+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Wednesday, May 1, 2019

മാമ്മോന്റെ വേലക്കാർ!

ഒരു വ്യക്തിയെ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്കും അധികാര മോഹങ്ങൾക്കുമായി എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നതിന്റെ മകുടോദാഹരണമാണ് 2017 ഡിസംബർ മുതൽ എറണാകുളത്ത് അരങ്ങേറുന്നത്. കൃത്യമായ പ്ലാനിങ്ങോടെ ഉയർത്തിക്കൊണ്ടുവന്ന ഭൂമിവിവാദം, പിതാവിനെ ചവിട്ടിപുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെ കെട്ടിച്ചമച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട്, യാതൊരു ബന്ധവുമില്ലാത്ത ഒരു നിർധന കുടുംബത്തിന് അതിരൂപതയുടെ പദ്ധതി പ്രകാരം ഭൂമി നൽകിയത് ബന്ധുവിന് ഭൂമി ദാനം നൽകിയതാണെന്ന വ്യാഖ്യാനം, തനിക്ക് യാതൊരു അധികാരവുമില്ലാത്ത ലത്തീൻ മെത്രാന്റെ പേരിലുയർന്ന പീഡന ആരോപണത്തിൽ ആഴ്ചകളോളം മെത്രാനെക്കാൾ മുൾമുനയിൽ നിർത്തിയുള്ള വ്യക്തിഹത്യ, ഇതുകൊണ്ടൊന്നും രക്ഷയില്ലെന്നു കണ്ടപ്പോൾ വ്യാജരേഖ ചമച്ച് നാണംകെടുത്തി പുറത്താക്കാനുള്ള ശ്രമം!


ഇതൊക്കെ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് എറണാകുളത്തെ ഗുണ്ടാ വൈദികരുടെ ചരിത്രമറിയാവുന്നവർക്ക് മനസ്സിലാകും! ഒരു സഭാ തലവനെയും അവർ വെറുതെ വിട്ടിട്ടില്ല, എറണാകുളം കാരനായിരുന്ന വിതയത്തിൽ പിതാവിനെ പോലും! കാര്യം നിസ്സാരമായിരുന്നു! സഭയെയും സഭാ സിന്ഡിനെയും സഭാ നിയമങ്ങളെയും കാറ്റിൽ പറത്തിയുള്ള തങ്ങളുടെ തോന്നിവാസം അപ്പാടെ അംഗീകരിച്ചുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല! സഭയിലാകമാനം വി. കുർബാനയർപ്പണം ഏകീകരിക്കാൻ ഐക്യഖണ്ഡേന സിനഡ് എടുത്ത തീരുമാനത്തിൽ തങ്ങളുടെ സമ്മർദ്ധതാൽ അതിരൂപതയ്ക്ക് ഒഴിവുനല്കിയ വർക്കി പിതാവിനെ പോലും കൊല്ലാക്കൊല ചെയ്തതിൽ നിന്ന് ഇവരുടെ തനി സ്വഭാവം വ്യക്തമാണല്ലോ!


മാതൃ സഭയ്ക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഇക്കൂട്ടർ ക്രൂശിലേറ്റിയ ഒരു മെത്രാൻ ഇന്നും ചങ്ങനാശേരിയിലുണ്ട്. ഇക്കൂട്ടരുടെ തോന്നിവാസങ്ങൾക്കു നേരെ ഒന്നുകണ്ണടച്ചിരുന്നെങ്കിൽ തനിക്ക് കിട്ടാമായിരുന്ന വലിയ സ്ഥാനമാനങ്ങൾപോലും സഭയ്ക്കുവേണ്ടി ത്യജിച്ച ജീവിക്കുന്ന രക്തസാക്ഷി! തന്റെ ശക്തവും ധീരവുമായ ഇടപെടലുകൾക്കൊണ്ട് ഭാരതത്തിലെ പൗരസ്ത്യ സഭകൾക്ക് തങ്ങളുടേതായ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത, പ്രവാസികൾക്കായി രൂപതകൾ ഉണ്ടാകണമെന്നും മിഷൻ പ്രവർത്തനങ്ങൾ നടത്താൻ സ്വന്തം സഭ വിട്ട് ലത്തീൻ സഭയിൽ ചേരേണ്ടിവരുന്ന അവസ്‌ഥ അത്യന്തം  പരിതാപകരമാണെന്നും വിശ്വസിച്ച, പൂർണ്ണ അവകാശങ്ങളോടെയുള്ള പാത്രിയാർക്കൽ സഭയായി സിറോ മലബാർ സഭയെ ഉയർത്തണമെന്നു വാദിച്ച മാർ പവ്വത്തിൽ പിതാവ് സഭാതലവനായി വരുന്നുവെന്ന ശ്രുതി പരന്നപ്പോൾ ഇക്കൂട്ടർ കാട്ടിക്കൂട്ടിയ തെരുവുനാടകങ്ങളും തെമ്മാടിത്തരങ്ങളും മൂന്നാംകിട രാഷ്ട്രീയക്കാരെയും വെല്ലുന്നതായിരുന്നു! അദ്ദേഹം സഭാ തലവനായിരുന്നെങ്കിൽ സഭയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു! അതിന് തടയിടാൻവേണ്ടി ഇക്കൂട്ടർ കാട്ടിക്കൂട്ടിയ കോലാഹലങ്ങളിൽ തോറ്റത് സഭയായിരുന്നു! തല്ലിക്കെടുത്തപ്പെട്ടത് നൂറ്റാണ്ടുകളായുള്ള പൂർവ്വികരുടെ സ്വപ്നങ്ങളായിരുന്നു! ആ ഒറ്റ നീക്കം സഭയെ എടുത്തെറിഞ്ഞത് പതിറ്റാണ്ടുകൾ പിന്നിലേക്കായിരുന്നു!


സഭയ്ക്ക് ഇന്നും പാത്രിയാർക്കൽ പദവിയില്ല, ഗൾഫ് ഉൾപ്പെടെയുള്ള പ്രവാസികേന്ദ്രങ്ങളിൽ വിശ്വാസികൾ ഇപ്പോഴും ലത്തീൻ സഭയുടെ കീഴിൽ! പ്രവാസികൾക്കായി കുറച്ചെങ്കിലും രൂപതകളും ഇന്ത്യ മുഴുവൻ അജപാലന സംവിധാനങ്ങളും ലഭിച്ചത് മാർ ആലഞ്ചേരിയുടെ കാലത്താണ്. 1986 ൽ ഭാഗ്യ സ്മരണാർഹനായ വി. ജോണ് പോൾ പാപ്പാ തന്റെ അനാരോഗ്യത്തിലും പൂർണ്ണതയിൽ അർപ്പിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്‌ത പുനരുദ്ധരിക്കപ്പെട്ട വി. കുർബാന ക്രമം പൂർണ്ണതയിൽ ഒരു തവണ പോലും അർപ്പിക്കാത്ത മെത്രാന്മാരും വൈദികരും അസംഖ്യമാണ് ഇന്നും സിറോ മലബാർ സഭയിൽ! എന്തിനേറെ പറയുന്നു  എറണാകുളത്തെ തോന്നിവാസികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടു സഭയിലാകമാനം ഒരേരീതിയിൽ വി. കുർബാന അർപ്പിക്കാനായി വത്തിക്കാൻ അംഗീകരിച്ച ക്രമത്തിൽ വെള്ളം ചേർത്തുകൊണ്ടു പുറത്തിറക്കിയ സിനഡ് ക്രമം പോലും സഭയിലാകമാനം നടപ്പിലാക്കാൻ ഇക്കൂട്ടർ അനുവദിച്ചില്ല! സഭയിലാകമാനം അനൈക്യത്തിന്റെയും അച്ചടക്ക രാഹിത്യത്തിന്റെയും വിത്തുകൾ പാകി മാമ്മോന്റെ തൊഴിലാളികൾ യാത്ര തുടരുന്നു!


ആദ്യം അവർ തകർത്തത് സഭയുടെ അടിത്തറയായ ആരാധനാക്രമമായിരുന്നു! അടിത്തറ ഇളകി, ഐക്യം തകർന്നു! സഭ ആടിയുലഞ്ഞു! അവർ നിഷേധിച്ചത് സഭയുടെ വിശുദ്ധ പാരമ്പര്യങ്ങളെ ആയിരുന്നു, സഭയുടെ നിയമ സംഹിതകളെയായിരുന്നു! യഥാർത്ഥ വിശ്വാസവും സഭാ ചരിത്രവും പഠിപ്പിക്കാതെ അവർ വളർത്തിയെടുത്തത് തങ്ങളുടെ കൊള്ളരുതായ്മകൾക്ക് കുടപിടിക്കുവാൻ മാത്രമറിയാവുന്ന തലമുറകളെയായിരുന്നു! അവർ അനുസരണക്കേട് കാട്ടിയതും പൊതുജനമധ്യത്തിൽ അവഹേളിച്ചതും തോമാ ശ്ലീഹായുടെ പിൻഗാമിയും സഭയുടെ കാണപ്പെട്ട തലവനുമായ വലിയ പിതാവിനെയായിരുന്നു..!. തീർന്നില്ല! ഒടുവിൽ അപ്പനായ മാർ തോമ്മായെത്തന്നെ തള്ളിപ്പറഞ്ഞു! സന്ധ്യാപ്രാർത്ഥന ചൊല്ലുമ്പോൾ നിർത്തി നിർത്തി ചൊല്ലണമെന്ന് ഉപദേശിക്കുകയും ചില പ്രാർത്ഥനകളിലെ ഏതാനും വാക്കുകൾ മാറി ചൊല്ലിയാൽ ഗുരുതരമായ ദൈവനിന്ദയായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ചിലർ അവഹേളനത്തിന്റെ പാരമ്യത്തിൽ മന്ത്രവാദികളെപ്പോലെ അംഗവിക്ഷേപങ്ങൾ നടത്തിയും ഔദ്യോഗിക തിരുവസ്ത്രങ്ങൾ ഒഴിവാക്കി തങ്ങൾക്ക് തോന്നുന്ന വസ്ത്രങ്ങൾ ധരിച്ചും വി. കുർബാന പുസ്തകത്തിലെ പ്രാർത്ഥനകളും ഗീതങ്ങളും തോന്നുംപടി ഒഴിവാക്കിയും സ്വയംപ്രേരിത പ്രാർത്ഥനകളും ആൽബം പാട്ടുകളും കുത്തിനിറച്ചും വി. കുർബാന അർപ്പിക്കുമ്പോൾ അത് ദൈവനിന്ദയാകുന്നില്ല!


മാതൃസഭയെ ജീവനുതുല്യം സ്നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേർത്ത് കാത്തുപരിപാലിച്ച, അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീൻ സഭയും സിറോ-മലബാർ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാൻ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട കുലദ്രോഹികൾ! സഭയുടെ വി. കുർബാനയെ അത്യന്തം നീചവും പൈശാചികവുമായ രീതിയിൽ അവഹേളിച്ച് സഭയിലാകമാനം അനൈക്യത്തിന്റെ വിത്തുപാകിയ കുലദ്രോഹികൾ! സഭയെ, സഭാ തലവനെ, വിശുദ്ധ പാരമ്പര്യങ്ങളെ, സഭാ നിയമത്തെ, പൊതുസമൂഹത്തിനു മുൻപിൽ അപഹാസ്യമാക്കിയ കുലദ്രോഹികൾ!  കർത്താവേ, ഇവർ ചെയ്യുന്നതെന്തെന്ന് അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ!
ഇവരെ വ്യക്തമായി അറിയാവുന്നവർ പറയും 2017 ഡിസംബറിൽ ഭൂമിവിവാദം പുറത്തായില്ലായിരുന്നുവെങ്കിൽ അധികം വൈകാതെ മറ്റൊരു വാർത്ത പുറത്തുവന്നേനെ!  "അനാരോഗ്യം മൂലം സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു!" അല്ലെങ്കിൽ ഒരു പക്ഷേ "ഹൃദയസ്തംഭനത്തെ തുടർന്ന് സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി കാലംചെയ്തു!" എന്ന വാർത്തയും കേൾക്കേണ്ടി വന്നേനെ!


