+++A venture of Rooha Media+++

"be the real mar thoma nazranis by following the nazrayen, through the way shown by mar thoma sleeha and.... work for the welfare of the church and the nation.."

Saturday, March 31, 2018

ഐതിഹാസിക തീരുമാനവുമായി സിറോ മലബാർ സഭ; വൈദികർക്കിനി സ്ത്രീകളുടെ കാലും കഴുകാം!




കാക്കനാട്: സിറോ മലബാർ സഭയിൽ ഇത് പുതുയുഗ പിറവി! വൈദികരെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിച്ചുകൊണ്ട് സഭാ സിനഡ്. അടിയന്തരമായി വിളിച്ചുകൂട്ടിയ സിനഡിന്റെ അസാധാരണ സമ്മേളനമാണ് ഈ വിപ്ലവകരമായ തീരുമാനമെടുത്തത്. പെസഹാ വ്യാഴാഴ്ച്ച നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളുടെയും പാദങ്ങൾ കഴുകാമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് ലത്തീൻ സഭയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും പൗരസ്ത്യ സഭയായ സിറോ മലബാർ സഭയ്ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സ്ത്രീകളുടെ കാലുകഴുകാൻ പാടില്ലെന്നും സിറോ മലബാർ സഭാ സിനഡ് തീരുമാനിച്ചിരുന്നു. സഭാ തലവനായ മാർ ആലഞ്ചേരി ഈ ഉത്തരവിലൂടെ ലിംഗ സമത്വത്തിനെതിരായാണ് നിലകൊള്ളുന്നതെന്നും ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും തങ്ങളെ സ്ത്രീകളുടെ കാലുകൾ കഴുകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൻ പ്രക്ഷോഭത്തിലേക്ക് എറണാകുളം അതിരൂപതാ വൈദികസമിതി കടക്കുകയാണെന്നും ഇന്ന് രാവിലെ വൈദിക സമിതിയംഗം ഫാ. വയലിക്കോടത്ത് ചാനലുകളോട് പ്രതികരിച്ചിരുന്നു. ഭൂമി വിവാദത്തെ തുടർന്നുള്ള പ്രതിസന്ധിയിൽനിന്ന് കരകേറിത്തുടങ്ങുന്ന സഭയ്ക്ക് ഇത്തരമൊരു നീക്കം വലിയ ക്ഷീണമാകുമെന്നു മനസ്സിലാക്കിയ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് മുഴുവൻ സിനഡിന്റെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാൻ മേജർ ആർച്ച്ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തിലെ അടിയന്തര പ്രാധാന്യം മനസ്സിലാക്കിയ സിനഡ് പിതാക്കന്മാർ ഐക്യഖണ്ഡേനെയാണ് ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. പൗരസ്ത്യ സഭയായ സിറോ മലബാർ സഭയുടെ പാരമ്പര്യങ്ങൾക്ക് യോജിക്കാത്ത തീരുമാനമായതിനാൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചങ്ങാനാശേരി വിഭാഗം നിലപാടെടുത്തുവെങ്കിലും സഭയിൽ ഐക്യവും സമാധാനവും പുലർന്നുകാണാനുള്ള താൽപര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അതേസമയം "നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോഴെല്ലാം ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നാണു ഈശോ പറഞ്ഞതെന്നും അതിനാൽ തന്നെ പെസഹാ വ്യാഴാഴ്ച്ച മാത്രമല്ല എല്ലാ വി. കുർബാന അർപ്പണത്തോടോപ്പവും കാലുകഴുകൽ ശുശ്രൂഷ നടത്തണമെന്നുമാണ് തങ്ങളുടെ അഭിപ്രായമെന്നും എറണാകുളം വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് തങ്ങളുടെ വൈദിക സമിതിയുടെ തീരുമാനമെന്നും തങ്ങളുടെ വിശ്വാസികൾ ആഗ്രഹിക്കുന്നത് ഇതാണെന്നുമാണ് എറണാകുളം വിഭാഗം സിനഡിനെ അറിയിച്ചത്. എന്നാൽ ഈ കാര്യത്തിൽ വിശദമായ പഠനങ്ങൾ ആവശ്യമെന്നു നിരീക്ഷിച്ച സിനഡ് ഈ വിഷയം പഠിച്ച് സിനഡിന് റിപ്പോർട്ട് നൽകാൻ മാർ എടയന്ത്രത്ത് അധ്യക്ഷനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സിനഡിന്റെ ആഗസ്ത് മാസത്തെ സമ്മേളനത്തിനു മുൻപായി റിപ്പോർട്ട് സമർപ്പിക്കും.

