത്തെ സഹായമെത്രാൻ മാർ എടയന്ത്രത്ത് സൗകര്യപൂർവ്വം മറക്കുന്ന ചില ധാർമ്മിക-കാനോനിക പ്രശ്നങ്ങൾ


"അതിരൂപതക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും, കാനോനിക നിയമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാർമ്മിക പ്രശ്നങ്ങളാണ്. ആയതിനാൽ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടു ബാക്കി ലഭിക്കേണ്ട തുക അതിരൂപതയ്ക്ക് ലഭിച്ചാലും സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെങ്കിലും ധാർമ്മിക പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നുള്ളത് വസ്തുതയാണ്." (സർക്കുലർ Prot. No. CR-6/17, മാർ സെബാസ്ട്യൻ എടയന്ത്രത്ത്)
എറണാകുളം സഹായ മെത്രാനും വൈദികരും പൊടുന്നനെ ധാർമ്മികതയുടെ മൂടുപടമണിഞ്ഞു ഭാവിയിൽ അവശേഷിക്കാൻ സാധ്യതയുള്ള ധാർമ്മികപ്രശനത്തെക്കുറിച്ചുപോലും നെടുവീർപ്പെടുമ്പോൾ പതിറ്റാണ്ടുകളായി ഇക്കൂട്ടർ സൗകര്യപൂർവ്വം മൂടിവെക്കുന്ന ചില ധാർമ്മിക-കാനോനിക പ്രശ്നങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ് ഈ കുറിപ്പ്.
"പത്രോസിന്റെ പിൻഗാമിയും സാർവ്വത്രിക സഭയുടെ തലവനുമായ മാർപാപ്പയെ പൂർണ്ണ ഹൃദയത്തോടെ അനുസരിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് സഭാ നിയമം അനുശാസിക്കുന്ന എല്ലാക്കാര്യങ്ങളിലും പൂർണ്ണമായ വിധേയത്വം ഞാൻ ഏറ്റുപറയുന്നു!" (സിറോ മലബാർ മെത്രാഭിഷേക കർമ്മത്തിൽ വി.ഗ്രന്ഥം സാക്ഷിയാക്കി നിയുക്ത മെത്രാന്റെ വിശ്വാസ പ്രഖ്യാപനം) വിശ്വാസ പ്രഖ്യാപനത്തോടൊപ്പം അധികാരികളോടുള്ള പൂർണ്ണ വിധേയത്വവും അനുസരണവും വി.ഗ്രന്ഥം സാക്ഷിയാക്കി മ്ശംഷാന വാഗ്ദാനം ചെയ്യുന്നതോടെയാണ് തിരുപ്പട്ട ശുശ്രൂഷയിലേക്ക് കടക്കുന്നത്. "...ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും വിധേയത്വത്തോടെ വർത്തിച്ചുകൊള്ളാമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ _____ മെത്രാനെ പൂർണ്ണ ഹൃദയത്തോടും വിധേയത്വത്തോടുംകൂടെ അനുസരിച്ചുകൊള്ളാമെന്നും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കല്പനകൾ ഒരിക്കലും ലംഘിക്കുകയില്ലെന്നും ഞാൻ ഏറ്റുപറയുന്നു.."