അതിരൂപതയിലെ ഇടപാടുകളിൽ സുതാര്യത ഉണ്ടാക്കാൻ എന്ന വ്യാജേന തട്ടിക്കൂട്ടിയ സംഘടനയുടെ ഒരേയൊരു ലക്ഷ്യം മാർ ആലഞ്ചേരിയെ എങ്ങനെ വലിച്ച് താഴെയിടാമെന്നത് മാത്രമായി! മാർ ആലഞ്ചേരിയുമായി യാതൊരു ബന്ധവുമില്ലാത്ത കേസുകളിൽ പോലും ചാനലുകളിൽ പോയിരുന്നു അഭി. പിതാവിനെ ആ വിഷയങ്ങളിലേക്ക് വലിച്ചിടാനും യദാർത്ഥ വിഷയങ്ങളിൽ നിന്നും വഴിമാറ്റി ആഴ്ചകളോളം മാർ ആലഞ്ചേരിയേ കേന്ദ്രീകരിച്ച് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ക്രൂരമായ വ്യക്തിഹത്യ നടത്തി പൊതുജനസമക്ഷം സഭയെയും സഭാതലവനെയും പരിഹാസപാത്രമാക്കുവാനും ശ്രമിച്ച ഇക്കൂട്ടർ തങ്ങളുടെ തലതൊട്ടപ്പൻ മണവാളൻ കൊരട്ടിമുത്തിക്ക് കാണിക്കയായി ലഭിച്ച ആഭരണങ്ങൾ അടിച്ചുമാറ്റിയപ്പോഴും വ്യാജ രേഖ വിഷയത്തിലും അതാര്യതയ്ക്കുവേണ്ടി വാദിച്ചത് ആരേയും അത്ഭുതപ്പെടുത്തിയില്ല! സുതാര്യതയുടെ മുഖമൂടിക്കു പിന്നിലെ കപഠനാട്യക്കാരുടെയും അവരുടെ പിന്നിൽ ചരടുവലിച്ചുകൊണ്ടിരുന്ന വിമത വൈദികരുടേയും ലക്ഷ്യം സുതാര്യതയല്ല മാർ ആലഞ്ചേരിയെ ഇല്ലാതാക്കുകയെന്നത് മാത്രമായിരുന്നുവെന്നു കേരള സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
അഡ്മിനിസ്‌ട്രേറ്റിവ് ആർച്ചുബിഷപ്പല്ല സാക്ഷാൽ ദൈവം തമ്പുരാൻ ഇറങ്ങിവന്നാൽ പോലും എറണാകുളം-അങ്കമാലി അതിരൂപത രക്ഷപെടില്ല! സ്വന്തം രൂപതക്കാരനായിരുന്ന വിതയത്തിൽ പിതാവിനോട് പറഞ്ഞതുപോലെ അപ്പോഴും അവർ പറയും ഇത് ഞങ്ങളുടെ അതിരൂപത, ഞങ്ങൾ പറയുന്നതേ ഇവിടെ നടക്കൂ! ദൈവത്തെയും മാമ്മോനെയും ഒരുമിച്ച് സേവിക്കാൻ സാധ്യമല്ല! മാമ്മോന്റെ വേലക്കാരെ എന്ന് മഹറോൻ ചൊല്ലുന്നോ അന്നേ ഈ അതിരൂപതയും സഭയും ഗതി പിടിക്കൂ! മാമ്മോന്റെ വേലക്കാർക്കും തൊഴിലാളി സംഘടനാ ഭാരവാഹികൾക്കും തൊഴിലാളി ദിനത്തിന്റെ മംഗളങ്ങൾ നേർന്നുകൊണ്ട്, നിർത്തട്ടെ! നന്ദി, നമസ്ക്കാരം!

Saturday, April 13, 2019

Catholic diocese files civil case and threatens youth for raising concerns over the Bishop's Liturgical abuse!

We would like to inform you all about the unchristian act of lodging a complaint and threatening the youth by misusing the contacts in the police machinery for raising concerns over the liturgical abuse by Rev Dr Antony Kariyil CMI, Bishop of the Mandya Diocese of the Syro Malabar Church. We condemn this unholy and unchristian act of the Diocese of Mandya. On March 31, 2019 the said Bishop had celebrated the Holy Qurbana of the Syro Malabar Church at NBCLC (Institution under the Catholic Bishops Conference of India (CBCI)), Bangalore. A photograph captured during the celebration went viral on social media where the Bishop is seen celebrating the Holy Qurbana seated and in inappropriate vestments. This sitting posture and dressing style are part of "Bharatha pooja or Indian Mass"- an inculturation movement started in India a few decades back which was later banned by the Holy See. When some of the youths, on realizing this, raised their concerns regarding the liturgical abuse on social media, the diocese came up with an official clarification through their Facebook handle, claiming that the Bishop had celebrated the Holy Qurbana of the Syro Malabar Church and not the "Indian Mass". Instead of admitting its mistake, the diocese tried to justify its act through misleading statements. As per its arguments, the Liturgical commission of the CBCI was authorized by Vatican to carry out inculturation experiments in Liturgy at NBCLC and the Bishop's celebration was in accordance with the objectives of the institution.

The NBCLC was established by the CBCI in 1969. At that time, CBCI, the regional council of all the Bishops in India was a powerful body with liturgical and catechetical commissions. In India, there are three individual Churches in the Catholic communion viz Syro Malabar Church, Syro Malankara Church (both oriental churches) and the Latin Church. Considering the inadequacies of a common body to include all the diverse traditions, the CBCI was later restructured. Synod or the separate Bishops Councils were formed for all the Churches and the CBCI continues as an apex body of all the Bishops in India to discuss common matters. CBCI no longer has a liturgical commission. Liturgy and Catechism are the authority of individual Churches. The Holy Synod of the Syro Malabar Church and the Congregation of Oriental Churches are the only competent authorities to promulgate guidelines for the celebration of the Holy Qurbana of the Syro Malabar Church. The Synod has not granted permission to anyone to celebrate the Holy Qurbana in sitting posture or inappropriate vestments. At the same time, there are strict orders from the Vatican to stop the practice of "Bharatha Pooja". We do not think that the Bishop, who is also the Secretary to the Holy Synod of the Syro Malabar Church or the diocesan PRO, who came out with the clarification, are unaware of these facts. The statement of clarification even claims that the Chapel at NBCLC has no arrangements to stand and celebrate the Holy Eucharist! Isn't it the duty of the celebrant to ask for the proper arrangements and vestments for the Eucharistic celebration? Can the organizers deny if asked? We see the statement from the Diocese as an act in vain to justify the Bishop by misleading the faithful. However, the youth gave a fitting reply to this statement laced with lies.

The Diocese neither tried to contact the youths nor replied to their posts on social media. Instead they complained to the local police who in turn contacted the youths. All because they pointed out a Liturgical abuse and asked for strict action against the Bishop! It is ironical that a Diocese under the Church which had conducted social media campaign against a channel that abused the Sacrament of confession during one of its programmes threatens its youth for raising concerns over the Liturgical abuse by the Bishop. We condemn this unholy and unchristian act from the Diocese of Mandya and urge the competent authorities in Church to take stringent action against the Bishop and other people behind this. We also urge the Holy See to intervene and stop the continuing Liturgical abuses in the name of "inculturation" at NBCLC, Bangalore.

We, as the proud youth of the Syro Malabar Church will stand for the most holy apostolic traditions of the Church handed over to us by our forefathers and strictly abide by the Canons of the Church. We do not have any grudge towards the Bishop, the Diocese or any other priest involved in this act but have zero tolerance towards such unholy liturgical abuses. We will continue our mission to fight against the unjustifiable violations of the directives of the Congregation of Oriental Churches and the Holy Synod of the Syro Malabar Church.

മെത്രാന്റെ അർപ്പണത്തിലും വൈദികന്റെ ന്യായീകരണത്തിലും അവഹേളിക്കപ്പെടുന്ന വി. കുർബാന

മാണ്ഡ്യ രൂപതാധ്യക്ഷനും സിറോ മലബാർ സിനഡ് സെക്രട്ടറിയുമായ ബിഷപ്പ് ആന്റണി കരിയിൽ വി. കുർബാനയെ അവഹേളിച്ചതിനെ ന്യായീകരിച്ചുകൊണ്ടുള്ള രൂപതാ PRO യുടെ ന്യായീകരണകുറിപ്പ് വായിച്ചു! ചിരിയാണ് വന്നത്! തെറ്റ് പറ്റിയാൽ അത് സമ്മതിച്ച് ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്, അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കും വിധമുള്ള ന്യായീകരണങ്ങളും ഭീഷണിയും ഒന്നിനും ഒരു പരിഹാരമല്ല! വസ്തുതാപരമായി ഗുരുതരമായ തെറ്റുകളുള്ള വിശദീകരണക്കുറിപ്പ് വായിച്ചാൽ സാമാന്യ ബോധമുള്ളവർ മാണ്ഡ്യ രൂപതായിലില്ലേ എന്ന് തോന്നിപ്പോകും! ബംഗളൂരുവിൽ ഉള്ള, ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വൈദികന് NBCLC എന്താണെന്ന് അറിയില്ലായെന്നു വിശ്വസിക്കാനും മാത്രം പൊട്ടന്മാരല്ല വിശ്വാസികൾ. അതായത് വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ടു മെത്രാനെ രക്ഷിക്കാനുള്ള ശ്രമം വിശ്വാസികൾ കയ്യോടെ പൊക്കിയെന്നു!

ബൈബിൾ, മതബോധനം, ആരാധനക്രമം തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങൾ നടത്താൻ CBCI യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് NBCLC. ഇത് തുടങ്ങിയ സമയത്ത് ഇന്ത്യയിലെ എല്ലാ സഭകളുടെയും മേൽ പരമാധികാരമുള്ള സമിതിയായിരുന്നു CBCI. എന്നാൽ കാലക്രമത്തിൽ CBCI പുനഃക്രമീകരിക്കപ്പെടുകയും എല്ലാ സഭകൾക്കും അവരുടെ മെത്രാൻ സമിതികൾ നിലവിൽ വരുകയും ചെയ്തു. ആരാധനക്രമവും മതബോധനവുമൊക്കെ CBCI യുടെ കീഴിൽ നിന്ന് മാറി ഓരോ സഭകളുടെയും സിനഡിന് കീഴിലായി. CBCI യുടെ ലിറ്റർജിക്കൽ കമ്മീഷനൊക്കെ പിരിച്ചുവിട്ടു. നിലവിൽ സിറോ മലബാർ സഭയുടെ കുർബാനയുടെ മേൽ തീരുമാനങ്ങളെടുക്കുവാനുള്ള അവകാശം സിറോ മലബാർ സിനഡിനും റോമിലെ പൗരസ്ത്യ തിരുസംഘത്തിനും മാത്രമാണ്. അതായത് എവിടെയെല്ലാം സിറോ മലബാർ സഭയുടെ കുർബാന അർപ്പിക്കപ്പെടുന്നുണ്ടോ അവിടെയെല്ലാം സിനഡ് തീരുമാനങ്ങളും പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശങ്ങളും പാലിക്കപ്പെട്ടിരിക്കണം. സിറോ മലബാർ സഭയുടെ കുർബാന ഇരുന്നുകൊണ്ട് അർപ്പിക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ല. നിശ്ചയിക്കപ്പെട്ടിരിക്കുന്ന തിരുവസ്ത്രങ്ങൾക്ക് പകരം ഷാൾ പുതച്ച് കുർബാന അർപ്പിക്കാനും സാധിക്കില്ല!

NBCLC ൽ ഇങ്ങനെയൊക്കെ ആകാമെന്ന പ്രചാരണം ശുദ്ധ തട്ടിപ്പാണ്. ലത്തീൻ കുർബാന ഇരുന്നുകൊണ്ട് അർപ്പിക്കാൻ അനുവാദം ഉണ്ടായിരിക്കാം, എന്നാൽ സിറോ മലബാർ സഭയുടെ കുർബാനക്രമത്തിൽ മാറ്റം വരുത്താൻ NBCLC ക്ക് യാതൊരു അധികാരവുമില്ല. ഇതൊന്നും സിനഡ് സെക്രട്ടറിയായ ബിഷപ്പ് കരിയിലിന് അറിയില്ലായെന്ന് വിശ്വസിക്കുക പ്രയാസമാണ്! വിഷയം കൂടുതൽ ഗുരുതരമാക്കുന്നത് ഈ പറഞ്ഞ സ്ഥാപനം മാണ്ഡ്യ രൂപതയുടെ അതിർത്തിക്കുള്ളിൽ വരുന്നുവെന്നതാണ്. തന്റെ രൂപതയുടെ അതിർത്തിക്കുള്ളിൽ സിറോ മലബാർ ക്രമത്തിൽ കുർബാന അർപ്പിക്കുമ്പോൾ സഭയുടെ തിരുവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിനു നീതീകരണമില്ല. ഇതെല്ലാം വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം മറച്ചുവെച്ചുകൊണ്ടു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ പ്രസ്താവനയിറക്കുകയും തെറ്റ് ചൂണ്ടിക്കാണിച്ച വിശ്വാസികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത PRO യുടെ നടപടി പരിതാപകരമെന്നേ പറയാനുള്ളു!