മെത്രാന്മാർക്ക് അടിയന്തരമായി സഭാ ആസ്ഥാനത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും വിഷയത്തിന്റെ അടിയന്തര പ്രാധാന്യവും പരിഗണിച്ച് വിഡിയോ കോൺഫെറൻസിങ്ങിലൂടെയാണ് സിനഡ് സമ്മേളിച്ചത്. ഇതും ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് സഭാ ആസ്ഥാനത്തുനിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള മെത്രാന്മാർക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിനു ഇന്ത്യൻ സമയം വൈകിട്ട് 5:30 നാണു സിനഡ് സമ്മേളിച്ചത്. വിരമിച്ച മെത്രാന്മാരും നിയുക്ത മെത്രാനും ഉൾപ്പെടെ 59 മെത്രാന്മാർ യോഗത്തിൽ പങ്കെടുത്തു. സിനഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും എല്ലാ ദിവസവും കാലുകഴുകൾ എന്ന തങ്ങളുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ളആദ്യപടിയായാണ് ഈ തീരുമാനത്തെ കാണുന്നതെന്നും വൈദിക സമിതി സെക്രട്ടറി ഫാ. മുണ്ടാടൻ പത്രക്കുറിപ്പിൽ അറിയിച്ചു. യൂറോപ്പിൽ ശുശ്രൂഷ ചെയ്യുന്ന തങ്ങളുടെ സഹവൈദികൻ സ്ത്രീകളുടെ കാലുകഴുകിയിട്ടും ഇടിവെട്ടും പേമാരിയും ഉണ്ടായില്ലെന്നതാണ് ഈ വിപ്ലവകരമായ തീരുമാനമെടുക്കാൻ സിനഡിന് ധൈര്യം പകർന്നതെന്നും ഫാ. മുണ്ടാടൻ പ്രസ്താവിച്ചു. എന്നാൽ സിനഡ് തീരുമാനം നിരാശാജനകമാണെന്നും എല്ലാ കുർബാനയ്ക്കും കാലുകഴുകൽ അനുവദിക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ആർച്ച്ഡയോസിയൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്പെരൻസി ഇൻ ഫീറ്റ് വാഷിങ് ഭാരവാഹികൾ പ്രതികരിച്ചു. "എന്റെ പാദങ്ങൾ മാത്രമല്ല എന്നെ മുഴുവനായും കഴുകണമേ"യെന്നു ഗുരുവിനോടഭ്യർഥിച്ച പത്രോസ് അപ്പോസ്തോലന്റെ നിലപാടാണ് തങ്ങൾക്കെന്നും കാലുകൾ മാത്രമല്ല തങ്ങളെ മുഴുവനായും കഴുകാൻ തങ്ങളുടെ വൈദികരെ അനുവദിക്കണമെന്നാണ് സിനഡിനോട് തങ്ങൾ ആവശ്യപ്പെട്ടതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. അതേസമയം ഈ പുതിയ സംഘടനയ്ക്കു പിന്നിലും സ്വാർത്ഥ മോഹികളായ എറണാകുളത്തെ ചില വൈദികരാണെന്നത് പകൽപ്പോലെ വ്യക്തമെന്നാണ് വിശ്വാസികൾ പ്രതികരിച്ചത്.

(April Fool)