മേലധ്യക്ഷനായ മെത്രാപ്പോലീത്തായോട്, സിറോ മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് അനുസരണവും വിധേയത്വമുള്ള എത്ര മെത്രാന്മാരും വൈദികരും എറണാകുളത്തുണ്ട്? പൂർണ്ണ വിധേയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകൾക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിൻഡിന്റെയും നിർദ്ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തൻകുർബാന അർപ്പിച്ചുകൊണ്ടല്ലേ ഇന്നും ഈ അതിരൂപതയിൽ ഓരോ പുരോഹിതനും വൈദിക ജീവിതം ആരംഭിക്കുന്നത്? ഇതിൽ ഇതുവരെയും ധാർമ്മികവും കാനോനികവുമായ ഒരു തെറ്റും അഭിവന്ദ്യ സഹായമെത്രാന് കാണാൻ സാധിച്ചില്ലേ? 1986 ൽ പരിശുദ്ധ പിതാവ് വി. ജോണ് പോൾ പാപ്പ അതിന്റെ പൂർണ്ണതയിൽ അർപ്പിച്ചുകൊണ്ട് ഉത്ഖാടനം ചെയ്ത സിറോ മലബാർ സഭയുടെ ഔദ്യോഗിക കുർബാനക്രമം ജീവിതത്തിൽ ഒരിക്കലെങ്കിലും അതിന്റെ പൂർണ്ണതയിൽ അർപ്പിക്കാത്തവരല്ലേ സഹായമെത്രാന്മാരുൾപ്പടെയുള്ള എറണാകുളം അതിരൂപതയിലെ മഹാഭൂരിപക്ഷം പട്ടക്കാരും? എന്തേ ഇത് ധാർമ്മികവും കാനോനികവുമായ പ്രശ്നമാകുന്നില്ല? എറണാകുളത്തെ വൈദികരുടെ പിടിവാശിമൂലം ഒത്തുതീർപ്പിനായി വത്തിക്കാന്റെ നിർദ്ദേശത്തിൽ പോലും വെള്ളം ചേർത്തുകൊണ്ട് ഔദ്യോഗിക കുർബാനയർപ്പണ രീതിയിൽ സിനഡ് മാറ്റം വരുത്തിയിട്ടും സിനഡിനെയും മെത്രാപ്പോലീത്തായെയും അനുസരിക്കാമെന്നു വാഗ്ദാനം ചെയ്ത് പട്ടമേറ്റ നിങ്ങൾ മേജർ ആർച്ച്ബിഷപ്പ് വിതയത്തിൽ പിതാവിനെ ഭീഷണിപ്പെടുത്തി സിനഡ് തീരുമാനം എറണാകുളത്തിന് ബാധകമല്ലെന്ന് ഉത്തരവിറക്കിച്ചില്ലേ? ഇതും നിങ്ങൾക്ക് ധാർമ്മികവും-കാനോനികവുമായ തെറ്റാകുന്നില്ലല്ലോ അല്ലേ!
സിറോ മലബാർ സഭയുടെ ദൈവശാസ്ത്രത്തിനും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണെന്നു പൂർണ്ണബോധ്യമുണ്ടായിട്ടും ജനാഭിമുഖമായേ വി.കുർബാനയർപ്പിക്കൂയെന്ന് വാശി പിടിക്കുന്നതും, വി. കുർബാനയിൽ മാറ്റങ്ങൾ വരുത്താൻ മെത്രാനുപോലും അധികാരമില്ലെന്നിരിക്കേ (സിറോ മലബാർ സഭയുടെ പ്രത്യേക സാഹചര്യത്തിൽ മെത്രാന് വളരെ പരിമിതമായ അധികാരങ്ങൾ അനുവദിക്കുന്നു), വി.കുർബാനയിലെ പ്രാർത്ഥനകൾ വൈദികർപോലും യഥേഷ്ടം വെട്ടിമുറിക്കുന്നതും വി. കുർബാന പുസ്തകത്തിലെ ഗീതങ്ങൾക്ക് പകരം ആൽബം പാട്ടുകൾ കുത്തിനിറക്കുന്നതുമൊന്നും ധാർമ്മിക പ്രശ്നങ്ങളായി തോന്നുന്നില്ലെങ്കിൽ ആ ധാർമ്മികതയ്ക്ക് കാര്യമായ എന്തോ തകരാറുണ്ടെന്ന് പറയാതെ വയ്യ!