അവിടെ ഇരുന്ന് കുർബാന അർപ്പിക്കാനുള്ള സംവിധാനം മാത്രമേയുള്ളൂവെന്ന് വിലപിക്കുന്ന ബഹു. PRO, വി. കുർബാന അർപ്പിക്കാനുള്ള സൗകര്യങ്ങൾ ആവശ്യപ്പെടുവാൻ കാർമ്മികനും അത് ഒരുക്കി നൽകാൻ സംഘാടകർക്കും ഉത്തരവാദിത്വമില്ലേ? സിറോ മലബാർ സഭയുടെ കുർബാന ഇരുന്ന് അർപ്പിക്കാൻ സാധിക്കില്ലെന്ന് തീർത്ത് പറയാനുള്ള കടമ സിനഡ് സെക്രട്ടറിയായ മെത്രാനില്ലേ? ഓഡിറ്റോറിങ്ങളിൽ പോലും മേശ പിടിച്ചിട്ട് ബലിവേദിയും ബേമയും ഒരുക്കി വി. കുർബാന ആർപ്പിക്കപ്പെടുമ്പോഴാണോ അവിടെ സൗകര്യങ്ങളില്ലായെന്ന മുടന്തൻ ന്യായങ്ങൾ? സഭാ നിയമപ്രകാരം വി. കുർബാന അർപ്പിക്കാൻ താല്പര്യമുള്ള ഒരു മെത്രാനും ഈ പറഞ്ഞ സ്ഥാപനത്തിൽ പോകില്ല. എന്തെങ്കിലും ആവശ്യത്തിന് പോകേണ്ടി വന്നാൽ തന്നെ നട്ടെല്ല് നിവർത്തി നിന്ന് കുർബാന അർപ്പിച്ചിട്ട് തിരിച്ചുപോരും! സത്ന രൂപതയുടെ മുൻ അധ്യക്ഷൻ അഭി. മറ്റം പിതാവ് ഇതേപോലെ ഒരു പ്രാവശ്യം പ്രസ്തുത സ്ഥാപനത്തിൽ പോയ കഥ ഒരു സീനിയർ വൈദികൻ അനുസ്മരിച്ചു. ഇരുന്ന് കുർബാന അർപ്പിക്കാൻ സാധിക്കില്ലായെന്ന് തീർത്ത് പറഞ്ഞ അദ്ദേഹം NBCLC യുടെ ഓഡിറ്റോറിയത്തിൽ മേശ പിടിച്ചിട്ട് ബലിവേദിയൊരുക്കിയാണ് വി. കുർബാന അർപ്പിച്ചത്! അദ്ദേഹം അവിടെ പോയത് നമ്മുടെ തിരുവസ്ത്രങ്ങളും തകസയുമായാണ്. അവർ കൊടുത്ത പുസ്തകവും ഷാളും പറ്റില്ല ഞങ്ങളുടെ സഭയ്ക്ക് തക്‌സയും തിരുവസ്ത്രങ്ങളുമുണ്ടെന്ന് പറഞ്ഞു തന്റെ തിരുവസ്ത്രങ്ങളണിഞ്ഞു കൂടെ കരുതിയ തകസ ഉപയോഗിച്ചാണ് അദ്ദേഹം അവിടെ വി.കുർബാന അർപ്പിച്ചത്. അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ സഭയെ സ്നേഹിക്കുന്ന, വി. കുർബാനയെ ആദരിക്കുന്ന മനസ്സുണ്ടാകണം! ശുഭം!

വാൽ: അല്ലയോ മഴവിൽ മനോരമേ നീയെത്ര ഭേദം! തെറ്റിന് മാപ്പും പറഞ്ഞു ഇനിയും ആവർത്തിക്കില്ലായെന്ന വാക്കും തന്നു! ഇവിടെ കൂദാശ പരികർമ്മം ചെയ്ത് അവഹേളിച്ചതും പോരാഞ്ഞ് തെറ്റ് ചൂണ്ടിക്കാണിച്ച വിശ്വാസികൾക്ക് ഭീഷണിയും!

Tuesday, March 12, 2019

ആലങ്ങാട് ഡയറി!



ആലങ്ങാട്ട് പഴയ പള്ളിയുടെയും അവിടെ അന്ത്യവിശ്രമം കൊള്ളുന്ന കരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്തായുടെ കബറിടത്തിന്റെയും ചിത്രങ്ങളും ആലങ്ങാട്ട് പള്ളിയുടെ സമീപത്തെ കുരിശടിയിൽ സ്ഥാപിച്ചിരിക്കുന്ന മാർത്തോമ്മാ സ്ലീവായെക്കുറിച്ച് അത് കണ്ടെടുക്കപ്പെട്ടതിനോടനുബന്ധിച്ച്  1930 ഫെബ്രുവരി മാസത്തിൽ എറണാകുളം അതിരൂപതാ ബുള്ളറ്റിനിൽ അഭി. അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്തായെഴുതിയ സർക്കുലറും ശ്രദ്ധിക്കാൻ ഇടയായത് അവിചാരിതമായായിരുന്നു. ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണികളുടെ പുരാതനമായ പള്ളികളിലൊന്നായ ആലങ്ങാട്, നസ്രാണി സഭയുടെ ചരിത്രത്തിൽ അതിശ്രേഷ്ഠമായ സ്ഥാനം അലങ്കരിക്കുന്ന പുണ്യപുരുഷനായ കാരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്തായുടെ കബറിടത്തിന്റെയും, ഒരുകാലത്ത് മാർത്തോമ്മാ നസ്രാണികളുടെ പള്ളികളുടെ മദ്ബഹായിൽ കേന്ദ്രസ്ഥാനം അലങ്കരിച്ചിരുന്ന മാർത്തോമ്മാ സ്ലീവാകളിൽ അതിപുരാതനമായ ഒന്നിന്റെയും സാന്നിധ്യത്താൽ അനുഗ്രഹീതമാണ്.

ഏകദേശം 4 വർഷങ്ങൾക്ക് മുൻപാണ് ആലങ്ങാട്ട് പള്ളി സന്ദർശിക്കുന്നത്. റൂഹാമീഡിയായുടെ "St. Thomas Cross: A Historical Journey" ( https://www.youtube.com/watch?v=lrl5fLaA6KM ) എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ പുരാതനമായ  സ്ലീവാകൾ കണ്ടെടുക്കപ്പെട്ട സ്ഥലങ്ങളിലൂടെയുള്ള യാത്രക്കിടെയാണ് സുഹൃത്തായ മെബിന്റെയൊപ്പം ആലങ്ങാട് എത്തുന്നത്.  ചരിത്ര ബോധമുള്ള ഒരാൾക്കും സങ്കൽപ്പിക്കുവാൻ സാധിക്കുന്നവയായിരുന്നില്ല അവിടെ കണ്ട കാഴ്ചകൾ! പോർട്ടുഗീസ് ശൈലിയിൽ നിർമ്മിക്കപ്പെട്ട പഴയ പള്ളി പുതിയ പള്ളിയുടെ സ്ഥാപനത്തോടെ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട മട്ടായിരുന്നു! പ്രാർത്ഥിക്കുവാനുള്ള യാതൊരു അന്തരീക്ഷവും പള്ളിക്കുള്ളിലില്ല. വൃത്തികേടായി കിടക്കുന്ന പള്ളിക്കുള്ളിൽ അവിടെയും ഇവിടെയും പഴയ സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു. പുതിയ പള്ളി പണിക്കുശേഷം സ്ഥലപരിമിതികൾ മൂലം പഴയ പള്ളിയുടെ മദ്‌ബഹായ്ക്ക് പുറകുവശം പൊളിച്ചുകളഞ്ഞു തൽസ്ഥാനത്ത് നിർമ്മിച്ച ഭിത്തി സിമിൻറ് തേച്ചിരുന്നില്ല.

മദ്ബഹായോട് ചേർന്ന് ആരും തിരിഞ്ഞുനോക്കാനില്ലാതെ നസ്രാണി സഭയുടെ ധീര രക്തസാക്ഷി അന്ത്യവിശ്രമം കൊള്ളുന്നു! ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട (രക്തസാക്ഷിത്വം വഹിച്ച -സാഹചര്യത്തെളിവുകൾ പ്രകാരം മാതൃസഭയ്ക്കുവേണ്ടി കൊല്ലപ്പെട്ടു എന്നുപറയുന്നതാണ് ശരി. മരണപ്പെട്ടുവെന്നതാണ് ഔദ്യോഗിക ഭാഷ്യം! മിഷനറിമാർ ഒരു മെത്രാപ്പോലീത്തായെ ഇല്ലാതാക്കിയെന്നു ഔദ്യോഗികമായി സമ്മതിച്ചുതരില്ലെല്ലോ!) കരിയാറ്റി മെത്രാപ്പോലീത്തായുടെ ഭൗതികാവശിഷ്ടങ്ങൾ സ്വന്തം ഇടവകപ്പള്ളിയായ ആലങ്ങാട്ടേക്ക് മാറ്റിസ്ഥാപിച്ച ശേഷം അതിനുമുകളിൽ പാകിയ മാർബിൾ ശില കറപിടിച്ച് വായന ദുഷ്ക്കരമായിരിക്കുന്നു! നസ്രാണികളെ ഭരിച്ച മിഷനറി, റോസ് മെത്രാന്റെ കല്ലറ പറവൂർ പഴയ പള്ളിയിൽ അതിമനോഹരമായി സംരക്ഷിക്കപെടുമ്പോൾ നസ്രാണികളുടെ സ്വന്തം മെത്രാപ്പോലീത്താ, മാതൃസഭയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച മാർ കരിയാറ്റിയുടെ പൂജ്യാവശിഷ്ടങ്ങൾ ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലും! ഓൾഡ് ഗോവയിലെ കത്തീഡ്രലിലും ആ പരിസരത്ത് തന്നെയുള്ള ബസിലിക്കായിലും ചാപ്പലുകളിലും ഒട്ടനവധി കല്ലറകൾ കാണാൻ സാധിക്കും! കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ശിലാ ഫലകങ്ങൾ പള്ളിപ്പരിസരത്ത് അടുക്കിവച്ചിരിക്കുന്നതും കാണാം! എന്നാൽ ഒരു ഫലകം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മ്യുസിയത്തിൽ അതീവ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്നു! അത് മറ്റാരുടെയുമല്ല! നസ്രാണി സഭയുടെ ധീര പുത്രൻ കരിയറ്റി മെത്രാപ്പോലീത്തായുടെ! എന്നാൽ ഗോവയിൽ നിന്നും പൂജ്യാവശിഷ്ടങ്ങൾ ശേഖരിച്ച് സ്വന്തം ഇടവകപ്പള്ളിയിൽ അടക്കം ചെയ്തിട്ട് ഇടവകക്കാരും മാതൃ സഭയും ഇന്ന് അദ്ദേഹത്തോട് കാണിക്കുന്ന അവഗണന എത്രമാത്രമാണ്! ചരിത്രബോധമില്ലാത്ത തലമുറയില്നിന്നും ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്!