Tuesday, March 6, 2018

മകുടം ചൂടുന്ന സഭ, മുഖംമൂടി അഴിഞ്ഞുവീഴുന്ന സഭാവിരുദ്ധർ


സിറോ മലബാർ സഭ വളരെയധികം പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്ന വേളയിലായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ വന്ദ്യ സേവ്യർ തേലക്കാട്ടച്ചന്റെ മരണവാർത്തയെത്തിയത്. പതിവുപോലെ വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തുടങ്ങി കൊലപാതകിയെ ന്യായീകരിക്കലും വൈദികനെ കുറ്റപ്പെടുത്തലും. സാഹചര്യത്തിന്റെ സമ്മർദ്ദംമൂലം ചെയ്തുപോയ പാതകമെന്നു പ്രതി കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. സഭ കൊലയാളിയോട് ക്ഷമിക്കുന്നുവെന്നും മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നുവെന്നും വന്ദ്യ വൈദികന്റെ ചേതനയറ്റ ശരീരത്തിനുമുൻപാകെത്തന്നെ സഭാധ്യക്ഷൻ പറഞ്ഞുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ദൗർഭാഗ്യകരമെങ്കിലും ഈ സംഭവം പകർന്നുതരുന്ന പാഠങ്ങൾ ഉൾക്കൊണ്ട് മുൻപോട്ടുപോവുകയെന്നതാണ്.
1. കുരിശുമുടിയിലെ വൈദികന്റെ ചോരപ്പാടുകൾ ഉണങ്ങും മുൻപേതന്നെ കൊലയാളിയോടോപ്പമെന്നും കൊലപാതകത്തിലേക്ക് നയിച്ചത് വൈദികന്റെ പ്രവർത്തനങ്ങളാണെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ കളം നിറഞ്ഞ ഒരുകൂട്ടരുണ്ട്. എറണാകുളത്തെ ഭൂമിവിവാദത്തിന്റെ മറപറ്റി പൊട്ടിമുളച്ച സുതാര്യ സംഘടനാ നേതാക്കൾ, സഭാധ്യക്ഷനെ കോടതികേറ്റിയ പോളച്ചൻ വക്കീൽ, സഭാ വിമർശകൻ റോയി മാത്യു, ജിജോ കുര്യനെന്ന കപ്പൂച്ചിൻ വൈദികൻ...! ഇവരാരാണ്? എന്തിലും ഏതിലും സഭയെ വിമർശിച്ച് ആത്മരതിയടയുന്ന സഭാ നവീകരണക്കാർ! വൈദികന്റെ കൊലപാതകം പോലും ആയുധമാക്കി സഭയെ ചെളിവാരിയെറിയാൻ വെമ്പിനിക്കുന്നവർ! വൈദികൻ മണ്ണോടുചേരുന്നതുവരെ പോലും കാക്കാനുള്ള മനസ്സില്ലായിരുന്നു!
വൈദികരും, അല്മായരും, സഭയ്ക്കകത്തുനിന്നുള്ള നവീകരണക്കാരും, പുറത്തുനിന്നുള്ള സഭാവിമർശകരുമുണ്ട് സഭയുടെ വീഴ്ചകളെ കൊട്ടിഘോഷിക്കാനും തളർച്ചകളെ ആഘോഷമാക്കാനും വെമ്പി നിൽക്കുന്നവരിൽ. താല്പര്യങ്ങൾ പലതാകാം, ചിലർക്ക് ഇതൊക്കെ ആളാകാനുള്ള കുറുക്കുവഴികളാണ്. മറ്റുചിലർക്ക് തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ, വേറെ ചിലർക്ക് തങ്ങളുടെ നിരീശ്വരവാദം പ്രചരിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ. ഇത്തരക്കാർ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും. ഇതുമനസ്സിലാക്കി ഇത്തരക്കാരിൽനിന്നു അകലം പാലിക്കുകയെന്നതാണ് വിശ്വാസികൾ പഠിക്കേണ്ട പാഠം. സഭയെ നന്നാക്കുകയെന്നതല്ല, മറിച്ച് ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നു വിശ്വാസികൾ മനസ്സിലാക്കുന്നിടംവരയെ ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങൾക്ക് ആയുസ്സുള്ളൂ. സഭയോടുള്ള തങ്ങളുടെ വെറുപ്പും വിദ്വെഷവും വമിപ്പിക്കാൻ തക്കം പാർത്തുനടക്കുന്ന ഇക്കൂട്ടരുടെ ജ്വൽപ്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക.