വിശ്വാസികളെ സഭയെക്കുറിച്ചും വി.പാരമ്പര്യങ്ങളെക്കുറിച്ചും പഠിപ്പിക്കാതെ "ഇതാണ് ഞങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത്; ഞങ്ങൾ അവരുടെ ഇഷ്ടമനുസരിച്ചാണ് പ്രവർത്തിക്കുന്നതെ"ന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നത് എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ്? മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട നിങ്ങൾക്ക് എങ്ങനെയാണ് ധാർമ്മികത എന്ന വാക്കുപോലും ഉച്ചരിക്കാൻ സാധിക്കുന്നത്? ഇതിനേക്കാളെല്ലാം ഉപരിയായി "കലർപ്പില്ലാത്ത തങ്കമെന്ന വ്യാജേന മുക്കുപണ്ടം സമ്മാനിക്കുന്ന പോലെ" യദാർത്ഥ വിശ്വാസവും പാരമ്പര്യങ്ങളും വി.കുർബാനയുടെയും കൂദാശകളുടെയും സമ്പൂർണ്ണമായ അർപ്പണവും വിശ്വാസികൾക്ക് നിഷേധിച്ചുകൊണ്ട് ഇതിനെല്ലാം പകരമായി തങ്ങൾ വ്യഭിചാരിച്ച വിശ്വാസവും ആരാധനാക്രമവും കൂദാശകളും അജ്ഞരായ വിശ്വാസികളുടെമേൽ അടിച്ചേൽപ്പിക്കുന്നത് എന്ത് ധാർമ്മികതയുടെപേരിലാണ് നിങ്ങൾ നീതീകരിക്കുന്നത്?
വി.കുർബാന അർപ്പിക്കേണ്ടത് സ്വന്തം സഭയുടെ തിരുവസ്ത്രങ്ങളണിഞ്ഞുതന്നെ വേണമെന്ന സഭാ നിയമമിരിക്കേ ലത്തീൻ സഭയുടെ തിരുവസ്ത്രങ്ങൾ അണിഞ്ഞു അങ്ങയുടെ അതിരൂപതയിലെ വൈദികർ സിറോ-മലബാർ കുർബാന അർപ്പിക്കുന്നതിൽ ധാർമ്മികവും-കാനോനികവുമായ പ്രശ്നങ്ങളൊന്നുമില്ലേ പിതാവേ? തിരുവസ്ത്രങ്ങൾക്ക് മുകളിൽ കാവി മുണ്ടു പുതച്ചും തിരുവാതിരപ്പാട്ടുപാടിയും ഓണക്കുർബാനയെന്ന പേരിൽ അങ്ങയുടെ വൈദികർ ആഭാസത്തരം കാണിച്ചപ്പോൾ ഈ ധാർമ്മികതയും കാനൻ നിയമവുമൊക്കെ എവിടെയായിരുന്നു പിതാവേ? സിറോ മലബാർ സഭയിൽ ആകമാനം വലിയനോമ്പാരംഭിക്കുന്നത് നോമ്പിലെ ആദ്യതിങ്കളാഴ്‌ച്ച വിഭൂതിയോടെ ആണെന്നിരിക്കെ, സഭാ നിയമങ്ങളെ കാറ്റിൽപറത്തി ഞങ്ങൾ ബുധനാഴ്ച കുരിശുവരപ്പെരുന്നാൾ നടത്തിയേ നോമ്പാരംഭിക്കൂ എന്ന് വാശിപിടിക്കുന്നത് എന്ത് ധാർമ്മികതയുടെയും കാനൻ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് പിതാവേ? അഭി. വർക്കി പിതാവിന്റെ കാലത്ത് ശിശുക്കൾക്ക് പ്രവേശനകൂദാശകൾ (മാമ്മോദീസ, സ്ഥൈര്യലേപനം, വി.