സ്ലീവായുടെ കാര്യം പള്ളിയേക്കാൾ പരിതാപകരമായിരുന്നു! ഒരുകാലത്തു എല്ലാ നസ്രാണി പള്ളികളുടെയും മദ്ബഹയിൽ സ്ഥാപിക്കപ്പെട്ടിരുന്നത് ഇത്തരത്തിലുള്ള മാർത്തോമ്മാ സ്ലീവാകളായിരുന്നുവെന്ന് ഇന്ത്യ സന്ദർശിച്ച സഞ്ചാരികളും പോർട്ടുഗീസ് ചരിത്രകാരനായ ഗുവായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയിൽ വിരലിലെണ്ണാവുന്ന സ്ലീവാകൾ മാത്രമാണ് ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത്. "ആലങ്ങാട്ട് പള്ളിയുടെ കിഴക്കേ കുരിശിന്റെ അകത്തുവെച്ച് പണിയപ്പെട്ടിരുന്നത് യാദൃശ്ചികമായി കണ്ടുപിടിക്കുന്നതിനിടയായി"യെന്നാണ് കണ്ടത്തിൽ മെത്രാപ്പോലീത്ത രേഖപ്പെടുത്തിയിരിക്കുന്നത്. (സ്ലീവാകൾ എങ്ങനെ അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഒരുത്തരം ഇതാണ്! നമ്മുടെ പഴയ പള്ളികളിൽ മിഷനറിമാരുടെ കാലത്ത് പണിയപ്പെട്ട കുരിശടികൾക്കുള്ളിലും മറ്റ് നിർമ്മിതികൾക്കുള്ളിലുമൊക്കെ നമ്മുടെ സ്ലീവാകൾ ഇപ്പോഴും ഉണ്ടാകാം!) മാർത്തോമ്മാ നസ്രാണികളുടെ അതിപുരാതന കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിലെ വിശ്വാസി സമൂഹവും നാനാജാതി മതസ്ഥരും ഭക്ത്യാദരപൂർവ്വം വണങ്ങിയിരുന്ന, അനുഗ്രഹങ്ങൾ പ്രാപിച്ചിരുന്ന സ്ലീവാ കൊടുങ്ങല്ലൂരിന്റെ പതനശേഷം ആലങ്ങാട്ടേക്ക് കൊണ്ടുവന്നുവെന്ന്  വിശ്വസിക്കാനേ തരമുള്ളുവെന്നാണ് മാർ അഗസ്റ്റിൻ കണ്ടത്തിൽ മെത്രാപ്പോലീത്താ തന്റെ സർക്കുലറിൽ പറയുന്നത്! ഇന്ന് രണ്ടു പള്ളികളുള്ള ആലങ്ങാട്ട് ഇത്രയേറെ പ്രാധാന്യമുള്ള സ്ലീവാ പഴയ കുരിശടിയുടെ ഉള്ളിൽ നനവ്‌ പിടിച്ച് ഉറുമ്പുകൾ താവളമാക്കിയിരിക്കുന്ന കാഴ്ച്ച കണ്ടാൽ സഹിക്കില്ല! മാർത്തോമ്മാ ശ്ലീഹാ രക്തസാക്ഷത്വം വഹിച്ച മദ്രാസിലെ സെന്റ് തോമസ് മൗണ്ട് ഇന്ന് ലത്തീൻ സഭയുടെ കീഴിലാണ്. അവിടെനിന്നും കണ്ടെടുക്കപ്പെട്ട സ്ലീവാ ഏറ്റവും ആദരപൂർവ്വം അൾത്താരയുടെ കേന്ദ്ര ഭാഗത്താണ് അവർ പ്രതിഷ്ഠിച്ചു വണങ്ങി പോരുന്നത്. ഗോവയിലെ സ്ലീവാ ലത്തീൻ സന്ന്യാസ സഭയുടെ സെമിനാരിയോട് ചേർന്നുള്ള മ്യുസിയത്തിൽ അതീവ ശ്രദ്ധയോടെ സംരക്ഷിച്ചു പോരുന്നു. കോട്ടയത്തു ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പഴയ പള്ളിയിലെ രണ്ടു സ്ലീവാകളും പള്ളിക്കുള്ളിലാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്. കടമറ്റത്ത് സ്ലീവാ മദ്‌ബഹായുടെ വലത്തേ ഭിത്തിയിലാണ്. മുട്ടുച്ചിറയിൽ പള്ളിക്കുള്ളിലെ ചെറിയ അൾത്താരയിൽ അതീവ പ്രാധാന്യത്തോടെ പുനഃപ്രതിഷ്ട നടത്തിയിരിക്കുന്നു. കോതനല്ലൂർ സ്ലീവാ പള്ളിക്ക് പുറത്താണെങ്കിലും കുരിശടിപോലെ പണിത് ഗ്ളാസ് ഇട്ട് ഏറ്റവും ശ്രദ്ധയോടെ സംരക്ഷിച്ചുപോരുന്നു! ഈ കൂട്ടത്തിൽ സ്ലീവായോട് യാതൊരു താല്പര്യവുമില്ലാതെ തീർത്തും അവഗണിക്കപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത് ആലങ്ങാട് സ്ലീവാ മാത്രമാണെന്നത് ആലങ്ങാടിന്റെ ചരിത്രമറിയാവുന്നവർക്ക് അവിശ്വസനീയമായി തോന്നിയേക്കാം!

എന്തുകൊണ്ടാണ് ആലങ്ങാട് മാത്രം ഇങ്ങനെ? ആലങ്ങാട് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാഗമായതുകൊണ്ടെന്ന് എളുപ്പത്തിൽ പറയാമെങ്കിലും അതിനു കുറച്ച് വിശദീകരണം ആവശ്യമാണ്! പാശ്ചാത്യ മിഷനറിമാരുടെ അധികാരത്തിനു കീഴിൽ നസ്രാണി പള്ളികളിൽനിന്നും മാർത്തോമ്മാ സ്ലീവാകൾ അപ്രത്യക്ഷമാവുകയും തൽസ്ഥാനത്ത് ക്രൂശിതരൂപങ്ങൾ സ്ഥാനം പിടിക്കുകയും ചെയ്തിട്ടും ഇന്ന് പലരുടെയും മനസ്സിലുള്ളത്ര എതിർപ്പും വിധ്വേഷവും ആർക്കും സ്ലീവാകളോട് ഏതാനും ദശകങ്ങൾ മുൻപുവരെ ഉണ്ടായിരുന്നില്ല! ക്ലാവർ കുരിശ്, മാനിക്കേയൻ കുരിശ്, പാഷണ്ഡ കുരിശ്, താമര കുരിശ് തുടങ്ങിയ അപഹാസ്യപരമായ പേരുകൾ ആരും ഉപയോഗിച്ചിരുന്നുമില്ല. മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ 1930 ൽ എഴുതപ്പെട്ട സർക്കുലറിലും ഉപയോഗിക്കുന്നത് മാർത്തോമ്മാ കുരിശ്, പാഹ്‌ലവി കുരിശ് എന്നീ പദങ്ങളാണ്. (മാർത്തോമ്മാ കുരിശെന്ന പ്രയോഗം പോർട്ടുഗീസ് സംഭാവനയാണെന്ന കാര്യം വിസ്മരിക്കുന്നില്ല.) ആലങ്ങാട് സ്ലീവായുടെ കണ്ടെത്തൽ ചരിത്ര സംഭവമായി മനസ്സിലാക്കിയതുകൊണ്ടാണല്ലോ അതിരൂപത മുഴുവനെയും അഭിസംബോധന ചെയ്തുകൊണ്ട് സ്ലീവായോടുള്ള ഭക്തിയും സ്നേഹവും തുളുമ്പുന്ന ഭാഷയിൽ അഭി. കണ്ടത്തിൽ പിതാവ് എഴുതുന്നത്. തുടർന്ന് 1972 ൽ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1900 ആം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ മൈലാപ്പൂരിലെ മാർ തോമ്മാ സ്ലീവായാണ് വേണ്ടതെന്ന് നിർദ്ദേശിച്ചത് മാർ ജോസഫ് പാറേക്കാട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ മെത്രാൻ സമിതിയാണ്. സിറോ മലബാർ സഭയുടെ ചിഹ്നമായി സ്ലീവായെ കൊണ്ടുവരുന്നതും പാറേക്കാട്ടിൽ പിതാവാണ്!

എന്നാൽ പിന്നീടിങ്ങോട്ട് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു. സ്ലീവായുടെ ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യം മനസ്സിലാക്കി ക്രൂശിതരൂപങ്ങൾക്ക് പകരം മദ്ബഹായിൽ സ്ലീവാ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ചില രൂപതകളും മെത്രാന്മാരും ആരംഭിച്ചു. വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ അവയ്ക്ക് കഴിഞ്ഞുവെങ്കിലും സ്ലീവായോട് എതിർപ്പും വിധ്വേഷവുമുള്ള കുറേയേറെപ്പേരെയും അത് സൃഷ്ടിച്ചു. ക്രൂശിതരൂപത്തോടുള്ള വൈകാരികമായ ഭക്തിതന്നെയായിരുന്നു കാരണം. ആ വൈകാരികത മൂലം ക്രൂശിത രൂപമില്ലാത്ത ഒരു മദ്ബഹാ സങ്കൽപ്പിക്കാൻ പോലും പലർക്കും സാധിക്കില്ലായിരുന്നു. ഈ എതിർപ്പ് സ്ലീവായോടുള്ള വിധ്വേഷമായും പിന്നീട് സ്ലീവായെക്കുറിച്ചുള്ള അബദ്ധപ്രചാരണങ്ങൾക്ക് നിദാനമായും തീർന്നു. ഇതേ കാലത്ത് സഭയിൽ ആരാധനാക്രമപരമായ ഭിന്നത ഉടലെടുക്കുകയും ഭാരതവൽക്കരണത്തിലും ലത്തീൻവൽക്കരണത്തിലും ആകൃഷ്ടരായ ചില മെത്രാന്മാരും രൂപതകളും പൗരസ്ത്യ പാരമ്പര്യങ്ങളിലേക്ക് സഭ മടങ്ങിപ്പോവുകയാണ് വേണ്ടതെന്ന് വാദിച്ച രൂപതകൾ സ്വീകരിച്ചവയെല്ലാം തള്ളിക്കളയാൻ തുടങ്ങി. അങ്ങനെ മറുവിഭാഗം സ്വീകരിച്ച മാർത്തോമ്മാ സ്ലീവായെ ഈ വിഭാഗം അവഗണിച്ചു. സ്ലീവായെക്കുറിച്ചുള്ള അബദ്ധ പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകിയ ഇക്കൂട്ടർ ഇത്തരത്തിലുള്ള ബോധ്യങ്ങളാണ് വിശ്വാസികൾക്ക് പകർന്നുകൊടുത്തതും. രൂപതകളും മെത്രാന്മാരും തമ്മിലുള്ള ഭിന്നതകളിൽ ചെളിവാരിയിടാനും ഇത്തരം അബദ്ധ ആരോപണങ്ങൾ ഉപയോഗിക്കപ്പെട്ടു. ക്ലാവർ കുരിശ്, മാനിക്കുരിശ്, താമരക്കുരിശ്, തുടങ്ങിയ പേരുകളും പാഷാണ്ഡത ആരോപണങ്ങളും ഉണ്ടാകുന്നത് ഈ കാലത്താണ്. കാലക്രമേണ പൗരസ്ത്യ പാരമ്പര്യങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന രൂപതകളിൽ സ്ലീവായോടുള്ള ഭക്തിയും സ്നേഹവും പുനഃസ്ഥാപിക്കപ്പെട്ടുവെങ്കിലും മറുപക്ഷത്ത് സ്ലീവായോട് എതിർപ്പുള്ള സമൂഹങ്ങൾ രൂപപ്പെട്ടു. ഇക്കാരണങ്ങളാൽത്തന്നെ ചരിത്രപ്രസിദ്ധമായ ആലങ്ങാട് സ്ലീവായ്ക്ക് ലഭിക്കേണ്ട പരിഗണന നിഷേധിക്കപ്പെട്ടു!