എറണാകുളത്തെ ഭൂമിവില്പന വിവാദമാക്കി, സഭാതലവനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾപോലും കെട്ടിച്ചമച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാ തലവനെതിരെ വെറുപ്പും വിധ്വേഷവും കുത്തിനിറച്ചവർ, പൊതുജനമധ്യത്തിൽ സഭയെയും സഭാതലവനെയും സഭാ നിയമങ്ങളെപ്പോലും ചെളിവാരിയെറിഞ്ഞവർ, സഭാ തലവനെ അകാരണമായി കോടതിയിലേക്ക് വലിച്ചിഴിച്ചവർ വൈദികന്റെ ചോര ഉണങ്ങുമുമ്പേ സഭാവിരുദ്ധതയുടെ വിഷം ചീറ്റിക്കൊണ്ട് അവതരിച്ചതിൽ അത്ഭുതപ്പെടാനില്ല! കാരണം അതുതന്നെയാണ് അവരുടെലക്ഷ്യം. ഇന്നലെ ഭൂമിവിവാദമായിരുന്നു, ഇന്ന് വൈദികന്റെ കൊലപാതകം, നാളെ മറ്റെന്തെങ്കിലുമാകാം; ഇക്കൂട്ടരുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും യാതൊരുമാറ്റവും ഉണ്ടാകില്ല!
2. വന്ദ്യ വൈദികൻ മണ്ണോടുചേരുംമുമ്പേ തന്നെ ഖാദകനോട് പൊറുത്തുകൊണ്ടും അദ്ദേഹത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിച്ചുകൊണ്ടും സഭാതലവൻ യദാർത്ഥ ക്രൈസ്തവ മാതൃക എന്താണെന്ന് ഒരിക്കൽക്കൂടി കാട്ടിത്തന്നിരിക്കുകയാണ്.വെറുപ്പും വിധ്വേഷവുമല്ല, സ്നേഹവും സഹനവും ക്ഷമയുമാണ് ക്രൈസ്തവ ജീവിതം.
3. പ്രിയ വൈദികരേ, സഭാ നേതൃത്വമേ, ഒരു വൈദികൻ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ ന്യായികരിക്കാനും സഭയെ കുറ്റപ്പെടുത്താനും സഭാമക്കൾ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്നത് നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ! ദൈവജനത്തിന്റെ ഇടയരും ശുശ്രൂഷകരുമാവുക. വിശുദ്ധരായ മഹാഭൂരിപക്ഷം വൈദികരുടെയും വിലയിടിക്കാൻ ധാർഷ്ട്യവും സുഖലോലുപതയും കാട്ടുന്ന ഒന്നോ രണ്ടോ വൈദികർത്തന്നെ ധാരാളം. യഥാർത്ഥ വിശ്വാസം പഠിപ്പിക്കുക, വിശ്വാസം ജീവിക്കുക, വിശുദ്ധമായ ഒരു ജനതയെ കെട്ടിപ്പടുക്കുക. ഭൗതിക നേട്ടങ്ങൾക്കായോ വൈകാരികതയുടെ പുറത്തോ വിശ്വസിക്കുന്ന ഒരു ജനതയെയല്ല, യദാർത്ഥ വിശ്വാസമറിയുന്ന, സഭയെ സ്നേഹിക്കുന്ന, സഭയോടോത്ത് കർത്താവിനെ മഹത്വപ്പെടുത്തുന്ന ഒരു ആരാധകസമൂഹത്തെ പടുത്തുയർത്തുക. നമ്മുടെ സഭയുടെ മഹത്തായ പാരമ്പര്യമായ പള്ളിയോഗങ്ങൾ പുനഃസ്ഥാപിച്ച് ഇടവകയുടെ ഭൗതികഭരണം പള്ളിയോഗങ്ങൾക്കും അർക്കദിയാക്കോൻ സ്ഥാനം പുനഃസ്ഥാപിച്ച് സഭാഭരണം അർക്കദിയാക്കോനും വിട്ടുകൊടുക്കുക. വൈദികരും മെത്രാന്മാരും ആത്മീയഭരണം നടത്തട്ടെ, വിശ്വാസമുള്ള ഒരുജനതയെ കർത്താവിനായി ഒരുക്കട്ടെ. സഭയിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾ ഇതിനെല്ലാം നിമിത്തമായി ഭവിക്കട്ടെ,
വന്ദ്യ വൈദികൻ സേവ്യർ തേലക്കാട്ടച്ചന്റെ ആത്മശാന്തിക്കും ജോണിച്ചേട്ടന്റെ മാനസാന്തരത്തിനായും പ്രാർത്ഥനകൾ
Related Posts Plugin for WordPress, Blogger...