കുർബാന) ഒരുമിച്ച് നൽകുന്ന പുതിയ ക്രമം സഭയിലാകമാനം നടപ്പിലാക്കിയിട്ടും അതിനു പുറം തിരിഞ്ഞു നിൽക്കുന്നതും എറണാകുളം- അങ്കമാലി അതിരൂപതയിൽ മാമ്മോദീസാ സ്വീകരിക്കുന്ന ശിശുക്കൾക്ക് വി. കുർബാന നിഷേധിക്കുന്നതും ധാർമ്മികതയും കാനൻ നിയമ പരിജ്ഞാനവും കൂടിപ്പോയതുകൊണ്ടാണോ പിതാവേ? ഉയിർപ്പ്,പിറവി തിരുക്കർമ്മങ്ങൾക്കായുള്ള പുതിയ ക്രമം സഭയിൽ ആകമാനം നടപ്പിലാക്കിയിട്ടും ഇതിനു വിപരീതമായതൊന്നും നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി മേജർ ആർച്ബിഷപ്പിന്റെ ഉത്തരവുണ്ടായിട്ടും ഇപ്പോഴും അങ്ങയുടെ വൈദികർ പഴയ ക്രമത്തിൽ തന്നെ ശുശ്രൂഷകൾ നടത്തുന്നതും ധാർമ്മികവും കാനോനികവുമായി ശരിയാണോ പിതാവേ? പെസഹാവ്യാഴാഴ്ച്ച സ്ത്രീകളുടെ കാലുകഴുകരുതെന്നു വത്തിക്കാനിൽനിന്നുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ മേജർ ആർച്ച്ബിഷപ്പ് സർക്കുലറിറക്കിയപ്പോൾ അതിനെ ധിക്കരിച്ചുകൊണ്ട് സ്ത്രീകളുടെ കാലുകഴുകുകയും അത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഇട്ടുകൊടുക്കുകയും ചെയ്ത വൈദികർക്കെതിരെ എന്തേ ഈ പറഞ്ഞ ധാർമ്മികവും കാനോനികവുമായ പ്രശ്നങ്ങളൊന്നും അങ്ങ് ഉയർത്തിയില്ല?
വരാനിരിക്കുന്ന ധാർമ്മിക പ്രശങ്ങളെപ്പോലും മുൻകൂട്ടി കാണുന്ന അഭി. മെത്രാൻ അങ്ങയുടെയും സഹോദര വൈദികരുടെയും സ്വാർത്ഥത മൂലം പതിറ്റാണ്ടുകളായി എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന ഈ ധാർമ്മിക-കാനോനിക പ്രശ്നങ്ങളെ കാണാതെ പോകരുത്. സൗകര്യപൂർവ്വം എടുത്തണിയാനും ആവശ്യാനുസരണം ഊരിമാറ്റാനുമുള്ള മൂടുപടമാവരുത് ധാർമ്മികത! ധാർമ്മികതയെ ഒരു മൂടുപടമായി കാണുന്നവരെ ഉദ്ദേശിച്ചാവണം "വ്യക്തിപരമായി ഇഷ്ടമില്ലാത്തവർക്കെതിരേ നാം സ്വീകരിക്കുന്ന മനോഭാവമാണ് ധാർമ്മികത"യെന്ന് ഐറിഷ് കവി ഓസ്കർ വൈൽഡ് കുറിച്ചത്!
ശുഭം!
വാൽക്കഷ്ണം:
അതിരൂപതാധ്യക്ഷനെന്ന നിലയിലും മേജർ ആർച്ച്ബിഷപ്പെന്നനിലയിലും പൂർണ്ണമായ അനുസരണവും വിധേയത്വവും നൽകേണ്ട സഹായമെത്രാന്മാരും വൈദികരും ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും സഭാ സിൻഡിനോടും ഇത്ര വലിയ അനുസരണക്കേടുകളും സഭാ നിയമ ലംഘനങ്ങളും നടത്തിയിട്ടും തൽസ്ഥാനങ്ങളിൽ തുടരുന്നത് ധാർമ്മികമായും കാനോനികമായും ശരിയാണല്ലല്ലോല്ലേ? ഇവരെയൊക്കെ ചുമക്കാൻ എന്ത് പാപമാണോ എറണാകുളത്തെ പാവം വിശ്വാസികൾ ചെയ്തത്!
Related Posts Plugin for WordPress, Blogger...