ആരെയും കുറ്റപ്പെടുത്താനല്ല ഇത്രയും പറഞ്ഞത്. ചരിത്രം അങ്ങനെയാണ്. സംഭവിച്ചത് സംഭവിച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ട് പോവുകയെന്നതാണ് പ്രധാനം. രൂപതകളും മെത്രാന്മാരും തമ്മിലുള്ള ഭിന്നതകളിലേക്ക് സ്ലീവായും വി. പാരമ്പര്യങ്ങളും വലിച്ചിഴക്കപ്പെടുമ്പോൾ വേദനിക്കുന്നത് ഇതെല്ലാം നെഞ്ചോട് ചേർത്ത, മാതൃസഭയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച നമ്മുടെ പൂർവ്വികരാണ്. പിന്നിട്ട വഴികൾ മറക്കാതിരിക്കേണ്ടത് നിലനിൽപ്പിന് ആവശ്യമാണ്! ഞാൻ നിങ്ങളുടെ സഭയെ സ്നേഹിക്കുന്നു എന്തെന്നാൽ എനിക്കതിന്റെ ചരിത്രമറിയാം എന്ന് പറഞ്ഞ വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ടിസറാങിന്റെ വാക്കുകൾ ഇതുവരെയും മനസ്സിലാക്കാൻ നമ്മുടെ സഭയ്ക്ക് സാധിച്ചിട്ടില്ല! ചരിത്രം പഠിപ്പിക്കുന്നതിൽ എന്തുകൊണ്ടോ നമ്മുടെ സഭയ്ക്ക് തീർത്തും താല്പര്യമില്ല! പൂർവ്വപിതാക്കന്മാർ എന്തിനുവേണ്ടിയാണോ തങ്ങളുടെ ജീവിതം പോലും പണയപ്പെടുത്തി പോരാടിയതെന്ന് മനസ്സിലാക്കുന്ന ഒരുവൻപോലും ഇത്തരത്തിൽ പെരുമാറില്ല! നമ്മുടെ സഭയുടെ ചരിത്രം പഠിച്ച്, വ്യക്തിത്വം മനസ്സിലാക്കി സഭയെ സ്നേഹിക്കുന്ന ഒരു തലമുറയാണ് സിറോ മലബാർ സഭയ്ക്ക് ഇന്ന് ആവശ്യം. അല്ലാതെ വിരലിലെണ്ണാവുന്നവരുടെ അധികാരസ്വപ്നങ്ങളിലും അബദ്ധ പഠനങ്ങളിലും വീണ് വ്യക്തിത്വം നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു തലമുറയല്ല! രണ്ടായിരം വർഷത്തെ മഹത്തായ പാരമ്പര്യം പേറുന്ന സഭയാണ് നമ്മുടേത്! ഇന്ന് ക്രൈസ്തവർ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിവരുന്ന പല യൂറോപ്പ്യൻ രാജ്യങ്ങളും ഈശോയെ അറിയുന്നതിനും മുൻപേ അവിടുത്തെ വത്സല ശ്ലീഹായിൽനിന്നും ഈശോയെ അറിഞ്ഞവരുടെ സമൂഹമാണ് ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണികൾ!

4 വർഷങ്ങൾക്കിപ്പുറം ചിത്രങ്ങൾ കാട്ടിത്തന്ന ആലങ്ങാട് ഞാൻ കണ്ട ആലങ്ങാട് തന്നെയായിരുന്നു! മാറ്റങ്ങൾ യാതൊന്നുമില്ല. സിമന്റ് തേക്കാത്ത മദ്ബഹായുടെ പുറം ഭിത്തി പോലും അതേപടി തന്നെ! ഇതെന്നെടുത്ത ചിത്രങ്ങളാണെന്ന് ചോദിക്കേണ്ടിവന്നുവെന്നതാണ് വാസ്തവം! പള്ളി പുനരുദ്ധരിക്കപ്പെടണം! കബറിടം സംരക്ഷിക്കപ്പെടണം! സ്ലീവാ രണ്ടുപള്ളികളിൽ ഒന്നിന്റെ മദ്ബഹായിലേക്ക് മാറ്റി സ്ഥാപിക്കണം! ആലങ്ങാട് പള്ളിയേക്കാൾ പഴക്കമുള്ള പറവൂർ, അങ്കമാലി, ഇടപ്പള്ളി, ചങ്ങനാശ്ശേരി തുടങ്ങിയ പഴയ പള്ളികൾ പൗരാണികതയുടെ പ്രൗഢിയോടെ അതിമനോഹരമായി പുനരുദ്ധരിച്ച്  സംരക്ഷിക്കുന്നത് മാതൃകയാക്കേണ്ടതാണ്! ആലങ്ങാടിന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായി കരിയാറ്റി മെത്രാപ്പോലീത്തായുടെ കബറിടവും പൗരാണികമായ സ്ലീവായും മാറുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ചരിത്രമുറങ്ങുന്ന ആലങ്ങാട്ടെ ധീരരായ പൂർവ്വികരുടെ പിൻഗാമികൾക്ക് അതിന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു!

✍ തോമസ് ചെറിയാൻ

ചർച്ച് ആക്ട്: തള്ളിക്കളയേണ്ട രാഷ്ട്രീയം



സഭയുടെയോ സർക്കാരിന്റെയോ പക്ഷം ചേരാതെ ചർച്ച് ആക്ട് 2019 നെ കുറിച്ചുള്ള ഒരു സിറോ മലബാർ വിശ്വാസിയുടെ സ്വതന്ത്രമായ നിരീക്ഷണത്തിനുള്ള ശ്രമമാണിത്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ വിത്തിറക്കണമെന്ന് ഒരു കർഷകനും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല! അതേ പോലെ തന്നെ പലവിധ വിവാദങ്ങളിൽ തലതാഴ്ത്തിയിരിക്കുന്ന/അമർഷം പൂണ്ടിരിക്കുന്ന വിശ്വാസികളിലേക്ക് ഇത്തരമൊരു നിയമം അവതരിപ്പിക്കാൻ പറ്റിയ സമയം ഇതാണെന്ന് ഒരു രാഷ്ട്രീയക്കാരനും പറഞ്ഞുകൊടുക്കേണ്ടതില്ല!  ഇപ്പോഴത്തെ വിവാദങ്ങൾ ആവശ്യമോ അനാവശ്യമോ ആയിക്കൊള്ളട്ടെ! അതെന്തുതന്നെയാണെങ്കിലും സഭയിലെ പൗരോഹിത്യ കേന്ദ്രീകൃതമായ ഭരണ സംവിധാനങ്ങളും ധാർഷ്ഠ്യതത്തോടെ പെരുമാറുന്ന വൈദികരും (എല്ലാ വൈദികരും അങ്ങനെയല്ല) അവരാൽ മുറിവേൽക്കപ്പെട്ട വിശ്വാസികളും സഭയിൽ അസ്വസ്ഥതകൾ ഉളവാക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല! എന്നാൽ സഭയോടും പട്ടക്കാരോടും വൈകാരികതയുടെ പേരിലുള്ള ആദരവും അടുപ്പവും വിശ്വാസികൾക്ക് ഗണ്യമായി കുറഞ്ഞുവരുന്ന ഈ കാലത്ത് തങ്ങളുടെയും പൂർവ്വികരുടെയും  അധ്വാന ഫലം പുരോഹിതർ ദാർഷ്ട്യത്തോടെ കൈകാര്യം ചെയ്യുന്നത് കാണുന്ന, തങ്ങൾക്ക് ഇതിലൊന്നും യാതൊരു അവകാശവുമില്ലെന്നു ചിന്തിക്കുന്ന വിശ്വാസികൾ ചർച്ച് ആക്ടിനോട് തണുപ്പൻ നിലപാട് സ്വീകരിക്കാനോ സ്വാഗതം ചെയ്യാനോ ആണ് എല്ലാ സാധ്യതകളും.

ചർച്ച് ആക്ട് 2019 വായിച്ചു നോക്കി. പ്രത്യക്ഷത്തിൽ സഭയ്‌ക്കോ വിശ്വാസികൾക്കോ ദോഷകരമായി യാതൊന്നുമില്ല. ഓരോ സഭയും പള്ളികളും അതാത് സഭാ നിയമങ്ങൾ അനുശാസിക്കും വിധം ഭരണം നടത്തപ്പെടുന്നു. പള്ളികൾക്കും സഭകൾക്കും തങ്ങളുടെ സ്വത്തിന്റെമേൽ പൂർണ്ണ അധികാരം ഉണ്ടാകും. കാലാകാലങ്ങളിൽ വരവുചിലവ് കണക്കുകളുടെ ഓഡിറ്റിങ് നടത്തുകയും ഇടവക/ രൂപതാ/ സഭാ സമിതികളിൽ അവതരിപ്പിക്കുകയും വേണം. ഇത്തരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടായാൽ പരിഹരിക്കുന്നതിനായി ഒരു ട്രൈബ്യുണലും സ്ഥാപിക്കുന്നു. ഇതാണ് ചർച്ച് ആക്ട് 2019 ന്റെ രത്ന ചുരുക്കം! അതായത് വസ്തുവകകളുടെ അവകാശത്തെക്കുറിച്ചോ ആര് ഭരണം നടത്തുമെന്നതിനെക്കുറിച്ചോ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. സിറോ മലബാർ സഭയിൽ കാനൻ നിയമവും സഭയുടെ പ്രത്യേക നിയമങ്ങളും അനുസരിച്ച് ഇടവക-രൂപത-സഭാ തലങ്ങളിൽ ഇപ്പോഴുള്ള പോലെതന്നെ തിരഞ്ഞെടുക്കപ്പെട്ട സമിതികളും വൈദികരും മെത്രാന്മാരും ഭരണം നടത്തും. വർഷാവർഷമുള്ള ഓഡിറ്റിങ് ഇപ്പോഴും ഉള്ളതാണ്. ഫലത്തിൽ ഉണ്ടാകാൻ പോകുന്ന പ്രസക്തമായ മാറ്റം ട്രൈബ്യുണൽ മാത്രമാണ്!

ഇവിടെയാണ് കുറച്ചു വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കേണ്ടി വരുന്നത്! ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നിയമ പരിഷ്‌ക്കരണ കമ്മീഷൻ ചർച്ച് ആക്ട് സർക്കാരിന് സമർപ്പിക്കുന്നത് 2009 ലാണ്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന 2019 ലെ കരടിൽ നിന്നും വ്യത്യസ്‌തമായി ആഴമുള്ളതും വ്യക്തവും സുതാര്യവുമായ കരടായിരുന്നു 2009 ലേത്. മൂന്നു തലങ്ങളിലുള്ള ട്രസ്റ്റുകളാണ് ഈ നിയമം മുന്നോട്ടുവെച്ചത്. ഇടവക, രൂപത, സഭ എന്നിവ ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്യണമെന്നും ഓരോ തലങ്ങളിലുള്ള സ്വത്തുക്കൾ അതാത് ട്രസ്റ്റുകൾ കൈകാര്യം ചെയ്യുമെന്നും തിരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റ് ബോർഡുകൾക്കാണ്  ഭരിക്കാനുള്ള അവകാശമെന്നും ഈ നിയമം പറയുന്നു. ഓരോ ഇടവകയിലെയും കുടുംബങ്ങളുടെ എണ്ണത്തിനനുസൃതമായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ രൂപതാ ട്രസ്റ്റിലേക്കും രൂപതാ ട്രസ്റ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ സഭാ തല ട്രസ്റ്റിലേക്കും പോകുന്നു. സഭാ തല ട്രസ്റ്റിന്റെ ചെയർമാൻ മേജർ ആർച്ചബിഷപ്പാണ്. ഇടവക ട്രസ്റ്റുകളുടെ യോഗങ്ങളിൽ അധ്യക്ഷം വഹിക്കേണ്ടത് വികാരിമാരും രൂപതാ തലങ്ങളിൽ മെത്രാന്മാരുമാണ്. ട്രസ്റ്റുകൾ തങ്ങളുടെ കീഴിലുള്ള വൈദികർ ഉൾപ്പെടെയുള്ളവർക്ക് വേദനം നൽകണമെന്നും നിയമം അനുശാസിക്കുന്നു. അതായത് ഒരു പള്ളി വികാരിക്ക് ശമ്പളം കൊടുക്കേണ്ടത് ആ പള്ളിയുടെ ട്രസ്റ്റിന്റെ ചുമതലയാകുന്നു. രൂപതാധ്യക്ഷന് രൂപതാ ട്രസ്റ്റും അലവൻസ് നൽകുന്നു. പോർട്ടുഗീസുകാർ ലത്തീൻ ഭരണക്രമം നമ്മുടെ സഭയിൽ നടപ്പിലാക്കുന്നതിന് മുൻപുവരെ നമ്മുടെ സഭയിൽ നിലവിലിരുന്ന പൗരാണികമായ പള്ളിയോഗങ്ങളുടെ മാതൃകയിലാണിത്. ഭൗതിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുത്തിരുന്നത് പള്ളിയോഗങ്ങൾ ആയിരുന്നു. മെത്രാന്മാർ ആത്മീയ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്.

വിശ്വാസികളല്ലാത്തവർക്കും നിരീശ്വര വാദികൾക്കും അസന്മാർഗികൾക്കും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായുള്ളവർക്കും ട്രസ്റ്റ് ബോര്ഡുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത ഇല്ലെന്നും 2009 ലെ കരട് നിയമം അനുശാസിച്ചിരുന്നു. എന്നാൽ ഈ ഭരണ ക്രമത്തോട് കൂട്ടിച്ചേർത്തുകൊണ്ട് ഇവയ്ക്കെല്ലാം മുകളിൽ സർക്കാർ നിയമിക്കുന്ന ഒരു ചർച്ച് കമ്മീഷണർ ഉണ്ടാകണമെന്നും ഇടവക തലം മുതലുള്ള എല്ലാ ട്രസ്റ്റുകളും അവിടെ കണക്ക് ബോധിപ്പിക്കണമെന്നും പറയുന്നിടത്താണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നിയമത്തിന് വിയോജനക്കുറിപ്പെഴുതേണ്ടത്.

എന്നാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കരടിൽ പള്ളികളും സഭകളും അതാത് സഭകളുടെ നിയമപ്രകാരം ഭരണം നടത്തണം എന്നതുമാത്രമാണ് പറയുന്നത്. ആക്ഷേപങ്ങൾ പരിഹരിക്കാൻ ഒരു ട്രൈബ്യുണൽ നിർദ്ദേശിക്കുന്നുണ്ടെങ്കിലും 2009 ലെ കരടിലെ പോലെ ഒരു ചർച്ച് കമ്മീഷണറോ അദ്ദേഹത്തെ വർഷാവർഷം കണക്കുകൾ ബോധിപ്പിക്കേണ്ട ആവശ്യമോ ഇല്ല. സഭാ ഭരണ സംബന്ധമായി ഉണ്ടാകുന്ന ആക്ഷേപങ്ങൾ പരിഹരിക്കുക മാത്രമാണ് ട്രൈബ്യുണലിന്റെ ദൗത്യം! ഇത് ഇന്നത്തെ സാഹചര്യത്തിൽ കോടതികൾ നിർവഹിക്കുന്ന ഉത്തരവാദിത്വമാണ്. ഇപ്പോഴും സഭകളുടെ ഭരണം നടക്കുന്നത് അതാത് സഭകളുടെ നിയമങ്ങൾക്ക് അനുസൃതമാണ്. അതിലെന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടായാൽ അത് കോടതികളിൽ ചോദ്യം ചെയ്യാൻ ആർക്കും സാധിക്കുന്നതുമാണ്. സഭാ നടപടികളിൽ ആക്ഷേപം ഉള്ളവർ ഇപ്പോഴും കോടതികളെ സമീപിക്കുകയും കോടതി അനുഭാവ പൂർവ്വം പരാതികൾ കേട്ട് തീർപ്പുകല്പിക്കുകയും ചെയ്‌തുപോരുന്നതാണ്! ഇതിനുമാത്രമായി പുതിയൊരു നിയമത്തിന്റെയോ ട്രൈബ്യുണലിന്റെയോ ആവശ്യമില്ലായെന്നു അതിനാൽതന്നെ വ്യക്തമാണല്ലോ! ഇക്കാരണത്താൽ തന്നെ ഫലത്തിൽ പ്രസക്തവും ഉപകാരപ്രദവുമായ ഒരു മാറ്റവും സമൂഹത്തിൽ വരുത്താത്ത വിധം 2009ലെ വിശദമായ നിയമത്തിൽ വെള്ളം ചേർത്തുകൊണ്ടു അവതരിപ്പിച്ചിരിക്കുന്നത് നിഗൂഢമായ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്നു ന്യായമായും സംശയിക്കാം! ലളിതവും പൊതു സ്വീകാര്യവുമായ രീതിയിൽ നിയമമാക്കിയെടുത്ത് പിന്നീട് ഭേദഗതികൾ വരുത്തി സഭാ ഭരണം കൈപ്പിടിയിലാക്കാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിച്ചാൽ തെറ്റുപറയാനോക്കില്ല!

സഭയുടെ ഭരണ കാര്യങ്ങളിൽ അല്മായ പങ്കാളിത്തം തുലോം തുശ്ചമാണെന്നതും സഭയിൽ പൗരോഹിത്യ മേൽക്കോയ്മ ഉണ്ടെന്നതും നിഷേധിക്കാനാവില്ല. ഈ കാരണത്താൽ തന്നെ ചർച്ച് ആക്ട് ദൃഷ്ടിയിൽ ആകർഷകമായി തോന്നാമെങ്കിലും ഈ വിധ പ്രശനങ്ങൾക്കൊന്നും പരിഹാരമല്ല ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചർച്ച് ആക്ട്. ഇപ്പോൾ നടക്കുന്നതിൽ നിന്നും യാതൊരു മാറ്റവും വ്യക്തമായ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സിറോ മലബാർ സഭയുൾപ്പെടെയുള്ള എപ്പിസ്‌കോപ്പൽ സഭകളിൽ ഉണ്ടാകുന്നില്ല. എന്നാൽ ആക്ഷേപങ്ങൾ കോടതിയിൽ ഉന്നയിക്കുന്നതിനുപകരം ലളിതവും താരതമ്യേനെ ചിലവുകുറഞ്ഞ നടപടി ക്രമങ്ങളുമുള്ള ട്രൈബ്യുണലിൽ ഉന്നയിക്കുകയും പ്രശ്ന പരിഹാരം നേടുകയും ചെയ്യാം. കോടതിയുടെ അധികാരങ്ങൾ ഇല്ലാത്ത തർക്ക പരിഹാര കേന്ദ്രങ്ങളായ ട്രൈബ്യുണലൂകളിലേക്ക് അംഗങ്ങളെ നിയമിക്കുന്നത് കോടതിയല്ല, മറിച്ച് സർക്കാരാണ്! ചർച്ച് ആക്ട് നിഷ്കര്ഷിക്കുന്ന യോഗ്യതയുള്ള ആരെയും ട്രൈബ്യുണലിലേക്ക് സർക്കാരിന് നിയമിക്കാം! ഫലത്തിൽ ഏകാധിപത്യ മുഖശ്ചായയുള്ള സർക്കാരുടെ കീഴിൽ സർക്കാരിന്റെ നിക്ഷിപ്ത താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളായി എളുപ്പത്തിൽ തന്നെ ട്രൈബ്യുണലുകളെ മാറ്റിയെടുക്കാം! ട്രൈബ്യുണൽ വിധിക്കെതിരെ എല്ലാ കോടതികളിലും അപ്പീൽ കൊടുക്കാൻ സാധിക്കില്ല. ട്രൈബ്യുണലുകളുടെ തീർപ്പുകൾക്കെതിരെ സമീപിക്കേണ്ട കോടതികളെക്കുറിച്ചുള്ള വിവരങ്ങൾ ആ ട്രൈബ്യുണലുകൾ സ്ഥാപിക്കുന്ന നിയമങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ ഈ ട്രൈബ്യുണലിന്റെ വിധി അന്തിമമാണെന്ന വിചിത്രമായ പ്രസ്താവനയാണ് കരട് നിയമത്തിൽ കാണുന്നത്! ഇതിന്റെ സാധുത എത്രമാത്രമുണ്ടെന്നു സംശയ്ക്കേണ്ടിയിരിക്കുഞ്ഞു! ഇതിനു സാധുത ഉണ്ടാകുമെങ്കിൽ കോടതികളിൽ പോലും എളുപ്പത്തിൽ ചോദ്യം ചെയ്യാൻ സാധിക്കാത്ത വിധത്തിൽ സഭാ സംവിധാനങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം ലഭിക്കുകയാകും ഫലം!

ദേവസ്വം ബോർഡിന്റെയും വഖഫ് ബോർഡിന്റെയും പേരുപറഞ്ഞ് ക്രൈസ്തവ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും സർക്കാർ സമിതികൾ ഉണ്ടാകണം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നാട്ടുരാജാക്കന്മാരുടെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ സർക്കാർ ഉടമസ്ഥതയിലേക്ക് മാറുകയും അവയെ ഭരിക്കാൻ ദേവസ്വം ബോർഡ് ഉണ്ടാവുകയുമാണ് ചെയ്തത്. അതേപോലെ തന്നെയാണ് വഖഫ് ബോർഡുകളും. അതായത് മഹാ ഭൂരിപക്ഷം വരുന്ന അമ്പലങ്ങളും മോസ്‌ക്കുകളും അവയുടെ വസ്തുവകകളും ഈ ബോർഡുകളുടെ പരിധിയിലോ സർക്കാർ നിയന്ത്രണത്തിന്റെ പരിധിയിലോ വരുന്നതല്ല. എന്നാൽ സർക്കാർ വിഭാവനം ചെയ്യുന്ന ചർച്ച് ആക്ട് ലക്ഷ്യമിടുന്നത് കേരളത്തിലെ പെന്തക്കോസ്ത് സമൂഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ക്രൈസ്തവ സമൂഹങ്ങളുടെയും സ്ഥാപനങ്ങളും സ്വത്തും സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരിക എന്നതാണ്! ഇത് അനുവധിച്ചുകൊടുക്കുന്നത് ആത്മഹത്യാപരമാണെന്നു പറയേണ്ടതില്ലല്ലോ!

അതായത് വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥയും എലിയെ പേടിച്ച് ഇല്ലം ചുട്ട അവസ്ഥയുമാണ് പൗരോഹിത്യ മേൽക്കോയ്മയിൽ മനം മടുത്ത് ചർച്ച് ആക്ടിനായി കണ്ണടച്ചാൽ വിശ്വാസികളെ കാത്തിരിക്കുന്നത്! സഭയിലെ പ്രശ്നങ്ങൾക്ക് മറ്റെന്താണ് പ്രതിവിധി? പുറത്തുനിന്നുള്ള നിയന്ത്രണങ്ങളല്ല നമ്മുക്ക് വേണ്ടത്! മാറ്റങ്ങൾ ഉണ്ടാകേണ്ടത് സഭയ്ക്കുള്ളിൽ നിന്നാണ്!  സഭയുടെ ഭരണക്രമം വിശ്വാസികൾക്ക് അർഹമായ പ്രാധാന്യം നൽകും വിധം പൊളിച്ചെഴുതപ്പെട്ടണം! വ്യക്തിപരമായി പറഞ്ഞാൽ ജസ്റ്റിസ് കൃഷ്ണയ്യർ 2009 ലെ ചർച്ച് ആക്ടിൽ നിര്ധേഷിക്കും വിധത്തിലുള്ള ത്രിതല ട്രസ്റ്റ് ശൈലിയിലേക്ക് സഭ മാറണം. അത് നമ്മുടെ പൗരാണികമായ പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കാണ്! ആധുനിക ജനാധിപത്യ സംവിധാനങ്ങൾക്ക് തന്നെ ആധാര ശിലയായി മാറിയ പള്ളിയോഗ ക്രമത്തിലേക്ക് നാം മടങ്ങി പോകണം. ഇടവകയും രൂപതയും സഭയും തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയോഗങ്ങൾ ഭരിക്കട്ടെ. സഭയുടെ പാരമ്പര്യത്തിനനുസൃതമായി വിവാഹിതരായ വൈദികർ ഉണ്ടാകട്ടെ. ഓരോ പള്ളികളിലേയും ആവശ്യങ്ങൾക്കാനുസരിച്ച് യോഗ്യരായ അല്മായർക്ക് ഡീക്കൻ പട്ടവും മറ്റ്  ചെറു പട്ടങ്ങളും നൽകട്ടെ. മെത്രാന്മാർ വിശ്വാസികളുടെ ആത്മീയ കാര്യങ്ങളിൽ വ്യാപൃതരാകട്ടെ. സഭയുടെ ഭരണ തലവനായ ആർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിക്കപ്പെടട്ടെ. നമ്മുടെ മേൽ അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യ ഭരണക്രമം ഉപേക്ഷിച്ചു നൂറ്റാണ്ടുകളായി നാം പിന്തുടർന്നുപോന്ന ശക്തമായ ഭരണക്രമത്തിലേക്ക്, അല്മായരും പട്ടക്കാരും അവർക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജോലികൾ ഭംഗിയായി നിർവ്വഹിക്കുന്ന ശൈലിയിലേക്ക് മാറട്ടെ. സഭാ ഭരണത്തെയും വിശ്വാസത്തെയും ഭരണകൂടങ്ങൾക്ക് അടിയറവെയ്ക്കുന്ന ചർച്ച് ആക്ടിനെ ഒന്നുചേർന്നു തള്ളിക്കളയാം, അതോടോപ്പം തന്നെ ആത്മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന, സഭയുടെ സർവ്വോന്മുഖമായ വളർച്ചക്ക് നിദാനമാവുന്ന പൗരാണികമായ ഭരണക്രമം പുനരുദ്ധരിക്കുന്നതിനായി സഭയ്ക്കുള്ളിൽ പ്രവർത്തിക്കാം!

Wednesday, November 28, 2018

മലബാറിലെ സഭയിൽ മഹറോൻ മണക്കുമ്പോൾ!

മഹറോൻ ശിക്ഷ! സഭാ കൂട്ടായ്മയിൽ ഏറ്റവും ഗുരുതരമായ തെറ്റുകൾക്കുള്ള ശിക്ഷയാണ് Excommunication  അഥവാ മഹറോൻ ചൊല്ലൽ! Excommunication രണ്ടു തരമാണുള്ളത്. കൂദാശകൾ മുടക്കുന്നതിനു Minor Excommunication എന്നും സഭയിൽ നിന്നു തന്നെയുള്ള പുറത്താക്കലിന് Major Excommunication എന്നും പറയുന്നു. ഗുരുതരമായ അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി നിയമസംഹിതയിലെ മഹറോൻ വകുപ്പുകൾ ചേർത്ത് എറണാകുളം അതിരൂപതാ വൈദികൻ ഫാ. അഗസ്റ്റിൻ വട്ടോളിയോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് സിറോ മലബാർ സഭയിൽ അടുത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം മഹറോൻ ശിക്ഷ ചർച്ചയാവുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കർദിനാൾ പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ പൗരസ്ത്യ കത്തോലിക്കാ സഭയുടെ കാനൻ നിയമം തന്നെ കർദിനാൾ പാറേക്കാട്ടിലിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച എറണാകുളം അതിരൂപതയിലെ വിമത വൈദികർക്ക് സഭയ്ക്ക് പുറത്തേക്കുള്ള വഴി കാട്ടുകയാണ്!

ഫാ. അഗസ്റ്റിൻ വട്ടോളി മാത്രമാണോ എറണാകുളത്ത് ഈ ശിക്ഷ അർഹിക്കുന്നത്? അല്ലെങ്കിൽ ഫാ. വട്ടോളിയെ മാത്രം ശിക്ഷിക്കുന്നത് അനീതിയല്ലേ? പൗരസ്ത്യ സഭകളുടെ കാനൻ നിയമ പ്രകാരം Excommunication വരെ എത്താവുന്ന നിയമലംഘനങ്ങളിൽ  അച്ചടക്കമില്ലായ്മയും നിയമ ലംഘനങ്ങളും പതിവാക്കിയ എറണാകുളത്തെ വിമത വൈദികർക്ക് ബാധകമാകുന്ന ചില നിയമങ്ങൾ ചുവടേ ചേർക്കുന്നു. 

Canon 1436 - §1: കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങളും  വിശ്വാസ സത്യങ്ങളും നിഷേധിക്കുകയോ അവയെ സംശയത്തിന്റെ നിഴലിലാക്കുകയോ ചെയ്യുക എന്നത് Major Excommunication പരിധിയിൽ വരുന്ന കുറ്റം!
   വി. കുർബാനയർപ്പണത്തെക്കുറിച്ച് തെറ്റായ പഠനങ്ങൾ കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സഹായ മെത്രാൻ മാർ സെബാസ്റ്റിയൻ ഇടയന്ത്രത്ത്, ഈശോ മിശിഹാ പുരോഹിതനല്ല വെറുമൊരു പ്രവാചകൻ മാത്രമാണെന്നതുൾപ്പെടെയുള്ള അബദ്ധ പ്രചാരണങ്ങൾ നടത്തുന്ന എറണാകുളം അതിരൂപതയുടെ മതബോധന ഡയറക്ടർ ഫാ. ജോയ്‌സ് കൈതക്കോട്ടിൽ  

Canon 1438:  മേലധികാരികളെ വി. കുർബാനയിലും യാമപ്രാത്ഥനകളിലും മനഃപൂർവ്വം അനുസ്മരിക്കാതിരിക്കുകയും മുന്നറിയിപ്പുകൾക്ക് ശേഷവും അത് തുടരുകയും ചെയ്യുന്നത് Major Excommunication പരിധിയിൽ വരുന്ന കുറ്റം. പൗരോഹിത്യം ഏകമാണ്, ശ്ലീഹന്മാരുടെയും അവരുടെ പിൻഗാമികളുടെയും കൈവപ്പുവഴിയാണ് സഭയിൽ നിലനിൽക്കുന്ന മിശിഹായുടെ പൗരോഹിത്യത്തിൽ പങ്കുകാരാകുന്നത്. മേലധികാരികളെ അനുസ്മരിക്കാതിരിക്കുന്നത് ഈ കൂട്ടായ്മയിൽ നിന്നുള്ള സ്വയം വിച്ഛേദിക്കലായാണ് സഭ പഠിപ്പിക്കുന്നത്. അതിനാലാണ് Excommunication വരെ നൽകാവുന്ന ഗുരുതരമായ കുറ്റകൃത്യമായി ഇത് പരിഗണിക്കപ്പെടുന്നത്.
    അങ്കമാലി ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വട്ടോളി തുടങ്ങി ഭൂരിഭാഗം വിമത വൈദികരും സിറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ബിഷപ്പിനെ വി. കുർബാനയിൽ അനുസ്മരിക്കാതിരിക്കുന്നത് ഇതനുസരിച്ച് വളരെ ഗുരുതരമായ കുറ്റമാണ്.

Canon 1447 - §1:  മേലധ്യക്ഷനെതിരെ വിദ്വെഷ പ്രചാരണം നടത്തുക, അനുസരണക്കേടിന് പ്രേരിപ്പിക്കുക തുടങ്ങിയതും Major Excommunication വരെ അർഹിക്കുന്ന കുറ്റമാണ്. പ്രത്യേകിച്ചും മേജർ ആർച്ച്ബിഷപ്പ്/ മാർപാപ്പ തുടങ്ങിയവർക്കെതിരെയാകുമ്പോൾ   
    എറണാകുളം അതിരൂപതയിലെ വിമത വൈദികർ മുഴുവനും ഈ നിയമപ്രകാരം സഭക്ക് പുറത്താക്കപ്പെടാവുന്നതാണ്. ഈ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് കഴിഞ്ഞ ഒരു വർഷമായി എറണാകുളത്ത് നടക്കുന്നത്.

Canon 1454:  മറ്റൊരാൾക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നതും Excommunication വരെ നൽകാവുന്ന ഗുരുതരമായ തെറ്റാണ്. പ്രത്യേകിച്ചും ആരോപണം മേജർ ആർച്ച്ബിഷപ്പ്/ പാത്രിയാർക്കിസ്/ മാർപാപ്പ എന്നിവർക്കെതിരേ ആകുമ്പോൾ.
         എറണാകുളം അതിരൂപതയുടെ ഭൂമി കർദിനാൾ ആലഞ്ചേരി കട്ടുമുടിച്ചെന്നും അഴിമതി നടത്തിയെന്നും സ്വന്തക്കാർക്ക് നൽകിയെന്നും ആ പണം ഉപയോഗിച്ച് വത്തിക്കാനിൽ കൈക്കൂലി കൊടുത്ത് പാത്രിയാർക്കിസ് ആകാനുള്ള ശ്രമമാണെന്നും സിറോ മലബാർ സഭയ്ക്ക് അഖിലേന്ത്യാ അധികാരം പുനഃസ്ഥാപിച്ചത് കൈക്കൂലി കൊടുത്തിട്ടായാണെന്നും തുടങ്ങി എണ്ണമറ്റ വ്യാജ പ്രചാരണങ്ങളാണ് എറണാകുളത്തെ വിമത വൈദികരുടെ നേതൃത്വത്തിൽ മേജർ ആർച്ബിഷപ്പിനെതിരെ നടന്നത്! മാർപാപ്പ പുനഃസ്ഥാപിച്ച അഖിലേന്ത്യാ അധികാരം കൈക്കൂലി നൽകിയാണ് നേടിയതെന്ന ആരോപണം മാർപാപ്പയ്ക്കുംകൂടി എതിരായ തെറ്റായ ആരോപണമാണ്.

Canon 1452:  തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും ആരുടെയെങ്കിലും സൽപ്പേരിനു കളങ്കം വരുത്തിയാൽ തക്കതായ പരിഹാരം ചെയ്യേണ്ടതാണ്. അതിനു വിസമ്മതിക്കുന്ന പക്ഷം Minor Excommunication പരിധിയിൽ വരുന്ന കുറ്റമാണ്.
          ലത്തീൻ സഭയുടെ ജലന്ധർ ബിഷപ്പ് ആരോപണ വിധേയനായ പീഢനക്കേസിൽ ആദ്യത്തെ ആഴ്ചകളിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് സിറോ മലബാർ സഭാ തലവനായിരുന്നു! തനിക്ക് യാതൊരു അധികാരവുമില്ലാത്ത ഒരു മെത്രാന്റെ പേരിലുള്ള കേസിൽ നടപടിയെടുത്തില്ല, അധികാരികളെ അറിയിച്ചില്ല, പീഡനം മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തെ മുൾമുനയിൽ നിർത്തിയത് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിലുള്ള എറണാകുളത്തെ വിമത സംഘമായിരുന്നു! ആലഞ്ചേരി പിതാവിന് യാതൊരു അധികാരവുമില്ലാത്ത വിഷയമാണെന്ന് സഭയുടെ വക്താവായിരുന്ന വൈദികന് അറിവില്ലായിരുന്നോ? കേസിൽ ലൈംഗിക പീഡന വിഷയമാണെന്ന് സഭ അറിയുന്നത് പോലീസ് കേസ് ആയ ശേഷം! അതായത് ആലഞ്ചേരി പിതാവിനോട് പോയിട്ട് സഭയിൽ ഒരിടത്തുപോലും ലൈംഗിക പീഡനം നടന്നുവെന്ന പരാതി കൊടുത്തിട്ടില്ലായെന്ന് അന്വേഷണത്തിൽ തെളിഞ്ഞു! ഇതെല്ലാം മറച്ചുവെച്ച് എറണാകുളം ലോബി നടത്തിയ വ്യക്തിഹത്യക്കും സൽപ്പേര് കളങ്കപ്പെടുത്തിയതിനും എന്ത് പരിഹാരമാണ് ഇവർ ചെയ്തത്? എല്ലാം അറിഞ്ഞിട്ടും പരമാവധി നാണം കെടുത്തുകയെന്ന പദ്ധതിയാണ് തന്ത്രപൂർവ്വം നടപ്പാക്കിയത്! ഇതേ പോലെ തന്നെയാണ് ഭൂമിവിവാദവും ആസൂത്രണം ചെയ്തത്! ഭൂമിവിവാദത്തിനു പിന്നിൽ നടന്ന ഗൂഡാലോചനകളെക്കുറിച്ച് അന്വേഷണം നടത്തിയാൽ വിമത വൈദിക തൊഴിലാളികളുടെ കുപ്പായം ഊരി വാങ്ങാൻ അധികം താമസമുണ്ടാവില്ല! 

ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച വൈദികനെ തന്നെ അധ്യക്ഷനാക്കി കമ്മീഷനെ നിയമിച്ച കർദിനാൾ ആലഞ്ചേരി ഒരിക്കൽ പോലും വിചാരിച്ചുകാണില്ല അത് തന്നെ പുറത്താക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നു! ക്രമക്കേടുകൾ അന്വേഷിക്കുന്നതിനുപകരം കർദിനാളിനെ പുറത്താക്കുകയെന്ന മുൻ നിശ്ചയിച്ച ലക്ഷ്യത്തിലേക്കെത്താനുള്ള റിപ്പോർട്ടാണ് തയ്യാറാക്കപ്പെട്ടത്! അതിലേക്കായി ചില വ്യാജ പ്രചാരണങ്ങളും ദുരാരോപണങ്ങളും പോലും റിപ്പോർട്ടിൽ തിരുകിക്കേറ്റി! വൈദിക സമിതി സെക്രട്ടറിയെന്ന ഉത്തരവാദിത്വപ്പെട്ട ചുമതല ദുരുപയോഗിച്ചുകൊണ്ട് നിരന്തരം പ്രസ്താവനകളിറക്കിയ ഫാ. കുര്യാക്കോസ് മുണ്ടാടൻ! സ്വന്തം വൈദികരെ നിലക്കുനിർത്തുന്നതിനു പകരം എരിതീയിൽ എണ്ണ പകർന്ന സഹായ മെത്രാന്മാർ, സഭാ തീരുമാനങ്ങളെ തെരുവിൽ ജാഥ നടത്തി പിൻവലിപ്പിച്ച പാരമ്പര്യത്തിൽ ഉറച്ചുവിശ്വസിച്ച് വീണ്ടും തെരുവിലേക്കിറങ്ങിയ കപട നാട്യക്കാരായ വൈദികർ, ഹൃദ്രോഗ ചികിത്സയ്ക്ക് ശേഷം വിശ്രമിച്ചിരുന്ന വയോധികനായ സഭാ തലവനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയും (ഇതും Excommunication പരിധിയിൽ തന്നെയാണ്. Canon 1445 - §1) തിരുപ്പിറവി ദിനത്തിലെ കുർബാനയും തിരുപ്പട്ട ശുശ്രൂഷകളും മുടക്കുകയും ചെയ്ത  വിമത കൂട്ടം...എറണാകുളം അതിരൂപതയിലെ അച്ചടക്കമില്ലായ്മയ്ക്കും നിയമ ലംഘനങ്ങൾക്കും അവസാനമില്ല! Excommunication വകുപ്പുകളിൽ വരുന്നവ മാത്രമാണ് ചർച്ച ചെയ്തത്. വി. കുർബാനയെയും കൂദാശകളെയും അവഹേളിക്കുന്നതും സഭാ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും പുല്ലുവില കൊടുത്ത് തോന്നിവാസം പ്രവർത്തിക്കുന്നതുമുൾപ്പെടെ അതീവ ഗുരുതരമായ തെറ്റുകൾ ഇനിയുമുണ്ട്! മേലധ്യക്ഷനോടും സഭാ നേതൃത്വത്തോടും പൂർണ്ണ വിധെയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകൾക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിൻഡിന്റെയും നിർദ്ദേശങ്ങളെയും നഗ്നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തൻകുർബാന അർപ്പിച്ചുകൊണ്ട് വൈദിക ജീവിതം ആരംഭിക്കുന്ന വൈദികരുടെ ഈറ്റില്ലമാണ് എറണാകുളം അതിരൂപത!

സിറോ മലബാർ സഭയിലെ എല്ലാ വിധ അച്ചടക്ക ലംഘനങ്ങൾക്കും കാരണം എറണാകുളത്തെ ഈ വിമത വൈദിക സംഘമാണെന്നത് കാലാകാലങ്ങളായി അവർ തെളിയിച്ചുകൊണ്ടിരിക്കുന്ന വസ്തുതയാണ്! തങ്ങളെ തൊടാനുള്ള ധൈര്യമുള്ളവർ സഭയിലില്ലെന്ന ധാരണയിൽ അനുസരണക്കേടുകളുടെയും നിയമ ലംഘനങ്ങളുടെയും പെരുമഴതന്നെയാണ് ഇക്കൂട്ടർ പെയ്യിച്ചുപോന്നിരുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകുന്നത് തെല്ലൊന്നുമല്ല ഇക്കൂട്ടരെ ഭയപ്പെടുത്തുന്നത്. ആരാധനാക്രമ വിഷയത്തിൽ സഭാ തീരുമാനങ്ങൾക്ക് വിരുദ്ധമായി തോന്നിവാസം പ്രവർത്തിച്ച പട്ടക്കാരെ നിഷ്ക്കരുണം പുറത്താക്കിയ ഉക്രേനിയൻ സഭയുടെ നടപടി സിറോ മലബാർ സഭയും കൈക്കൊണ്ടിരുന്നെങ്കിൽ എന്നേ ഈ സഭ രക്ഷപെട്ടേനെയെന്ന് ചിന്തിക്കുന്നവരാണ് സഭയിലെ വലിയൊരു വിഭാഗം വിശ്വാസികളും. അത്തരം കടുത്ത നടപടികൾ ഉണ്ടായില്ലെങ്കിലും അനുസരണക്കേടുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്ക് എറണാകുളം അതിരൂപത നൽകിയ കാരണം കാണിക്കൽ നോട്ടീസ്.

വാല്:  നോട്ടീസ് കിട്ടിയ ഫാ വട്ടോളി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖം കണ്ടു! ഒന്നേ പറയാനുള്ളു! ഞാൻ അറിയുന്ന ഫാ. വട്ടോളി മരിച്ചുകഴിഞ്ഞു! ഇപ്പോൾ ഉള്ളത് വേറെ ആരോ ആണ്! വിപ്ലവകാരിയുടെ ശക്തമായ ശബ്ദമല്ല അവിടെ മുഴങ്ങിയത്! താൻ ഒരുതെറ്റും ചെയ്തിട്ടില്ലായെന്നു സ്ഥാപിച്ച് എങ്ങനെയും നടപടികൾ ഒഴിവാക്കാൻ ശ്രമിക്കുന്ന നയതന്ത്രജ്ഞനെയാണ് അവിടെ കണ്ടത്! അതായിരുന്നില്ല ഞാൻ അറിഞ്ഞ വട്ടോളിയച്ചൻ!

Thursday, October 25, 2018

ചെന്നായക്കൂട്ടം വളർത്തിയ കുഞ്ഞാട്



കാട് അതിരിടുന്ന വിശാലമായ മലഞ്ചെരുവിൽ മേയുന്ന ആട്ടിൻപറ്റം. ആട്ടിൻ പറ്റത്തെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന ചെന്നായക്കൂട്ടം. ചെന്നായക്കൂട്ടത്തിൽ നിന്നും രക്ഷ തേടി ചിതറിയോടുന്ന ആടുകൾ. മുള്ളുകൾക്കിടയിൽ പെട്ട കുഞ്ഞാടിനുമാത്രം ഓടിമാറാൻ പറ്റിയില്ല! കുഞ്ഞാടിന്റെ നിസ്സഹായതയിൽ വയറുമറന്ന ചെന്നായക്കൂട്ടം കുഞ്ഞാടിനെയും കൂടെ കൂട്ടി. സ്നേഹിച്ചും ലാളിച്ചും വളർത്തി. കുഞ്ഞാട് തങ്ങളിൽ നിന്നും വ്യത്യസ്തനാണെന്ന വിചാരമുണ്ടായിരുന്ന ചെന്നായ കുഞ്ഞാടിനായി പച്ചപ്പുല്മേടുകൾ കണ്ടെത്തി. എന്നാൽ അവനിഷ്ടം ചെന്നായ്ക്കൂട്ടം വേട്ടയാടിക്കൊണ്ടു വരുന്ന ഇരകളെയായിരുന്നു! നീ പുല്ലുതിന്നാണ് വളരേണ്ടതെന്നു സാധ്യമായ രീതിയിലെല്ലാം കുഞ്ഞാടിനെ പറഞ്ഞുമനസ്സിലാക്കിക്കാൻ ചെന്നായ്ക്കൂട്ടം ശ്രമിച്ചു! എന്നാൽ മാംസമാണ് രുചികരം, മാംസം തിന്നാലും വളരില്ലേ?, വിശപ്പുമാറില്ലേ? ഞാൻ മാംസം തിന്നാൽ എന്താണ്? ഈ വിധം മറുചോദ്യങ്ങളായിരുന്നു കുഞ്ഞാടിന്! പുല്ലു തിന്നിട്ട് മാംസം തിന്നോളാൻ പറഞ്ഞു നോക്കിയെങ്കിലും തനിക്ക് മാംസം മാത്രം മതിയെന്ന നിലപാടിലായിരുന്നു കുഞ്ഞാട്. കാലങ്ങൾ പലത് കടന്നുപോയി! കുഞ്ഞാട് വളർന്നു! പുല്ലുതിന്നേണ്ടത് എങ്ങനെയെന്നുപോലും അവൻ മറന്നുകഴിഞ്ഞിരുന്നു! മാംസം തിന്നാണ് വളർന്നതെങ്കിലും അവൻ ചെന്നായ് ആയതുമില്ല! കണ്ടാൽ ആടിനെ പോലെ ആണെങ്കിലും  ചെന്നായയുടെ സ്വഭാവ രീതികളും ഭക്ഷണ ക്രമങ്ങളുമുള്ള ഒരു തലമുറ അവനിൽനിന്നുണ്ടായി!  


ചെന്നായയെപ്പോലെ വളരേണ്ടവനല്ല താനെന്ന ബോധ്യം എന്തുകൊണ്ടോ കുഞ്ഞാടിനില്ലാണ്ടുപോയി! തന്റെ സ്വത്വം മനസ്സിലാക്കുന്നതിൽ അവൻ അമ്പേ പരാജയപ്പെട്ടു! ഭൂമിയിൽ ചെന്നായ് മാത്രം മതിയോ!? ചെന്നായയും ആടും ഭൂമിയിൽ ആവശ്യമാണ്! ചെന്നായെ പോലെ വളരാനായിരുന്നെങ്കിൽ ആടിന്റെ ആവശ്യമില്ലായിരുന്നു! ചെന്നായയുടെ ജീവിത രീതികൾ അനുകരിച്ചാലും ചെന്നായയുടെ ഭക്ഷണം കഴിച്ചാലും താൻ വളരും! എന്നാൽ അപ്പോൾ താൻ താനല്ലാതായി മാറുമെന്ന് കുഞ്ഞാട് ഓർത്തില്ല! തനിക്ക് മാംസം ആകാം! എന്നാൽ തനിക്ക് ചേർന്നത്, താൻ കഴിക്കേണ്ടത് പുല്ലാണെന്നത് പാടേ മറന്നുകൊണ്ട് മാംസാഹാരിയായാല് ചെന്നായയും ആടും കെട്ട ഏതോ ഒരു തരം ജന്തു മാത്രമാകും താനെന്ന് കുഞ്ഞാട് ഓർത്തതേയില്ല! 


തോമാ ശ്ലീഹാ പകർന്നുനൽകിയ വിശ്വാസത്തിൽ അടിപതറാതെ 15 നൂറ്റാണ്ടുകൾ മുന്നേറിയ മാർത്തോമ്മാ നസ്രാണികൾ ലത്തീൻ മിഷനറിമാരുടെ ആഗമനത്തോടെ പല സഭകളായി ചിതറിക്കപ്പെട്ടു! ഭൂരിപക്ഷം നസ്രാണികൾ കത്തോലിക്കാ കൂട്ടായ്‌മയുടെ ഭാഗമായി നിലകൊണ്ടു! എന്നാൽ തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും മറന്ന് ലത്തീൻ രീതികളെയും പാരമ്പര്യത്തെയും വരിക്കാനായിരുന്നു പിൽക്കാലത്ത് സിറോ മലബാർ സഭയായി മാറിയ നസ്രാണികളുടെ വിധി! സ്വന്തം പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോകണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തെ പോലും അവഗണിച്ചുകൊണ്ട് ലത്തീൻ സഭയോട് താദാത്മ്യപ്പെടാൻ ആയിരുന്നു ഭൂരിപക്ഷം സഭാ നേതൃത്വത്തിന്റെ താല്പര്യം! നൊവേനയും, ദിവ്യകാരുണ്യ ആരാധനയും ജപമാലയും ക്രൂശിത രൂപവും വണക്ക മാസങ്ങളുമൊക്കെ പാശ്ചാത്യമാണ്! പൗരസ്ത്യരായ സിറോ മലബാറുകാർക്കും ഇതൊന്നും ചൊല്ലുന്നതിനു യാതൊരു കുഴപ്പവുമില്ല! നല്ലതുതന്നെ! കർത്താവിങ്കലേക്ക് വളരുകയും ചെയ്യും! എന്നാൽ അങ്ങനെ വളരുകയെന്നതല്ല നസ്രാണികളുടെ വിളി. നൊവേനകളും ജപമാലയുമെല്ലാം നല്ലതാണ്! എന്നാൽ യാമപ്രാർത്ഥനകൾ ചൊല്ലിയിട്ട് മാത്രം പാശ്ചാത്യ ഭക്താഭ്യാസങ്ങളുടെ പുറകെ പോവുക!യാമപ്രാർത്ഥനകളൊക്കെ മറന്നുപോയിരിക്കാം, ക്രൂശിത രൂപവും വിശുദ്ധരുടെ പ്രതിമകളുമില്ലാത്ത പള്ളികളും മനസ്സുകളും അന്യമായിത്തീർന്നിരിക്കാം, ദൈർഘ്യമേറിയ വി. കുർബാനയും ശുശ്രൂഷകളും മടുപ്പായി മാറിക്കഴിഞ്ഞിരിക്കാം! എന്നാൽ സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞു പാരമ്പര്യങ്ങളിലേക്ക് മടങ്ങിപോയില്ലെങ്കിൽ "മാംസം തിന്നുന്നെങ്കിലും ചെന്നായ് അല്ലാത്ത, ആകൃതിയിൽ ആടിനെപ്പോലെയെങ്കിലും പുല്ലുതിന്നാൻ അറിഞ്ഞുകൂടാത്ത, ചെന്നായും ആടും കെട്ട ജന്തുക്കളെ"പ്പോലെയാകും നാളെ നസ്രാണികൾ! 
Related Posts Plugin for WordPress, Blogger...